കേരളത്തിലിറങ്ങിയ ചളു ആന! – ⭐⭐
കോമഡി സിനിമകൾ തിയറ്ററിൽ നിറഞ്ഞോടുകയും ബിജു മേനോന്റെ സിനിമ കാണുവാൻ കുടുംബങ്ങൾ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കഥയെന്തു തന്നെയായാലും കഥാസന്ദർഭങ്ങളിൽ യുക്തിയില്ലായെങ്കിലും സംഭാഷണങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെങ്കിലും നിർമ്മാതാക്കൾക്ക് ലാഭം കിട്ടുമെന്ന തെറ്റുധാരണയുടെ അനന്തഫലമാണ് മരുഭൂമിയിലെ ആന.
ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിച്ച മരുഭൂമിയിലെ ആനയുടെ കഥയെഴുതിയത് ശരത്ചന്ദ്രൻ വയനാടാണ്. സംവിധായകൻ വി.കെ.പ്രകാശിന് വേണ്ടി വൈ.വി.രാജേഷ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ നാലാമത്തെ സിനിമയാണ് മരുഭൂമിയിലെ ആന. ബിജു മേനോൻ, കൃഷ്ണ ശങ്കർ, ഹരീഷ് പെരുമണ്ണ, ബാലു വർഗീസ്, ലാലു അലക്സ്, സാജു നവോദയ, സുനിൽ സുഖദ, സംസ്കൃതി ഷേണായ്, അജയ് ഘോഷ്, റോസ്ലിൻ ജോളി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
പ്രമേയം:⭐⭐
ആൾമാറാട്ടം നടത്തി പണമുണ്ടാക്കുക പ്രശ്നങ്ങൾ പരിഹരിക്കുക എന്ന പ്രമേയം 80കളിലെ ഒട്ടുമിക്ക മലയാള സിനിമകളിലും വിഷയമാക്കിയിട്ടുണ്ട്. ഗിരീഷ് സംവിധാനം ചെയ്ത അക്കര നിന്നൊരു മാരൻ എന്ന സിനിമയിൽ ശ്രീനിവാസനെ അറബിവേഷം കെട്ടിച്ചു കുറെ ആളുകളെ പറ്റിക്കുന്ന രംഗമുണ്ട്. ഈ സിനിമയുടെ പ്രമേയവും ഏകദേശം അതുപോലെ തന്നെ. അറബി കേരളത്തിലെത്താൻ ഒരു കരണമുണ്ടാക്കി എന്നത് മാത്രമാണ് വ്യത്യാസം. അറബിയെ വിറ്റു കാശാക്കുക എന്ന പ്രമേയത്തിന് മാറ്റുകൂട്ടാൻ അറബി ഒരു മലയാളികൂടിയാണ് എന്ന് വരുത്തിത്തീർക്കുന്ന ഒന്ന് രണ്ടു കാരണങ്ങളും എഴുതിച്ചേർത്തു. ശരത്ചന്ദ്രൻ വയനാടാണ് ഈ സിനിമയുടെ കഥയെഴുതിയത്.
തിരക്കഥ:⭐⭐
കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത കോമഡികളും ഉറക്കമുളച്ചെഴുതിയ വൈ.വി.രാജേഷിനു നമോവാകം. കൊച്ചു കുട്ടികളുടെ കഥാപുസ്തകങ്ങളിൽ കാണുന്ന ട്വിസ്റ്റുകൾ പോലെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്. പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്ന പാവപെട്ട നായകൻ. പ്രതിനായകന്റെ സ്ഥാനത്തു കാമുകിയുടെ പണക്കാരനായ അച്ഛൻ. പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ ദുരിതങ്ങൾക്ക് പരിഹാരമായി തരികിടകൾ കാണിച്ചു പിടിച്ചുനിൽക്കുവാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ എല്ലാവരും കള്ളത്തരങ്ങൾ അറിയുന്നു, പക്ഷെ ശുഭപര്യവസായിയായി കഥ അവസാനിക്കുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങൾ കുത്തിനിറച്ചു സമ്പൂർണ്ണ ദുരന്തമാക്കി ഈ സിനിമയുടെ തിരക്കഥ. സലാപ്സ്റ്റിക് കോമഡികളായ ഗുലുമാലും ത്രീ കിംഗ്‌സും ഒരുക്കിയ വൈ.വി.രാജേഷ്-വി.കെ.പി.ടീമിനു പറ്റിയ അബദ്ധമാണ് മരുഭൂമിയിലെ ആന.
