മനകണക്കുകളിലൂടെ ഇരകളും വേട്ടക്കാരനും! ⭐⭐⭐
“നിങ്ങളുടെ ഒരു യെസ് നാളത്തെ ചരിത്രമാകും”എന്ന് ട്രാഫിക് സിനിമയിലൂടെ നമ്മളെ പഠിപ്പിച്ച നവയുഗ സിനിമയുടെ അമരക്കാരൻ, മലയാള സിനിമയിൽ 2011 വരെ ആരും പരീക്ഷിക്കാത്ത അവതരണ രീതി സ്വീകരിച്ച സംവിധായകൻ, മലയാള സിനിമയിലെ ആദ്യ മൈൻഡ് ഗെയിം പ്രമേയമാക്കിയ സംവിധായകൻ തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹതപെട്ട സംവിധായകനാണ് രാജേഷ് പിള്ള.
രാജേഷ് പിള്ള ഫിലിംസും റെഡ് റോസ് ക്രിയെഷൻസും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന സിനിമയാണ് വേട്ട. അരുണ്‍ ലാൽ രാമചന്ദ്രൻ രചന നിർവഹിച്ചിരിക്കുന്ന ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മൂന്ന് വ്യകതികളുടെ മാനസിക സംഘർഷങ്ങളിലൂടെ വികസിക്കുന്ന കഥ, ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളിലൂടെ നിഗൂഡത നിറഞ്ഞ സംഭാഷണങ്ങളിലൂടെ ത്രസിപ്പിക്കുന്ന സസ്പെൻസ് നിറഞ്ഞ അവതരണത്തിലൂടെ വേറിട്ട ഒരു സിനിമ അനുഭവമാകുന്നു വേട്ട.
പ്രമേയം: ⭐⭐⭐⭐
ചതുരംഗ കളിയിലെ പോലെ ശത്രുപക്ഷത്തിന്റെ ചിന്തകൾ മുൻക്കൂട്ടി കണ്ടുകൊണ്ടു നടത്തുന്ന സൂക്ഷ്മമായ നീക്കങ്ങൾ പ്രമേയമാക്കിയിട്ടുള്ള സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, ഇരകളെ തേടിപിടിക്കുന്നതിനു വേണ്ടി മനക്കണക്കുകൾ ഉപയോഗിക്കുന്ന വേട്ടക്കാരന്റെ കഥ പ്രമേയമാക്കിയിട്ടുള്ള സിനിമ മലയാളത്തിൽ ആദ്യം. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മികച്ചൊരു പ്രമേയം സിനിമയാക്കുവാൻ തിരഞ്ഞെടുത്തതിനു അരുണ്‍ ലാലിനും രാജേഷ് പിള്ളയ്ക്കും ഹനീഫ് മുഹമ്മദിനും അഭിമാനിക്കാം!
തിരക്കഥ: ⭐⭐
താങ്ക് യു, ഹാപ്പി ജേർണി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്ത് അരുണ്‍ ലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ വേട്ട മനക്കണക്കുകളിലൂടെ ഇരയെ തേടിപോകുന്ന വേട്ടക്കാരന്റെ പ്രതികാര കഥ പറയുന്നു. പുതുമയുള്ള കഥയും കഥാസന്ദർഭങ്ങളും വേറിട്ടൊരു അനുഭവം പ്രേക്ഷകർക്ക് നൽക്കുന്നുണ്ടെങ്കിലും, അവരുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാവുന്നു. രണ്ടു കാലഘട്ടങ്ങളുടെ അവതരണത്തിലെ ചില സംശയങ്ങളും, ചില സംഭവങ്ങൾ നടക്കുന്ന സമയവും തമ്മിൽ ചേർച്ചകുറവുള്ളതും തിരക്കഥ രചനയിലെ പാളിച്ചകളാണ്. ഈ കുറവുകളൊക്കെ ഒരുപരുധി വരെ മറക്കുന്നത് സംവിധാന മികവും സംഭാഷണങ്ങളുടെ മികവും കൊണ്ടാണ്. അരുണ്‍ ലാൽ ഇതുവരെ എഴുതിയ തിരക്കഥകളിൽ ഏറ്റവും മികച്ചത് വേട്ടയുടെ തിരക്കഥ തന്നെ.
