ആനന്ദം – ⭐⭐⭐


ആനന്ദം പകരുന്ന സൗഹൃദ-പ്രണയ കാഴ്ചകൾ! – ⭐⭐⭐

കലാലയ ജീവിതത്തിലെ സൗഹൃദങ്ങളും പരിഭവങ്ങളും പ്രണയങ്ങളും എല്ലാക്കാലവും നമ്മടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. ആ ഓർമ്മകൾ നൽകുന്ന ആനന്ദം ഒരിക്കൽക്കൂടി ആസ്വദിക്കുവാൻ ഗണേഷ് രാജ്-വിനീത് ശ്രീനിവാസൻ ടീം ഒരുക്കിയ സിനിമയാണ് ആനന്ദം.

കോളേജിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനു പോകുന്ന ദിവസങ്ങളിലാകും ഒട്ടുമിക്ക പ്രണയങ്ങളും സൗഹൃദങ്ങളും ഉടലെടുക്കുന്നതും ദൃഢമാകുന്നതും. അത്തരത്തിലുള്ള ഒരു വിനോദസഞ്ചാരത്തിനിടയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സാങ്കേതികമികവോടെ ഗണേഷ് രാജ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ അവതരണമായതിനാൽ തിരക്കഥയിലെ പാകപ്പിഴകൾ മറന്നുകൊണ്ട് ഏവരും ആനന്ദം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.

കാസ്റ്റ് ആൻഡ് ക്രൂവും ഹാബിറ്റ് ഓഫ് ലൈഫും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ആനന്ദത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന ഗണേഷ് രാജാണ്. വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ചിരിക്കുന്ന ആനന്ദത്തിൽ വരുൺ എന്ന കഥാപാത്രമായി അരുൺ കുര്യനും, കുപ്പി എന്ന് വിളിപ്പേരുള്ള കഥാപാത്രത്തെ വിശാഖ് നായരും, വെസ്റ്റേൺ റോക്ക് സംഗീതത്തിന്റെ ആരാധകനായ ഗൗതമായി റോഷൻ മാത്യുവും, പഞ്ചപാവം കാമുകനായ അക്ഷയ് ആയി തോമസ് മാത്യുവും, ദിയയായി സിദ്ധി മഹാജങ്കടിയും, ദർശനയായി അനാർക്കലി മരയ്ക്കാറും, ദേവികയായി അനു ആന്റണിയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കിയ മലയാള സിനിമകളെല്ലാം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എൻജിനിയറിങ് കോളേജ് സൗഹൃദം പ്രമേയമാക്കിയ തെലുങ്ക് സിനിമ ഹാപ്പി ഡെയ്‌സിന്റെ മലയാളം പതിപ്പ് കേരളത്തിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു. ആ കാലഘട്ടത്തിൽ അതേ തരത്തിലുള്ള പ്രമേയം മലയാളത്തിൽ സിനിമയാക്കിയിരുന്നെകിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടായിരുന്നില്ല. ആനന്ദം എന്ന സിനിമയിൽ ചർച്ചചെയ്യുന്നതും കോളേജ് പ്രണയവും സൗഹൃദവും പരിഭവവും തന്നെയാണ്.

തിരക്കഥ: ⭐⭐
സംവിധായകൻ ഗണേഷ് രാജ് ആദ്യമായി തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ആനന്ദം ഒരു യാത്രയിലൂടെ ഇതൾവിരിയുന്ന പ്രണയകഥയാണ്. പ്രണയത്തോടൊപ്പം സൗഹൃദവും പരിഭവവും ഒക്കെ വിഷയമാകുന്നു. സിനിമയുടെ ആദ്യാവസാനം യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനവധി കഥാസന്ദർഭങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു. കോളേജിൽ നിന്നും വിനോദ സഞ്ചാരത്തിനു പോകുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുമോ എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കഥാസന്ദർഭങ്ങൾ എഴുതിയിരിക്കുന്നത്. അതിഭാവകത്വം നിറഞ്ഞ സന്ദർഭങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ വിലയറിയുന്ന ഒട്ടനവധി മുഹൂർത്തങ്ങളും സംഭാഷണങ്ങളും ഉണ്ടായിരുന്നു എന്നതല്ലാതെ മറ്റൊരു പുതുമയുമില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടേത്. കഥാപാത്രരൂപികരണം മികച്ചു നിന്നിരുന്നുവെങ്കിലും കഥാസന്ദർഭങ്ങൾ നിരാശപ്പെടുത്തി. യാത്രകളിലെ കാഴ്ചകൾ എന്നും ആകാംഷ ജനിപ്പിക്കുന്നതാണെങ്കിലും യാത്രകളിലെ കഴമ്പില്ലാത്ത കഥാസന്ദർഭങ്ങൾ നിരാശമാത്രം സമ്മാനിക്കുന്നു. കൗമാരക്കാർക്ക് ഇഷ്ടമാകുന്ന രസകരമായ രീതിയിലാണ് ഈ സിനിമയിലെ സംഭാഷണങ്ങൾ. ഈ സിനിമയിലെ ഏഴു പ്രധാന കഥാപാത്രങ്ങളും നമ്മടെ കോളേജ് കാലഘട്ടത്തിൽ നമ്മൾ കണ്ടിട്ടുള്ളവരാണ്. അതുകൊണ്ടു അവരെയും അവരുടെ സൗഹൃദവും പ്രണയവും ഏവർക്കും ഇഷ്ടപെടുമെന്നാണ് തോന്നുന്നത്.

