ജല്ലിക്കട്ട് – മഹിഷവും മനുഷ്യനും ⭐️⭐️⭐️⭐️
ഇരുകാലികൾ കൊലയാളികളാകുമ്പോൾ സ്വയരക്ഷാർത്ഥം ഓടുന്ന ഒരു നാൽക്കാലിയുടെ അതിജീവനത്തിന്റെ പോരാട്ടമാണ് ജല്ലിക്കട്ട്.
ജല്ലിക്കട്ട് എന്ന സിനിമ എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമയായിരിക്കില്ല. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷരെല്ലാം സംവിധായകനെയും ഛായാഗ്രാഹകനെയും നമിക്കുമെന്നുറപ്പ്!
പ്രമേയം ⭐️⭐️⭐️⭐️
മനസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യർ എന്ന ഇരുകാലികൾക്കു നേരെ വിരൽചൂണ്ടുന്ന അതിശക്തമായതും കാലിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് എസ്. ഹരീഷ് എന്ന എഴുത്തുകാരന്റെ ഭാവനായാൽ എഴുതപെട്ട മാവോയിസ്റ്റ് എന്ന ചെറുകഥ. സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കുറെ മനുഷ്യർ ഒരു പോത്തിനെ വേട്ടയാടുന്നതും, ആ പോത്ത് അതിന്റെ ജീവൻ രക്ഷിക്കാനായി നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ കഥ. ഇത്തരത്തിലുള്ള ഒരു പ്രമേയവും ആ പ്രമേയം അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത കഥയും മലയാള സിനിമയിൽ ഇതാദ്യം. ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ബുസാൻ ഫിലിം ഫെസ്റ്റിവലിലും ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ഈ വർഷം പ്രദർശിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമകളിൽ ഒന്നാണിത്. ആസ്വാദന ചേരുവകൾ ഇല്ലാത്ത സിനിമകൾ നിരാകരിക്കുന്ന പ്രേക്ഷകർ ഈ സിനിമയെ വിമർശിക്കുമെങ്കിലും, ഈ സിനിമ സംവാദിക്കുന്ന വിഷയം മനസ്സിലാക്കുകയെങ്കിലും വേണമെന്ന് അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
തിരക്കഥ ⭐️⭐️⭐️⭐️
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ് എസ്. ഹരീഷ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഈ സിനിമയുടെ കഥയോട് നൂറു ശതമാനം നീതിപുലർത്തുന്ന ഒന്നാണ് ഓരോ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും. കേരളത്തിലെ മലയോര ഗ്രാമപ്രദേശമായ കട്ടപ്പനയിലെ മനുഷ്യരുടെ ജീവിതചര്യകൾ കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് ഈ സിനിമയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, അവയോരോന്നും അത്രമേൽ വിശ്വസനീയമായിരുന്നു. ഓരോ കഥാപാത്രങ്ങളും എന്ത് ഉദ്ദേശത്തോടെയാണ് പാവം നാൽക്കാലിയെ വേട്ടയാടാൻ തീരുമാനിക്കുന്നത് എന്നതാണ് ഈ സിനിമയിലെ ആദ്യ പകുതിയിലെ രംഗങ്ങൾ. വർക്കി(ചെമ്പൻ വിനോദ്) എന്ന കശാപ്പുകാരന്‍റെ ജീവിതമാർഗമാണെങ്കിൽ, ആന്റണി(ആന്റണി വർഗീസ് പെപ്പെ) എന്ന ചെറുപ്പക്കാരന് അയാളുടെ പ്രണയസാഫല്യം എന്നതാണ് ലക്ഷ്യം. കുട്ടിച്ചൻ എന്ന വേട്ടക്കാരന് തന്റെ പ്രതികാരമാണ് നടപ്പിലാക്കേണ്ടതെങ്കിൽ, ആ നാട്ടിലെ ജനങ്ങൾക്ക് അവരുടെ കൃഷിയിടങ്ങളും മുതലും മറ്റും നഷ്ടപ്പെട്ടതിന്റെ പകയും. ആ പരിശ്രമത്തിനൊടുവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും. എസ്. ഹരീഷിനും ആർ. ജയകുമാറിനും അഭിനന്ദനങ്ങൾ!
