സോളോ – ⭐️⭐️⭐️

സോളോ – പഞ്ചഭൂത ഏകഭാവം! ⭐️⭐️⭐️

പഞ്ചഭൂതങ്ങളിലെ ജലം, വായു, അഗ്നി, ഭൂമി എന്നീ നാല് പ്രതിഭാസങ്ങളെ ആസ്‍പദമാക്കി ശിവന്റെ ഭാവങ്ങളോട് സമന്വയിപ്പിച്ചു അവതരിപ്പിച്ച നാല് സിനിമകളുടെ ആന്തോളജിയാണ് ബിജോയ് നമ്പ്യാരുടെ സോളോ. ഭാര്യയാൽ, കാമുകിയാൽ, അമ്മയാൽ, സഹോദരിയാൽ ഒറ്റപ്പെടുന്ന ഒരു പുരുഷന്റെ അവസ്ഥയാണ് സോളോ എന്ന ശീർഷകതിനർത്ഥം.

ഓരോ സാഹചര്യത്തിനനുസരിച്ചു സ്വന്തം രൂപം മാറാൻ സാധിക്കുന്ന വസ്തുവാണ് ജലം. കാമുകിയോട് സ്നേഹവും, ഭാര്യയോട് ദേഷ്യവും, മകളോട് വാത്സല്യവും പ്രകടിപ്പിക്കുന്ന ജലം പോലെയായ ശേഖറിന്റെ കഥയാണ് വേൾഡ് ഓഫ് ശേഖർ. ജലം പോലെ ഒരിക്കൽ ശാന്തവും മറ്റൊരിക്കൽ അശാന്തവുമാകുന്ന ശേഖറും അയാളുടെ പ്രണയിനി രാധികയുടെയും കഥയാണ് സോളോയിലെ ആദ്യ ചെറു-സിനിമ. മൂന്ന് ലോകങ്ങളായ ആകാശം, ഭൂമി, നരകം എന്നിവയുടെ പ്രതീകമായ ത്രിലോകിന്റെ പ്രതികാര കഥയാണ് വേൾഡ് ഓഫ് ത്രിലോക് എന്ന ചെറു-സിനിമയുടെ പ്രമേയം. പഞ്ചഭൂതങ്ങളിളെ വായുവിനോട് ഉപമിച്ചാണ് ത്രിലോകിന്റെ കഥ അവതരിപ്പിച്ചത്.ശിവന്റെ രൗദ്രഭാവത്തിൽ എല്ലാത്തിനെയും നശിപ്പിക്കാനുള്ള, അഗ്നിയോളം ശക്തിയുള്ള ശിവയുടെ പ്രതികാരത്തിന്റെ കഥയാണ് സോളോയിലെ മൂന്നാമത്തെ ചെറു-സിനിമ വേൾഡ് ഓഫ് ശിവയുടെ പ്രമേയം. ബാല്യത്തിൽ അമ്മയാൽ ഒറ്റപ്പെടുന്ന ശിവ, അച്ഛനെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്നതാണ് ഈ ചെറു-സിനിമയിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. പ്രണയവും, വിരഹവും ഒരുപോലെ വിഷയമാകുന്ന സോളോയിലെ അവസാന ചെറു-സിനിമയാണ് വേൾഡ് ഓഫ് രുദ്ര. ഭൂമിയോളം ക്ഷമയുള്ള രുദ്രയുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും സഹനത്തിന്റെയും കഥ, ആശയത്തിലും അവതരണത്തിലും വ്യത്യസ്തമായിരുന്നു.

പ്രമേയം: ⭐⭐⭐
പ്രമേയപരമായി ഏറെ പുതുമകൾ സമ്മാനിച്ച സോളോയിലൂടെ ശിവന്റെ ഭാവങ്ങൾ നായക കഥാപാത്രത്തിനും, പഞ്ചഭൂതങ്ങളിളെ നാല് പ്രതിഭാസങ്ങൾ കഥാപശ്ചാത്തലമാവുകയും അവ കഥാപാത്രത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്രയും ശക്തമായ ഒരു പ്രമേയത്തിന്റെ പിന്തുണയോടെയാണ് നാല് സിനിമകളെയും സംവിധായകൻ ബന്ധിപ്പിച്ചത് എന്നത് ആന്തോളജി സിനിമകളെ അപേക്ഷിച്ചു മികവാണ്. കേരള കഫെയിലും, അഞ്ചു സുന്ദരികളിലും, പോപ്പിൻസിലും, ഡി കമ്പനിയിലും, ഒരേ യാത്രയിലും, നാല് പെണ്ണുങ്ങളിലും പ്രത്യക്ഷത്തിൽ ചെറു സിനിമകളിൽ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ, സോളോയിൽ അത്തരത്തിലുള്ള പ്രമേയപരമായി ബന്ധം ഉൾപെടുത്താൻ ബിജോയ് നമ്പ്യാരിനു കഴിഞ്ഞിട്ടുണ്ട്.

തിരക്കഥ: ⭐⭐
സംവിധായകൻ ബിജോയ് നമ്പ്യാരാണ് സോളോയുടെ കഥയും തിരക്കഥയും എഴുതിയത്. ധന്യ സുരേഷിന്റേതാണ് സംഭാഷണങ്ങൾ. മികവുറ്റ ഒരു പ്രമേയം ലഭിച്ചിട്ടും പ്രേക്ഷരെ തൃപ്തിപ്പെടുത്തുന്ന കഥയോ കഥാസന്ദർഭങ്ങളോ രചിക്കുവാൻ ബിജോയ്‌ക്കു സാധിച്ചില്ല എന്നിടത്താണ് സോളോ നിരാശപ്പെടുത്തുന്നത്. ശേഖറിന്റെ കഥ പ്രവചിക്കാവുന്ന വഴിയിലൂടെ തന്നെ സഞ്ചരിച്ചു. തമിഴ് മൊഴിമാറ്റ സിനിമകളിലെ സംഭാഷണങ്ങൾ പോലെ പലയിടങ്ങളിലും സംഭാഷണങ്ങൾ മുഴച്ചുനിന്നിരുന്നു. ജലം എന്ന പ്രതിഭാസത്തോടു നീതി പുലർത്തുന്നതായിരുന്നു കഥാസന്ദർഭങ്ങൾ.ത്രിലോകിന്റെ കഥ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പ്രതികാര കഥയായിരുന്നു. ആദ്യാവസാനം പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ച കഥാസന്ദർഭങ്ങളും കഥാഗതിയും സംഭാഷണങ്ങളുമായിരുന്നു. എന്നാൽ, വായുവിനോട് ഉപമിച്ച ഈ കഥയിൽ പ്രത്യക്ഷത്തിൽ വായുവിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ ചർച്ചചെയ്യുന്നില്ല. ശിവയുടെ പ്രതികാര കഥ കഴമ്പില്ലാത്ത പോലെ അനുഭവപെട്ടു. അമ്മയിൽ നിന്ന് ചെറുപ്പത്തിലേ ഒറ്റപ്പെട്ട ശിവ, അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനു വേണ്ടി ബോംബയിലെത്തുന്നു. എന്നാൽ, അച്ഛനോടുള്ള മകന്റെ അടുപ്പം ഒരു രംഗത്തിൽ പോലും കാണിക്കുന്നുമില്ല. ശിവന്റെ രൗദ്രഭാവവും അഗ്നി പോലെ എല്ലാം ചുട്ടെരിക്കാനുള്ള ശക്തിയും കഥാസന്ദർഭങ്ങളാകുന്നു. ശിവയുടെ കഥാപാത്ര രൂപീകരണം മികവുപുലർത്തി. സംഭാഷണങ്ങളും കഥയോട് നീതിപുലർത്തുന്നവയായിരുന്നു. ക്‌ളൈമാക്‌സ് രംഗത്തിലുള്ള ട്വിസ്റ്റ് പ്രവചിക്കാനാവുന്നതുമായിരുന്നു. അവസാന ചെറുകഥയായ രുദ്രയുടെ കഥ സമ്പൂർണ്ണ നിരാശയാണ് സമ്മാനിച്ചത്. കഥയിലെ യുക്തിയില്ലായ്മ്മയാണ് പ്രധാന പ്രശ്നമായത്. ഗൗരവമുള്ള കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകർ പരിഹസിച്ചുതള്ളുന്ന അവസ്ഥയിലായി. ഭൂമിയോളം ക്ഷമയുള്ള രുദ്ര കഥാവസാനം എല്ലാവരോടും ക്ഷമിക്കുന്നു സങ്കടങ്ങൾ സഹിക്കുന്നു എന്നത് പ്രേക്ഷകരിലേക്കുത്തുന്നില്ല. സംഭാഷണങ്ങൾ ഒട്ടുമിക്കതും നാടകീയമായിരുന്നു.

സംവിധാനം: ⭐⭐⭐
സെയ്താൻ, വാസിർ, ഡേവിഡ് എന്നീ സിനിമകൾക്ക് ശേഷം ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ്. മോഹൻലാൽ നായകനായ റിഫ്ലെക്ഷൻസ് എന്ന ചെറു സിനിമയാണ് ബിജോയിയുടെ ഏക മലയാള സിനിമ ബന്ധം. മണിരത്നത്തിന്റെ മികച്ച ശിഷ്യനാണെന്നു താനെന്നു സോളോയിലൂടെ തെളിയിക്കുവാൻ ബിജോയ്‌ക്കു സാധിച്ചു. സാങ്കേതിക മികവോടെ അവതരണത്തിൽ വ്യത്യസ്തത സൃഷ്ടിക്കുവാൻ ബിജോയ്‌ക്കു കഴിഞ്ഞിട്ടുണ്ട്.പ്രണയം വിഷയമാക്കിയ ആദ്യ സിനിമയും അവസാന സിനിമയും പതിഞ്ഞ താളത്തിലും, പ്രതികാരം വിഷമായ രണ്ടാമത്തേതും മൂന്നാമതെത്തും ചടുലമായ വേഗതയിലുമാണ് അവതരിപ്പിച്ചത്. പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത കഥാസന്ദർഭങ്ങളെ സാങ്കേതികത്തികവോടെ അവതരിപ്പിച്ചു ബിജോയ് കയ്യടി നേടി. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പൂർണ വിജയം കൈവരിക്കാൻ ബിജോയ്‌ക്കു സാധിച്ചില്ല.

