ലീല -⭐⭐

image

കാമമോഹിത ലീലാവിലാസം – ⭐⭐

“പിള്ളേച്ചോ എനിക്കൊന്ന് ഭോഗിക്കണം” എന്ന് കുട്ടിയപ്പൻ അണച്ചുക്കൊണ്ട് പറഞ്ഞു. ആരെ, എന്നെയാണോ വേണ്ടത് ഈ പാതിരായ്ക്ക്? എനിക്ക് ദേഷ്യം വന്നു. എന്റെ പിള്ളേച്ച ചുമ്മാ കളിക്കല്ലേ എന്ന് ടോർച്ച്കൊണ്ട് പുറം ചൊറിഞ്ഞുകൊണ്ട് പറഞ്ഞു. “ഇതൊരു പ്രത്യേകതരം ഭോഗമാണ്. അതിനൊരു ഏർപ്പാടുണ്ടാക്കണം”.

2010 ഒക്ടോബർ-നവംബർ മാസത്തിലെ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലീല എന്ന ചെറുകഥയിലെ സംഭാഷണങ്ങളാണ് മേൽപറഞ്ഞത്‌. ഉണ്ണി ആർ. എഴുതിയ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ രചന നിർവഹിച്ച സിനിമയാണ് ലീല. ഇതാദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്സാണ് ലീല നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
ഭ്രാന്തൻ ചിന്തകളുമായി ജീവിക്കുന്ന ഒരു താന്തോന്നി തന്റെ വിചിത്ര ആഗ്രഹം സഫലീകരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം തിരച്ചറിയുന്ന പച്ചയായ സത്യങ്ങൾ അയാളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. ആനയുടെ തുമ്പിക്കൈയിൽ ചാരിനിർത്തി ഒരു പെണ്ണിനെ അനുഭവിക്കണം എന്ന ആഗ്രഹത്തിന് വേണ്ടി ശ്രമിക്കുന്ന കുട്ടിയപ്പന്റെ കഥയാണ് ഈ സിനിമയിലൂടെ ഉണ്ണി ആർ.-രഞ്ജിത്ത് ടീം അവതരിപ്പിക്കുന്നത്‌.

തിരക്കഥ: ⭐⭐
ഉണ്ണി ആർ. തന്റെ ചെറുകഥ വികസിപ്പിച്ചു എഴുതിയ കഥാസന്ദർഭങ്ങൾ കഴമ്പില്ലാത്ത രീതിയിൽ അനുഭവപെട്ടു. കുട്ടിയപ്പന്റെ ഭ്രാന്തൻ സ്വഭാവങ്ങൾ പ്രേക്ഷകർക്ക്‌ മനസ്സിലാക്കികൊടുക്കുവാൻ നിരവധി സന്ദർഭങ്ങൾ മെനഞ്ഞെടുത്ത ഉണ്ണി ആർ., ലീല എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന 30 മിനിറ്റ് മാത്രമേ ഓർക്കുന്നുള്ളൂ. സിനിമയിലുടനീളം പുരുഷ മേധാവിത്വത്തെയും മതങ്ങളോടുള്ള മലയാളികളുടെ കാഴ്ച്ചപാടുകളെയും ആക്ഷേപഹാസ്യരൂപേണെ പരിഹസിക്കുവാനും ഉണ്ണി ആർ. മറന്നില്ല. സംഭാഷണങ്ങളിലൂടെ രസകരമായ കുറെ ആശയങ്ങൾ പ്രേക്ഷകരോട് പറയുവാൻ ഉണ്ണി ആർ. ശ്രമിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ എന്നല്ലാതെ ഗുരുവായൂരച്ചൻ എന്നലല്ലോ നമ്മൾ പറയാറുള്ളത് എന്ന് തുടങ്ങി മാലാഘമാർ തിരിച്ചു പോകുമ്പോൾ എലക്റ്റ്രിക് കമ്പിയിൽ തൊടാതെ പോകണമെന്ന് വരെ രസകരമായ ആക്ഷേപഹാസ്യ സംഭാഷണങ്ങൾ ഉണ്ണി ആർ. എഴുതിയിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
രഞ്ജിത്ത് എന്ന സംവിധായകന്റെ കഴിവ് പരമാവധി ഉപയോഗിച്ച് പ്രേക്ഷകർക്ക്‌ ദഹിക്കാൻ ഒരല്പം പ്രയാസമുള്ള ഒരു കഥയെ കണ്ടിരിക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു. മലയാള സിനിമ പ്രേക്ഷകർ കണ്ടുശീലിച്ച സ്പൂൺ ഫീഡിംഗ് രീതി ഉപേക്ഷിച്ചു ഒരല്പം ചിന്തിക്കാനുള്ള അവസരം ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകർക്ക്‌ നൽക്കുന്നുണ്ട്. കുട്ടിയപ്പനും ലീലയ്ക്കും എന്ത് സംഭവിക്കും എന്ന ആശങ്ക ജനിപ്പിക്കുവാനും ഏവരെയും ത്രസിപ്പിക്കുന്ന രീതിയിൽ കഥ അവസാനിപ്പിക്കുവാനും രഞ്ജിത്ത് ശ്രമിച്ചു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ചോദ്യങ്ങൾ ഏറെ ബാക്കിനിർത്തിക്കൊണ്ട് ലീല അവസാനിക്കുന്നു.

