ജയിംസ് ആൻഡ്‌ ആലീസ് – ⭐⭐

image

ദാമ്പത്യ അസ്വാരസ്യങ്ങളും തിരിച്ചറിവുകളും! – ⭐⭐

മലയാള സിനിമയിലെ പ്രമുഖ ചായഗ്രാഹകരിൽ ഒരാളായ സുജിത് വാസുദേവ് ആദ്യമായി കഥ എഴുതി സംവിധാനം നിർവഹിച്ച ജയിംസ് ആൻഡ്‌ ആലീസ് നവയുഗ ദാമ്പത്യത്തിന്റെ നേർക്കാഴ്ചയാകുന്നു. പ്രണയിക്കുന്ന വേളയിൽ കമിതാക്കൾ കാണുന്ന സ്വപ്നങ്ങൾക്കും പരസ്പരം നൽകുന്ന വാക്കുകൾക്കും വിപരീതമായി വിവാഹാനന്തര ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്ന കാഴ്ച ഇന്നത്തെ കാലഘട്ടത്തിൽ സജീവമാണ്. ദാമ്പത്യ ബന്ധം ഒരു പളുങ്ക് പാത്രം പോലെയാണെന്നുള്ള തിരിച്ചറിവ്
ഉണ്ടാകുമ്പോഴേക്കും അത് വീണുടഞ്ഞ അവസ്ഥയിലാകുന്നു. പൊലിഞ്ഞുപോയ ദാമ്പത്യം വീണ്ടെടുക്കുവാൻ ഒരു അവസരം കൊതിക്കുന്നവർ പ്രതീക്ഷയോടെ കാത്തിരുന്നു നിരാശരാവുകയാണ് പതിവ്. ഇത്തരത്തിലുള്ള ഒരു കഥയും കഥാസന്ദർഭങ്ങളുമാണ് സുജിത് വാസുദേവും ഡോക്ടർ എസ്.ജനാർദ്ദനനും ചേർന്ന് ജയിംസ് ആൻഡ്‌ ആലീസ് എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌.

പ്രമേയം: ⭐⭐⭐
ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന അവസ്ഥ ദാമ്പത്യബന്ധങ്ങളിലെ അപ്രിയസത്യമാണ്. ഭൂരിപക്ഷം വിവാഹമോചനങ്ങളും നടക്കുന്നത് പരസ്പരം വച്ചുപുലർത്തുന്ന ഈഗോ മൂലമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇരുവരും സംസാരിച്ചുതീർക്കേണ്ട വിഷയങ്ങൾ കുടുംബ കോടതിയിലെത്തുന്ന അവസ്ഥയാണ് നമ്മൾ ദിനംതോറും കാണുന്നത്. തെറ്റ് തിരുത്തുവാനുള്ള പക്വതയോ ക്ഷമയോ ഇല്ലാത്ത ഇന്നത്തെ തലമുറ ചുരുങ്ങിയപക്ഷം ഏറ്റുപറയുവാനുള്ള വിവേചനബുദ്ധിപോലും കാണിക്കുന്നില്ല. എല്ലാം നഷ്ടപെട്ടതിന് ശേഷം ദുഖിച്ചിരുന്നു മുഴുകുടിയന്മാരായി മാറുന്നത്തിനു പകരം തെറ്റ് തിരുത്തുക, ഈഗോ ഇല്ലാതെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുക എന്ന സന്ദേശം ഒരല്പം ഫാന്റസിയോടെ അവതരിപ്പിച്ചിരിക്കുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. സമീപകാലതിറങ്ങിയ മലയാള സിനിമകളിലെ പ്രമേയങ്ങളിൽ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജയിംസ് ആൻഡ്‌ ആലീസ് എന്ന സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐⭐
മഹാസമുദ്രം, സഹസ്രം എന്നീ സിനിമകളുടെ തിരക്കഥ രചയ്താവും സംവിധായകനുമായ ഡോക്ടർ എസ്. ജനാർദ്ദനൻ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമ, നവയുഗ ദാമ്പത്യത്തിലെ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ജയിംസ് ആലീസ് ദമ്പതികളുടെ കുടുംബ ജീവിതത്തിലുള്ള കൊച്ചു കൊച്ചു പിണക്കങ്ങളും, ജോലിതിരക്കുമൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും, ഈഗോ മൂലമുണ്ടാകുന്ന വഴക്കുകളും വിശ്വസനീയമായ സന്ദർഭങ്ങളിലൂടെ അർത്ഥവത്താകുന്ന സംഭാഷണങ്ങിലൂടെ തിരക്കഥയിൽ ഉൾപ്പെടുതിയിരിക്കുന്നു. ആദ്യപകുതിയിലെ കഥാസന്ദർഭങ്ങൾ ക്ലീഷേയാണെങ്കിലും സംഭാഷണങ്ങൾ മികവു പുലർത്തി. രണ്ടാം പകുതിയിൽ കഥ വേറിട്ട പശ്ചാത്തലത്തിലൂടെ സഞ്ചരിച്ചുക്കൊണ്ട് ഒരുപാട് തിരിച്ചറിവുകൾ നൽകികൊണ്ട് മുൻപോട്ടുപോകുന്നു. പക്ഷെ, അവസാന നിമിഷം കലമുടയ്ക്കുന്ന പോലെ ക്ലൈമാക്സ് നിരാശപെടുത്തിക്കൊണ്ട് സിനിമ അവസാനിച്ചു. ഈ സിനിമ കണ്ടിറങ്ങുന്നവരിൽ ചിലരെങ്കിലും തങ്ങളുടെ പൂർവകാല പ്രവർത്തികൾ ഓർത്ത്‌ പശ്ചാത്തപിക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്തുവെങ്കിൽ സാമ്പത്തിക വിജയത്തിലുപരി സന്തോഷം അണിയറപ്രവർത്തകർക്ക് ലഭിക്കുമെന്നുറപ്പാണ്.