സാങ്കേതികം: ⭐⭐⭐
മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ എന്നിവരുടെ ഛായാഗ്രഹണം മികവുറ്റതായിരുന്നു. ഓരോ പ്രമേയത്തോടും ഓരോ കഥയോടും ഓരോ സന്ദർഭങ്ങളോടും നീതിപുലർത്തുന്ന ചിത്രീകരണമായിരുന്നു നാല് സിനിമകളിലും കാണുവാൻ സാധിച്ചത്. പ്രണയ രംഗങ്ങളിൽ മനോഹാരിതയും പ്രതികാര രംഗങ്ങളിൽ തീവ്രതയും സൃഷ്ടിക്കുന്ന ഛായാഗ്രഹമായിരുന്നു മൂവരും കാഴ്ചവെച്ചത്.ശ്രീകർ പ്രസാദിന്റെ സന്നിവേശം അതിഗംഭീരമായിരുന്നു ആദ്യ മൂന്ന് സിനിമകളിലും. പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന രീതിയിലായിരുന്നു രംഗങ്ങൾ കോർത്തിണക്കിയാണ്. ശേഖറിന്റെ പ്രണയകഥയും ശിവയുടെ പ്രതികാര കഥയുമാണ് സന്നിവേശമികവിൽ പ്രേക്ഷകർക്ക് ഇഷ്ടമായത്. രുദ്രയുടെ കഥ പ്രാധാന്യമില്ലാത്ത രംഗങ്ങളിലൂടെ അവതരിപ്പിച്ചു വലിച്ചുനീട്ടി ബോറടിപ്പിച്ചു.

പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗോവിന്ദ് മേനോൻ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോദ്കിന്ദി, രാഗിണി ഭഗവത്, അഭിനവ് ബൻസാൽ, അഗാം, ഫിൽറ്റർ കോഫി, സെസ് ഓൺ ദി ബീറ്റ് എന്നിവരാണ് സോളോയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ശിവയുടെ കഥയിലെ പശ്ചാത്തല സംഗീതം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. അതുപോലെ, രുദ്രയുടെ കഥയിലെ സീത കല്യാണം എന്ന പാട്ടും മനോഹരമായിരുന്നു. പത്തിലധികം പാട്ടും പശ്ചാത്തല സംഗീതവും കഥാസന്ദർഭങ്ങളുടെ മാറ്റു കൂട്ടുന്നവയായിരുന്നു. സമീപകാലത്തു സംഗീതത്തിലൂടെ കഥ പറഞ്ഞ സിനിമയൊന്നും മലയാളത്തിലിറങ്ങിയിട്ടില്ല. ശ്രീ ശങ്കർ-വിഷ്ണു ഗോവിന്ദ് എന്നിവരുടെ ശബ്ദ സംവിധാനം, അമരന്റെ കലാസംവിധാനം, ഗോപിക ഗുൽവാഡിയുടെ വസ്ത്രാലങ്കാരം, ജാവേദിന്‍റെ സംഘട്ടനം എന്നിവയെല്ലാം നാല് കഥകളോടും നീതിപുലർത്തി.

അഭിനയം: ⭐⭐⭐
നാല് കഥാപാത്രങ്ങളെയും വ്യസ്ത്യസ്തമായി അവതരിപ്പിച്ചു ദുൽഖർ സൽമാൻ മികവ് പുലർത്തി. അവയിൽ ഏറ്റവും മികച്ചത് ശിവയുടെ വേഷമായിരുന്നു.സംഭാഷണങ്ങൾ പോലുമില്ലാതെ ശിവയെ ദുൽഖർ ഗംഭീരമാക്കി.ആദ്യ സിനിമയിൽ ധൻസിക, സൗബിൻ ഷാഹിർ, ജോൺ വിജയ്, സതീഷ്, സിദ്ധാർഥ് മേനോൻ,അനുപമ കുമാർ, ഷീലു എബ്രഹാം, നിത്യശ്രീ, കിഷോർ എന്നിവരാണ് അഭിനേതാക്കൾ.രണ്ടാമത്തെ സിനിമയിൽ രഞ്ജി പണിക്കർ, ആർതി വെങ്കടേഷ്, അൻസൻ പോൾ, ആൻ അഗസ്റ്റിൻ എന്നിവരാണ് അഭിനയിച്ചത്.ശിവയുടെ കഥയിൽ മനോജ് കെ. ജയൻ, ശ്രുതി ഹരിഹരൻ, പ്രകാശ് ബെലവാഡി, ഗോവിന്ദ് മേനോൻ, സായി തമൻകാർ, ദിനേശ് പ്രഭാകർ, പീതാംബര മേനോൻ, ആശാ ജയറാം, റോഹൻ മനോജ്, എ.ർ.മണികണ്ഠൻ എന്നിവരാണ് അഭിനേതാക്കൾ.നേഹ ശർമ്മ, ദിനോ മോറിയ, നാസ്സർ, സുഹാസിനി, മാണിത്, ദീപ്തി സതി, സുരേഷ് മേനോൻ, സുജാത സെയ്ഗാൾ എന്നിവരാണ് രുദ്രയുടെ കഥയിൽ അഭിനയിച്ചത്.

വാൽക്കഷ്ണം: അവതരണത്തിന്റെ പുതുമയിലും സാങ്കേതിക മികവിലും സോളോ യുവാക്കളെ ആസ്വദിപ്പിക്കുന്നു.

എഴുത്ത്, സംവിധാനം: ബിജോയ് നമ്പ്യാർ
നിർമ്മാണം: എബ്രഹാം മാത്യു, ബിജോയ് നമ്പ്യാർ
സംഭാഷണങ്ങൾ: ധന്യ സുരേഷ്
ഛായാഗ്രഹണം: മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ
സന്നിവേശം: ശ്രീകർ പ്രസാദ്
സംഗീതം: പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗോവിന്ദ് മേനോൻ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോദ്കിന്ദി, രാഗിണി ഭഗവത്, അഭിനവ് ബൻസാൽ, അഗാം, ഫിൽറ്റർ കോഫി, സെസ് ഓൺ ദി ബീറ്റ്
കലാസംവിധാനം: അമരൻ
വസ്ത്രാലങ്കാരം: ഗോപിക ഗുൽവാഡി
ശബ്ദസംവിധാനം: ശ്രീശങ്കർ, ഗോവിന്ദ്
സംഘട്ടനം: ജാവേദ്
വിതരണം: ഗെറ്റ്എവേ ഫിലിംസ്.

രാമലീല – ⭐️⭐️⭐️

രാമലീല – ആസ്വാദ്യകരം ആവേശകരം! ⭐️⭐️⭐️

ജനപ്രിയ നായകൻ ജനപ്രിയ സിനിമയുമായി ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച കാണുമ്പോൾ, മലയാളികൾ വ്യക്തികളോടൊപ്പമല്ല, നല്ല സിനിമയോടൊപ്പമാണെന്ന സത്യം ബോധ്യമാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന തരക്കേടില്ലാത്തൊരു എന്റർറ്റെയിനറാണ് ദിലീപിന്റെ രാമലീല. യുക്തിയില്ലാത്ത കഥാസന്ദർഭങ്ങൾ എന്നൊരു പോരായ്മ മാറ്റിനിർത്തിയാൽ സമീപകാലത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള മികച്ച കുറ്റാന്വേഷണ സിനിമ തന്നെയാണിത്. അരുൺ ഗോപിയുടെ സംവിധാന മികവും ദിലീപിന്റെ അഭിനയ മികവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റുകൂട്ടിയിട്ടുണ്ട്.

പുലിമുരുകനു ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല സംവിധാനം ചെയ്തത് നവാഗതനായ അരുൺ ഗോപിയാണ്. സച്ചിയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ സന്നിവേശവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ദിലീപിനെ കൂടാതെ മലയാള സിനിമയിലെ ഒരു വമ്പൻ താരനിര തന്നെ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.

പ്രമേയം: ⭐⭐
രാഷ്ട്രീയ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക സിനിമകളുടെയും പ്രമേയം ഒന്ന് തന്നെയാകും. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളൊക്കെയാകും അവയിൽ വിഷയമാകുന്നത്. രാമലീലയെ സംബന്ധിച്ചിടത്തോളം, ഇതൊരു പൂർണ രാഷ്ട്രീയ സിനിമയല്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു പ്രതികാര കഥയും അതിനോടൊപ്പം ഒരു കുറ്റാന്വേഷണ കഥയുമാണ്. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ആകാംഷയുളവാക്കുന്ന ഒരു കഥ രൂപപെടുത്തിയെടുക്കാൻ സച്ചിക്കു കഴിഞ്ഞിട്ടുണ്ട്.

തിരക്കഥ: ⭐⭐
പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ കൃത്യമായി മനസിലാക്കി തിരക്കഥ എഴുതുന്നവരിൽ പ്രാവിണ്യം നേടിയ എഴുത്തുകാരിൽ പ്രധാനിയാണ് സച്ചി. ചോക്കളേറ്റ് മുതൽ അനാർക്കലി വരെ അതിനുദാഹരണങ്ങളാണ്. ജോഷിയുടെ റൺ ബേബി റൺ പോലെയുള്ള ഒരു കഥയും തിരക്കഥയുമാണ് രാമലീലയുടേത്. എന്നാൽ, മേല്പറഞ്ഞ സച്ചിയുടെ തിരക്കഥകളിലെല്ലാം യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു സന്ദർഭം പോലുമുണ്ടായിരുന്നില്ല. എന്നാൽ,രാമലീലയിൽ അത് വേണ്ടുവോളമുണ്ട്. കുറ്റാരോപിതനായ രാമനുണ്ണി കേസിലെ തനിക്കെതിരായ തെളിവുകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന രംഗങ്ങൾ അതിനുദാഹരണം. കേരളത്തിലെ പോലീസുകാർ രാമനുണ്ണി നിരത്തുന്ന തെളിവുകൾ വിശ്വസിച്ചു എന്നത് സച്ചിയെപ്പോലെയുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു സന്ദർഭങ്ങൾ മാറ്റിനിർത്തിയാൽ ഏവർക്കും ഇഷ്ടമാകുന്നതും ത്രസിപ്പിക്കുന്നതുമായ രംഗങ്ങളാണ് സിനിമയിലുടനീളം.ഇന്നത്തെ സാഹചര്യത്തിൽ അനുകൂലമായ ചില സംഭാഷണങ്ങളും മികവുറ്റതായിരുന്നു.

