മരുഭൂമിയിലെ ആന -⭐⭐

കേരളത്തിലിറങ്ങിയ ചളു ആന! – ⭐⭐

കോമഡി സിനിമകൾ തിയറ്ററിൽ നിറഞ്ഞോടുകയും ബിജു മേനോന്റെ സിനിമ കാണുവാൻ കുടുംബങ്ങൾ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കഥയെന്തു തന്നെയായാലും കഥാസന്ദർഭങ്ങളിൽ യുക്തിയില്ലായെങ്കിലും സംഭാഷണങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെങ്കിലും നിർമ്മാതാക്കൾക്ക് ലാഭം കിട്ടുമെന്ന തെറ്റുധാരണയുടെ അനന്തഫലമാണ് മരുഭൂമിയിലെ ആന.

ഡേവിഡ്‌ കാച്ചപ്പിള്ളി നിർമ്മിച്ച മരുഭൂമിയിലെ ആനയുടെ കഥയെഴുതിയത് ശരത്ചന്ദ്രൻ വയനാടാണ്. സംവിധായകൻ വി.കെ.പ്രകാശിന് വേണ്ടി വൈ.വി.രാജേഷ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ നാലാമത്തെ സിനിമയാണ് മരുഭൂമിയിലെ ആന. ബിജു മേനോൻ, കൃഷ്ണ ശങ്കർ, ഹരീഷ് പെരുമണ്ണ, ബാലു വർഗീസ്‌, ലാലു അലക്സ്, സാജു നവോദയ, സുനിൽ സുഖദ, സംസ്കൃതി ഷേണായ്, അജയ് ഘോഷ്, റോസ്ലിൻ ജോളി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പ്രമേയം:⭐⭐
ആൾമാറാട്ടം നടത്തി പണമുണ്ടാക്കുക പ്രശ്നങ്ങൾ പരിഹരിക്കുക എന്ന പ്രമേയം 80കളിലെ ഒട്ടുമിക്ക മലയാള സിനിമകളിലും വിഷയമാക്കിയിട്ടുണ്ട്. ഗിരീഷ്‌ സംവിധാനം ചെയ്ത അക്കര നിന്നൊരു മാരൻ എന്ന സിനിമയിൽ ശ്രീനിവാസനെ അറബിവേഷം കെട്ടിച്ചു കുറെ ആളുകളെ പറ്റിക്കുന്ന രംഗമുണ്ട്. ഈ സിനിമയുടെ പ്രമേയവും ഏകദേശം അതുപോലെ തന്നെ. അറബി കേരളത്തിലെത്താൻ ഒരു കരണമുണ്ടാക്കി എന്നത് മാത്രമാണ് വ്യത്യാസം. അറബിയെ വിറ്റു കാശാക്കുക എന്ന പ്രമേയത്തിന് മാറ്റുകൂട്ടാൻ അറബി ഒരു മലയാളികൂടിയാണ് എന്ന് വരുത്തിത്തീർക്കുന്ന ഒന്ന് രണ്ടു കാരണങ്ങളും എഴുതിച്ചേർത്തു. ശരത്ചന്ദ്രൻ വയനാടാണ് ഈ സിനിമയുടെ കഥയെഴുതിയത്.

തിരക്കഥ:⭐⭐
കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത കോമഡികളും ഉറക്കമുളച്ചെഴുതിയ വൈ.വി.രാജേഷിനു നമോവാകം. കൊച്ചു കുട്ടികളുടെ കഥാപുസ്തകങ്ങളിൽ കാണുന്ന ട്വിസ്റ്റുകൾ പോലെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്. പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്ന പാവപെട്ട നായകൻ. പ്രതിനായകന്റെ സ്ഥാനത്തു കാമുകിയുടെ പണക്കാരനായ അച്ഛൻ. പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ ദുരിതങ്ങൾക്ക് പരിഹാരമായി തരികിടകൾ കാണിച്ചു പിടിച്ചുനിൽക്കുവാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ എല്ലാവരും കള്ളത്തരങ്ങൾ അറിയുന്നു, പക്ഷെ ശുഭപര്യവസായിയായി കഥ അവസാനിക്കുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങൾ കുത്തിനിറച്ചു സമ്പൂർണ്ണ ദുരന്തമാക്കി ഈ സിനിമയുടെ തിരക്കഥ. സലാപ്സ്റ്റിക് കോമഡികളായ ഗുലുമാലും ത്രീ കിംഗ്‌സും ഒരുക്കിയ വൈ.വി.രാജേഷ്‌-വി.കെ.പി.ടീമിനു പറ്റിയ അബദ്ധമാണ് മരുഭൂമിയിലെ ആന.