സാങ്കേതികം: ⭐⭐⭐
വയനാടാൻ ചുരങ്ങൾ അതിമനോഹരമായി ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ പ്രശാന്ത് രവീന്ദ്രന്റെതാണ്‌. ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം മികച്ചതായി അനുഭവപെട്ടു. മനോജ്‌ കണ്ണോതാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യ പകുതിയിലെ കുറെ രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചു പ്രേക്ഷകരെ മുഷിപ്പിച്ചു. കുട്ടിയപ്പന്റെ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഒരുപാട് രംഗങ്ങൾ ആദ്യ പകുതിയിലുണ്ട്. കുട്ടിയപ്പന്റെ ഭ്രാന്തൻ ചിന്തകളും ആഗ്രഹങ്ങളും പറഞ്ഞു പറഞ്ഞു ബോറടിപ്പിച്ചു. ഈ കുറവുകൾ ഒരുപരുധിവരെ പ്രേക്ഷകർ ക്ഷമിച്ചു സിനിമ കണ്ടത് ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒന്നുകൊണ്ട് മാത്രമാണ്. സിനിമയിലുടനീളം രംഗങ്ങൾക്ക് അനിയോജ്യമായിരുന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജിബാൽ നൽകിയത്. എടുത്തു പറയേണ്ടത് ക്ലൈമാക്സ് രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചാണ്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും റോണക്സ്‌ സേവ്യറിന്റെ മേയ്ക്കപ്പും എസ്.ബി സതീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ സ്വഭാവത്തോട് ചേർന്ന്പോകുന്നവയാണ്.

അഭിനയം: ⭐⭐⭐
ധനികനായ എമ്പോക്കി കുട്ടിയപ്പനായി ബിജു മേനോൻ മികച്ച അഭിനയം കാഴ്ചവെച്ചു. ചില രംഗങ്ങളിൽ ബിജു മേനോന്റെ സ്ഥിരം അഭിനയ ശൈലിയും സംഭാഷണ രീതിയും കടന്നുവരുന്നതായി അനുഭവപെട്ടുവെങ്കിലും, കഥാപാത്രത്തോട് നീതിപുലർത്തുന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടിയപ്പനായി മോഹൻലാലോ മമ്മൂട്ടിയോ അഭിനയിചിരുന്നുവെങ്കിൽ ഈ സിനിമ വേറൊരു തലത്തിൽ എത്തുമായിരുന്നു എന്ന് തോന്നുന്നു. എന്നിരുന്നാലും ബിജു മേനോൻ തന്നാലാവുംവിധം അഭിനയിച്ചിട്ടുണ്ട് ഈ സിനിമയിൽ. ലീലയായി സംഭാഷണങ്ങൾ ഒന്നുമില്ലാതെ ഭാവാഭിനയത്തിലൂടെ തിളങ്ങുവാൻ പാർവതി നമ്പ്യാരിനും സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവനും ജഗദീഷും അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന അഭിനയമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസും, സുരേഷ് കൃഷ്ണയും, വി.കെ.ശ്രീരാമനും, വത്സല മേനോനും, കവിത നായരും, പാർവതിയും അവരവരുടെ കഥാപാത്രങ്ങൾ തന്മയതത്വോടെ അഭിനയിച്ചു.

വാൽക്കഷ്ണം: ഒരുവട്ടം കണ്ടിരിക്കാം കുട്ടിയപ്പന്റെ ലീലാവിലാസങ്ങൾ!

സംവിധാനം, നിർമ്മാണം: രഞ്ജിത്ത്
രചന: ഉണ്ണി ആർ.
ബാനർ: ക്യാപ്പിറ്റോൾ തിയറ്റേഴ്സ്
ചായാഗ്രഹണം: പ്രശാന്ത്‌ രവീന്ദ്രൻ
ചിത്രസന്നിവേശം: മനോജ്‌ കണ്ണോത്ത്
സംഗീതം: ബിജിബാൽ
കലാസംവിധാനം: സന്തോഷ്‌ രാമൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
മേയ്ക്കപ്പ്: റോണക്സ്‌ സേവ്യർ
വിതരണം: ക്യാപിറ്റോൾ തിയറ്റർ