സംവിധാനം: ⭐⭐⭐
ജോഷിയുടെ പൊളിറ്റിക്കൽ സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണമാണ് അരുൺ ഗോപി സ്വീകരിച്ചത്. സിനിമയുടെ ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളെ മികച്ച ഛായാഗ്രഹണത്തിന്റെയും സന്നിവേശത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ത്രസിപ്പിക്കുന്ന രംഗങ്ങളും ക്‌ളൈമാക്‌സ് രംഗങ്ങളും കയ്യടക്കത്തോടെ അരുൺ ഗോപി സംവിധാനം നിർവഹിച്ചു.രണ്ടാം പകുതിയിലെ ഹാസ്യ രംഗങ്ങൾ സിനിമയുടെ ഗൗരവത്തിനു ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ, കഥാഗതി നിർണ്ണയിക്കുന്ന സുപ്രധാന രണ്ടാം പകുതിയിലെ ഒരു രംഗവും യുക്തിയെ ചോദ്യംചെയ്യുന്ന രീതിയിലായത് പ്രേക്ഷകരിൽ മുഷിപ്പുളവാക്കിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ അരുൺ ഗോപിക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും രാമലീല എന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐
ഷാജികുമാറിന്റെ ഛായാഗ്രഹണം രാമലീലയ്ക്കു ത്രില്ലർ പരിവേഷം നൽകുവാൻ സഹായിച്ചു. ഈ സിനിമയിലെ രംഗങ്ങളെല്ലാം തന്നെ രാഷ്ട്രീയ-കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഹർഷന്റെ സന്നിവേശവും രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ആദ്യപകുതിയില്ല. എന്നാൽ, സിനിമയുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന ചില ഹാസ്യ രംഗങ്ങൾ രണ്ടാം പകുതിയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. പ്രേക്ഷകരിൽ ആകാംഷയും ആവേശവും ഒരുപോലെ ജനിപ്പിക്കുവാൻ ഗോപി സുന്ദറിന് സാധിച്ചിട്ടുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട രണ്ടു പാട്ടുകളും ശരാശരിയിലൊതുങ്ങി. സുജിത് രാഘവന്റെ കലാസംവിധാനം സിനിമയ്ക്കുതകുന്നവയായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങളുടെ സ്വഭാവത്തിന് ഉതകുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ദിലീപ്, കലാഭവൻ ഷാജോൺ, രാധിക ശരത്കുമാർ, സിദ്ദിഖ്, മുകേഷ്, വിജയരാഘവൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായികുമാർ, സലിം കുമാർ, സാദിഖ്, അനിൽ മുരളി, ഷാജു ശ്രീധർ, നിർമ്മാതാവ് സുരേഷ് കുമാർ, പ്രശാന്ത് അലക്‌സാണ്ടർ, അശോകൻ, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, അമീർ നിയാസ്, ചാലി പാലാ, മജീദ്, പ്രയാഗ മാർട്ടിൻ, ലെന എന്നിവരാണ് രാമലീലയിലെ അഭിനേതാക്കൾ. രാമനുണ്ണിയായി തകർപ്പൻ അഭിനയം ദിലീപ് കാഴ്ചവെച്ചു. ആദ്യപകുതിയിൽ ഗൗരവമുള്ള ഭാവപ്രകടനവും രണ്ടാം പകുതിയിൽ കുശാഗ്രബുദ്ധിയുള്ള ഒരാളിനെ പോലെ പക്വതയാർന്ന അഭിനയവും കാഴ്ചവെച്ചു ദിലീപ് കയ്യടി നേടി. ഹാസ്യരസവാഹമായ സംഭാഷണങ്ങളിലൂടെ ഷാജോണും, കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി മുകേഷും, ഉദയഭാനു എന്ന രാഷ്ട്രീയക്കാരനായി സിദ്ദിക്കും, വില്ലൻ പരിവേഷമുള്ള സഖാവായി വിജയരാഘവനും അഭിനയ മികവ് പുലർത്തി. ഇവരെ കൂടാതെ ഈ സിനിമയിലുള്ള ഓരോ അഭിനേതാക്കളും ഊർജസ്വലമായ രീതിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: രാമനുണ്ണിയുടെ ലീലകളിൽ യുക്തിയില്ലെങ്കിലിലും, ആസ്വാദ്യകരവും ആവേശകരവുമാകുന്ന അവതരണമാണ് രാമലീലയെ വ്യത്യസ്ഥമാക്കുന്നത്.

സംവിധാനം: അരുൺ ഗോപി
എഴുത്ത്: സച്ചി
നിർമ്മാണം: ടോമിച്ചൻ മുളകുപാടം
ഛായാഗ്രഹണം: ഷാജികുമാർ
സന്നിവേശം: വിവേക് ഹർഷൻ
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സുജിത് രാഘവ്
ഗാനരചന: ഹരിനാരായണൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: ജിതേഷ് പൊയ്യ
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: മുളകുപാടം ഫിലിംസ്.

ഗോദ – ⭐⭐⭐


ആസ്വാദനത്തിന്റെ ദൃതങ്കപുളകിത നിമിഷങ്ങൾ! – ⭐⭐⭐

ഹാസ്യരസാവഹമായ മുഹൂർത്തങ്ങളാലും നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളാലും രസകരമായ ആഖ്യാന ശൈലിയാലും ഏവരെയും തൃപ്ത്തിപെടുത്തുവാൻ കഴിഞ്ഞതിൽ ബേസിൽ ജോസഫിനും കൂട്ടർക്കും അഭിമാനിക്കാം. കഥാപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും പുത്തുനുണർവ്വ് നൽകുന്ന അവതരണ മികവുകൊണ്ടും സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും ഒരുവട്ടം ആസ്വദിച്ചു കണ്ടിരിക്കുവാൻ കഴിയുന്ന സിനിമയാണ് ഗോദ.

കുഞ്ഞി രാമായണത്തിന്റെ വലിയ വിജയത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ ഗോദയിൽ പഞ്ചാബി സുന്ദരി വാമിക്വ ഗബ്ബിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസും രഞ്ജിപണിക്കരും തുല്യപ്രധാന വേഷങ്ങളിൽ വാമിക്വയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇ ഫോർ എന്റെർറ്റെയിൻമെന്റ്സിനു വേണ്ടി മുകേഷ് ആർ. മേത്തയും സി.വി.സാരഥിയും എ.വി.എ.പ്രൊഡക്ഷൻസിനു വേണ്ടി എ.വി.അനൂപും സംയുക്തമായാണ് ഗോദ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐
സുൽത്താനും ദങ്കലും കേരളത്തിലെ സിനിമാപ്രേമികളെ ഏറെ സ്വാധീനിച്ച സിനിമകളാണ്. അതെ ശ്രേണിയിൽ ഉൾപെടുത്താവുന്ന പ്രമേയവും കേരളത്തിന്റെ സംസ്കാരം നിലനിർത്തിക്കൊണ്ടു മലയാള ഭാഷ സംസാരിക്കുന്ന രീതിയിലേക്ക് മാറ്റിയ ഒരു ഗുസ്തിമത്സര കഥയുമാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബിലെ ഗോദയിൽ മത്സരിക്കാൻ അനുമതി ലഭിക്കാത്ത ഒരുവൾ കേരളത്തിന് വേണ്ടി മത്സരിക്കുവാനെത്തുന്ന സാഹചര്യമാണ് കഥയിലെ ഏക പുതുമ. മലയാള സിനിമയിൽ നിർമ്മിക്കപ്പെട്ട ഒട്ടുമിക്ക കായികവിനോദങ്ങൾ പ്രേമേയമാക്കിയ സിനിമകളിലും പ്രേക്ഷകർ കണ്ടാസ്വദിച്ചവ തന്നെയാണ് ഗോദയിലും കഥാപശ്ചാത്തലമാകുന്നത്.

തിരക്കഥ: ⭐⭐⭐
വിനീത് ശ്രീനിവാസന്റെ തിരയുടെ തിരക്കഥ രചിച്ചുകൊണ്ടു മലയാള സിനിമയിലെത്തിയ രാകേഷ് മാന്തോടി രചന നിർവഹിച്ച രണ്ടാമത്തെ സിനിമയാണ് ഗോദ. ഗുസ്തി എന്ന കായികവിനോദത്തിനു വേണ്ടി തയ്യാറെടുക്കുന്നതും ജയ-പരാജയങ്ങളിലൂടെ ഒടുവിൽ സ്വന്തം നാടിനെ പ്രതിനിധികരിക്കുവാൻ സാധിക്കുന്ന ഒരു പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബി പെൺകുട്ടി കേരളത്തിന് വേണ്ടി മത്സരിക്കാനെത്തുന്ന സന്ദർഭങ്ങൾ മാത്രമാണ് പുതുമയുള്ളതായി അനുഭവപ്പെട്ടത്. ഗുസ്തി മത്സരത്തിനുള്ള തയ്യാറെടുപ്പുകളും വീറും വാശിയും നിറഞ്ഞ മത്സരങ്ങളും പ്രേക്ഷകർക്ക് സുപരിചിതമായ രീതിയിലുള്ള കഥാസന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ രസംകൊല്ലിയാകുന്നതും. പ്രണയത്തിനു സാധ്യതയുള്ള കഥാഗതിയായിരുന്നുവെങ്കിലും ഒട്ടും പൈങ്കിളിയാക്കാത്ത ആ സന്ദർഭങ്ങൾ കയ്യടക്കത്തോടെ എഴുതുവാൻ രാകേഷിനു സാധിച്ചു. നാട്ടിനുപുറവും മൈതാനവും ക്രിക്കറ്റ് കളിയുമൊക്കെ ആവർത്തന വിരസമായി അനുഭവപെട്ടു. ആദ്യ പകുതിയിലെ മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ കണ്ടുമടുത്തതാണെങ്കിലും നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തിയത്. അതുപോലെ രഞ്ജി പണിക്കർ അവതരിപ്പിച്ച ക്യാപ്റ്റന്റെ കഥാപാത്ര രൂപീകരണവും മികവ് പുലർത്തി. തിരയിലൂടെ ഓളങ്ങൾ സൃഷ്ടിക്കാൻ രാകേഷ് മാന്തോടിയ്ക്കു സാധിച്ചില്ലായെങ്കിലും ഗോദയിലൂടെ ശക്തമായ രണ്ടാംവരവിന്‌ കഴിഞ്ഞു.

