സോളോ – പഞ്ചഭൂത ഏകഭാവം! ⭐️⭐️⭐️
പഞ്ചഭൂതങ്ങളിലെ ജലം, വായു, അഗ്നി, ഭൂമി എന്നീ നാല് പ്രതിഭാസങ്ങളെ ആസ്‍പദമാക്കി ശിവന്റെ ഭാവങ്ങളോട് സമന്വയിപ്പിച്ചു അവതരിപ്പിച്ച നാല് സിനിമകളുടെ ആന്തോളജിയാണ് ബിജോയ് നമ്പ്യാരുടെ സോളോ. ഭാര്യയാൽ, കാമുകിയാൽ, അമ്മയാൽ, സഹോദരിയാൽ ഒറ്റപ്പെടുന്ന ഒരു പുരുഷന്റെ അവസ്ഥയാണ് സോളോ എന്ന ശീർഷകതിനർത്ഥം.
ഓരോ സാഹചര്യത്തിനനുസരിച്ചു സ്വന്തം രൂപം മാറാൻ സാധിക്കുന്ന വസ്തുവാണ് ജലം. കാമുകിയോട് സ്നേഹവും, ഭാര്യയോട് ദേഷ്യവും, മകളോട് വാത്സല്യവും പ്രകടിപ്പിക്കുന്ന ജലം പോലെയായ ശേഖറിന്റെ കഥയാണ് വേൾഡ് ഓഫ് ശേഖർ. ജലം പോലെ ഒരിക്കൽ ശാന്തവും മറ്റൊരിക്കൽ അശാന്തവുമാകുന്ന ശേഖറും അയാളുടെ പ്രണയിനി രാധികയുടെയും കഥയാണ് സോളോയിലെ ആദ്യ ചെറു-സിനിമ. മൂന്ന് ലോകങ്ങളായ ആകാശം, ഭൂമി, നരകം എന്നിവയുടെ പ്രതീകമായ ത്രിലോകിന്റെ പ്രതികാര കഥയാണ് വേൾഡ് ഓഫ് ത്രിലോക് എന്ന ചെറു-സിനിമയുടെ പ്രമേയം. പഞ്ചഭൂതങ്ങളിളെ വായുവിനോട് ഉപമിച്ചാണ് ത്രിലോകിന്റെ കഥ അവതരിപ്പിച്ചത്.ശിവന്റെ രൗദ്രഭാവത്തിൽ എല്ലാത്തിനെയും നശിപ്പിക്കാനുള്ള, അഗ്നിയോളം ശക്തിയുള്ള ശിവയുടെ പ്രതികാരത്തിന്റെ കഥയാണ് സോളോയിലെ മൂന്നാമത്തെ ചെറു-സിനിമ വേൾഡ് ഓഫ് ശിവയുടെ പ്രമേയം. ബാല്യത്തിൽ അമ്മയാൽ ഒറ്റപ്പെടുന്ന ശിവ, അച്ഛനെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്നതാണ് ഈ ചെറു-സിനിമയിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. പ്രണയവും, വിരഹവും ഒരുപോലെ വിഷയമാകുന്ന സോളോയിലെ അവസാന ചെറു-സിനിമയാണ് വേൾഡ് ഓഫ് രുദ്ര. ഭൂമിയോളം ക്ഷമയുള്ള രുദ്രയുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും സഹനത്തിന്റെയും കഥ, ആശയത്തിലും അവതരണത്തിലും വ്യത്യസ്തമായിരുന്നു.
പ്രമേയം: ⭐⭐⭐
പ്രമേയപരമായി ഏറെ പുതുമകൾ സമ്മാനിച്ച സോളോയിലൂടെ ശിവന്റെ ഭാവങ്ങൾ നായക കഥാപാത്രത്തിനും, പഞ്ചഭൂതങ്ങളിളെ നാല് പ്രതിഭാസങ്ങൾ കഥാപശ്ചാത്തലമാവുകയും അവ കഥാപാത്രത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്രയും ശക്തമായ ഒരു പ്രമേയത്തിന്റെ പിന്തുണയോടെയാണ് നാല് സിനിമകളെയും സംവിധായകൻ ബന്ധിപ്പിച്ചത് എന്നത് ആന്തോളജി സിനിമകളെ അപേക്ഷിച്ചു മികവാണ്. കേരള കഫെയിലും, അഞ്ചു സുന്ദരികളിലും, പോപ്പിൻസിലും, ഡി കമ്പനിയിലും, ഒരേ യാത്രയിലും, നാല് പെണ്ണുങ്ങളിലും പ്രത്യക്ഷത്തിൽ ചെറു സിനിമകളിൽ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ, സോളോയിൽ അത്തരത്തിലുള്ള പ്രമേയപരമായി ബന്ധം ഉൾപെടുത്താൻ ബിജോയ് നമ്പ്യാരിനു കഴിഞ്ഞിട്ടുണ്ട്.