സംവിധാനം:⭐⭐
യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളായാലും ബിജു മേനോൻ ഉള്ളതുകൊണ്ട് പ്രേക്ഷകർ കണ്ടിരുന്നോളും എന്ന വി.കെ.പ്രകാശിന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി. വി.കെ.പി. എന്ന പേരുകേട്ടാൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും കഥാനോക്കാതെ സമ്മതംമൂളും എന്നതുകൊണ്ടാണ് മരുഭൂമിയിലെ ആന പോലുള്ള സിനിമകൾക്ക്‌ നിർമ്മാതാക്കളെ ലഭിക്കുന്നത്. പരീക്ഷണ സിനിമകൾ സംവിധാനം ചെയ്യുവാൻ കഴിവുള്ള വി.കെ.പ്രകാശ്‌ ആസ്വാദ്യകരമായ ചേരുവകളെല്ലാം ഉൾപ്പെടുത്തിയാണ് മരുഭൂമിയിലെ ആന സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ വിജയിച്ചു എന്നതിൽ തർക്കമില്ല. പക്ഷെ ഇത്തരത്തിലുള്ള കഥകളും തമാശകളുമുള്ള മുൻകാല സിനിമകൾ കാണാത്ത ഇന്നത്തെ തലമുറയിലെ പ്രേക്ഷകർ മാത്രമേ ചിരിക്കുന്നുള്ളു എന്ന വസ്തുത വി.കെ.പി. മനസ്സിലാകുന്നില്ല എന്നത് ദൗർഭാഗ്യകാര്യമാണ്.

സാങ്കേതികം:⭐⭐⭐
അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി പകർത്തിയ ദോഹയിലെ ദൃശ്യങ്ങൾ സമ്പന്നമായിരുന്നു. കേരളത്തിലെ കാഴ്ചകൾ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാതെ കഥാസന്ദർഭങ്ങളോട് യോജിച്ചു പോകുന്നവയായിരുന്നു. വി.സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ അവസാനിപ്പിച്ചതിനാൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ ക്ഷമ നശിച്ചില്ല. ഹരിനാരായണന്റെ വരികൾക്ക് രതീഷ്‌ വേഗ ഈണമിട്ട മണ്ണപ്പം എന്ന് തുടങ്ങുന്ന പാട്ട് മികവുറ്റതായിരുന്നു. പി.ജയചന്ദ്രനാണ് ഗായകൻ. ആ പാട്ടിന്റെ ചിത്രീകരണവും മികവു പുലർത്തി. ഈ സിനിമയുടെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് ബിജിബാലാണ്. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലാതെ സ്ഥിരം കോമഡി സിനിമകളിൽ കേട്ടുമറന്ന പശ്ചാത്തല സംഗീതം തന്നെയായിരുന്നു. സുജിത് രാഘവാണ് കലാസംവിധാനം. പി.എൻ.മണിയുടെ ചമയം പലയിടങ്ങളിലും പാളിപ്പോയി. പരിക്കുപറ്റിയ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ മുഖത്തെ മുറിവുകൾ അടുത്തടുത്ത രംഗങ്ങളിൽ കൂടിയും കുറഞ്ഞുമിരുന്നു. കുമാർ എടപ്പാൾ ആണ് വസ്ത്രാലങ്കാരം.

അഭിനയം:⭐⭐⭐
തനിക്കു ലഭിക്കുന്ന വേഷമേതായാലും കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ബിജു മേനോനുള്ള കഴിവ് പ്രശംസനീയമാണ്. ജയറാമിനും ദിലീപിനും ശേഷം കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനായിമാറി ബിജു മേനോൻ. ഈ സിനിമയിലെ അറബി വേഷവും അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമാണ് ശ്രദ്ധനേടാൻ പോകുന്നത്. പ്രേമത്തിലെ കോയക്ക് ശേഷം കൃഷ്ണശങ്കറിന്‌ ലഭിച്ച നായകതുല്യ കഥാപാത്രമാണ് ഈ സിനിമയിലെത്. ആ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കൃഷ്ണശങ്കറിന്‌ സാധിച്ചു. ഹരീഷ് പെരുമണ്ണയും സാജു നവോദയയുമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ഹാസ്യ നടന്മാർ. രണ്ടുപേരും അവരവരുടെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. ബാലു വർഗീസ്‌ സ്ഥിരം ശൈലിയിൽ കഥാപാത്രമായി തിളങ്ങി. മരുഭൂമിയിലെ ആനയെ മുഴുവൻ നേരവും പ്രേക്ഷകർ കണ്ടിരിക്കുവാൻ കാരണം അഭിനേതാക്കളുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.