സംവിധാനം: ⭐⭐⭐⭐
ഗുസ്തി എന്ന കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മവരുന്ന മുഖം ഒരുപക്ഷെ സുശീൽ കുമാറിന്റേതാകാം. ഗുസ്തി എന്ന കായികവിനോദത്തിലൂടെ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ഗട്ടാ ഗുസ്തിക്കാരനാണ് ടി.ജെ.ജോർജ്ജ്. ഗുസ്തിക്കാരുടെ കഥയും ഗോദയിൽ മത്സരിക്കാനിറങ്ങുമ്പോഴുള്ള അവരുടെ വികാരങ്ങളും പോരാട്ടങ്ങളും പ്രേമേയമാക്കിയ സിനിമകളൊന്നും മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടില്ല. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലും സിബി മലയിലിന്റെ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയിലും മാത്രമാണ് നമ്മൾ ഗുസ്തി കണ്ടിട്ടുള്ളത്. കുഞ്ഞിരാമായണം പോലെ കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഗോദയിലും ബേസിൽ അവതരിപ്പിച്ചത്. പുതുമയാർന്നതും ഉണർവ്വ് പകരുന്നതുമായ അവതരണമാണ് ഗോദയെ വ്യത്യസ്തമാക്കുന്നത്. വേഗതയോടെയുള്ള കഥപറച്ചിൽ സിനിമയുടെ ആസ്വാദനത്തിനു ഗുണകരമായി. ഏവർക്കുമറിയാവുന്ന കഥയും കഥയിലെ വഴിത്തിരുവുകളും ഈ സിനിമയുടെ ന്യൂനതകളിൽ ഉൾപ്പെടുന്നുവെങ്കിലും, അതൊന്നും പ്രേക്ഷകർക്ക് ചിന്തിച്ചെടുക്കാൻ കഴിയാത്ത വിധത്തിലുള്ള സന്നിവേശവും വിഷ്വൽസും പശ്ചാത്തല സംഗീതവും ഉപയോഗപ്പെടുത്തി അവതരിപ്പിക്കുവാൻ ബേസിൽ ജോസഫിന് സാധിച്ചിട്ടുണ്ട്. ബാഹുബലിയിൽ നിന്ന് മോചിതരായി ഇനിയുള്ള കുറച്ചു മാസങ്ങൾ പ്രേക്ഷകർ ഗോദക്ക് പിന്നാലെ പോകുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐⭐
അഭിനവ് സുന്ദർ നായകും വിഷ്ണു ശർമ്മയും ഷാൻ റഹ്‌മാനും ചേർന്ന് അത്യുഗ്രൻ സാങ്കേത്തികമികവോടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഗോതമ്പിന്റെ നിറമുള്ള കളർടോണുകൾ നൽകി ഇതുവരെ കണ്ടിട്ടില്ലാത്ത പഞ്ചാബിന്റെ മുഖം ഒപ്പിയെടുക്കുവാൻ വിഷ്ണു ശർമ്മയുടെ ക്യാമറക്കണ്ണുകൾക്കു സാധിച്ചു. അതുപോലെ കേരളത്തിലെ നാട്ടിൻപുറത്തെ കാഴ്ചകളും ക്‌ളൈമാക്‌സിലെ ഗുസ്തിമത്സരങ്ങളും മികവോടെ ചിത്രീകരിക്കുവാൻ വിഷ്ണുവിന് കഴിഞ്ഞു. ചടുലമായ സന്നിവേശമാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തിയത്. അഭിനവ് സുന്ദർ നായക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന എന്ന പാട്ടും അതിന്റെ സംഗീതവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. സമീപകാലത്തു കേട്ടതിൽ ഏറ്റവും ഇമ്പമാർന്ന സംഗീതമാണ് ആ പാട്ടിനു ഷാൻ റഹ്മാൻ നൽകിയത്. ഗോദ ഒരുക്കിയത് ത്യാഗു തവന്നൂരാണ്. ഗുസ്തി മത്സരത്തിനായുള്ള ആഡംബര വേദിയൊരുക്കുന്നതിൽ ത്യാഗു വിജയിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. ഗുസ്തി മത്സരങ്ങളുടെ സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ ശിവയും സംവിധായകൻ ബേസിൽ ജോസഫും ചേർന്നാണ്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐
വാമിക്വ ഗബ്ബി, രഞ്ജി പണിക്കർ, ടൊവിനോ തോമസ്, അജു വർഗീസ്, ഹരീഷ് പെരുമണ്ണ, ശ്രീജിത്ത് രവി, ധർമ്മജൻ ബോൾഗാട്ടി, മാമുക്കോയ, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, ഹരീഷ് പരേടി, ഷൈൻ ടോം ചാക്കോ, ദിനേശ് നായർ, പാർവതി എന്നിവരാണ് ഗോദയിലെ പ്രധാന അഭിനേതാക്കൾ. സമീപകാലത്തു കണ്ടതിൽ ഏറ്റവും പൗരുഷമുള്ള കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ രഞ്ജി പണിക്കർക്ക് സാധിച്ചു. ആഞ്ജനേയ ദാസ് എന്ന നായക കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു വിജയിപ്പിക്കുവാൻ ടൊവിനോ തോമസിനും കഴിഞ്ഞു. അദിതി സിംഗ് എന്ന ഗുസ്തിക്കാരിയായി വാമിക്വയും അഭിനയ മികവ് പുലർത്തി. അജു വർഗീസും ഹരീഷ് പെരുമണ്ണയും പാർവതിയും അവരവരുടെ വേഷങ്ങളിൽ തിളങ്ങി. നാട്ടിൻപുറത്തെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത് മാമുക്കോയയും ധർമ്മജനും ബിജുക്കുട്ടനും ശ്രീജിത്ത് രവിയും ഹരീഷ് പരേടിയും ചേർന്നാണ്. ശുദ്ധമായ ഹാസ്യരംഗങ്ങളിലെ നിഷ്കളങ്കമായ ഇവരുടെ അഭിനയമാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്.

വാൽക്കഷ്ണം: കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ഒരുപിടി രസകരമായ മുഹൂർത്തങ്ങളിലൂടെ കോർത്തിണക്കിയ ഗുസ്തിക്കഥയാണ് ഗോദ!

സംവിധാനം: ബേസിൽ ജോസഫ്
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി
ബാനർ: ഇ ഫോർ എൻറ്റർറ്റെയിന്മെന്റ്സ്, എ.വി.എ. പ്രൊഡക്ഷൻസ്
രചന: രാകേഷ് മാന്തോടി
ഛായാഗ്രഹണം: വിഷ്ണു ശർമ്മ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
സംഗീതം: ഷാൻ റഹ്‌മാൻ
ഗാനരചന: മനു മഞ്ജിത്, വിനായക് ശശികുമാർ
കലാസംവിധാനം: ത്യാഗു തവന്നൂർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദസംവിധാനം: രാജകൃഷ്ണൻ
വിതരണം: ഇ ഫോർ എന്ററെർറ്റെയിന്മെന്റ്സ്.

1971 ബിയോണ്ട് ബോർഡേഴ്സ് – ⭐


2017 ബിയോണ്ട് ടോളറൻസ് – ⭐

നേന്ത്രക്കായ, മുരിങ്ങക്കായ, ചേന, കുമ്പളങ്ങ, പടവലങ്ങ, ബീൻസ്, പച്ചമുളക്, മഞ്ഞൾപൊടി, തേങ്ങാ ചിരണ്ടിയത്, തൈര്, ജീരകം, കറിവേപ്പില, ചെറിയഉള്ളി, വെളിച്ചെണ്ണ എന്നിവ കൃത്യമായ അളവിൽ ചേർത്താൽ തനതായ കേരളം വിഭവം അവിയൽ തയ്യാർ. മേല്പറഞ്ഞ പച്ചക്കറികൾ സ്വന്തം കൃഷിയിടങ്ങളിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ അത്യുത്തമം!

ഇത് പാചക നിരൂപണമല്ല. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയുടെ തിരക്കഥ എഴുതുവാൻ സംവിധായകൻ മേജർ രവി സ്വീകരിച്ച രീതിയോട് ഉപമിച്ചതാണ്. മേജർ രവിയുടെ മുൻകാല പട്ടാള ചിത്രങ്ങളായ കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നിവയുടെ കഥാസന്ദർഭങ്ങൾ പുതിയ കഥാപശ്ചാത്തലത്തിലേക്കു മാറ്റിയെഴുതി അവതരിപ്പിച്ച സിനിമയാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. ഒറ്റവാചകത്തിൽ പറഞ്ഞാൽ, അദ്ദേഹത്തിന്റെ തന്നെ മുൻകാല സിനിമകളിലെ വിജയ ഘടകങ്ങൾ ചേർത്തൊരുക്കി അവിയൽ പരുവത്തിലാക്കിയ ഒരു സിനിമ. സ്വന്തം സിനിമകളിലെ തിരക്കഥകളിൽ നിന്നും കടമെടുത്തു എന്നത് ആശ്വാസകരം!

കർമ്മയോദ്ധ എന്ന സിനിമയ്ക്ക് ശേഷം റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്ന മോഹൻലാൽ-മേജർ രവി സിനിമയാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. മേജർ രവിയുടെ തിരക്കഥയ്ക്ക് സംഭാഷണങ്ങൾ എഴുതിയത് ഷിജു നമ്പ്യാത്താണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും, സംജിത് സന്നിവേശവും, സാലു കെ. ജോർജ് കലാസംവിധാനവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, മാഫിയ ശശി സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ഇന്ത്യൻ ക്യാമ്പുകളിൽ ആക്രമണം നടത്തിയ പാക്കിസ്ഥാനാണ് യുദ്ധത്തിന് തുടക്കമിട്ടത്. 1971ൽ നടന്ന ഈ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നീണ്ടുനിന്നത് 13 ദിവസമാണ്. ഡിസംബർ 16നു പാകിസ്ഥാൻ അടിയറവു പറഞ്ഞതോടെ കിഴക്കേ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം(ഇപ്പോഴത്തെ ബംഗ്ലാദേശ്)രൂപപെട്ടത്. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച യോദ്ധാക്കൾക്കുള്ള സമർപ്പണമാണ് മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമ. ആ യുദ്ധത്തിനിടെ പാക്കിസ്ഥാൻ പട്ടാളക്കാരനും ഇന്ത്യൻ പട്ടാളക്കാരും തമ്മിൽ ഉടലെടുത്ത ബന്ധമാണ് ഈ സിനിമയുടെ പ്രമേയം. അവർ തമ്മിൽ ശത്രുതയാണെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. ആ യുദ്ധം നയിച്ച പട്ടാളക്കാരുടെ ജീവിതകഥയാണ് ഈ സിനിമയിലൂടെ മേജർ അവതരിപ്പിക്കുന്നത്.