സംവിധാനം: ⭐⭐⭐
ഓരോ സിനിമയും പ്രേക്ഷകർ ആസ്വദിക്കുന്നത് ഓരോ തരത്തിലാണ്. ചിലർ കഥയിലെ പുതുമതേടി പോകുമ്പോൾ മറ്റുചിലർ അവയുടെ അവതരണമികവിൽ ആസ്വാദനത്തിനുള്ള വകയുണ്ടോ എന്നാണ് നോക്കുന്നത്. തട്ടത്തിൻ മറയത്ത് കഥാപരമായി പുതുമ നൽകുന്നില്ലെങ്കിലും, അവതരണമികവിൽ വളരെയേറെ മുന്നിലായിരുന്നു. അതുപോലെ, ആനന്ദവും അവതരണമികവുകൊണ്ട് പ്രേക്ഷകർ സ്വീകരിക്കുവാൻ സാധ്യതയുള്ള സിനിമയാണ്. വ്യത്യസ്ഥ സ്വഭാവക്കാരായ ഏഴു കഥാപാത്രങ്ങളും അവരുടെ സൗഹൃദവും പ്രണയവും രസകരമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. നല്ല അഭിനേതാക്കളെ കണ്ടെത്തുന്നതിലും മനോഹരമായ ഫ്രേയിമുകൾ ഒരുക്കുന്നതിലും ചടുലമായ രംഗങ്ങളുടെ കോർത്തിണക്കൽകൊണ്ടും രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന സംഗീതംകൊണ്ടും പുത്തനുണർവ് പകരുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഗണേഷ് രാജ് എന്ന സംവിധായകന്റെ അവതരണമികവിൽ മറ്റെല്ലാ ന്യൂനതകളും മറന്നു രണ്ടു മണിക്കൂർ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോർത്തിണക്കി കൗമാരക്കാരെ രസിപ്പിക്കുവാൻ ആനന്ദിപ്പിക്കുവാൻ ഈ സിനിമയ്ക്ക് സാധിക്കും എന്നുറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
നേരത്തിലൂടെ പ്രേമത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ ആനന്ദ് സി. ചന്ദ്രൻ അത്യുഗ്രൻ വിഷ്വൽസ് ഒരുക്കി പ്രേക്ഷകർക്ക് കാഴ്ചകളിലൂടെ ആനന്ദം പകർന്നു. ഹംപിയിലെയും ഗോവയിലെയും കാണാകാഴ്ചകൾ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തു സിനിമയ്ക്ക് ഫ്രഷ്‌നെസ്സ് നൽകുവാൻ ആനന്ദ് സി. ചന്ദ്രന് സാധിച്ചു. നവാഗതനായ അഭിനവ് ആണ് ചടുലതയയോടെ രംഗങ്ങൾ സന്നിവേശം ചെയ്തത്. പുതുമയുള്ള അവതരണ രീതിയ്ക്ക് മാറ്റുക്കൂട്ടുവാൻ സന്നിവേശത്തിനു സാധിച്ചു. അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാതെ രണ്ടു മണിക്കൂറിനുള്ളിൽ സിനിമയുടെ കഥ പറഞ്ഞ രീതിയാണ് പ്രേക്ഷകർക്കു ഏറ്റവും ഇഷ്ടപെട്ടത്. സച്ചിൻ വാര്യരുടെ സംഗീതത്തിൽ നാല് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. കഥയോടും കഥാസന്ദർഭങ്ങളോടും നീതിപുലർത്തുന്ന പാട്ടുകളാണ് ഈ സിനിമയുള്ളത്.”നിലാവേ…” എന്ന പാട്ടാണ് ഏറ്റവും രസകരമായി തോന്നിയത്. വിനീത് ശ്രീനിവാസനും, മനു മഞ്ജിത്തും, അനു എലിസബത്തും ആണ് ഗാനരചന നിർവഹിച്ചത്. സച്ചിൻ വാര്യർ തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സജിയുടെ വസ്ത്രാലങ്കാരവും ജിതേഷിന്റെ ചമയവും മികവുപുലർത്തി.

അഭിനയം: ⭐⭐⭐⭐⭐
മലയാള സിനിമയിലേക്ക് ഏഴു മിടുക്കരായ നടീനടന്മാരെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു. പരുക്കനായ എന്നാൽ ഉള്ളിൽ സ്നേഹമുള്ള വരുൺ എന്ന കഥാപാത്രമായി അരുൺ കുര്യനും, സൗഹൃദത്തിനും സുഹൃത്തുകൾക്കും വിലകല്പിക്കുന്ന കൂട്ടത്തിലെ രസികനായ കുപ്പി എന്ന കഥാപാത്രമായി വിശാഖ് നായരും, കള്ളകാമുകൻ റോക്സ്റ്റാർ ഗൗതമായി റോഷൻ മാത്യുവും, നിഷ്കളങ്ക കാമുകൻ അക്ഷയ് ആയി തോമസ് മാത്യുവും, പ്രസരിപ്പോടെ പ്രകാശം പരത്തുന്ന ദിയയായി സിദ്ധി മഹാജങ്കടിയും, ചിരിയിലൂടെ മാത്രം നമ്മളെ വീഴ്‌ത്തുന്ന ദർശനയായി അനാർക്കലി മരയ്ക്കാരും, ദേവികയായി അന്നു ആന്റണിയും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. ഡോക്ടർ റോണിയ്ക്കു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ ചാക്കോ മാഷ്. രസകരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ റോണിക്ക് സാധിച്ചു. ഇവരെ കൂടാതെ രഞ്ജി പണിക്കർ, ദിനേശ് നായർ, കോട്ടയം പ്രദീപ് എന്നിവരുമുണ്ട് ഈ സിനിമയിൽ.അതുകൂടാതെ മറ്റൊരു താരത്തിന്റെ സാന്നിധ്യവും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

വാൽക്കഷ്ണം: കൗമാരക്കാരുടെ പ്രിയപ്പെട്ട ആനന്ദങ്ങളിൽ ഒന്നാകുവാൻ ആനന്ദം എന്ന സിനിമയ്ക്ക് സാധിക്കുമെന്നുറപ്പ്!

രചന, സംവിധാനം: ഗണേഷ് രാജ്
നിർമ്മാണം: വിനീത് ശ്രീനിവാസൻ
ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
ഗാനരചന: വിനീത് ശ്രീനിവാസൻ, മനു മഞ്ജിത്, അനു എലിസബത്ത് ജോസ്
സംഗീതം: സച്ചിൻ വാര്യർ
ചമയം: ജിതേഷ്
വസ്ത്രാലങ്കാരം: സജി
വിതരണം: എൽ.ജെ.ഫിലിംസ്.

കവി ഉദ്ദേശിച്ചത്? – ⭐⭐

വോളിബോളിന്റെ നാമത്തിൽ ഒരു പന്തയകഥ! – ⭐⭐

രമണിയേച്ചിയുടെ നാമത്തിൽ എന്ന ലഘു സിനിമയ്ക്ക് ശേഷം മുഖ്യധാര സിനിമയിലേക്ക് തോമസും ലിജു തോമസും അരങ്ങേറ്റം കുറിച്ചത് ചില ഉദ്ദേശങ്ങളോടെയാണ്. അത്തരത്തിലുള്ള ആദ്യ സംരംഭമാണ് കവി ഉദ്ദേശിച്ചത്. കവി ഉദ്ദേശിച്ചതതെന്താണെന്നു മനസ്സിലാക്കിയ ആസിഫ് അലിയും സജിൻ ജാഫറും അവരുടെ നിർമ്മാണ കമ്പിനിയായ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ പേരിൽ ഈ സിനിമ നിർമ്മിച്ചു.

അള്ളിമൂല എന്ന ഗ്രാമനിവാസികളുടെ പ്രിയപ്പെട്ട കായിക വിനോദമാണ് വോളിബോൾ. വോളിബോൾ വിനോദത്തിനു വേണ്ടി കുടുംബം വരെ പന്തയത്തിനു ഉപയോഗിക്കുന്നവരാണ് അള്ളിമൂലയിലെ കുടുംബങ്ങൾ. അവരിൽ പ്രമുഖരായ വട്ടത്തിൽ തറവാട്ടിലെ ബോസ്‌കോയും വോളിബോൾ പന്തയംവെച്ചു നടത്തുന്നതിൽ പിന്നോട്ടല്ല. വട്ടത്തിൽ ബോസ്‌കോയുടെ ആജന്മ ശത്രുവാണ് കാവാലം ജിമ്മി. ഗാങ്സ് ഓഫ് അള്ളിമൂല എന്ന വോളിബോൾ ടീമിന്റെ സാരഥിയാണ് കാവാലം ജിമ്മി. ജിമ്മിയും സുഹൃത്തുക്കളും വട്ടത്തിൽ ബോസ്‌കോയും സുഹൃത്തുക്കളും തമ്മിൽ കടുത്ത ശത്രുതയിലാണ്.