വാൽക്കഷ്ണം: ഈ ആനയെ ഉടനടി തിരിച്ചു മരുഭൂമിയിലേക്ക് കയറ്റി അയക്കുമെന്നുറപ്പ്!

സംവിധാനം:വി.കെ.പ്രകാശ്‌
നിർമ്മാണം:ഡേവിഡ്‌ കാച്ചപ്പിള്ളി
കഥ:ശരത്ചന്ദ്രൻ വയനാട്
തിരക്കഥ,സംഭാഷണം:വൈ.വി.രാജേഷ്‌
ചായാഗ്രഹണം:അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി
ചിത്രസന്നിവേശം:വി.സാജൻ
ഗാനരചന:ഹരിനാരായണൻ
സംഗീതം:രതീഷ്‌ വേഗ
പശ്ചാത്തല സംഗീതം:ബിജിബാൽ
കലാസംവിധാനം:സുജിത് രാഘവ്
ചമയം:പി.എൻ.മണി
വസ്ത്രാലങ്കാരം:കുമാർ എടപ്പാൾ
വിതരണം:ചാന്ദ് വി. ക്രിയേഷൻസ് റിലീസ്

വള്ളീം തെറ്റി പുള്ളീം തെറ്റി – ⭐⭐

image

വള്ളീം പുള്ളീം കുത്തും കോമയും എല്ലാം തെറ്റി! – ⭐⭐

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന ഒരു പ്രണയകഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച സിനിമയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. നവാഗതനായ ഋഷി ശിവകുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് അച്ചാപ്പു മൂവി മാജിക്കിനു വേണ്ടി ഫൈസൽ ലത്തീഫാണ്. കുഞ്ഞുണ്ണി എസ്. കുമാർ ചായഗ്രഹണവും, പുതുമുഖം സൂരജ് എസ്. കുറുപ്പ് സംഗീതവും, ബൈജു കുറുപ്പ് ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നു.

ശ്രീദേവി ടാക്കീസ് എന്ന സിനിമ കൊട്ടകയിലെ ഓപ്പറേറ്റർ വിനയനും ആ ഗ്രാമത്തിലെ ഏക പണക്കാരനും പലിശക്കാരനുമായ ഭഗവാൻ മേനോന്റെ മകൾ ശ്രീദേവിയും തമ്മിൽ പ്രണയത്തിലാണ്. വിനയന്റെ സുഹൃത്തുക്കളും, ശ്രീദേവി ടാക്കീസിന്റെ ഉടമ മാധവേട്ടനും, തെങ്ങ് ചെത്തുന്ന ആശാൻ എന്ന് വിളിപേരുള്ള രാജനും വിനയൻ-ശ്രീദേവി പ്രണയത്തെ അനുകൂലിക്കുന്നവരാണ്. പക്ഷെ, കൊള്ള പലിശക്കാരനായ ഭഗവാൻ ആ പ്രണയബന്ധത്തിനെതിരുമാണ്. ഭഗവാന്റെ ആദ്യപുത്രി ആ നാട്ടിലെ ഒരു ചെറുപ്പക്കാരനുമായി ഒളിച്ചോടി വിവാഹിതയായതാണ് അതിനു കാരണം. ശ്രീദേവി ടാക്കീസിന്റെ നിലനിൽപ്പിനു വേണ്ടി മാധവേട്ടൻ കുറച്ചു പണം ഭഗവാന്റെയടുത്തു നിന്ന് കടം മേടിക്കുന്നു. ഒരിക്കൽ ശ്രീദേവി ടാക്കീസ് എന്നന്നേക്കുമായി നഷ്ടപെടുന്ന അവസ്ഥയെത്തുന്നു. അതോടൊപ്പം വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഗഗൻ എന്ന ചെറുപ്പക്കാരനും ആ നാട്ടിലെത്തുന്നു. തുടർന്ന് ആ നാട്ടിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയിലൂടെ രസകരമായി അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.