തിരക്കഥ: ⭐
കീർത്തിചക്രയിലെ വൈകാരിക നിമിഷങ്ങളും കുരുക്ഷേത്രയിലെ രാജ്യസ്നേഹവും പിക്കറ്റ് 43യിലെ മതസൗഹാർദ്ദവും മോഹൻലാലിന്റെ താരമൂല്യവും സമന്വയിപ്പിച്ചു എഴുതിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടേത്. വിഭജന കാലത്തുള്ള ചരിത്രമോ യുദ്ധസമയത്തുള്ള അന്തരീക്ഷമോ തിരക്കഥയിൽ എവിടെയും പരാമർശിക്കുന്നില്ല. യുദ്ധം സംഭവിക്കാനുള്ള കാരണങ്ങളും അന്ന് സംഭവിച്ചിട്ടുള്ള ദുരന്തങ്ങളും വിക്കിപീഡിയയിൽ ലഭ്യമാണ്. അതിലെഴുതിയ പോലെയൊന്നുമല്ല ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. പട്ടാളക്കാരുടെ കുടുംബത്തെപ്പറ്റിയുള്ള ഓർമ്മകളും യുദ്ധഭൂമിയിൽ വീരമൃത്യുവരുന്നവരെ ദുരവസ്ഥയും പാകിസ്ഥാൻ പട്ടാളവുമായി അനാവശ്യ ശത്രുതയുടെ ആവശ്യകതയില്ല എന്നുമാണ് ഈ സിനിമയിലൂടെ മേജർ രവി പറയുവാൻ ശ്രമിക്കുന്നത്. മേല്പറഞ്ഞ രംഗങ്ങളിലുള്ള ആവർത്തനവിരസത കണ്ടുമടുത്ത പ്രേക്ഷകരെ കൂടുതൽ മുഷിപ്പിക്കാനായി മേജർ സഹദേവനെ ധീര യോദ്ധാവാക്കാനുള്ള രംഗങ്ങൾ വേറെ. മോഹൻലാലും വില്ലന്മാരും ഒഴികെയുള്ള ഓരോ കഥാപാത്രങ്ങളിലും മൂപ്പൻ എഫെക്റ്റ് കൊണ്ടുവരാൻ മേജർ ശ്രമിച്ചിട്ടുണ്ട്. പുലിമുരുകനിലെ പുകഴ്ത്തൽ രീതി സ്വീകരിച്ചതാണെങ്കിൽ, ഈ സിനിമയ്ക്കോ മേജർ സഹദേവൻ എന്ന കഥാപാത്രത്തിനോ പുകഴ്ത്തലിന്റെ ആവശ്യകതയില്ല. നായകൻ നേരിടുന്നത് മൃഗത്തെയാകുമ്പോൾ നായകനെ അതിമാനുഷികനായി ചിത്രീകരിക്കേണ്ട ആവശ്യതയുണ്ട്. അതിലുപരി, സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിൽ മുരുകന്റെ കഴിവ് പറഞ്ഞുഫലിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മൂപ്പൻ എന്ന കഥാപാത്രത്തിന് അത്തരത്തിലുള്ള സംഭാഷണങ്ങൾ നൽകിയത്. അതെ രീതി സ്വീകരിച്ച മേജർ രവിക്കും സംഭാഷണങ്ങൾ എഴുതിയ ഷിജു നമ്പ്യാത്തും പുലിമുരുകനിലെ സംഭാഷണങ്ങൾ അത്തരത്തിലായതു എന്തുകൊണ്ടെന്ന് മനസിലായില്ല എന്നുവേണം കരുതാൻ. നിവിൻ പോളി നായകനാകുന്ന മേജർ രവിയുടെ സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു എന്ന് മേജർ രവി അറിയരുതേ എന്ന പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

സംവിധാനം: ⭐⭐
പുനർജനി, കീർത്തിചക്ര, മിഷൻ 90 ഡെയ്‌സ്, തൂഫാൻ, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ, ഒരേ യാത്രയിൽ, പിക്കറ്റ് 43 തുടങ്ങിയ ഒൻപതു സിനിമകൾ സംവിധാനം ചെയ്ത ഒരാളാണ് മേജർ രവി. ഇത്രയും പരിചയസമ്പത്തുള്ള ഒരു സംവിധായകൻ പക്വതയില്ലാത്ത അവതരണ രീതി സ്വീകരിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ തകിടം മറയുകയാണ് ചെയ്യുന്നത്. പഴഞ്ചൻ അവതരണ രീതിയും ആവേശകരമല്ലാത്ത യുദ്ധ രംഗങ്ങളും അവിശ്വസനീയമായ രീതിയിലാണ് മേജർ രവി അവതരിപ്പിച്ചത്. കഥാവസാനമുള്ള യുദ്ധ രംഗങ്ങളിൽ ആരൊക്കെയാണ് കൊല്ലപ്പെട്ടത് എന്നുപോലും അവ്യക്തമായിരുന്നു. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധ രംഗങ്ങൾ മാത്രമാണ് ഒരല്പമെങ്കിലും മികവ് പുലർത്തിയത്. കഥാപാത്രങ്ങൾക്ക് അനിയോജ്യമല്ലാത്ത അഭിനേതാക്കളെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിച്ച മേജർ രവിയെ സമ്മതിക്കണം. അന്യഭാഷയിൽ സിനിമ വിറ്റഴിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, ആ ഭാഷകളിലെ കഴിവുള്ള അഭിനേതാക്കളെ കണ്ടെത്തുകയെങ്കിലും ചെയ്യാമായിരുന്നു. മോഹൻലാൽ എന്ന അഭിനേതാവിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ താരമൂല്യത്തെയാണ് മേജർ രവി ആരാധിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും ആരാധകരുള്ള മോഹൻലാൽ എന്ന താരത്തെ വിറ്റഴിച്ചു നേട്ടങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ മേജർ രവി സംവിധാനം ചെയ്തത് എന്നത് വ്യക്തം. അതിനുദാഹരണമാണ് കൃത്യമായ ഇടവേളകളിൽ സംഭാഷണങ്ങളിലൂടെ മേജർ സഹദേവനെ വാനോളം പുകഴ്ത്തുന്നത്. മേജർ മഹാദേവന്റെ അഞ്ചാമത്തെ വരവിനുള്ള തയ്യാറെടുപ്പിലാണ് മേജർ രവി എന്നുള്ള വാർത്തകൾ ആരാധകരും പ്രേക്ഷകരും ഞെട്ടലോടെയാണ് കേൾക്കുന്നത്.

സാങ്കേതികം: ⭐⭐⭐
സുജിത് വാസുദേവ് നിർവഹിച്ച ഛായാഗ്രഹണം മികവ് പുലർത്തി. ഈ സിനിമയുടെ ജീവൻ നിലനിർത്തിയ ഏക ഘടകമെന്നത് ഛായാഗ്രഹണമാണ്. ടാങ്ക് ചെയ്‌സ് രംഗങ്ങളും ക്‌ളൈമാക്‌സിലെ യുദ്ധങ്ങളും വിശ്വസനീയതയോടെ ചിത്രീകരിച്ചു. പേസിപ്പോകാതെ എന്ന തമിഴ്‍ ഗാനചിത്രീകരണവും മനോഹരമായിരുന്നു. ഒരു വാക്കിനാൽ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിലെ ട്രെയിൻ പോകുന്ന രംഗമൊഴികെ മറ്റെല്ലാ രംഗങ്ങളും മികവ് പുലർത്തി. സാലു കെ. ജോർജ് എന്ന കലാസംവിധായകൻ അതിഗംഭീരമായ രീതിയിലാണ് യുദ്ധ ഭൂമിയിലെ സെറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ആവേശമുണർത്തുന്ന രീതിയിലായിരുന്നില്ല. സംജിത് കൂട്ടിയോജിപ്പിച്ച രംഗങ്ങൾ ഇഴഞ്ഞുനീങ്ങുന്ന പോലെ അനുഭവപെട്ടു. ചടുലത അർഹിക്കുന്ന യുദ്ധ രംഗങ്ങൾ പോലും വേഗതയില്ലാതെ അനുഭവപെട്ടു. നജിം അർഷാദ് ഈണമിട്ട ഹിന്ദി ഗാനം യുദ്ധത്തിനിടയിൽ കേൾക്കുമ്പോൾ പ്രത്യേകതയുള്ള പോലെ തോന്നി. രാഹുൽ സുബ്രമണ്യവും സിദ്ധാർഥ് വിപിനും ഈണമിട്ട മലയാള ഗാനവും തമിഴ് ഗാനവും തരക്കേടില്ലായിരുന്നു. മാഫിയ ശശിയാണ് സംഘട്ടനങ്ങൾ സംവിധാനം ചെയ്തത്. യുദ്ധത്തിന്റെ വീര്യം പകുതിയിൽ ചോർന്നുപോകുന്ന രീതിയിലായിരുന്നു പല സംഘട്ടന രംഗങ്ങളും. സായ് നിർവഹിച്ച ചമയം കൃത്രിമത്വം നിറഞ്ഞതായിരുന്നു. സുദേവനാണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐
മേജർ സഹദേവനായും മേജർ മഹാദേവനായും അഭിനയിച്ച മോഹൻലാൽ രണ്ടു കഥാപാത്രങ്ങളെയും ഒരുപോലെ അവതരിപ്പിച്ചു. രണ്ടു കഥാപാത്രങ്ങളിലും അഭിനയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത കൊണ്ടുവരാനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ല. രണ്ടു കഥാപാത്രങ്ങളും കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെ തന്നെ. പാക് ആർമിയുടെ തലവനായി ഹിന്ദി നടൻ അരുണോദയ് സിംഗ് തിളങ്ങി. ഈ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഭിനയവും അരുണോദയിന്റെതാണ്. ഇവരെ കൂടാതെ ആശാ ശരത്, അല്ലു സിരിഷ്, രഞ്ജി പണിക്കർ, സുധീർ സുകുമാരൻ, കണ്ണൻ പട്ടാമ്പി, സൈജു കുറുപ്പ്, സുധീർ കരമന, വിജയകൃഷ്ണൻ, മണിക്കുട്ടൻ, ടിനി ടോം, കൃഷ്ണകുമാർ, പത്മരാജ് രതീഷ്, ദേവൻ, ബാലാജി, ഷാജു ശ്രീധർ, കൃഷ്ണപ്രസാദ്‌, മേഘനാഥൻ, കോഴിക്കോട് നാരായണൻ നായർ, കൊല്ലം തുളസി, സേതുലക്ഷ്മി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. അവരവരുടെ വേഷങ്ങൾ തരക്കേടില്ലാതെ ഏവരും അഭിനയിച്ചു.

വാൽക്കഷ്ണം: ആവേശമുണർത്തുന്ന യുദ്ധ രംഗങ്ങളുമില്ല വികാരമുണർത്തുന്ന പട്ടാള സിനിമയുമല്ല!

