ഒപ്പം – ⭐⭐⭐


കേരളക്കരയാകെ ലാലേട്ടനോടൊപ്പം! – ⭐⭐⭐

ലാലേട്ടനോടൊപ്പം ലാലേട്ടൻ മാത്രം! ഒരു അന്ധന്റെ ഭാവപ്രകടനങ്ങളും ശാരീരിക ചലനങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചു അതിഗംഭീരമായി അവതരിപ്പിച്ചു ഫലിപ്പിക്കുവാൻ നടനവൈഭവത്തിന്റെ ഇതിഹാസം മോഹൻലാലിന് സാധിച്ചു. അത് തന്നെയാണ് ഒപ്പത്തിനൊപ്പം ഒപ്പം മാത്രമെന്ന് പ്രേക്ഷകർ വിധിയെഴുതിയത്. മോഹൻലാൽ ഇതാദ്യമായിട്ടാണ് ഒരു മുഴുനീള അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയരാമൻ ഒരു കൊലപാതക കുറ്റത്തിന്റെ ഏക സാക്ഷിയാകുന്നു. അതോടെ, ജയരാമന്റെ ഒപ്പം കൊലയാളി നിഴൽ പോലെ പിന്തുടരുന്നു. തുടർന്ന് ജയരാമന്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ് ഒപ്പം എന്ന സിനിമയുടെ കഥ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒപ്പത്തിന്റെ കഥ ഗോവിന്ദ് വിജയൻ എന്ന പുതുമുഖത്തിന്റെയാണ്. ഗോവിന്ദിന്റെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്.

പ്രമേയം: ⭐⭐
നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഒരാൾ കൊല്ലപ്പെടുന്നു. ആ കൊലപാതകിയെ കാണുന്ന ഏക ദൃക്‌സാക്ഷി ഒരു അന്ധനാണ്. ആ അന്ധൻ സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി കൊലപാതകിയെ തേടുന്നു. ആ കൊലപാതകി അയാളുടെ അവസാനത്തെ ഇരയെ തേടി അന്ധനോപ്പം നിഴൽ പോലെ കൂടുന്നു. ഇതാണ് പ്രിയദർശന് വേണ്ടി ഗോവിന്ദ് വിജയൻ എഴുതിയ കഥ. കഥാവസാനം അന്ധൻ എങ്ങനെ കൊലയാളിയിൽ നിന്നും ഇരയെ രക്ഷപ്പെടുത്തുന്നു എന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്.

തിരക്കഥ: ⭐⭐
ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദർശൻ തിരക്കഥ എഴുതുന്ന ഒരു മോഹൻലാൽ സിനിമയാണ് ഒപ്പം. ജയരാമൻ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിൽ നിന്നും ആരംഭിക്കുന്ന കഥാസന്ദർഭങ്ങൾ ചെന്നെത്തുന്നത് അയാളുടെ ജോലിസ്ഥലമായ ഫ്‌ളാറ്റിലാണ്. ഫ്‌ളാറ്റിലെ ഓരോ കുടുംബവുമായും നല്ല സൗഹൃദത്തിലാണെന്നും കഥാസന്ദർഭങ്ങളിലൂടെ വിവരിക്കുന്നു. ആദ്യ പകുതിയിൽ പ്രിയദർശൻ സിനിമകളിൽ കണ്ടുമടുത്ത കഥാസന്ദർഭങ്ങൾ ഒട്ടനവധിയുണ്ട്. ജയരാമന്റെ സഹോദരനും ബന്ധുക്കളും ഫ്‌ളാറ്റിലെ അന്ധേവാസികളും പോലീസുകാരും തുടങ്ങി ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും പരിചിതമായ കഥാപാത്രങ്ങൾ തന്നെ. അവരുടെ സംഭാഷണങ്ങളും പ്രവചിക്കാനാവുന്ന രീതിയിലായതും പ്രിയദർശൻ സിനിമകളുടെ സ്ഥിരം ദൗർബല്യങ്ങളിൽ ഉൾപ്പെടുന്നു. രണ്ടാം പകുതിയിലെ ഉദ്യോഗജനകമായ കഥാസന്ദർഭങ്ങൾ മികവു പുലർത്തി. പോലീസ് സ്റ്റേഷനിലെ കളരിപ്പയറ്റ് സംഘട്ടനം, ഓട്ടോറിക്ഷ ഡ്രൈവറിനെ കൊല്ലുന്ന രംഗങ്ങൾ, ക്ലൈമാക്സ് സംഘട്ടന രംഗങ്ങൾ എന്നിവ ഒപ്പം സിനിമയ്ക്ക് ജീവൻ നൽക്കി. അന്ധനായ നായക കഥാപാത്രം തന്റെ നിരപരാധിത്വം തെളിയിക്കുന്ന രംഗങ്ങളും കൊലപാതികയേ കീഴ്പ്പെടുത്തുന്ന രംഗങ്ങളും പുതുമയുള്ളതായി അനുഭവപെട്ടു. സമീപകാല പ്രിയദർശൻ സിനിമകളിലെ ഏറ്റവും ഭേദപ്പെട്ട തിരക്കഥയാണ് ഈ സിനിമയുടെത്.

