രാമലീല – ആസ്വാദ്യകരം ആവേശകരം! ⭐️⭐️⭐️
ജനപ്രിയ നായകൻ ജനപ്രിയ സിനിമയുമായി ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച കാണുമ്പോൾ, മലയാളികൾ വ്യക്തികളോടൊപ്പമല്ല, നല്ല സിനിമയോടൊപ്പമാണെന്ന സത്യം ബോധ്യമാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന തരക്കേടില്ലാത്തൊരു എന്റർറ്റെയിനറാണ് ദിലീപിന്റെ രാമലീല. യുക്തിയില്ലാത്ത കഥാസന്ദർഭങ്ങൾ എന്നൊരു പോരായ്മ മാറ്റിനിർത്തിയാൽ സമീപകാലത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള മികച്ച കുറ്റാന്വേഷണ സിനിമ തന്നെയാണിത്. അരുൺ ഗോപിയുടെ സംവിധാന മികവും ദിലീപിന്റെ അഭിനയ മികവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റുകൂട്ടിയിട്ടുണ്ട്.
പുലിമുരുകനു ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല സംവിധാനം ചെയ്തത് നവാഗതനായ അരുൺ ഗോപിയാണ്. സച്ചിയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ സന്നിവേശവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ദിലീപിനെ കൂടാതെ മലയാള സിനിമയിലെ ഒരു വമ്പൻ താരനിര തന്നെ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.
പ്രമേയം: ⭐⭐
രാഷ്ട്രീയ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക സിനിമകളുടെയും പ്രമേയം ഒന്ന് തന്നെയാകും. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളൊക്കെയാകും അവയിൽ വിഷയമാകുന്നത്. രാമലീലയെ സംബന്ധിച്ചിടത്തോളം, ഇതൊരു പൂർണ രാഷ്ട്രീയ സിനിമയല്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു പ്രതികാര കഥയും അതിനോടൊപ്പം ഒരു കുറ്റാന്വേഷണ കഥയുമാണ്. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ആകാംഷയുളവാക്കുന്ന ഒരു കഥ രൂപപെടുത്തിയെടുക്കാൻ സച്ചിക്കു കഴിഞ്ഞിട്ടുണ്ട്.
തിരക്കഥ: ⭐⭐
പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ കൃത്യമായി മനസിലാക്കി തിരക്കഥ എഴുതുന്നവരിൽ പ്രാവിണ്യം നേടിയ എഴുത്തുകാരിൽ പ്രധാനിയാണ് സച്ചി. ചോക്കളേറ്റ് മുതൽ അനാർക്കലി വരെ അതിനുദാഹരണങ്ങളാണ്. ജോഷിയുടെ റൺ ബേബി റൺ പോലെയുള്ള ഒരു കഥയും തിരക്കഥയുമാണ് രാമലീലയുടേത്. എന്നാൽ, മേല്പറഞ്ഞ സച്ചിയുടെ തിരക്കഥകളിലെല്ലാം യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു സന്ദർഭം പോലുമുണ്ടായിരുന്നില്ല. എന്നാൽ,രാമലീലയിൽ അത് വേണ്ടുവോളമുണ്ട്. കുറ്റാരോപിതനായ രാമനുണ്ണി കേസിലെ തനിക്കെതിരായ തെളിവുകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന രംഗങ്ങൾ അതിനുദാഹരണം. കേരളത്തിലെ പോലീസുകാർ രാമനുണ്ണി നിരത്തുന്ന തെളിവുകൾ വിശ്വസിച്ചു എന്നത് സച്ചിയെപ്പോലെയുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു സന്ദർഭങ്ങൾ മാറ്റിനിർത്തിയാൽ ഏവർക്കും ഇഷ്ടമാകുന്നതും ത്രസിപ്പിക്കുന്നതുമായ രംഗങ്ങളാണ് സിനിമയിലുടനീളം.ഇന്നത്തെ സാഹചര്യത്തിൽ അനുകൂലമായ ചില സംഭാഷണങ്ങളും മികവുറ്റതായിരുന്നു.