ഒരിക്കൽ, ഇവർ തമ്മിൽ വോളിബോൾ വിനോദത്തിനായി പന്തയംവെയ്ക്കുന്നു. ഗാങ്സ് ഓഫ് അള്ളിമൂല ടീമിന്റെ പരിശീലകനായി മിന്നൽ സൈമൺ വരുന്നതോടെ കഥ ഏറെ രസകരമാകുന്നു. കാവാലം ജിമ്മിയായി ആസിഫ് അലിയും, മിന്നൽ സൈമണായി ബിജു മേനോനും, വട്ടത്തിൽ ബോസ്‌കോയായി നരേനും അഭിനയിച്ചിരിക്കുന്നു.

സൈജു കുറുപ്പ്, ബാലു വർഗീസ്, ബിജു കുട്ടൻ, സുധി കോപ്പ, അഭിഷേക്, ഗണപതി, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, ശശി കലിങ്ക, സുനിൽ സുഖദ, ബാലാജി, ദിനേശ് നായർ, പ്രശാന്ത് അലക്‌സാണ്ടർ, ആലപ്പി അഷ്‌റഫ്, കെ.ടി.സി.അബ്ദുള്ള, അഞ്ജു കുര്യൻ, സിജ റോസ്, ലെന, ബിന്ദു പണിക്കർ, ചിത്ര ഷേണായ്, വീണ നായർ എന്നിവരാണ് കവി ഉദ്ദേശിച്ചതിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐
ആജന്മ ശത്രുക്കളായ രണ്ടുപേർ അവരുടെ പ്രണയസാഫല്യത്തിനു വേണ്ടി വോളിബോൾ കായിക വിനോദത്തിന്റെ പേരിൽ പന്തയംവെച്ച് കലഹിക്കുന്നതാണ് കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ പ്രമേയം. തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ് ഈ സിനിമയുടെ കഥ എഴുതിയത്. ഗ്രാമീണ പശ്ചാത്തലവും ഗൃഹാതുരതയും സൗഹൃദവും പ്രണയവും ബാല്യകാലസ്മരണകളും വോളിബോൾ കളിയുമെല്ലാം കോർത്തിണക്കിയതാണ് ഈ സിനിമയുടെ കഥ. കേട്ടുപഴകിയ പ്രമേയമാണെങ്കിലും വോളിബോൾ കായിക വിനോദം പശ്ചാത്തലമാക്കിയ അധികം സിനിമകളൊന്നും മലയാളത്തിലുണ്ടായിട്ടില്ല എന്നതാണ് ഏക പ്രത്യേകത.

തിരക്കഥ: ⭐⭐
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞിട്ടുള്ള മലയാള സിനിമകളിൽ കാലാകാലങ്ങളായി കണ്ടുവരുന്ന സ്ഥിരം കാഴ്ചകളായ ഒരുപറ്റം ചെറുപ്പക്കാരും അവരുടെ സൗഹൃദവും പ്രണയവും ശത്രുതയും കായിക വിനോദവും പന്തയംവെക്കലും നിസ്സഹായാവസ്ഥയും അടിപിടിയും എല്ലാമടങ്ങുന്നതാണ് ഈ സിനിമയുടെയും തിരക്കഥ. തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. നവാഗതരായ ഇരുവരും രസകരമായ ഒരു സിനിമയ്ക്ക് യോജിച്ച തിരക്കഥ എഴുതണം
എന്ന ലക്ഷ്യം മനസ്സിൽവെച്ചുകൊണ്ടാണ് ഈ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയത്. ഒരു രസകരമായ സിനിമയ്ക്കു വേണ്ടിയുള്ള എല്ലാ ചേരുവകളും കൃത്യമായി ഉൾപ്പെടുത്തിയാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോയത്. കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും കഥാഗതിയും എല്ലാം പ്രവചിക്കാനാവുന്നതായിരുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്ന്. രമണിയേച്ചിയുടെ നാമത്തിൽ എന്ന ലഘു സിനിമ പോലെ, കവി ഉദ്ദേശിച്ചതിലും കഥാസന്ദർഭങ്ങളെക്കാൾ പ്രാധാന്യം അണിയറപ്രവർത്തകർ നൽകിയത് ആവിഷ്കാരത്തിനായിരുന്നു. ഒരല്പം ഭേദപെട്ട തിരക്കഥയായിരുന്നുവെങ്കിൽ മറ്റൊരു 1983 ആകുമായിരുന്നു ഈ സിനിമയും.

സംവിധാനം: ⭐⭐⭐
തോമസും ലിജു തോമസും ചേർന്നാണ് കവി ഉദ്ദേശിച്ചത് സംവിധാനം ചെയ്തത്. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലെ ന്യൂനതകൾ രസകരമായ അവതരണ രീതികൊണ്ട് സവിശേഷമാക്കിയ കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. വോളിബോൾ കളിയെ ഇത്രയും വിശ്വസനീയതയോടെയും ത്രില്ലടിപ്പിക്കുന്ന രീതിയിലും അവതരിപ്പിച്ചതാണ് ഈ സിനിമയുടെ രക്ഷയായത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ പൂർണമായി വിജയിക്കുവാൻ സംവിധായകർക്ക് സാധിച്ചു. കണ്ടുമടുത്തതും കേട്ടപഴകിയതുമായ കഥാസന്ദർഭങ്ങളാൽ സമ്പന്നമാണ് ആദ്യപകുതിയെങ്കിലും, രണ്ടാമത്തെ പകുതീയുടെ അവസാന ഭാഗങ്ങൾ ഉദ്യോഗജനകമായി ചിത്രീകരിക്കുവാൻ ഇരുവർക്കും സാധിച്ചു. ഒരു ലഘു സിനിമയെടുത്തത് കണ്ടിഷ്ടപ്പെട്ട ആസിഫ് അലി ഈ സിനിമയുടെ സംവിധായകർക്ക് തുറന്നുകൊടുത്തത് സിനിമയിലേക്കുള്ള കവാടമാണ്. തോമസും ലിജുവും പോലെ അനേകായിരം സിനിമ പ്രേമികൾ ദിനംതോറും ലഘു സിനിമകൾ സംവിധാനം ചെയ്യുന്നുണ്ട്. അവർക്കും ഇത്തരത്തിലുള്ള ഒരു അവസരം നൽകാൻ ആസിഫ് അലിയെ പോലെ മറ്റാരെങ്കിലും കടന്നുവരട്ടെ.