തിരക്കഥ, സംവിധാനം: മേജർ രവി
സംഭാഷണം: ഷിജു നമ്പ്യാത്
നിർമ്മാണം: ഹനീഫ് മുഹമ്മദ്
ബാനർ: റെഡ് റോസ് ക്രിയേഷൻസ്
ഛായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: സംജിത്
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സാലു കെ.ജോർജ്
സംഗീതം: സിദ്ധാർഥ് വിപിൻ, നജിം അർഷാദ്, രാഹുൽ സുബ്രമണ്യം
ഗാനരചന: ഹരിനാരായണൻ, മോഹൻ രാജൻ, കമാൽ കാർത്തിക്, നിഖിൽ മട്ടത്തിൽ
ചമയം: സായ്
വസ്ത്രാലങ്കാരം: സുദേവൻ
സംഘട്ടനം: മാഫിയ ശശി
നൃത്തസംവിധാനം: പ്രസന്ന സുജിത്
വിതരണം: റെഡ് റോസ് റിലീസ്.

ജോർജ്ജേട്ടൻസ് പൂരം – ⭐⭐


പൊട്ടാത്ത ചളുപ്പടക്കങ്ങളും ആളൊഴിഞ്ഞ പൂരപ്പറമ്പും! – ⭐⭐

ജനപ്രിയനായകന്റെ അവധിക്കാല സിനിമകൾ കുട്ടികൾക്ക് ആസ്വദിക്കാനുള്ളതാണെന്ന് അദ്ദേഹവും ആരാധകരും അവകാശപെടാറുള്ളതാണ്. ദിലീപിന്റെ മുൻകാല വിഷു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അത് വ്യക്തമാകും. പാപ്പി അപ്പച്ചയും, മായാമോഹിനിയും, റിംഗ് മാസ്റ്ററും, കിംഗ് ലയറുമൊക്കെ അവധിക്കാലത്ത് പ്രദർശനത്തിനെത്തിയ സിനിമകളാണ്. മേല്പറഞ്ഞ സിനിമകൾ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിൽ ജോർജ്ജേട്ടൻസ് പൂരവും നിങ്ങളെ രസിപ്പിച്ചേക്കാം. അതല്ലാതെ ശുദ്ധമായ ഹാസ്യ രംഗങ്ങളുള്ള ആസ്വാദ്യകരമായ സിനിമ ആഗ്രഹിക്കുന്നവർ ജോർജ്ജേട്ടൻസ് പൂരം ഒഴിവാക്കുന്നതാകും ഭേദം.

ഡോക്ടർ ലൗ എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ശേഷം കെ.ബിജു സംവിധാനം ചെയ്ത ജോർജ്ജേട്ടൻസ് പൂരത്തിന്റെ രചന നിർവഹിച്ചത് വൈ.വി.രാജേഷാണ്. കഥയെഴുതിയത് സംവിധായകൻ ബിജു തന്നെയാണ്. ശിവാനി സുരാജും അജയ് ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ് ജോർജ്ജേട്ടൻസ് പൂരം നിർമ്മിച്ചത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
സാമൂഹിക സേവനം ചെയ്യുന്നു എന്ന തട്ടിപ്പിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നാൽവർ സംഘം. അവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മത്തായി പറമ്പ്. ഉടമസ്ഥ അവകാശമില്ലെങ്കിലും ജോർജ്ജേട്ടനും സുഹൃത്തുക്കളും അറിയാതെ മത്തായി പറമ്പിൽ ഒന്നും നടക്കില്ല. ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശി വരുന്നതോടെ കഥ മറ്റൊരു ദിശയിലേക്കു തിരിയുന്നു. കാലാകാലങ്ങളായി കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലും കാഴ്ച്ചയാകുന്നത്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതൊന്നും ഈ സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. പൂരത്തിന് കുട്ടികളെങ്കിലും കയറുമോ എന്ന് കണ്ടറിയാം!

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ് എന്ന തിരക്കഥാകൃത്തിന്റെ മുൻകാല സിനിമകളുടെ വിജയ ചേരുവകൾ തെറ്റാതെ എഴുതിയ തിരക്കഥയാണ് ജോർജ്ജേട്ടൻസ് പൂരത്തിന്റേതും. പുതുമയില്ലാത്ത കഥാസന്ദർഭങ്ങൾ, പരിചിതമായ കഥാപാത്രങ്ങൾ, പ്രവചിക്കാനാവുന്ന കഥാഗതി, ചിരിവരാത്ത സംഭാഷണങ്ങൾ എന്നിവ സമന്വയിപ്പിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ. പതിവ് രീതിയിൽ നിന്ന് മാറ്റിപ്പിടിച്ച ഒരേയൊരു ഘടകം കഥാവസാനമുള്ള കബഡി കളിയാണ്. അവധികാലം ആഘോഷിക്കുവാൻ വേണ്ടി സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നതായിരുന്നു വൈ.വി.രാജേഷിന്റെ ഉദ്ദേശമെങ്കിൽ, അസഭ്യങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമുള്ള സംഭാഷണങ്ങളെങ്കിലും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. സെൻട്രൽ ജയിൽ എന്ന ക്രൂര സിനിമാപീഡനം കണ്ട ജനപ്രിയ നായകന്റെ ആരാധകർക്ക് ഒരു ആശ്വാസമായിരിക്കാം ജോർജ്ജേട്ടൻസ് പൂരം.

സംവിധാനം: ⭐⭐
ആറു വർഷങ്ങൾക്കു മുമ്പ് കെ. ബിജു സംവിധാനം ചെയ്ത ഡോക്ടർ ലൗ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച അതെ അവതരണ രീതിയാണ് ഈ സിനിമയ്ക്ക് വേണ്ടിയും സ്വീകരിച്ചത്. ഒരുപാട് മാറ്റങ്ങൾ സിനിമയുടെ അവതരണ രീതിയിൽ സംഭവിച്ചു എന്ന വസ്തുത അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് കരുതാം. കൊച്ചുകുട്ടികൾക്ക് പോലും പ്രവചിക്കാനാവുന്ന അവതരണമാണ് ഈ സിനിമയുടെ പോരായ്മകളിൽ പ്രധാനം. ജനപ്രിയ നായകന്റെ സമ്മതവും, പണം മുടക്കാൻ നിർമ്മാതാക്കളെയും ലഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരക്കഥയും അവതരണ രീതിയും മുൻകൂറായി മനസ്സിലായിക്കാൽ പുതുമുഖ നടന്മാർ പോലും ഈ സിനിമയിൽ അഭിനയിക്കുവാൻ സാധ്യത കാണുന്നില്ല. അവധിക്കാലത്തെ വൻകിട സിനിമകൾക്ക് മുമ്പിൽ പൊട്ടാത്ത ചളുപടക്കങ്ങളുള്ള ഈ പൂരക്കാഴ്ച കാണുവാൻ ജനങ്ങൾ വരുമോയെന്നു വരുംനാളുകളിൽ അറിയാം. ജനപ്രിയനായകനു ഭാഗ്യം തുണച്ചില്ലെങ്കിൽ, പ്രദർശനശാലകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാനാണ് സാധ്യത!

സാങ്കേതികം: ⭐⭐⭐
വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. കണ്ടുമടുത്ത തൃശൂർ കാഴ്ച്ചകൾ തന്നെയാണ് ഈ സിനിമയിലും. പാട്ടുകളുടെ ചിത്രീകരണം കളർഫുള്ളായിരുന്നു എന്നത് ഒരു സവിശേഷതയല്ലെങ്കിലും സിനിമയിലെ മറ്റു രംഗങ്ങളെ അപേക്ഷിച്ചു ഭേദമായിരുന്നു. ലിജോ പോളിന്റെ സന്നിവേശം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിച്ചില്ല. രണ്ടാം പകുതിയുടെ അവസാന ഭാഗത്തിലുള്ള കബഡികളികൾ സ്ലോ മോഷനിൽ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനായില്ല. രംഗങ്ങൾക്ക് ഒരല്പമെങ്കിലും ഉണർവ്വ് പകർന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കാരണമാണ്. അതുപോലെ, ഗോപി സുന്ദർ ഈണമിട്ട പാട്ടുകൾ കേൾക്കാനും ഏറ്റുപാടാനും തോന്നുന്നവയായിരുന്നു. ജോലീം കൂലീം എന്ന പാട്ടും ഓമൽ ചിരിയോ എന്ന പാട്ടും എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഷോബി പോൾരാജിന്റെ നൃത്ത സംവിധാനം മികവ് പുലർത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റെ രസകരമായ നൃത്തം കണ്ടത് ഓമൽ ചിരിയോ എന്ന ഗാന ചിത്രീകരണത്തിലാണ്. അൻപറീവിന്റെ സംഘട്ടന രംഗങ്ങൾ ജനപ്രിയ നായകന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിലായിരുന്നു. പി.എൻ.മണിയുടെ ചമയം പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. നിസ്സാർ റഹ്മത്തിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് ചേരുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ജനപ്രിയനായകൻ ദിലീപ്, രജീഷ വിജയൻ, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, ടീ.ജി.രവി, വിനയ് ഫോർട്ട്, ഷറഫുദ്ധീൻ, തിരു ആക്ട്ലാബ്, അസീം ജമാൽ, ജയരാജ് വാര്യർ, സുനിൽ സുഖദ, ശശി കലിങ്ക, ജനാർദ്ദനൻ, കെ.ൽ.ആന്റണി, ജയശങ്കർ, ഹരികൃഷ്ണൻ, കലാഭവൻ ഹനീഫ്, ഗണപതി, മാസ്റ്റർ ജീവൻ, കലാരഞ്ജിനി, സതി പ്രേംജി, കുളപ്പുള്ളി ലീല എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ദിലീപ് തന്റെ സ്ഥിരം ശൈലിയിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ജോർജ്ജേട്ടനായി അഭിനയിച്ചു. അശ്ലീലം ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു ഷറഫുദ്ധീൻ വെറുപ്പിക്കൽ തുടർന്നു. വിനയ് ഫോർട്ടും രഞ്ജി പണിക്കരും ചെമ്പൻ വിനോദും അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ വെറുതെ വന്നുപോയി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒട്ടനവധി അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ജനപ്രിയനായകന്റെ കുട്ടി ആരാധകർക്കായി ഒരുക്കിയ പൂരകാഴ്ച്ചകൾ മുതിർന്നവരെ തൃപ്തിപ്പെടുത്തില്ല.

കഥ, സംവിധാനം: കെ.ബിജു
നിർമ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സുരാജ്
ബാനർ: ചാന്ദ് വി. ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: വൈ.വി.രാജേഷ്
ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: പി.എൻ.മണി
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
സംഘട്ടനം: അൻപറിവ്
നൃത്തസംവിധാനം: ഷോബി പോൾരാജ്
വിതരണം: ചാന്ദ് വി. റിലീസ്.