സംവിധാനം: ⭐⭐⭐
ജോഷിയുടെ പൊളിറ്റിക്കൽ സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണമാണ് അരുൺ ഗോപി സ്വീകരിച്ചത്. സിനിമയുടെ ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളെ മികച്ച ഛായാഗ്രഹണത്തിന്റെയും സന്നിവേശത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ത്രസിപ്പിക്കുന്ന രംഗങ്ങളും ക്‌ളൈമാക്‌സ് രംഗങ്ങളും കയ്യടക്കത്തോടെ അരുൺ ഗോപി സംവിധാനം നിർവഹിച്ചു.രണ്ടാം പകുതിയിലെ ഹാസ്യ രംഗങ്ങൾ സിനിമയുടെ ഗൗരവത്തിനു ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ, കഥാഗതി നിർണ്ണയിക്കുന്ന സുപ്രധാന രണ്ടാം പകുതിയിലെ ഒരു രംഗവും യുക്തിയെ ചോദ്യംചെയ്യുന്ന രീതിയിലായത് പ്രേക്ഷകരിൽ മുഷിപ്പുളവാക്കിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ അരുൺ ഗോപിക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും രാമലീല എന്നുറപ്പ്!
സാങ്കേതികം: ⭐⭐⭐
ഷാജികുമാറിന്റെ ഛായാഗ്രഹണം രാമലീലയ്ക്കു ത്രില്ലർ പരിവേഷം നൽകുവാൻ സഹായിച്ചു. ഈ സിനിമയിലെ രംഗങ്ങളെല്ലാം തന്നെ രാഷ്ട്രീയ-കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഹർഷന്റെ സന്നിവേശവും രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ആദ്യപകുതിയില്ല. എന്നാൽ, സിനിമയുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന ചില ഹാസ്യ രംഗങ്ങൾ രണ്ടാം പകുതിയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. പ്രേക്ഷകരിൽ ആകാംഷയും ആവേശവും ഒരുപോലെ ജനിപ്പിക്കുവാൻ ഗോപി സുന്ദറിന് സാധിച്ചിട്ടുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട രണ്ടു പാട്ടുകളും ശരാശരിയിലൊതുങ്ങി. സുജിത് രാഘവന്റെ കലാസംവിധാനം സിനിമയ്ക്കുതകുന്നവയായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങളുടെ സ്വഭാവത്തിന് ഉതകുന്നവയായിരുന്നു.
അഭിനയം: ⭐⭐⭐
ദിലീപ്, കലാഭവൻ ഷാജോൺ, രാധിക ശരത്കുമാർ, സിദ്ദിഖ്, മുകേഷ്, വിജയരാഘവൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായികുമാർ, സലിം കുമാർ, സാദിഖ്, അനിൽ മുരളി, ഷാജു ശ്രീധർ, നിർമ്മാതാവ് സുരേഷ് കുമാർ, പ്രശാന്ത് അലക്‌സാണ്ടർ, അശോകൻ, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, അമീർ നിയാസ്, ചാലി പാലാ, മജീദ്, പ്രയാഗ മാർട്ടിൻ, ലെന എന്നിവരാണ് രാമലീലയിലെ അഭിനേതാക്കൾ. രാമനുണ്ണിയായി തകർപ്പൻ അഭിനയം ദിലീപ് കാഴ്ചവെച്ചു. ആദ്യപകുതിയിൽ ഗൗരവമുള്ള ഭാവപ്രകടനവും രണ്ടാം പകുതിയിൽ കുശാഗ്രബുദ്ധിയുള്ള ഒരാളിനെ പോലെ പക്വതയാർന്ന അഭിനയവും കാഴ്ചവെച്ചു ദിലീപ് കയ്യടി നേടി. ഹാസ്യരസവാഹമായ സംഭാഷണങ്ങളിലൂടെ ഷാജോണും, കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി മുകേഷും, ഉദയഭാനു എന്ന രാഷ്ട്രീയക്കാരനായി സിദ്ദിക്കും, വില്ലൻ പരിവേഷമുള്ള സഖാവായി വിജയരാഘവനും അഭിനയ മികവ് പുലർത്തി. ഇവരെ കൂടാതെ ഈ സിനിമയിലുള്ള ഓരോ അഭിനേതാക്കളും ഊർജസ്വലമായ രീതിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വാൽക്കഷ്ണം: രാമനുണ്ണിയുടെ ലീലകളിൽ യുക്തിയില്ലെങ്കിലിലും, ആസ്വാദ്യകരവും ആവേശകരവുമാകുന്ന അവതരണമാണ് രാമലീലയെ വ്യത്യസ്ഥമാക്കുന്നത്.
സംവിധാനം: അരുൺ ഗോപി
എഴുത്ത്: സച്ചി
നിർമ്മാണം: ടോമിച്ചൻ മുളകുപാടം
ഛായാഗ്രഹണം: ഷാജികുമാർ
സന്നിവേശം: വിവേക് ഹർഷൻ
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സുജിത് രാഘവ്
ഗാനരചന: ഹരിനാരായണൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: ജിതേഷ് പൊയ്യ
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: മുളകുപാടം ഫിലിംസ്.