സാങ്കേതികം: ⭐⭐⭐
കണ്ണൂർ ഇരുട്ടിയിലെ ഗ്രാമപ്രദേശമാണ് അള്ളിമൂലയാക്കി ചിത്രീകരിച്ചിരിച്ചത്. സ്ഥിരം കാഴ്ചകളിൽ നിന്നും പുതുമനൽക്കുന്ന ഒന്നും ഷെഹനാദ് ജലാൽ നിർവഹിച്ച ഛായാഗ്രഹണത്തിനില്ല. ആവേശഭരിതമായ ചടുലതയോടെ വോളിബോൾ കളി ചിത്രീകരിച്ചതാണ് ഛായാഗ്രഹണത്തിലുള്ള മേന്മ. സുനിൽ എസ്. പിള്ളയാണ് രംഗങ്ങൾ കോർത്തിണക്കിയത്. സിനിമയുടെ കഥ നിയന്ത്രിക്കുന്നതനിസരിച്ചു രംഗങ്ങൾ കൂട്ടിയോജിപ്പിച്ചു എന്നതുമാത്രമാണ് സുനിൽ ചെയ്തത്. വോളിബോൾ കളിയുടെ ചിത്രീകരണവും സന്നിവേശവും മികവുപുലർത്തി. ജെയ്ക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം. ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളിൽ പശ്ചാത്തല സംഗീതമുണ്ടായിരുന്നോ എന്നുപോലും പ്രേക്ഷകർ ഓർക്കുന്നില്ല. റഫീഖ് അഹമ്മദ് എഴുതിയ ഇന്നലെയും എന്ന പാട്ടിനു സംഗീതം നൽകിയത് വിനു തോമസാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിൽ ഒരു പാട്ടിനു ജെയ്ക്സ് ബിജോയിയും സംഗീതം നൽകിയിട്ടുണ്ട്. വോളിബോൾ കളിയ്ക്കുള്ള സെറ്റുകൾ ഒരുക്കിയ നിമേഷ് താനൂർ അഭിനന്ദനം അർഹിക്കുന്നു. രമ്യ സുരേഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ആസിഫ് അലിയും ബിജു മേനോനും അവരവരുടെ കഥാപാത്രങ്ങളെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. ഉടായിപ്പു കഥാപാത്രങ്ങൾ അലസമായി അവതരിപ്പിക്കുവാൻ ബിജു മേനോനോളം കഴിവ് മറ്റാർക്കുമില്ല. നായിക വേഷത്തിലെത്തിയ അഞ്ജു കുര്യനും കിട്ടിയ കഥാപാത്രം മോശമാക്കിയില്ല. വട്ടത്തിൽ ബോസ്‌കോ എന്ന കഥാപാത്രമായി നരേനും വേഷമിട്ടു. ഒരല്പം അമിതാഭിനയം അവിടിവിടങ്ങളിലായി ഉണ്ടായിരുന്നോ എന്ന് തോന്നിപോകുന്നവിധമാണ് നരേൻ അഭിനയിച്ചത്. ബാലു വർഗീസും അഭിഷേകും സുധി കോപ്പയും ആസിഫ് അലിയ്ക്കു മികച്ച പിന്തുണ നൽകി. വില്ലൻ വേഷത്തിലെത്തിയ സൈജു കുറുപ്പും സുനിൽ സുഖദയും, അമ്മ വേഷത്തിലെത്തിയ ബിന്ദു പണിക്കരും സ്ഥിരം മാനറിസങ്ങൾ വീണ്ടും ആവർത്തിച്ചു. ഇതുവരെ ലഭിക്കാത്ത ഒരു വേഷമാണ് ലെന ഈ സിനിമയിൽ അവതരിപ്പിച്ചത്. അത് നല്ലരീതിയിൽ അവതരിപ്പിക്കുവാനും ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരെക്കൂടാതെ ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ഗൃഹാതുരതയും സൗഹൃദവും വോളിബോളും കോർത്തിണക്കിയ രസകരമായ സിനിമ!

സംവിധാനം: തോമസ്, ലിജു തോമസ്
നിർമ്മാണം: ആസിഫ് അലി, സജിൻ ജാഫർ
ബാനർ: ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ
രചന: തോമസ്, മാർട്ടിൻ ഡ്യുറോ
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ
ചിത്രസന്നിവേശം: സുനിൽ എസ്. പിള്ള
ഗാനരചന: റഫീഖ് അഹമ്മദ്, ജ്യോതിഷ് കാശി
സംഗീതം: ജെയ്ക്സ് ബിജോയ്, വിനു തോമസ്
പശ്ചാത്തല സംഗീതം: ജെയ്ക്സ് ബിജോയ്
കലാസംവിധാനം: നിമേഷ് താനൂർ
വസ്ത്രാലങ്കാരം: രമ്യ സുരേഷ്
ചമയം: അമൽ
സംഘട്ടനം: മാഫിയ ശശി
നൃത്തസംവിധാനം: ഷോബിൻ പോൾരാജ്
വിതരണം: ആദംസ് റിലീസ്.

പുലിമുരുകൻ – ⭐⭐⭐


രോമാഞ്ചമുണർത്തുന്ന ആക്ഷൻ എന്റർറ്റെയിനർ! – ⭐⭐⭐

മുരുകാ മുരുകാ പുലിമുരുകാ…
ഇനി അമ്പരമുയരണം വേൽമുരുകാ…
പോരിനിറങ്ങിയ പോരഴകാ…
മിഴി ചെങ്കനലാകണം പുലിമുരുകാ…

(ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഗാനം).

യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത സംഭാഷണങ്ങളും കൃത്യമായി സമന്വയിപ്പിച്ചു എഴുതിയ തിരക്കഥയെ അത്യുഗ്രൻ സാങ്കേതികമികവോടെ അവതരിപ്പിച്ച പക്കാ ആക്ഷൻ എന്റർറ്റെയിനറാണ് പുലിമുരുകൻ.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന പുലിമുരുകന്റെ രചന നിർവഹിച്ചത് ഉദയകൃഷ്ണയാണ്. പോക്കിരിരാജ, സീനിയേഴ്സ്, മല്ലു സിംഗ്‌, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് എന്നീ സിനിമകൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ പ്രശസ്തരായ സാങ്കേതികപ്രവർത്തകരും അഭിനേതാക്കളും ഒന്നിച്ചിരിക്കുന്നു. മുളകുപാടം ഫിലിംസാണ് ഈ സിനിമയുടെ വിതരണം.