സംവിധാനം ⭐️⭐️⭐️⭐️
മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കു ഉയർത്തിയ സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഈ.മ.യൗ.വും ജല്ലിക്കട്ടും അതിനുദാഹരണങ്ങൾ. ഓരോ കഥാസന്ദർഭങ്ങളും അതർഹിക്കുന്ന ആഴത്തിൽ ചിത്രീകരിക്കുക, ഓരോ കഥാപാത്രങ്ങളും നമ്മുടെ കൺമുമ്പിൽ നിൽക്കുന്നത് പോലെ അനുഭവപ്പെടുത്തുക, ഓരോ രംഗങ്ങൾക്കും അർഹിക്കുന്ന വേഗത നൽകുക, ബുദ്ധിജീവികൾ മുതൽ സാധാരണ പ്രേക്ഷകനെ വരെ ഒരേ സമയം ചിന്തിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്യുക എന്നത് അസാമാന്യ കഴിവുള്ള ഒരു പ്രതിഭയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. ആസ്വാദനത്തിനുള്ള ഘടകങ്ങൾ ഒന്നും തന്നെ ഈ സിനിമയിലില്ല എങ്കിലും, ഒരു നിമിഷം പോലും പ്രേക്ഷകനെ ഈ സിനിമ ബോറടിപ്പിക്കുന്നില്ല. ഇതുവരെ കണ്ടുപരിചതമല്ലാത്ത ചിത്രീകരണരീതി, ഇതുവരെ സുപരിചതമല്ലാത്ത ഫ്രയിമുകൾ, കഥ നടക്കുന്ന സ്ഥലത്തു ഓരോ പ്രേക്ഷകനും നിൽക്കുന്നു എന്ന തോന്നൽ ഉളവാക്കുന്ന ശബ്ദസംവിധാനം, ഓരോ അഭിനേതാക്കളും ജീവിക്കുകയാണ് എന്ന രീതിയിലുള്ള പ്രകടനം എന്നിവയെല്ലാം കൃത്യതയോടെ സമന്വയിപ്പിച്ച കഴിവുറ്റ സംവിധാന രീതിയാണ് ലിജോ ജോസ് പെല്ലിശേരിയുടേത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാവുന്ന ഒരു സിനിമയായിരിക്കും ജല്ലിക്കട്ട് എന്നുറപ്പ്!
സാങ്കേതികം ⭐️⭐️⭐️⭐️
ഗിരീഷ് ഗംഗാധരന്റെ വിഷ്വൽ മാജിക് അനുഭവിച്ചറിയണമെങ്കിൽ ജല്ലിക്കട്ട് തിയറ്ററിൽ തന്നെ കാണേണ്ടിവരും. പുതുമയാർന്ന ഫ്രേയിമുകളും ദൈർഘ്യമേറിയ ഷോട്ടുകളും അതിസാഹസമായ ആങ്കിളുകളും രാത്രി രംഗങ്ങളിലെ ലൈറ്റിങ് രീതികളും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. പോത്തിന്റെ പുറകെ ജനങ്ങൾ ഓടുന്ന രംഗങ്ങൾ അതിഗംഭീരമായി ചിത്രീകരിക്കാൻ ഗിരീഷ് ഗംഗാധരൻ എടുത്ത പ്രയത്നം അഭിനന്ദനാർഹമാണ്. ഓരോ രംഗവും പ്രേക്ഷകർ നേരിട്ട് കാണുന്ന തരത്തിലാണ് ഗിരീഷ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ വർഷം ഗിരീഷിനെ തേടിയെത്തുമെന്നുറപ്പ്! പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതിൽ ദീപു ജോസഫ് എന്ന ചിത്രസന്നിവേശകൻ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിലുള്ള ഒരു കഥ ആവശ്യപ്പെടുന്ന ചടുലത സിനിമയിലുടനീളം കാണപ്പെട്ടു. രംഗനാഥ് രവി നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ഒരു മലയോര ഗ്രാമപ്രദേശത്തെ രാത്രികാലങ്ങളിൽ കേൾക്കുന്ന ഓരോ ശബ്ദങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഈ സിനിമയിൽ ചേർക്കുവാൻ രംഗനാഥ് രവിക്ക് സാധിച്ചു. ഒരേ സമയം ഭീതി ജനിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ പശ്ചാത്തല സംഗീതം നൽകാൻ പ്രശാന്ത് പിള്ളക്കും സാധിച്ചു. ആൾക്കൂട്ടങ്ങളുള്ള രംഗങ്ങളിലെ ഡബ്ബിങ് ഒരു പോരായ്മായി കാണപ്പെട്ടു. അഭിനേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അവയൊന്നും ശ്രവ്യമാകാതെ വെറും ചുണ്ടനക്കം മാത്രമായി തോന്നുകയായിരുന്നു.