തിരക്കഥ: ⭐⭐
സംവിധായകൻ ബിജോയ് നമ്പ്യാരാണ് സോളോയുടെ കഥയും തിരക്കഥയും എഴുതിയത്. ധന്യ സുരേഷിന്റേതാണ് സംഭാഷണങ്ങൾ. മികവുറ്റ ഒരു പ്രമേയം ലഭിച്ചിട്ടും പ്രേക്ഷരെ തൃപ്തിപ്പെടുത്തുന്ന കഥയോ കഥാസന്ദർഭങ്ങളോ രചിക്കുവാൻ ബിജോയ്‌ക്കു സാധിച്ചില്ല എന്നിടത്താണ് സോളോ നിരാശപ്പെടുത്തുന്നത്. ശേഖറിന്റെ കഥ പ്രവചിക്കാവുന്ന വഴിയിലൂടെ തന്നെ സഞ്ചരിച്ചു. തമിഴ് മൊഴിമാറ്റ സിനിമകളിലെ സംഭാഷണങ്ങൾ പോലെ പലയിടങ്ങളിലും സംഭാഷണങ്ങൾ മുഴച്ചുനിന്നിരുന്നു. ജലം എന്ന പ്രതിഭാസത്തോടു നീതി പുലർത്തുന്നതായിരുന്നു കഥാസന്ദർഭങ്ങൾ.ത്രിലോകിന്റെ കഥ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പ്രതികാര കഥയായിരുന്നു. ആദ്യാവസാനം പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ച കഥാസന്ദർഭങ്ങളും കഥാഗതിയും സംഭാഷണങ്ങളുമായിരുന്നു. എന്നാൽ, വായുവിനോട് ഉപമിച്ച ഈ കഥയിൽ പ്രത്യക്ഷത്തിൽ വായുവിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ ചർച്ചചെയ്യുന്നില്ല. ശിവയുടെ പ്രതികാര കഥ കഴമ്പില്ലാത്ത പോലെ അനുഭവപെട്ടു. അമ്മയിൽ നിന്ന് ചെറുപ്പത്തിലേ ഒറ്റപ്പെട്ട ശിവ, അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനു വേണ്ടി ബോംബയിലെത്തുന്നു. എന്നാൽ, അച്ഛനോടുള്ള മകന്റെ അടുപ്പം ഒരു രംഗത്തിൽ പോലും കാണിക്കുന്നുമില്ല. ശിവന്റെ രൗദ്രഭാവവും അഗ്നി പോലെ എല്ലാം ചുട്ടെരിക്കാനുള്ള ശക്തിയും കഥാസന്ദർഭങ്ങളാകുന്നു. ശിവയുടെ കഥാപാത്ര രൂപീകരണം മികവുപുലർത്തി. സംഭാഷണങ്ങളും കഥയോട് നീതിപുലർത്തുന്നവയായിരുന്നു. ക്‌ളൈമാക്‌സ് രംഗത്തിലുള്ള ട്വിസ്റ്റ് പ്രവചിക്കാനാവുന്നതുമായിരുന്നു. അവസാന ചെറുകഥയായ രുദ്രയുടെ കഥ സമ്പൂർണ്ണ നിരാശയാണ് സമ്മാനിച്ചത്. കഥയിലെ യുക്തിയില്ലായ്മ്മയാണ് പ്രധാന പ്രശ്നമായത്. ഗൗരവമുള്ള കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകർ പരിഹസിച്ചുതള്ളുന്ന അവസ്ഥയിലായി. ഭൂമിയോളം ക്ഷമയുള്ള രുദ്ര കഥാവസാനം എല്ലാവരോടും ക്ഷമിക്കുന്നു സങ്കടങ്ങൾ സഹിക്കുന്നു എന്നത് പ്രേക്ഷകരിലേക്കുത്തുന്നില്ല. സംഭാഷണങ്ങൾ ഒട്ടുമിക്കതും നാടകീയമായിരുന്നു.