മെയ്വഴക്കത്തിന്റെ മുരുകാവതാരം മോഹൻലാൽ, ആക്ഷൻ കുലപതി പീറ്റർ ഹെയ്ൻ, സംഗീത മാന്ത്രികൻ ഗോപി സുന്ദർ, ദൃശ്യവിരുന്നൊരുക്കിയ ഷാജി കുമാർ, ഇടിമുഴക്കം സൃഷ്ട്ടിച്ച ശബ്ദലേഖകൻ തപസ് നായക്, കാട്ടിലെ സെറ്റുകൾ ഒരുക്കിയ ജോസഫ് നെല്ലിക്കൽ, പണംമുടക്കിയ ടോമിച്ചൻ മുളകുപാടം, പുലിമുരുകനെ പുപ്പുലിമുരുകനാക്കിയ സംവിധായകൻ വൈശാഖ് എന്നിവർ കൈകോർത്തുകൊണ്ടു മലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയിരിക്കുന്നു.

പ്രമേയം: ⭐⭐
നരഭോജികളായ പുലികളും കടുവകളും വാഴുന്ന പുലിയൂർ ഗ്രാമം. പുലികളെ അതിന്റെ മടയിൽ ചെന്ന് കൊല്ലുന്ന വേട്ടക്കാരൻ പുലിയൂർ മുരുകൻ. മൃഗവും(പുലിയും)മനുഷ്യനും (പുലിമുരുകനും)തമ്മിലുള്ള പോരാട്ടമാണ് പുലിമുരുകൻ എന്ന സിനിമയുടെ പ്രമേയം. പുലിയൂരിലെ പേടിസ്വപ്നമായി വരയൻ പുലികളെക്കാൾ വലിയ ശത്രുക്കൾ നാട്ടിലെ മനുഷ്യരാണെന്നു തിരിച്ചറിയുകയുന്ന പുലിമുരുകന്റെ കഥയാണിത്. ഉദയകൃഷ്ണ സ്വതന്ത്രമായി കഥയെഴുതുന്ന ആദ്യ സിനിമകൂടിയാണിത്. ലോഹിതദാസ്-ഐ.വി.ശശി-മമ്മൂട്ടി ടീമിന്റെ മൃഗയ എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ എഴുതപെട്ട പുലിവേട്ട പ്രമേയമാക്കിയ കഥയാണ് പുലിമുരുകൻ.

തിരക്കഥ: ⭐
ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താവുന്ന ആദ്യ സിനിമയുടെ തിരക്കഥയെ ഒറ്റവാക്കിൽ പരിതാപകരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കുവാനില്ല. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെയും വേട്ടയുടെയും കഥ പറയുന്നതിനിടയിൽ കാട്ടിലെ കഞ്ചാവ് കൃഷിയും ചന്ദന കള്ളക്കടത്തും മരുന്ന് നിർമ്മാണവും കുത്തിക്കയറ്റി യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങളാക്കിമാറ്റി. അതിനു മാറ്റുകൂട്ടുവാനായി അസഭ്യങ്ങൾ തിരുകികയറ്റിയ സംഭാഷണങ്ങളും അന്യഭാഷാ സിനിമകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള മസാല സംഘട്ടന രംഗങ്ങൾക്ക് വേണ്ടിയുള്ള കഥാസന്ദർഭങ്ങളും കോർത്തിണക്കിയ ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. സിനിമയുടെ രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളുടെ കഥാസന്ദർഭങ്ങളും ചില തെലുങ്ക് സിനിമകളെ ഓർമ്മിപ്പിച്ചു. പൂങ്കായ് ശശി, ജൂലി എന്നീ കഥാപാത്രങ്ങളുടെ ആവശ്യകത എന്താണെന്നു മനസ്സിലാകുന്നില്ല. അതുപോലെ കൃത്യമായ ഇടവേളകളിൽ മൂപ്പനെ കൊണ്ടുവന്നു മുരുകനെ പുകഴ്ത്തുന്നതും അരോചകമായി തോന്നി. പുലിയുമായുള്ള ആദ്യ സംഘട്ടന രംഗം മാത്രം മതിയായിരുന്നു പുലിമുരുകന്റെ സവിശേഷതയെന്തെന്നു പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ. ഇത്രയും സിനിമകൾക്ക് തിരക്കഥ എഴുതിയ പരിചയസമ്പത്തുള്ള ഒരു എഴുത്തുകാരനിൽ നിന്നും ഒരല്പംകൂടി നിലവാരം പ്രതീക്ഷിക്കുന്നു.

സംവിധാനം: ⭐⭐⭐⭐
രണ്ടു വർഷത്തെ പ്രയത്നത്തിനൊടുവിൽ സിനിമാ പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കുവാൻ സംവിധായകൻ വൈശാഖിനു സാധിച്ചു. നിലവാരമില്ലാത്ത തിരക്കഥയെ അസാധാരണ സിനിമാനുഭവമാക്കിയ വൈശാഖിനു അഭിനന്ദനങ്ങൾ! ഇന്ത്യൻ സിനിമയിലെ മികച്ച സങ്കേത്തിക പ്രവർത്തകരെ ഉൾപ്പെടുത്തി മികച്ചൊരു ആക്ഷൻ സിനിമയെടുക്കുവാൻ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. അനാവശ്യ കഥാപാത്രങ്ങളും ആക്ഷന് വേണ്ടി എഴുതപെട്ട രംഗങ്ങളും ഒഴുവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചിരുന്നുവെങ്കിൽ എല്ലാത്തരം പ്രേക്ഷകരെയും ഈ സിനിമ ആസ്വദിപ്പിക്കുമായിരുന്നു. മോഹൻലാൽ എന്ന നടനെയും താരത്തെയും സമീപകാലത്തു പൂർണമായി ഉപയോഗിച്ച സംവിധായകരിൽ ഒരാളാണ് വൈശാഖ്. ലാലേട്ടൻ എന്ന നടന്റെ കുടുംബ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും ആക്ഷൻ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന എല്ലാ ചേരുവകളും പുലിമുരുകനിൽ വൈശാഖ് ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ആരംഭത്തിൽ മാസ്റ്റർ അജാസും പുലിയും തമ്മിലുള്ള സംഘട്ടന രംഗവും, സിനിമയുടെ അവസാനം വില്ലന്മാരും പുലിയും മുരുകനും നടത്തുന്ന സംഘട്ടന രംഗങ്ങളും അത്യുഗ്രനായി ചിത്രീകരിച്ചിരിക്കുന്നു. പീറ്റർ ഹെയ്ൻ, ഗോപി സുന്ദർ, ജോസഫ് നെല്ലിക്കൽ, ഷാജി കുമാർ, ജോൺകുട്ടി, തപസ് നായക് തുടങ്ങിയ തിരക്കേറിയവരെ ഈ സിനിമയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചതാണ് ഈ സിനിമ ഇത്രയും വലിയ നിലയിലെത്തിയത്. നരസിംഹം, ദൃശ്യം എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലിൻറെ ആരാധകരെ ആവേശഭരിതരാക്കിയ മറ്റൊരു സിനിമയും അടുത്തകാലത്തുണ്ടായിട്ടില്ല. അഭിനന്ദനങ്ങൾ!