സംവിധാനം: ⭐⭐
മെമ്മറീസ്, ദൃശ്യം, അമർ അക്ബർ ആന്തോണി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ചായാഗ്രാഹകനാണ് സുജിത് വാസുദേവ്. ഇതാദ്യമായി സംവിധായകന്റെ റോളിൽ നല്ലൊരു പ്രമേയവും കഥയുമായി തന്നെ അദ്ദേഹം അരങ്ങേറ്റം നടത്തിയിരിക്കുന്നു. മികച്ച വിഷ്വൽസും നല്ല അഭിനേതാക്കളുടെ സാന്നിധ്യവും ഉപയോഗപെടുത്തി ശരാശരി നിലവാരത്തിലുള്ള സിനിമ പ്രേക്ഷകർക്ക്‌ നൽക്കുവാൻ സാധിച്ചു. ഒരു സംവിധായകനെന്ന നിലയിൽ പൂർണ്ണമായും വിജയിക്കുവാൻ സുജിത് വാസുദേവിന് കഴിഞ്ഞില്ല. പതിഞ്ഞ താളത്തിൽ കഥപറഞ്ഞിരിക്കുന്ന രീതിയും ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റും പ്രേക്ഷരെ ഒന്നടങ്കം മുഷിപ്പിച്ചു. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങൾ വേണ്ടുവോളമുള്ള തിരക്കഥയെ വേഗതയോടെ അവതരിപ്പിചിരുന്നിവെങ്കിൽ ഈ സിനിമയുടെ സ്വീകാരിതയേറുമായിരുന്നു. സുജിത് വാസുദേവ് ചായഗ്രാഹകനായി തുടരുന്നതാവും അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് നല്ലതെന്ന് തോന്നുന്നു.

സാങ്കേതികം: ⭐⭐
ദ്രിശ്യമികവോടെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ സിനിമയുടെ പ്രമേയവും അതിലടങ്ങുന്ന സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു. കാർ അപകടം ചിത്രീകരിച്ചിരിക്കുന്നത് വിശ്വസനീയമായിരുന്നുവെങ്കിലും ഇത്രയും തവണ കാർ മറയുമോ എന്നൊരു സംശയം പ്രേക്ഷകർക്ക്‌ തോന്നിയെങ്കിൽ അതിൽ തെറ്റില്ല. സംജിത് ആണ് രംഗങ്ങൾ കോർത്തിണക്കിയത്. സിനിമയുടെ ആദ്യപകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും അനാവശ്യമായി വലിച്ചുനീട്ടിയതുപോലെ അനുഭവപെട്ടു. രണ്ടുമണിക്കൂർ ദൈർഘ്യത്തിൽ പറയാവുന്ന ഒരു കഥയെ രണ്ടേമുക്കാൽ മണിക്കൂറോളം സമയമെടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനു മാറ്റുകൂട്ടുവാൻ ഗോപി സുന്ദറിന്റെ വക കുറെ ശബ്ദകോലാഹലങ്ങളും. കെ.എം.രാജീവിന്റെ സെറ്റുകൾ മികവു പുലർത്തി. അരുണ്‍ മനോഹർ നൽക്കിയ വസ്ത്രങ്ങൾ ജയിംസിനെയും ആലീസിനെയും കൂടുതൽ സുന്ദരനും സുന്ദരിയുമാക്കിയിട്ടുണ്ട്.

അഭിനയം: ⭐⭐⭐⭐
പ്രിഥ്വിരാജ്, വേദിക, സായികുമാർ, സിജോയ് വർഗീസ്‌, വിജയരാഘവൻ, കിഷോർ സത്യ, ഷാജു ശ്രീധർ, സുധീർ കരമന, പാർവതി നായർ, മഞ്ജു പിള്ള, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണിത്. ജയിംസ് ആയി പ്രിഥ്വിരാജും ആലീസായി വേദികയും മികച്ച അഭിനയം കാഴ്ചവെച്ചു. വേദികയ്ക്ക് ശബ്ദം നൽക്കിയ എയ്ഞ്ചൽ അഭിനന്ദനം അർഹിക്കുന്നു. അതുപോലെ ഈ സിനിമയിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ശബ്ദം നൽക്കിയത് അനൂപ്‌ മേനോനാണ്. സായികുമാറും വിജയരാഘവനും പതിവുതെറ്റിക്കാതെ സൂക്ഷ്മഭാവങ്ങൾ വരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: വിവാഹിതരായവർക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന സിനിമയാണ് ജയിംസ് ആൻഡ്‌ ആലീസ്.

കഥ, ചായാഗ്രഹണം, സംവിധാനം: സുജിത് വാസുദേവ്
തിരക്കഥ, സംഭാഷണം: ഡോക്ടർ എസ്. ജനാർദ്ദനൻ
നിർമ്മാണം: ഡോക്ടർ സജികുമാർ
ചിത്രസന്നിവേശം: സംജിത്
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: കെ.എം.രാജീവ്‌
ഗാനരചന: റഫീക്ക് അഹമ്മദ്, ഹരിനാരായണൻ, മോചിത
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ
മേയിക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂർ
ശബ്ദമിശ്രണം: എൻ. ഹരികുമാർ
വിതരണം: ധാർമ്മിക് ഫിലിംസ്.