സംവിധാനം: ⭐⭐⭐
ട്രാഫിക് എന്ന സിനിമയിലൂടെ മലയാളത്തിൽ പുത്തനുണർവ്വ് നൽകിയ സംവിധായകനാണ് രാജേഷ് പിള്ള. മലയാള സിനിമ പ്രേമികൾ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവും അവതരണവുമാണ് വേട്ടയ്ക്ക് വേണ്ടി രാജേഷ് പിള്ള സ്വീകരിച്ചിരിക്കുന്നത്. ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാഗതിയാണ് ത്രസിപ്പിക്കുന്ന രീതിയിൽ സാങ്കേതിക മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. സസ്പെൻസ് നിലനിർത്തിയിരിക്കുന്ന രീതി ഈ സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഏറെ അപാകതകളുള്ള തിരക്കഥയെ കൃത്യതയോടെ സംവിധാനം ചെയ്യുവാൻ രാജേഷ് പിള്ളക്ക് സാധിച്ചു. ഇനിയൊരു രാജേഷ് പിള്ള സിനിമ കാണുവാനുള്ള ഭാഗ്യം മലയാള സിനിമ പ്രേക്ഷകർക്കില്ല എന്നത് നമ്മളുടെ ദൗർഭാഗ്യം. രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലികൾ!
സാങ്കേതികം: ⭐⭐⭐⭐
വേട്ട ഒരു വേറിട്ട അനുഭവമാക്കുവാൻ അനീഷ് ലാൽ എന്ന ചായഗ്രാഹകനും അഭിലാഷ് ബാലചന്ദ്രൻ എന്ന സന്നിവേശകനും ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകനും വഹിച്ച പങ്ക് ചെറുതല്ല. മികച്ച വിഷ്വൽസ് സിനിമയ്ക്ക് ത്രില്ലർ സ്വഭാവം നൽക്കാൻ സഹായിച്ചു. രണ്ടാം പകുതിയിലെ രംഗങ്ങളുടെ സന്നിവേശം മികച്ച രീതിയിലായത് സിനിമയ്ക്ക് ചടുലത നൽകി . ഷാൻ റഹ്മാൻ നിർവഹിച്ച പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് നിഗൂഡത നൽകുകയും പ്രേക്ഷകരെ ത്രസിപ്പിക്കുകയും ചെയ്തു. ശ്രേയ അരവിന്ദിന്റെ വസ്ത്രാലങ്കാരം സിനിമയുടെ കഥയോട് ചേർന്ന് പോകുന്നു. ഈ സിനിമയിലെ ഗാനരച്ചയ്താക്കളിൽ ഒരാളായിരുന്നു ഈയിടെ മരണപെട്ട ഷാൻ ജോൺസൺ. ഷാനിനും ആദരാഞ്ജലികൾ!
അഭിനയം: ⭐⭐⭐
മെൽവിൻ ജോസഫ് എന്ന കഥാപാത്രം നാളിതുവരെ കുഞ്ചാക്കോ ബോബാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യതസ്തത പുലർത്തുന്നു. ദുരൂഹമായ കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കുവാൻ ചാക്കോച്ചനു കഴിഞ്ഞു. ശ്രീബാലയായി മഞ്ജു വാര്യർ ആദ്യാവസാനം മിതത്വമാർന്ന അഭിനയം കാഴ്ച്ചവെച്ചു. സൈലക്സ് എബ്രഹാം ഇന്ദ്രജിത്തിന്റെ കയ്യിൽ ഭദ്രം. ഇവരെ കൂടാതെ റോണി ഡേവിഡ്, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പോൾ, കോട്ടയം നസീർ, സന്തോഷ് കീഴാറ്റൂർ, ഇർഷാദ്, മജിദ്, മിഥുൻ രമേശ്, സനൂഷ, കാതൽ സന്ധ്യ, ബേബി അക്ഷര എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
വാൽക്കഷ്ണം: പ്രേക്ഷക മനസ്സിനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആദ്യ മൈൻഡ് ഗെയിം സിനിമ!
സംവിധാനം: രാജേഷ് പിള്ള
രചന: അരുണ്‍ലാൽ രാമചന്ദ്രൻ
നിർമ്മാണം: മുഹമ്മദ് ഹനീഫ്, രാജേഷ് പിള്ള
ചായാഗ്രഹണം: അനീഷ് ലാൽ ആർ.എസ്
ചിത്രസന്നിവേശം: അഭിലാഷ് ബാലചന്ദ്രൻ
സംഗീതം: ഷാൻ റഹ്മാൻ
പശ്ചാത്തല സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: ഹരിനാരായണൻ, മനു മഞ്ജിത്ത്, ഷാൻ ജോൺസൺ
കലാസംവിധാനം: സിറിൽ കുരുവിള
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ്
മേക്കപ്പ്: ഷാജി പുൽപ്പള്ളി
വിതരണം: റെഡ് റോസ് റിലീസ്