സംവിധാനം:⭐⭐
യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളായാലും ബിജു മേനോൻ ഉള്ളതുകൊണ്ട് പ്രേക്ഷകർ കണ്ടിരുന്നോളും എന്ന വി.കെ.പ്രകാശിന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി. വി.കെ.പി. എന്ന പേരുകേട്ടാൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും കഥാനോക്കാതെ സമ്മതംമൂളും എന്നതുകൊണ്ടാണ് മരുഭൂമിയിലെ ആന പോലുള്ള സിനിമകൾക്ക് നിർമ്മാതാക്കളെ ലഭിക്കുന്നത്. പരീക്ഷണ സിനിമകൾ സംവിധാനം ചെയ്യുവാൻ കഴിവുള്ള വി.കെ.പ്രകാശ് ആസ്വാദ്യകരമായ ചേരുവകളെല്ലാം ഉൾപ്പെടുത്തിയാണ് മരുഭൂമിയിലെ ആന സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ വിജയിച്ചു എന്നതിൽ തർക്കമില്ല. പക്ഷെ ഇത്തരത്തിലുള്ള കഥകളും തമാശകളുമുള്ള മുൻകാല സിനിമകൾ കാണാത്ത ഇന്നത്തെ തലമുറയിലെ പ്രേക്ഷകർ മാത്രമേ ചിരിക്കുന്നുള്ളു എന്ന വസ്തുത വി.കെ.പി. മനസ്സിലാകുന്നില്ല എന്നത് ദൗർഭാഗ്യകാര്യമാണ്.
സാങ്കേതികം:⭐⭐⭐
അജയ് ഡേവിഡ് കാച്ചപ്പിള്ളി പകർത്തിയ ദോഹയിലെ ദൃശ്യങ്ങൾ സമ്പന്നമായിരുന്നു. കേരളത്തിലെ കാഴ്ചകൾ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാതെ കഥാസന്ദർഭങ്ങളോട് യോജിച്ചു പോകുന്നവയായിരുന്നു. വി.സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ അവസാനിപ്പിച്ചതിനാൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ ക്ഷമ നശിച്ചില്ല. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ ഈണമിട്ട മണ്ണപ്പം എന്ന് തുടങ്ങുന്ന പാട്ട് മികവുറ്റതായിരുന്നു. പി.ജയചന്ദ്രനാണ് ഗായകൻ. ആ പാട്ടിന്റെ ചിത്രീകരണവും മികവു പുലർത്തി. ഈ സിനിമയുടെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് ബിജിബാലാണ്. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലാതെ സ്ഥിരം കോമഡി സിനിമകളിൽ കേട്ടുമറന്ന പശ്ചാത്തല സംഗീതം തന്നെയായിരുന്നു. സുജിത് രാഘവാണ് കലാസംവിധാനം. പി.എൻ.മണിയുടെ ചമയം പലയിടങ്ങളിലും പാളിപ്പോയി. പരിക്കുപറ്റിയ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ മുഖത്തെ മുറിവുകൾ അടുത്തടുത്ത രംഗങ്ങളിൽ കൂടിയും കുറഞ്ഞുമിരുന്നു. കുമാർ എടപ്പാൾ ആണ് വസ്ത്രാലങ്കാരം.
അഭിനയം:⭐⭐⭐
തനിക്കു ലഭിക്കുന്ന വേഷമേതായാലും കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ബിജു മേനോനുള്ള കഴിവ് പ്രശംസനീയമാണ്. ജയറാമിനും ദിലീപിനും ശേഷം കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനായിമാറി ബിജു മേനോൻ. ഈ സിനിമയിലെ അറബി വേഷവും അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമാണ് ശ്രദ്ധനേടാൻ പോകുന്നത്. പ്രേമത്തിലെ കോയക്ക് ശേഷം കൃഷ്ണശങ്കറിന് ലഭിച്ച നായകതുല്യ കഥാപാത്രമാണ് ഈ സിനിമയിലെത്. ആ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കൃഷ്ണശങ്കറിന് സാധിച്ചു. ഹരീഷ് പെരുമണ്ണയും സാജു നവോദയയുമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ഹാസ്യ നടന്മാർ. രണ്ടുപേരും അവരവരുടെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. ബാലു വർഗീസ് സ്ഥിരം ശൈലിയിൽ കഥാപാത്രമായി തിളങ്ങി. മരുഭൂമിയിലെ ആനയെ മുഴുവൻ നേരവും പ്രേക്ഷകർ കണ്ടിരിക്കുവാൻ കാരണം അഭിനേതാക്കളുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.
വാൽക്കഷ്ണം: ഈ ആനയെ ഉടനടി തിരിച്ചു മരുഭൂമിയിലേക്ക് കയറ്റി അയക്കുമെന്നുറപ്പ്!
സംവിധാനം:വി.കെ.പ്രകാശ്
നിർമ്മാണം:ഡേവിഡ് കാച്ചപ്പിള്ളി
കഥ:ശരത്ചന്ദ്രൻ വയനാട്
തിരക്കഥ,സംഭാഷണം:വൈ.വി.രാജേഷ്
ചായാഗ്രഹണം:അജയ് ഡേവിഡ് കാച്ചപ്പിള്ളി
ചിത്രസന്നിവേശം:വി.സാജൻ
ഗാനരചന:ഹരിനാരായണൻ
സംഗീതം:രതീഷ് വേഗ
പശ്ചാത്തല സംഗീതം:ബിജിബാൽ
കലാസംവിധാനം:സുജിത് രാഘവ്
ചമയം:പി.എൻ.മണി
വസ്ത്രാലങ്കാരം:കുമാർ എടപ്പാൾ
വിതരണം:ചാന്ദ് വി. ക്രിയേഷൻസ് റിലീസ്