അലമാര – ⭐⭐


അലമാര ഒരു നിരുപദ്രവ വസ്തുവാണ്! – ⭐⭐

അലമാരയ്ക്കുളിലെ ഭീകര ജീവിയെ കണ്ടാസ്വദിക്കാൻ പോയ പ്രേക്ഷകർ നിരാശയോടെ മടങ്ങുകയും സംവിധായകനോട് കലിപ്പിലാകുകയും ചെയ്തു എന്നാണു മലയാള സിനിമ ലോകത്തെ പുതിയ വാർത്ത.

ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ് എന്നീ സിനിമകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാരയ്ക്കുളിലെ കാഴ്ച്ചകൾ കണ്ടുമടുത്തതും കേട്ടുപഴകിയതുമാണ്. തൊണ്ണൂറുകളിലെ ജയറാം-രാജസേനൻ സിനിമകളെ ഓർമ്മിപ്പിക്കുന്ന കഥയും കഥാസന്ദർഭങ്ങളും കഥാഗതിയും അവതരണവുമാണ് ഈ സിനിമയുടേതും. നവദമ്പതികളുടെ കുടുംബ ജീവിതത്തിൽ ഒരു അലമാര മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജോൺ മന്ത്രിക്കലാണ് അലമാരയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്.

സണ്ണി വെയ്ൻ, പുതുമുഖം അദിതി രവി, രഞ്ജി പണിക്കർ, മണികണ്ഠൻ ആചാരി, അജു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, സാദിഖ്, ഇന്ദ്രൻസ്, സീമ ജി.നായർ എന്നിവരാണ് അലമാരയിലെ അഭിനേതാക്കൾ. ഫുൾ ഓൺ സ്റ്റൂഡിയുസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന അലമാര വിതരണം ചെയ്തിരിക്കുന്നത് ലാൽജോസിന്റെ എൽ.ജെ.ഫിലിംസാണ്.

പ്രമേയം: ⭐⭐
നവയുഗ ദമ്പതിമാരുടെ സ്വകാര്യതയ്ക്കിടയിൽ അമിതമായി ഇടപെടുന്ന മാതാപിതാക്കളും ബന്ധുക്കളും ഒരുപരിധി വരെ ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ വഷളാക്കുകയാണ് ചെയ്യുന്നത്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മഹേഷ് ഗോപാൽ എഴുതിയ കഥ. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ല എങ്കിലും എല്ലാ കാലഘട്ടത്തിലും ഒരു ശരാശരി മലയാളി കുടുംബത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു വിഷയമാണ് ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നത്. അത് ഹാസ്യരൂപേണ അവതരിപ്പിക്കുവാൻ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത് ഒരു അലമാരയായിരുന്നു.

തിരക്കഥ: ⭐⭐
ജോൺ മന്ത്രിക്കൽ എഴുതിയ കഥാസന്ദർഭങ്ങൾ ലവലേശം കഴമ്പില്ലാത്ത ഒന്നായിട്ടാണ് പ്രേക്ഷകർക്ക് തോന്നിയത്. ജയറാം അഭിനയിച്ച നിരവധി സിനിമകളിലും മലയാള ടെലിവിഷൻ സീരിയലുകളും നമ്മൾ കണ്ടിട്ടുള്ള കഥാസന്ദർഭങ്ങൾ അതേപടി തിരക്കഥയിൽ ഉൾപെടുത്തിയതുപോലെ അനുഭവപെട്ടു. ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകളുണ്ടോ എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് സിനിമയിലുടനീളം. സംഭാഷണങ്ങളിലുള്ള നർമ്മമാണ് ഒരല്പമെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്നത്. അവിശ്വസനീയ രംഗങ്ങൾ കുത്തിനിറച്ച ഈ തിരക്കഥ ഏതു രീതിയിലാണ് സണ്ണി വെയ്‌നിനെ ആകർഷിച്ചത് എന്ന മനസിലാകുന്നില്ല. ഇത്രയും പഠിപ്പും വിവരവുമുള്ള ഒരു ചെറുപ്പക്കാരന് കേവലം ഒരു അലമാര മൂലമുണ്ടാകുന്ന ബാലിശമായ പ്രശനങ്ങൾ ഒത്തുതീർപ്പാക്കാൻ സാധിക്കുന്നില്ല എന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ആക്ഷേപഹാസ്യേനെയുള്ള അവതരണമായിരുന്നുവെങ്കിൽ മേല്പറഞ്ഞ തെറ്റുകുറ്റങ്ങൾ ഒരുപരിധി വരെ പ്രേക്ഷകർ ക്ഷമിക്കുമായിരുന്നു. ഈ അലമാര ഒരു നിരുപദ്രവ ജീവിയാണെന്ന് പ്രേക്ഷകർ വിധിയെഴുതി കഴിഞ്ഞു.

സംവിധാനം: ⭐⭐
അവതരണത്തിന്റെ പുതുമകൊണ്ട് ശ്രദ്ധ നേടിയ ഒന്നാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുള്ള സിനിമയായിരുന്നു ആൻ മരിയ കലിപ്പിലാണ്. മേല്പറഞ്ഞ സിനിമകളിലുള്ള സവിശേഷതകൾ രണ്ടുമില്ലാത്ത സിനിമയാണ് അലമാര. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ നല്ല മുഹൂർത്തങ്ങൾ കണ്ടെത്താൻ പ്രേക്ഷകർ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. കൃത്രിമത്വം നിറഞ്ഞതും ഏച്ചുകെട്ടലുകൾ തോന്നിപ്പിക്കുന്നതുമായ അവതരണ രീതിയാണ് പ്രേക്ഷകരെ ഏറെ മുഷിപ്പിച്ചത്. പെൺവീട്ടുകാർ അലമാര വീടിനകത്തു കൊണ്ടുചെല്ലുമ്പോൾ അവർ കേൾക്കെ പരദൂഷണം പറയുക, അലമാര ബാംഗളൂരിലെ വീട്ടിലേക്കു കൊണ്ടുപോകാത്തതിന് പെൺകുട്ടിയുടെ അച്ഛൻ മരുമകനോട് അത് ആവശ്യപ്പെടുന്ന രീതി, അലമാര തുറക്കാൻ സാധിക്കാത്ത അവസരത്തിൽ ആ ജോലി ഒരു മോഷ്ട്ടാവിനെ ഏൽപ്പിക്കുക തുടങ്ങിയ ഒട്ടനവധി രംഗങ്ങളുടെ അവതരണം അവിശ്വസനീയമായി അനുഭവപെട്ടു. എന്തു കോമാളിത്തരം കാണിച്ചാലും പ്രേക്ഷകർ അത് കണ്ടിരിക്കും എന്ന സംവിധായകന്റെ ചിന്ത അസ്ഥാനത്തായി. ടോറന്റിൽ പ്രദർശന വിജയം നേടിയാലും മതി എന്ന തോന്നലാണോ ഇതിനു പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലും മികച്ച സിനിമയുമായി മിഥുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നു.

സാങ്കേതികം: ⭐⭐⭐
സതീഷ് കുറുപ്പ് പകർത്തിയ അലമാര കാഴ്ചകൾ ശരാശരി നിലവാരം പുലർത്തി. കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറത്തേക്ക് സിനിമയുടെ രംഗങ്ങൾ സഞ്ചരിക്കുന്നില്ല. ബാംഗ്ലൂർ നഗരത്തിലെ കാഴ്ച്ചകൾക്കും പുതുമയില്ല. സതീഷ് പകർത്തിയ രംഗങ്ങൾ വേഗതയോടെ കോർത്തിണക്കുവാൻ ലിജോ പോളിന് സാധിച്ചു. പഴയകാല മലയാള സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു രംഗങ്ങളുടെ ചിത്രീകരണവും സന്നിവേശവും. സമീപകാലത്തെ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നാണ് മനു മഞ്ജിത് എഴുതി സൂരജ് എസ്. കുറുപ്പ് ഈണമിട്ട “പൂവാകും നീയെൻ അരികിൽ ഇല്ലെങ്കിൽ ശലഭമാം ഞാനേകനല്ലേ” എന്ന ഗാനം. നല്ല വരികളും അതിനിണങ്ങിയ സംഗീതവും വിജയ് യേശുദാസ്-അഞ്ജു ജോസഫ് എന്നിവരുടെ ഗാനാലാപനവും മേല്പറഞ്ഞ ഗാനത്തിന്റെ മാറ്റുകൂട്ടി. സൂരജ് എസ്.കുറുപ്പിന്റെ പശ്ചാത്തല സംഗീതമാണ് സംവിധായകനെ സഹായിച്ച പ്രധാന ഘടകം. ഓരോ രംഗങ്ങൾക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നൽകുവാൻ സൂരജിന് സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അരുൺ വെഞ്ഞാറമൂടാണ് അലമാരയുടെ മൂന്ന് കാലഘട്ടങ്ങളിലുള്ള രൂപമാറ്റങ്ങൾ ഒരുക്കിയത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ ചമയവും നിർവഹിച്ചിരിക്കുന്നു.

അഭിനയം: ⭐⭐⭐
പുതുമുഖ നടന്മാരിൽ തനതായ ശൈലികൊണ്ട് വേറിട്ട നിൽക്കുന്ന അഭിനയമാണ് സണ്ണി വെയ്ൻ എന്ന നടന്റെത്. ക്യാമറയ്ക്കു മുമ്പിൽ അഭിനയിക്കുക എന്ന തോന്നലുണ്ടാക്കാത്ത അങ്ങേയറ്റം ലളിതമായിട്ടാണ് സണ്ണി ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച മണികണ്ഠൻ ആചാരി ഈ സിനിമയിൽ സുപ്രൻ എന്ന അമ്മാവൻ കഥാപാത്രത്തെയാണ് ഏറെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഭിനയിച്ചതിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമായ ഒരു പെൺങ്കോന്തൻ ഭർത്താവിന്റെ റോളിൽ രഞ്ജി പണിക്കർ തിളങ്ങി. പുതുമുഖം അദിതി രവി നായിക കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചു. അജു വർഗീസും, സൈജു കുറുപ്പും, സുധി കോപ്പയും അവരവരുടെ രംഗങ്ങളിൽ മിതത്തോടെയും മികവോടെയും അഭിനയിച്ചു. ഏറെ വ്യത്യസ്തമായ ഒരു വില്ലൻ വേഷത്തിൽ ഇന്ദ്രൻസും മികച്ച പ്രകടനം കാഴ്ചവെച്ചു. സീമ ജി.നായർ തന്റെ സ്വതസിദ്ധമായ രീതിയിൽ അമ്മ വേഷം അവതരിപ്പിച്ചു. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിൽ പുതുമുഖ നടീനടന്മാരും അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളുടെ കൃത്രിമത്വം നിറഞ്ഞ അവതരണമാണ് അലമാര.