സാങ്കേതികം:⭐⭐⭐⭐⭐
മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്ത പീറ്റർ ഹെയ്ൻ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു. രണ്ടര മണിക്കൂർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനും സാധിച്ചു. കാടിന്റെ ദൃശ്യചാരുത ഒപ്പിയെടുത്തുകൊണ്ടു ഷാജി കുമാർ കണ്ണിന്നു കുളിർമയുള്ള വിരുന്നൊരുക്കി. അതിഗംഭീരമായ വിഷ്വൽസാണ് ഷാജി ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയത്. ജോൺകുട്ടിയുടെ സന്നിവേശവും മികവ് പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാസന്ദർഭങ്ങൾ ഒഴുവാക്കാമായിരുന്നു. എന്നിരുന്നാലും അവയെല്ലാം ചിത്രീകരിച്ചിരിക്കുന്ന രീതി മികവുറ്റതായതിനാൽ പ്രേക്ഷകരെ മുഷിപ്പിച്ചില്ല. ഓരോ രംഗങ്ങളും മറ്റൊരു തലത്തിലെത്തിക്കുവാൻ തപസ് നായ്കിന്റെ ശബ്ദലേഖനത്തിനും കഴിഞ്ഞു. കാട്ടിലെ സെറ്റുകളും, മുരുകന്റെ വീടും, പുലിയെ കൊല്ലുന്ന ഗുഹയും തുടങ്ങി എല്ലാ സ്ഥലങ്ങളും വിശ്വസനീയമായി അനുഭവപ്പെട്ടത് ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാന മികവുകൊണ്ടാണ്. സജി കൊരട്ടിയുടെ ചമയവും അരുൺ മനോഹറിന്റെ വസ്ത്രാലങ്കാരവും മുരുകന് ഇതുവരെ കാണാത്ത വേഷപ്പകർച്ച നൽകി. മലയാള സിനിമയിൽ പഴശ്ശിരാജയ്ക്കു ശേഷം സാങ്കേതികമികവോടെ അവതരിപ്പിച്ച ഏക സിനിമയാണിത്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, ലാൽ, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, കിഷോർ, സിദ്ദിക്ക്, ബാല, വിനു മോഹൻ, സുരാജ് വെഞ്ഞാറമൂട്, നോബി, ഹരീഷ് പരേഡി, സുധീർ കരമന, നന്ദുലാൽ, ഗോപകുമാർ, ശശി കലിങ്ക, ചെമ്പിൽ അശോകൻ, ഇടവേള ബാബു, വിജയകൃഷ്ണൻ, ചാലി പാലാ, ആന്റണി പെരുമ്പാവൂർ, കണ്ണൻ പട്ടാമ്പി, സന്തോഷ് കീഴാറ്റൂർ, വിനോദ് കെടാമംഗലം, മാസ്റ്റർ അജാസ്, കമാലിനി മുഖർജി, നമിത, സേതുലക്ഷ്മി, അഞ്ജലി ഉപാസന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അഭിനയമികവിന്റെ മെയ്വഴക്കത്തിന്റെ നടനവൈഭവത്തിന്റെ പര്യായമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഹാസ്യ രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഒരേ മികവോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ മോഹൻലാലിന് സാധിച്ചു. പൂവള്ളി ഇന്ദുചൂഢനും മേജർ മഹാദേവനും ശേഷം പ്രേക്ഷകർ ഹർഷാരവത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് പുലിയൂർ മുരുകൻ. ബലരാമൻ എന്ന കഥാപാത്രമായി ലാലും, ഡാഡി ഗിരിജ എന്ന വില്ലൻ വേഷത്തിൽ തെലുങ്ക് നടൻ ജഗപതി ബാബുവും, ആർ.കെ.യായി കിഷോറും അഭിനയമികവ് പുലർത്തി. മുരുകന്റെ ഭാര്യവേഷം അവതരിപ്പിച്ച കമാലിനി മുഖർജിയും പൂങ്കായ് ശശിയായി സുരാജ് വെഞ്ഞാറമൂടും, ജൂലിയായ് നമിതയും നിരാശപ്പെടുത്തി.

വാൽക്കഷ്ണം: സാങ്കേതികമികവിന്റെ പുതിയരോദ്ധ്യായം മലയാള സിനിമയ്ക്ക് സമ്മാനിച്ച പുലിമുരുകൻ തിയറ്ററുകളിൽ തന്നെ കാണുന്ന പ്രേക്ഷകരെ ഈ സിനിമ നിരാശപ്പെടുത്തില്ല.

സംവിധാനം: വൈശാഖ്
നിർമ്മാണം: ടോമിച്ചൻ മുളകുപാടം
ബാനർ: മുളകുപാടം ഫിലിംസ്
രചന: ഉദയകൃഷ്ണ
സംഘട്ടനം: പീറ്റർ ഹെയ്ൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ശബ്ദലേഖനം: തപസ് നായക്
ഛായാഗ്രഹണം: ഷാജി കുമാർ
ചിത്രസന്നിവേശം: ജോൺകുട്ടി
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
ഗാനരചന: റഫീഖ് അഹമ്മദ്, ബി.കെ.ഹരിനാരായണൻ
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: അരുൺ മനോഹർ
വിതരണം: മുളകുപാടം റിലീസ്.

തോപ്പിൽ ജോപ്പൻ – ⭐⭐


ആരാധകരെ 50% രസിപ്പിക്കും 50% വെറുപ്പിക്കും ജോപ്പൻ! – ⭐⭐

50% നൗഷാദ് ആലത്തൂരും 50% ജീവൻ നാസറും പണം ചിലവഴിച്ചു ഗ്രാന്റേ ഫിലിം കോർപറേഷന്റെയും എസ്.എൻ.ഗ്രൂപ്പിന്റെയും ബാനറിൽ നിർമ്മിച്ച തോപ്പിൽ ജോപ്പന്റെ മനസ്സിൽ 50% പ്രണയവും ശരീരത്തിൽ 50% മദ്യവും എന്ന അളവിലാണുള്ളത്. ഏറെ നാളുകൾക്കു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയിൽ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരെ 50% ത്രിപ്ത്തിപെടുത്തുന്ന ഘടകങ്ങൾ പോലുമില്ല. നിഷാദ് കോയ എഴുതിയ തിരക്കഥയിൽ 50% രസിപ്പിക്കുന്ന ഫലിതങ്ങളും 50% വളിപ്പ് തമാശകളുമാണുള്ളത്.

പ്രമേയം:⭐
തോപ്പ്രംകുടിയിലെ തോപ്പിൽ തറവാട്ടിലെ അവിവിവാഹിതനായ തോപ്പിൽ ജോപ്പന്റെ പ്രണയവും പ്രണയനൈരാശ്യവും പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പും അതിനു വേണ്ടിയുള്ള പ്രയത്നങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. നിഷാദ് കോയയുടേതാണ് കഥ. കൗമാര പ്രായത്തിൽ ആദ്യനോട്ടത്തിൽ തന്നെ ജോപ്പന് പ്രണയം തോന്നിയ ആനി ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന ദുഃഖം താങ്ങാനാവാത്ത ജോപ്പൻ മുഴുകുടിയനായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോപ്പന്റെ ജീവിതത്തിൽ മരിയ എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് തോപ്പിൽ ജോപ്പന്റെ കഥ.