വിനയനായി കുഞ്ചാക്കോ ബോബനും, ശ്രീദേവിയായി ശാമിലിയും, ഭാഗവാനായി സുരേഷ് കൃഷ്ണയും, മാധവേട്ടനായി രഞ്ജി പണിക്കരും, ആശാനായി മനോജ്‌ കെ.ജയനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ കൃഷ്ണ ശങ്കർ, അനീഷ്‌ മേനോൻ, സുധീർ കരമന, സൈജു കുറുപ്പ്, ശ്രീജിത്ത്‌ രവി, ചെമ്പിൽ അശോകൻ, കലാഭവൻ ഹനീഫ്, ഉണ്ണികൃഷ്ണൻ, മിയ ജോർജ്, മുത്തുമണി, സീമ ജി.നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നറിയപെടുന്ന 80കളുടെ അവസാനം പുറത്തിറങ്ങിയ ഒരുപിടി നല്ല സിനിമകളുടെ പ്രമേയവുമായി സാമനതയുള്ള പ്രമേയവും കഥയുമായാണ് നവാഗതനായ ഋഷി ശിവകുമാർ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിബി മലയിലിന്റെ മുത്താംരംകുന്ന് പി.ഓ., ഗിരീഷിന്റെ അക്കരനിന്നൊരു മാരൻ, ലാൽ ജോസിന്റെ മീശമാധവൻ എന്നിവയെല്ലാം ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന പ്രണയ കഥകളാണ്. അതിലുപരി, സാധാരണക്കാരനും പാവപെട്ടവനുമായ നായകനും സുഹൃത്തുക്കളും ഒരു വശത്ത് നായികയുടെ അച്ഛനും തമാശ പറയുന്ന ഗുണ്ടകൾ മറുവശത്ത്. അവസാനം യുക്തിയില്ലാത്ത കുറെ സംഭവബഹുലമായ രംഗങ്ങൾക്ക് ശേഷം നായകനും നായികയും ഒന്നിക്കുന്നു. ഇത്തരത്തിലുള്ള ഒരു പഴഞ്ചൻ കഥ ഒരു പുതുമുഖ സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.

തിരക്കഥ: ⭐⭐
ഏതൊരു നല്ല സിനിമയുടെയും വിജയത്തിന് പിന്നിൽ കെട്ടുറപുള്ള ഒരു തിരക്കഥയുണ്ടാകും. അത് തിരിച്ചറിയാനുള്ള വിവേകം സാങ്കേതിക മികവിൽ മാത്രം വിശ്വസിച്ചു സിനിമയെടുക്കുന്നവർ കാണുക്കുന്നില്ല എന്നതാണ് ഇന്നത്തെ സിനിമ സംവിധായകരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. കേട്ടുപഴകിയ സംഭാഷണങ്ങളും കണ്ടുമടുത്ത കഥാസന്ദർഭങ്ങളും, പ്രവചിക്കാനവുന്ന കഥാഗതിയും, ചിരിവരാത്ത കുറെ കോമാളിത്തരങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും കൃത്യമായി എഴുതിച്ചേർത്ത തിരക്കഥയാണ് ഈ സിനിമയുടെത്. ഈ സിനിമയിലെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച വിനയൻ എന്ന കഥാപാത്രം പറയുന്ന സംഭാഷണങ്ങളിൽ ഒന്നിൽ “ജസ്റ്റ്‌ റിമംബർ ദാറ്റ്” എന്ന് പറയുന്നുണ്ട്. കമ്മീഷ്ണർ റിലീസ് ചെയ്ത വർഷം 1993 ആണ്. അങ്ങനെയെങ്കിൽ 1990 ഏപ്രിൽ മാസത്തിൽ നടക്കുന്ന കഥയിൽ ആ സംഭാഷണം എങ്ങനെ വന്നു എന്നത് ഒരു സംശയമായി അവസാനിക്കുന്നു.

സംവിധാനം: ⭐⭐
ഒരു നവാഗതനെന്ന നിലയിൽ തന്റേതായ കഴിവ് തെളിയക്കാൻ ഋഷി ശിവകുമാറിന് ലഭിച്ച സുവർണ്ണ അവസരമാണ് ഈ സിനിമ. പ്രവചിക്കാനവുന്ന കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ധാരാളമുള്ള ഒരു തിരക്കഥയെ ഇഴഞ്ഞുനീങ്ങുന്ന താളത്തിൽ അവതരിപ്പിച്ചു അവിശ്വസനീയമായ ക്ലൈമാക്സിലൂടെ അവസാനിപ്പിച്ചു. കുഞ്ഞുണ്ണി എസ്.കുമാർ എന്ന ചായഗ്രാഹകന്റെ മികവുറ്റ ഫ്രെയിമുകളും, സൂരജ് എസ്. കുറുപ്പിന്റെ സംഗീതവും, പാട്ടുകളുടെ വ്യതസ്ഥതയും ഈ സിനിമയെ കണ്ടിരിക്കാവുന്ന രീതിയിലാക്കി. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. അവരൊക്കെ സിനിമയുടെ രണ്ടാം പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിനും അവിശ്വസനീയ ക്ലൈമാക്സിനും വേണ്ടിയാണെന്ന് അറിയുമ്പോൾ പോലും അനാവശ്യമായി കുത്തിനിറച്ചതാണ് എന്ന്  തോന്നുന്നു. ഈ കുറവുകളൊക്കെ മോശമായി സിനിമയെ ബാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.