സംവിധാനം: ⭐⭐⭐
സെയ്താൻ, വാസിർ, ഡേവിഡ് എന്നീ സിനിമകൾക്ക് ശേഷം ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ്. മോഹൻലാൽ നായകനായ റിഫ്ലെക്ഷൻസ് എന്ന ചെറു സിനിമയാണ് ബിജോയിയുടെ ഏക മലയാള സിനിമ ബന്ധം. മണിരത്നത്തിന്റെ മികച്ച ശിഷ്യനാണെന്നു താനെന്നു സോളോയിലൂടെ തെളിയിക്കുവാൻ ബിജോയ്‌ക്കു സാധിച്ചു. സാങ്കേതിക മികവോടെ അവതരണത്തിൽ വ്യത്യസ്തത സൃഷ്ടിക്കുവാൻ ബിജോയ്‌ക്കു കഴിഞ്ഞിട്ടുണ്ട്.പ്രണയം വിഷയമാക്കിയ ആദ്യ സിനിമയും അവസാന സിനിമയും പതിഞ്ഞ താളത്തിലും, പ്രതികാരം വിഷമായ രണ്ടാമത്തേതും മൂന്നാമതെത്തും ചടുലമായ വേഗതയിലുമാണ് അവതരിപ്പിച്ചത്. പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത കഥാസന്ദർഭങ്ങളെ സാങ്കേതികത്തികവോടെ അവതരിപ്പിച്ചു ബിജോയ് കയ്യടി നേടി. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പൂർണ വിജയം കൈവരിക്കാൻ ബിജോയ്‌ക്കു സാധിച്ചില്ല.
സാങ്കേതികം: ⭐⭐⭐
മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ എന്നിവരുടെ ഛായാഗ്രഹണം മികവുറ്റതായിരുന്നു. ഓരോ പ്രമേയത്തോടും ഓരോ കഥയോടും ഓരോ സന്ദർഭങ്ങളോടും നീതിപുലർത്തുന്ന ചിത്രീകരണമായിരുന്നു നാല് സിനിമകളിലും കാണുവാൻ സാധിച്ചത്. പ്രണയ രംഗങ്ങളിൽ മനോഹാരിതയും പ്രതികാര രംഗങ്ങളിൽ തീവ്രതയും സൃഷ്ടിക്കുന്ന ഛായാഗ്രഹമായിരുന്നു മൂവരും കാഴ്ചവെച്ചത്.ശ്രീകർ പ്രസാദിന്റെ സന്നിവേശം അതിഗംഭീരമായിരുന്നു ആദ്യ മൂന്ന് സിനിമകളിലും. പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന രീതിയിലായിരുന്നു രംഗങ്ങൾ കോർത്തിണക്കിയാണ്. ശേഖറിന്റെ പ്രണയകഥയും ശിവയുടെ പ്രതികാര കഥയുമാണ് സന്നിവേശമികവിൽ പ്രേക്ഷകർക്ക് ഇഷ്ടമായത്. രുദ്രയുടെ കഥ പ്രാധാന്യമില്ലാത്ത രംഗങ്ങളിലൂടെ അവതരിപ്പിച്ചു വലിച്ചുനീട്ടി ബോറടിപ്പിച്ചു.
പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗോവിന്ദ് മേനോൻ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോദ്കിന്ദി, രാഗിണി ഭഗവത്, അഭിനവ് ബൻസാൽ, അഗാം, ഫിൽറ്റർ കോഫി, സെസ് ഓൺ ദി ബീറ്റ് എന്നിവരാണ് സോളോയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ശിവയുടെ കഥയിലെ പശ്ചാത്തല സംഗീതം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. അതുപോലെ, രുദ്രയുടെ കഥയിലെ സീത കല്യാണം എന്ന പാട്ടും മനോഹരമായിരുന്നു. പത്തിലധികം പാട്ടും പശ്ചാത്തല സംഗീതവും കഥാസന്ദർഭങ്ങളുടെ മാറ്റു കൂട്ടുന്നവയായിരുന്നു. സമീപകാലത്തു സംഗീതത്തിലൂടെ കഥ പറഞ്ഞ സിനിമയൊന്നും മലയാളത്തിലിറങ്ങിയിട്ടില്ല. ശ്രീ ശങ്കർ-വിഷ്ണു ഗോവിന്ദ് എന്നിവരുടെ ശബ്ദ സംവിധാനം, അമരന്റെ കലാസംവിധാനം, ഗോപിക ഗുൽവാഡിയുടെ വസ്ത്രാലങ്കാരം, ജാവേദിന്‍റെ സംഘട്ടനം എന്നിവയെല്ലാം നാല് കഥകളോടും നീതിപുലർത്തി.
അഭിനയം: ⭐⭐⭐
നാല് കഥാപാത്രങ്ങളെയും വ്യസ്ത്യസ്തമായി അവതരിപ്പിച്ചു ദുൽഖർ സൽമാൻ മികവ് പുലർത്തി. അവയിൽ ഏറ്റവും മികച്ചത് ശിവയുടെ വേഷമായിരുന്നു.സംഭാഷണങ്ങൾ പോലുമില്ലാതെ ശിവയെ ദുൽഖർ ഗംഭീരമാക്കി.ആദ്യ സിനിമയിൽ ധൻസിക, സൗബിൻ ഷാഹിർ, ജോൺ വിജയ്, സതീഷ്, സിദ്ധാർഥ് മേനോൻ,അനുപമ കുമാർ, ഷീലു എബ്രഹാം, നിത്യശ്രീ, കിഷോർ എന്നിവരാണ് അഭിനേതാക്കൾ.രണ്ടാമത്തെ സിനിമയിൽ രഞ്ജി പണിക്കർ, ആർതി വെങ്കടേഷ്, അൻസൻ പോൾ, ആൻ അഗസ്റ്റിൻ എന്നിവരാണ് അഭിനയിച്ചത്.ശിവയുടെ കഥയിൽ മനോജ് കെ. ജയൻ, ശ്രുതി ഹരിഹരൻ, പ്രകാശ് ബെലവാഡി, ഗോവിന്ദ് മേനോൻ, സായി തമൻകാർ, ദിനേശ് പ്രഭാകർ, പീതാംബര മേനോൻ, ആശാ ജയറാം, റോഹൻ മനോജ്, എ.ർ.മണികണ്ഠൻ എന്നിവരാണ് അഭിനേതാക്കൾ.നേഹ ശർമ്മ, ദിനോ മോറിയ, നാസ്സർ, സുഹാസിനി, മാണിത്, ദീപ്തി സതി, സുരേഷ് മേനോൻ, സുജാത സെയ്ഗാൾ എന്നിവരാണ് രുദ്രയുടെ കഥയിൽ അഭിനയിച്ചത്.
വാൽക്കഷ്ണം: അവതരണത്തിന്റെ പുതുമയിലും സാങ്കേതിക മികവിലും സോളോ യുവാക്കളെ ആസ്വദിപ്പിക്കുന്നു.
എഴുത്ത്, സംവിധാനം: ബിജോയ് നമ്പ്യാർ
നിർമ്മാണം: എബ്രഹാം മാത്യു, ബിജോയ് നമ്പ്യാർ
സംഭാഷണങ്ങൾ: ധന്യ സുരേഷ്
ഛായാഗ്രഹണം: മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ
സന്നിവേശം: ശ്രീകർ പ്രസാദ്
സംഗീതം: പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗോവിന്ദ് മേനോൻ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോദ്കിന്ദി, രാഗിണി ഭഗവത്, അഭിനവ് ബൻസാൽ, അഗാം, ഫിൽറ്റർ കോഫി, സെസ് ഓൺ ദി ബീറ്റ്
കലാസംവിധാനം: അമരൻ
വസ്ത്രാലങ്കാരം: ഗോപിക ഗുൽവാഡി
ശബ്ദസംവിധാനം: ശ്രീശങ്കർ, ഗോവിന്ദ്
സംഘട്ടനം: ജാവേദ്
വിതരണം: ഗെറ്റ്എവേ ഫിലിംസ്.