തിരക്കഥ: ⭐⭐
ഓർഡിനറി, മധുര നാരങ്ങ എന്നീ സിനിമകൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന തോപ്പിൽ ജോപ്പൻ ഒരു പ്രണയകഥയാണ്. സ്നേഹിച്ച പെൺകുട്ടിയെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കുടിയനായി നടക്കുന്ന ജോപ്പന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. കബഡി കളിയിലൂടെ ആരംഭിക്കുന്ന കഥ ചെന്നെത്തുന്നത് കബഡി കളിയിലെ എതിർ ടീമിന്റെ ക്യാപ്‌റ്റനും ദുഷ്ടനുമായ പോലീസ് ഉദ്യോഗസ്ഥനുമായുള്ള സംഘട്ടനത്തിലാണ്. അവിടെന്നു പിന്നീട് മരിയ കഥാപാത്രവുമായുള്ള ജോപ്പന്റെ സൗഹൃദത്തിലാണ് കഥയുടെ സഞ്ചാരം. ഒടുവിൽ ആനി എന്ന ജോപ്പന്റെ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നു. അതിനിടയിൽ ധ്യാന കേന്ദ്രം, മരിയയുടെ ഒളിച്ചോട്ടം തുടങ്ങിയ കഥാസന്ദർഭങ്ങളും വന്നുപോകുന്നു. മേല്പറഞ്ഞതുപോലെ ഒരു അന്തവും കുന്തവുമില്ലാതെ ദിശയില്ലാതെ സഞ്ചരിക്കുന്ന പട്ടം പോലെയാണ് ഈ സിനിമയുടെ തിരക്കഥ രചന. പ്രവചിക്കാനാവുന്ന കഥാഗതിയും വളിപ്പ് തമാശകളും മാത്രമാണ് ഈ സിനിമയിലുടനീളമുള്ളത്. തോപ്പിൽ ജോപ്പന്റെ കഥാപാത്രരൂപീകരണം പോലും ഓരോസമയവും ഓരോ രീതിയിലാണ്. അലസമായ തിരക്കഥ രചന എന്നതാണ് ഒറ്റവാക്കിൽ പറയുവാനുള്ളത്.

സംവിധാനം: ⭐⭐
ജോണി ആന്റണി സിനിമകളുടെ സ്ഥിരം ചേരുവകളൊന്നും ഈ സിനിമയിലില്ല. റിയലിസ്റ്റിക് കഥാസന്ദർഭങ്ങളിലൂടെയാണ് കഥയുടെ അവതരണം. മമ്മൂട്ടി എന്ന അഭിനേതാവിനെയോ മമ്മൂട്ടി എന്ന താരത്തെയോ പൂർണ്ണതയോടെ അവതരിപ്പിക്കുവാൻ ജോണി ആന്റണിയ്ക്കു സാധിച്ചില്ല. മുൻകാല ജോണി ആന്റണി സിനിമകളായ തുറുപ്പുഗുലാനും പട്ടണത്തിൽ ഭൂതവും അപേക്ഷിച്ചു ഭേദമാണ് ഈ സിനിമ. ഒരു കോട്ടയം കുഞ്ഞച്ചനോ കുട്ടപ്പായിയോ പ്രതീക്ഷിച്ചു പോകുന്നവരെ നിരാശപ്പെടുത്തുന്ന അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയുടെ മഴയത്തുള്ള ഡാൻസും മമ്ത മോഹൻദാസുമായുള്ള ആ പാട്ടും ആരാധകരെ പോലും വെറുപ്പിച്ചു. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കു നന്നേ ബോറടിച്ചു. പ്രേക്ഷകരെ രണ്ടു മണിക്കൂർ പിടിച്ചിരുത്തുവാനുള്ള ഒരു പുതുമയും തോപ്പിൽ ജോപ്പനിലില്ല. മമ്മൂട്ടിയെ സ്നേഹിക്കുന്നവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലുപരി ഒരു സവിശേഷതകളുമില്ല.

സാങ്കേതികം: ⭐⭐⭐
സുനോജ് വേലായുധമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ഇടുക്കിയിലെ കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറം പുതുമകളൊന്നും ഛായാഗ്രഹണത്തിലില്ല. മഴ പെയ്യുന്ന ഫ്രയിമുകളെല്ലാം കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലായതു വ്യക്തമായി മനസ്സിലാകും. പതിഞ്ഞ താളത്തിലാണ് രഞ്ജൻ എബ്രഹാം രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്ന്. കഥാസന്ദർഭങ്ങൾക്കു അനിയോജ്യമല്ലാത്ത പശ്ചാത്തല സംഗീതമാണ് വിദ്യാസാഗർ ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. അതുപോലെ പാട്ടുകളും നിലവാരം പുലർത്തിയില്ല. ഏലേലംകിടി എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് ഭേദമായി തോന്നിയത്. സാലു കെ.ജോർജിന്റെ കലാസംവിധാനം കഥാപശ്ചാത്തലത്തിനു യോജിച്ചതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിൽ തോപ്പിൽ ജോപ്പൻ കൂടുതൽ സുന്ദരനായിരുന്നു.

അഭിനയം: ⭐⭐⭐
അച്ചായൻ കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുവാൻ മലയാള സിനിമയിലെ മഹാനടനുള്ള കഴിവ് പ്രേക്ഷകർ കണ്ടാസ്വദിച്ചതാണ്. കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അനശ്വരമാക്കിയ മമ്മൂട്ടിയുടെ വ്യത്യസ്ത അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മരിയ എന്ന കഥാപാത്രത്തെ മമ്ത മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ആനിയായി ആൻഡ്രിയ നിരാശപ്പെടുത്തി. സോഹൻ സീനുലാലും സാജു നവോദയയും ഹാസ്യരംഗങ്ങളിൽ തിളങ്ങിയപ്പോൾ സലിംകുമാർ വെറുപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സോഹൻ സീനുലാൽ, അലൻസിയാർ, സാജു നവോദയ, ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, സലിംകുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സുധീർ, ജൂഡ് ആന്തണി ജോസഫ്, മേഘനാഥൻ, ലിഷോയ്, കലാഭവൻ ഹനീഫ്, മോഹൻജോസ്, ആൻഡ്രിയ ജെർമിയ, മമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ, രശ്മി ബോബൻ, അക്ഷര കിഷോർ, ശാന്തകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മമ്മൂട്ടിയുടെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ജോണി ആന്റണി
രചന: നിഷാദ് കോയ
നിർമ്മാണം: നൗഷാദ് ആലത്തൂർ, ജീവൻ നാസർ
ബാനർ: ഗ്രാന്റേ ഫിലിം കോർപറേഷൻ, എസ്.എൻ.ഗ്രൂപ്പ്
ഛായാഗ്രഹണം: സുനോജ് വേലായുധം
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ
കലാസംവിധാനം: സാലു കെ. ജോർജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഗ്രാന്റേ ഫിലിം കോർപറേഷൻ.