സാങ്കേതികം: ⭐⭐⭐⭐
ലോഹം എന്ന സിനിമയ്ക്ക് ശേഷം പ്രശസ്ത ചായഗ്രാഹകൻ എസ്.കുമാറിന്റെ മകൻ കുഞ്ഞുണ്ണി പകർത്തിയ ഓരോ ഫ്രെയിമുകളും അതിമനോഹരമായിരുന്നു. പാലക്കാടിന്റെ ഭംഗി ഒപ്പിയെടത്തു പഴയ കാലഘട്ടം പുനർസൃഷ്ട്ടിക്കുവാൻ കുഞ്ഞുണ്ണിക്ക് സാധിച്ചു. പാട്ടുകളുടെ ചിത്രീകരണവും, മഴ പെയ്യുന്ന രംഗങ്ങളും മികവുറ്റതായിരുന്നു. അതേപോലെ മികച്ചു നിന്ന മറ്റൊരു സാങ്കേതികവശം കലാസംവിധാനമായിരുന്നു. ജ്യോതിഷ് ശങ്കർ ഒരുക്കിയ അമ്പലപറമ്പും, നാടകവും, ശ്രീദേവി ടാക്കീസും മികച്ചതായിരുന്നു. 2016 ലെ മികച്ച ഗാനങ്ങളുള്ള സിനിമകളിൽ ഒന്നായി ഈ സിനിമ പിൽകാലത്ത് അറിയപെടും. ഹരിചരണും മഡോണയും ചേർന്നാലപിച്ച “പുലർക്കാലം പോലെ വിരൽതുമ്പിനാൽ എൻ നെഞ്ചിനെ”എന്ന ഗാനവും “അരേ തു ചക്കർ” എന്ന ഗാനവും കേൾക്കാനും ഏറ്റുപാടുവാനും രസമുള്ളതാണ്‌. റോണക്സ്‌ സേവ്യർ നിർവഹിച്ച മേയിക്കപ് ശാമിലിയ്ക്ക് ഉചിതമായി തോന്നിയില്ല. ബൈജു കുറുപ്പിന്റെ സന്നിവേശം ശരാശരിയിൽ ഒതുങ്ങിയതിനാൽ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു ഈ സിനിമയിൽ.

അഭിനയം: ⭐⭐
വിനയനെന്ന സാധരക്കാരന്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. പക്ഷെ, ചാക്കോച്ചനേക്കാൾ കയ്യടി നേടിയത് ഗഗനെ അവതരിപ്പിച്ച കൃഷ്ണ ശങ്കറും, മാധവേട്ടനായി അഭിനയിച്ച രഞ്ജി പണിക്കരുമാണ്. നീർ ആശാനായി മാനോജ് കെ. ജയൻ സ്ഥിരം ശൈലിയിൽ അഭിനയിച്ചു. ചിലയിടങ്ങളിൽ അമിതാഭിനയവുമായി അനുഭവപെട്ടു. സമീപകാലതിറങ്ങിയ സിനിമകളിലെ ഏറ്റവും മോശമായ അഭിനയം കാഴ്ചവെച്ച പുതുമുഖ നായികയായി ശ്യാമിലി. അനാർക്കലി എന്ന സിനിമയ്ക്ക് ശേഷം സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ ഭഗവാൻ മേനോൻ. അതു മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സുരേഷ് കൃഷ്ണയ്ക്കും സാധിച്ചു. സൈജു കുറുപ്പും ശ്രീജിത്ത്‌ രവിയും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റു നടീനടൻമാർ തരക്കേടില്ലാതെ അഭിനയിച്ചു.

വാൽക്കഷ്ണം: കേട്ടുപഴകിയ കണ്ടുമടുത്ത ഒരു പഴങ്കഥയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി!

രചന, സംവിധാനം: ഋഷി ശിവകുമാർ
നിർമ്മാണം: ഫൈസൽ ലത്തീഫ്
ചായാഗ്രഹണം: കുഞ്ഞുണ്ണി എസ്.കുമാർ
ചിത്രസന്നിവേശം: ബൈജു കുറുപ്പ്
സംഗീതം: സൂരജ് എസ്. കുറുപ്പ്
ഗാനരചന: ഹരിനാരായണൻ, സൂരജ് എസ്. കുറുപ്പ്
കലാസംവിധാനം: ജ്യോതിഷ് ശങ്കർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: കലാസംഘം റിലീസ്