അഭിനയം ⭐️⭐️⭐️⭐️
അഭിനയ പ്രാധാന്യമുള്ള മുഹൂർത്തങ്ങൾ ഈ സിനിമയില്ലെങ്കിലും, ഓരോ കഥാപാത്രവും അവതരിപ്പിച്ച പ്രമുഖ നടന്മാരും പുതുമുഖങ്ങളും അവരവരുടെ റോളുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. ചെമ്പൻ വിനോദും ആന്റണി വർഗീസും സാബുമോൻ അബുസമദും(തരികിട സാബു) ജാഫർ ഇടുക്കിയും ശാന്തി ബാലകൃഷ്ണനും ജയശങ്കറും ഒഴികെ മറ്റെല്ലാം പുതുമുഖങ്ങളാണ് അഭിനയിച്ചത്. പുതുമുഖ നടീനടന്മാരെ അഭിനയിപ്പിക്കാനുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിവ് അങ്കമാലി ഡയറീസിലും ഈ.മ.യൗ വിലും പ്രേക്ഷകർ കണ്ടതാണ്. ഇത്രയേറെ ആളുകളെ സംഭാഷണങ്ങൾ തെറ്റാതെ അഭിനയിപ്പിച്ചെടുക്കുക എന്നത് പരിശ്രമം നിറഞ്ഞ കാര്യം തന്നെ. ചില രംഗങ്ങളുടെ ദൈർഘ്യം 3ഉം 4ഉം മിനിറ്റുകളാണ്. അവയിൽ പലതിലും ദൈർഘ്യമുള്ള സംഭാഷണങ്ങൾ ഉള്ളതുമാണ്.
വാൽക്കഷ്ണം: മലയാള സിനിമ പ്രേക്ഷകർ ഇന്നോളം കണ്ടിട്ടില്ലാത്ത അവതരണ മികവും ദൃശ്യഭംഗിയും നൽകി ജല്ലിക്കട്ട് ഒരുക്കിയതിനു ലിജോ ജോസ് പെല്ലിശ്ശേരിക്കും ഗിരീഷ് ഗംഗാധരനും ബിഗ് സലൂട്ട്!
സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
കഥ: എസ്. ഹരീഷ്
തിരക്കഥ: എസ്. ഹരീഷ്, ആർ. ജയകുമാർ
നിർമ്മാണം: തോമസ് പണിക്കർ, ലിജോ ജോസ്, ചെമ്പൻ വിനോദ്
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ
ചിത്രസന്നിവേശം: ദീപു ജോസഫ്
പശ്ചാത്തല സംഗീതം: പ്രശാന്ത് പിള്ള
കലാസംവിധാനം: ഗോകുൽ ദാസ്
വസ്ത്രാലങ്കാരം: മാഷർ ഹംസ
ചമയം: റോണക്സ് സേവ്യർ
ശബ്ദ സംവിധാനം: രംഗനാഥ് രവീ
ശബ്ദ മിശ്രണം: കണ്ണൻ ഗണപത്
സംഘട്ടനം: സുപ്രീം സുന്ദർ
വിതരണം: ഫ്രൈഡേ ഫിലിം ഹൌസ്.