ഓലപ്പീപ്പി – ⭐⭐


ഗൃഹാതുരത്വം മുഴക്കുന്ന ഓലപ്പീപ്പി – ⭐⭐

മുത്തശ്ശി കഥകൾ കേട്ടു വളരാൻ ഭാഗ്യം ലഭിച്ച തലമുറയിൽ ഉൾപെടുന്നവരാണ് നമ്മൾ. മാതാപിതാക്കളെക്കാൾ നമ്മളെ സ്നേഹിച്ചും ലാളിച്ചും വളർത്തിയവരാണ് നമ്മടെ മുത്തശ്ശിമാർ. കുട്ടികാലത്തെ അവരോടൊപ്പമുള്ള ഓർമ്മകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവരായിരിക്കും നമ്മൾ മലയാളികൾ. തറവാട് വീടും പാടവും പറമ്പും ഊഞ്ഞാലും പട്ടവും തുടങ്ങി കളിക്കൂട്ടുകാരുടെ കൂടെ കളിച്ച ഓർമ്മകൾ നമ്മൾ എന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്നു. അത്തരത്തിൽ ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി ഓർമ്മകളിലേക്ക് സഞ്ചരിക്കുന്ന ഉണ്ണി മേനോന്റെയും അയാളുടെ മുത്തശ്ശിയുടെയും കഥയാണ് കൃഷ് കൈമൾ രചനയും സംവിധാനവും നിർവഹിച്ച ഓലപ്പീപ്പി.

പ്രമേയം: ⭐⭐
ഭൂപരിഷ്കൃത നിയമം കേരളത്തിൽ വന്നതോടെ ക്ഷയിച്ചുപോയ ഒട്ടനവധി തറവാടുകൾ കേരളത്തിലുണ്ട്. പട്ടിണിയും ദാരിദ്ര്യവും മോശമായ അവസ്ഥയിലെത്തിച്ച ഒരു നായർ തറവാട്ടിലെ മുത്തശ്ശിയുടെയും കൊച്ചുമകന്റെയും കഥയാണ് ഓലപ്പീപ്പി. ആ കൊച്ചുമകൻ വളർന്നു 30 വർഷങ്ങൾക്കു ശേഷം തന്റെ തറവാടും മുത്തശ്ശിയുടെ ഓർമ്മകളും വീണ്ടെടുക്കുവാനായി കേരളത്തിലെത്തുന്നതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐
നിരവധി മലയാള സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള കൃഷ് കൈമൾ ആദ്യമായ് തിരക്കഥ എഴുതിയ ഓലപ്പീപ്പി അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെയും വായിച്ച പുസ്തകങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതപെട്ട ഒന്നാണെന്ന് പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കും. സിനിമയുടെ ആദ്യാവസാനം കണ്ടുമടുത്ത കഥാസന്ദർഭങ്ങളും കേട്ടുപഴകിയതും കൃത്രിമത്വം നിറഞ്ഞതുമായ സംഭാഷണങ്ങളും പ്രവചിക്കാനാവുന്ന കഥാഗതിയും തുടങ്ങി ക്ലിഷേകളാൽ സമ്പന്നമാണ് ഈ സിനിമ. നല്ലൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദർഭങ്ങൾ എഴുതുവാൻ കൃഷ് കൈമൾ ശ്രമിച്ചില്ല. അലസമായ തിരക്കഥ രചനയല്ലായിരുന്നുവെങ്കിൽ മറ്റൊരു ക്ലാസ് സിനിമയാകുമായിരുന്നു ഓലപ്പീപ്പി.

സംവിധാനം: ⭐⭐
നൊമ്പരമുണർത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ഓരോ കഥാസന്ദർഭങ്ങളും കൃഷ് കൈമൾ അവതരിപ്പിച്ചിരിക്കുന്നത്. മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെങ്കിലും അതെല്ലാം അതിജീവിച്ചു മുത്തശ്ശി കൊച്ചുമകന് ഭക്ഷണം നൽകുന്നു. ഉണ്ണി മേനോന്റെ ഓർമ്മകളിലൂടെ പഴയകാലഘട്ടത്തിന്റെ പതിഞ്ഞ താളത്തിലുള്ള അവതരണവും പരിചിതമായ കഥാസന്ദർഭങ്ങളും പ്രവചിക്കാനാവുന്ന സംഭാഷണങ്ങളും ഓലപ്പീപ്പിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
കൃഷ് കൈമൾ നിർവഹിച്ച ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. രണ്ടു കാലഘട്ടങ്ങളുടെ അവതരണത്തിലും ലൊക്കേഷനുകളും പ്രത്യേകിച്ച് വ്യതാസങ്ങളൊന്നും കണ്ടിരുന്നില്ല. ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് വി. സാജൻ രംഗങ്ങൾ കോർത്തിണക്കിയത്. അനിൽ ജോൺസൺ നിർവഹിച്ച പശ്ചാത്തല സംഗീതം മികവുറ്റതായിരുന്നു. എം. ബാവയുടെ കലാസംവിധാനം രണ്ടു കാലഘട്ടങ്ങളിലുള്ള വീടിന്റെ അവസ്ഥ ഒരുക്കുന്നതിൽ മികവ് പുലർത്തി. ട്വിൻസ് ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
നാടകനടിയായിരുന്ന പുന്നശ്ശേരി കാഞ്ചനയുടെ അത്യുഗ്രൻ അഭിനയമാണ് ഓലപ്പീപ്പിയുടെ ഏറ്റവും മികച്ച ഘടകം. 85 വയസ്സുള്ള കാഞ്ചന മുത്തശ്ശിയായി ജീവിക്കുകയായിരുന്നു. ബിജു മേനോനാണ് ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മാസ്റ്റർ ദേവാണ്. പാരീസ് ലക്ഷ്മി, അഞ്ജലി അനീഷ്, ശ്രീജിത്ത് രവി, സേതുലക്ഷ്മി, ജബ്ബാർ ചെമ്മാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാവുന്ന നൊസ്റ്റാൾജിക് മെലോഡ്രാമയാണ് ഓലപ്പീപ്പി.

രചന, സംവിധാനം: കൃഷ് കൈമൾ
ഛായാഗ്രഹണം: കൃഷ് കൈമൾ
നിർമ്മാണം: സുനിൽ ഇബ്രാഹിം
ബാനർ: വൈബ്സോൺ മൂവീസ്
ചിത്രസന്നിവേശം: വി. സാജൻ
ഗാനരചന: ദിനനാഥ് പുത്തഞ്ചേരി
സംഗീതം: അനിൽ ജോൺസൺ
കലാസംവിധാനം: എം.ബാവ
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: ട്വിൻസ്
വിതരണം: ഇറോസ് ഇന്റർനാഷണൽ.