സംവിധാനം: ⭐⭐⭐⭐
പ്രിയദർശൻ എന്ന സംവിധായകന്റെ മികവു ഒന്നുകൊണ്ടു മാത്രമാണ് ശരാശരി നിലവാരമുള്ള ഒരു തിരക്കഥയെ അത്യുഗ്രൻ സിനിമാനുഭവമാക്കി മാറ്റിയത്. ശാന്തമായി ആരംഭിച്ച ഒപ്പം സിനിമ രണ്ടാം പകുതിയിലെത്തുമ്പോൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്നു. ആദ്യാവസാനം കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ പ്രിയദർശനു സാധിച്ചു. ഓരോ ഫ്രെയിമുകളും പുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്. ഇടവേളയ്ക്കു മുമ്പുള്ള രംഗത്തിൽ ജയരാമൻ വാസുദേവനെ മണത്തിലൂടെ തിരച്ചറിയുന്ന രംഗമാണ് ഒപ്പത്തിലെ ഏറ്റവും മികച്ചത്. അതുപോലെ കളരിപ്പയറ്റ് സംഘട്ടന രംഗം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അതുപോലെ ക്‌ളൈമാക്‌സിന്റെ അവതരണവും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലായിരുന്നു. പ്രിയദർശന്റെ ഗംഭീരമായ തിരിച്ചുവരവാണ് ഒപ്പം എന്ന സിനിമ. അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐
ഏകാംബരം ഒരുക്കിയ ദൃശ്യവിരുന്നാണ് ഒപ്പം. ഏകാംബരം നിർവഹിച്ച ഛായാഗ്രഹണത്തെപ്പറ്റി അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കുവാനില്ല. ഓരോ രംഗങ്ങളും അതിന്റെ പൂർണതയിലെത്തിക്കുവാൻ പ്രിയദർശന് സാധിച്ചത് ഏകാംബരം എന്ന ഛായാഗ്രാഹകന്റെ സഹായത്തോടെയാണ്. റോൺ എതാൻ യോഹനാണ് ഒപ്പത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം പ്രേക്ഷകർ ഇമചിമ്മാതെയാണ് കണ്ടിരുന്നത്. അതിനു കാരണം റോൺ നിർവഹിച്ച പശ്ചാത്തല സംഗീതമാണ്. അതുപോലെ തന്നെ മികവു പുലർത്തിയ മറ്റൊരു ഘടകം ശബ്ദമിശ്രണമാണ്. വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കർ എന്നിവരാണ് ഭീതിപടർത്തുന്ന ക്ലൈമാക്സ് രംഗങ്ങൾക്ക് വിശ്വസനീയത നൽക്കിയത്‌. ബി.കെ.ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവ്, ഷാരോൺ എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കിയത്‌ 4 മ്യൂസിക്സ് ആണ്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ട് മികവു പുലർത്തി. അയ്യപ്പൻ നായരാണ് ഒപ്പം സിനിമയുടെ രംഗങ്ങൾ കോർത്തിണക്കിയത്‌. ആദ്യപകുതിയിലെ കുറെ രംഗങ്ങൾക്ക് ഇഴച്ചിൽ അനുഭവപെട്ടു എന്നതൊഴികെ മറ്റൊരു കുറവുമില്ലാത്ത രീതിയിലായിരുന്നു അയ്യപ്പൻ നായർ രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. കളരിപ്പയറ്റ് ഉൾപ്പടെ ഈ സിനിമയിലെ സംഘട്ടന രംഗങ്ങളെല്ലാം മികവു പുലർത്തി.

അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, സമുദ്രക്കനി, ബേബി മീനാക്ഷി, അനുശ്രീ നായർ, വിമല രാമൻ, നെടുമുടി വേണു, ഇന്നസെന്റ്, സിദ്ദിക്ക്, മാമുക്കോയ, രൺജി പണിക്കർ, അജു വർഗീസ്‌, ചെമ്പൻ വിനോദ് ജോസ്, ഹരീഷ് പെരുമണ്ണ, കലാഭവൻ ഷാജോൺ, കുഞ്ചൻ, ഇടവേള ബാബു, ബാലാജി, മണിക്കുട്ടൻ, അർജുൻ നന്ദകുമാർ, ബിനീഷ് കോടിയേരി, കലാശാല ബാബു, പ്രദീപ്‌, കോഴിക്കോട് നാരായണൻ നായർ, അരുണ്‍ ബെന്നി, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണപ്രസാദ്‌, ആന്റണി പെരുമ്പാവൂർ, അഞ്ജലി അനീഷ്‌, കവിയൂർ പൊന്നമ്മ, സോനാ, ശ്രീലത നമ്പൂതിരി, ബിന്ദു മുരളി എന്നിവരാണ് ഒപ്പത്തിലെ താരനിര. ജയരാമൻ എന്ന അന്ധനെ വിശ്വസനീയതയോടെ അവതരിപ്പിച്ചു മോഹൻലാൽ കയ്യടിനേടി. ഗംഗ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ അനുശ്രീ കയ്യടക്കത്തോടെ അഭിനയിച്ചു. വില്ലൻ വേഷത്തിലെത്തിയ സമുദ്രക്കനി വീണ്ടും തന്റെ കഴിവ് തെളിയിച്ചു. മാമുക്കോയയും ചെമ്പൻ വിനോദ് ജോസും ഹാസ്യ രംഗങ്ങളിൽ തിളങ്ങി. ബേബി മീനാക്ഷി തന്മയത്വത്തോടെ അവളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. വിമല രാമനൊഴികെ മറ്റെല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ ഭംഗിയായി അഭിനയിച്ചു.

വാൽക്കഷ്ണം: കുടുംബത്തോടൊപ്പം കുട്ടികളോടൊപ്പം കണ്ടിരിക്കാവുന്ന ത്രില്ലറാണ് പ്രിയദർശന്റെ ഒപ്പം!

തിരക്കഥ, സംഭാഷണം, സംവിധാനം: പ്രിയദർശൻ
കഥ: ഗോവിന്ദ് വിജയൻ
നിർമ്മാണം: ആന്റണി പെരുമ്പാവൂർ
ബാനർ: ആശിർവാദ് സിനിമാസ്
ചായാഗ്രഹണം: ഏകാംബരം
ചിത്രസന്നിവേശം: അയ്യപ്പൻ നായർ
സംഗീതം: ജിം, ബിബി, എൽദോസ്, ജസ്റ്റിൻ
പശ്ചാത്തല സംഗീതം: റോൺ എതാൻ യോഹൻ
ഗാനരചന: ഡോക്ടർ മധു വാസുദേവ്, ബി.കെ.ഹരിനാരായണൻ, ഷാരോൺ ജോസഫ്‌
കലാസംവിധാനം: മോഹൻദാസ്
ചമയം: സജി കൊരട്ടി
സംഘട്ടനം: സ്റ്റണ്ട് സിൽവ
വസ്ത്രാലങ്കാരം: സുജിത് സുധാകരൻ
ശബ്ദമിശ്രണം: രാജകൃഷ്ണൻ
ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ
വിതരണം: മാക്സ്‌ലാബ് റിലീസ്.