സംവിധാനം: മിഥുൻ മാനുവൽ തോമസ്
നിർമ്മാണം: ഫുൾ ഓൺ സ്റ്റൂഡിയോസ്
കഥ: മഹേഷ് ഗോപാൽ
തിരക്കഥ, സംഭാഷണം: ജോൺ മന്ത്രിക്കൽ
ഛായാഗ്രഹണം: സതീഷ് കുറുപ്പ്
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: സൂരജ് എസ്. കുറുപ്പ്
ഗാനരചന: മനു മഞ്ജിത്
കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: എൽ.ജെ.ഫിലിംസ്.

തോപ്പിൽ ജോപ്പൻ – ⭐⭐


ആരാധകരെ 50% രസിപ്പിക്കും 50% വെറുപ്പിക്കും ജോപ്പൻ! – ⭐⭐

50% നൗഷാദ് ആലത്തൂരും 50% ജീവൻ നാസറും പണം ചിലവഴിച്ചു ഗ്രാന്റേ ഫിലിം കോർപറേഷന്റെയും എസ്.എൻ.ഗ്രൂപ്പിന്റെയും ബാനറിൽ നിർമ്മിച്ച തോപ്പിൽ ജോപ്പന്റെ മനസ്സിൽ 50% പ്രണയവും ശരീരത്തിൽ 50% മദ്യവും എന്ന അളവിലാണുള്ളത്. ഏറെ നാളുകൾക്കു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയിൽ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരെ 50% ത്രിപ്ത്തിപെടുത്തുന്ന ഘടകങ്ങൾ പോലുമില്ല. നിഷാദ് കോയ എഴുതിയ തിരക്കഥയിൽ 50% രസിപ്പിക്കുന്ന ഫലിതങ്ങളും 50% വളിപ്പ് തമാശകളുമാണുള്ളത്.

പ്രമേയം:⭐
തോപ്പ്രംകുടിയിലെ തോപ്പിൽ തറവാട്ടിലെ അവിവിവാഹിതനായ തോപ്പിൽ ജോപ്പന്റെ പ്രണയവും പ്രണയനൈരാശ്യവും പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പും അതിനു വേണ്ടിയുള്ള പ്രയത്നങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. നിഷാദ് കോയയുടേതാണ് കഥ. കൗമാര പ്രായത്തിൽ ആദ്യനോട്ടത്തിൽ തന്നെ ജോപ്പന് പ്രണയം തോന്നിയ ആനി ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന ദുഃഖം താങ്ങാനാവാത്ത ജോപ്പൻ മുഴുകുടിയനായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോപ്പന്റെ ജീവിതത്തിൽ മരിയ എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് തോപ്പിൽ ജോപ്പന്റെ കഥ.

തിരക്കഥ: ⭐⭐
ഓർഡിനറി, മധുര നാരങ്ങ എന്നീ സിനിമകൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന തോപ്പിൽ ജോപ്പൻ ഒരു പ്രണയകഥയാണ്. സ്നേഹിച്ച പെൺകുട്ടിയെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കുടിയനായി നടക്കുന്ന ജോപ്പന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. കബഡി കളിയിലൂടെ ആരംഭിക്കുന്ന കഥ ചെന്നെത്തുന്നത് കബഡി കളിയിലെ എതിർ ടീമിന്റെ ക്യാപ്‌റ്റനും ദുഷ്ടനുമായ പോലീസ് ഉദ്യോഗസ്ഥനുമായുള്ള സംഘട്ടനത്തിലാണ്. അവിടെന്നു പിന്നീട് മരിയ കഥാപാത്രവുമായുള്ള ജോപ്പന്റെ സൗഹൃദത്തിലാണ് കഥയുടെ സഞ്ചാരം. ഒടുവിൽ ആനി എന്ന ജോപ്പന്റെ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നു. അതിനിടയിൽ ധ്യാന കേന്ദ്രം, മരിയയുടെ ഒളിച്ചോട്ടം തുടങ്ങിയ കഥാസന്ദർഭങ്ങളും വന്നുപോകുന്നു. മേല്പറഞ്ഞതുപോലെ ഒരു അന്തവും കുന്തവുമില്ലാതെ ദിശയില്ലാതെ സഞ്ചരിക്കുന്ന പട്ടം പോലെയാണ് ഈ സിനിമയുടെ തിരക്കഥ രചന. പ്രവചിക്കാനാവുന്ന കഥാഗതിയും വളിപ്പ് തമാശകളും മാത്രമാണ് ഈ സിനിമയിലുടനീളമുള്ളത്. തോപ്പിൽ ജോപ്പന്റെ കഥാപാത്രരൂപീകരണം പോലും ഓരോസമയവും ഓരോ രീതിയിലാണ്. അലസമായ തിരക്കഥ രചന എന്നതാണ് ഒറ്റവാക്കിൽ പറയുവാനുള്ളത്.

സംവിധാനം: ⭐⭐
ജോണി ആന്റണി സിനിമകളുടെ സ്ഥിരം ചേരുവകളൊന്നും ഈ സിനിമയിലില്ല. റിയലിസ്റ്റിക് കഥാസന്ദർഭങ്ങളിലൂടെയാണ് കഥയുടെ അവതരണം. മമ്മൂട്ടി എന്ന അഭിനേതാവിനെയോ മമ്മൂട്ടി എന്ന താരത്തെയോ പൂർണ്ണതയോടെ അവതരിപ്പിക്കുവാൻ ജോണി ആന്റണിയ്ക്കു സാധിച്ചില്ല. മുൻകാല ജോണി ആന്റണി സിനിമകളായ തുറുപ്പുഗുലാനും പട്ടണത്തിൽ ഭൂതവും അപേക്ഷിച്ചു ഭേദമാണ് ഈ സിനിമ. ഒരു കോട്ടയം കുഞ്ഞച്ചനോ കുട്ടപ്പായിയോ പ്രതീക്ഷിച്ചു പോകുന്നവരെ നിരാശപ്പെടുത്തുന്ന അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയുടെ മഴയത്തുള്ള ഡാൻസും മമ്ത മോഹൻദാസുമായുള്ള ആ പാട്ടും ആരാധകരെ പോലും വെറുപ്പിച്ചു. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കു നന്നേ ബോറടിച്ചു. പ്രേക്ഷകരെ രണ്ടു മണിക്കൂർ പിടിച്ചിരുത്തുവാനുള്ള ഒരു പുതുമയും തോപ്പിൽ ജോപ്പനിലില്ല. മമ്മൂട്ടിയെ സ്നേഹിക്കുന്നവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലുപരി ഒരു സവിശേഷതകളുമില്ല.

സാങ്കേതികം: ⭐⭐⭐
സുനോജ് വേലായുധമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ഇടുക്കിയിലെ കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറം പുതുമകളൊന്നും ഛായാഗ്രഹണത്തിലില്ല. മഴ പെയ്യുന്ന ഫ്രയിമുകളെല്ലാം കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലായതു വ്യക്തമായി മനസ്സിലാകും. പതിഞ്ഞ താളത്തിലാണ് രഞ്ജൻ എബ്രഹാം രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്ന്. കഥാസന്ദർഭങ്ങൾക്കു അനിയോജ്യമല്ലാത്ത പശ്ചാത്തല സംഗീതമാണ് വിദ്യാസാഗർ ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. അതുപോലെ പാട്ടുകളും നിലവാരം പുലർത്തിയില്ല. ഏലേലംകിടി എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് ഭേദമായി തോന്നിയത്. സാലു കെ.ജോർജിന്റെ കലാസംവിധാനം കഥാപശ്ചാത്തലത്തിനു യോജിച്ചതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിൽ തോപ്പിൽ ജോപ്പൻ കൂടുതൽ സുന്ദരനായിരുന്നു.

അഭിനയം: ⭐⭐⭐
അച്ചായൻ കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുവാൻ മലയാള സിനിമയിലെ മഹാനടനുള്ള കഴിവ് പ്രേക്ഷകർ കണ്ടാസ്വദിച്ചതാണ്. കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അനശ്വരമാക്കിയ മമ്മൂട്ടിയുടെ വ്യത്യസ്ത അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മരിയ എന്ന കഥാപാത്രത്തെ മമ്ത മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ആനിയായി ആൻഡ്രിയ നിരാശപ്പെടുത്തി. സോഹൻ സീനുലാലും സാജു നവോദയയും ഹാസ്യരംഗങ്ങളിൽ തിളങ്ങിയപ്പോൾ സലിംകുമാർ വെറുപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സോഹൻ സീനുലാൽ, അലൻസിയാർ, സാജു നവോദയ, ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, സലിംകുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സുധീർ, ജൂഡ് ആന്തണി ജോസഫ്, മേഘനാഥൻ, ലിഷോയ്, കലാഭവൻ ഹനീഫ്, മോഹൻജോസ്, ആൻഡ്രിയ ജെർമിയ, മമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ, രശ്മി ബോബൻ, അക്ഷര കിഷോർ, ശാന്തകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മമ്മൂട്ടിയുടെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ജോണി ആന്റണി
രചന: നിഷാദ് കോയ
നിർമ്മാണം: നൗഷാദ് ആലത്തൂർ, ജീവൻ നാസർ
ബാനർ: ഗ്രാന്റേ ഫിലിം കോർപറേഷൻ, എസ്.എൻ.ഗ്രൂപ്പ്
ഛായാഗ്രഹണം: സുനോജ് വേലായുധം
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ
കലാസംവിധാനം: സാലു കെ. ജോർജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഗ്രാന്റേ ഫിലിം കോർപറേഷൻ.

വെൽകം ടു സെൻട്രൽ ജയിൽ – ⭐


എസ്കേപ്പ് ഫ്രം സെൻട്രൽ ജയിൽ – ⭐

സെൻട്രൽ ജയിലിലെ കാര്യസ്ഥനും, പോലീസ് മേധാവികളുടെ മര്യാദരാമനും, വനിതാ പോലീസുകാരുടെ ശൃങ്കാരവേലനും, സുഹൃത്തുക്കളുടെ നാടോടിമന്നനും, കുട്ടികളുടെ വില്ലാളിവീരനും, സർവോപരി സൽഗുണ സമ്പന്നനും അതീവ നിഷ്കളങ്കനും സത്യസന്ധനും ബുദ്ധിശാലിയും ധൈര്യശാലിയുമായ ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ തറവാട് വീട് പോലെയാണ് സെൻട്രൽ ജയിൽ. ജയിലിലെ സൂപ്രണ്ട് മുതൽ കൊടുംകുറ്റവാളികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിക്കുട്ടൻ. ആ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ അവിസ്മരണീയ പ്രണയകാവ്യമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ. ചത്തത് കീരിക്കാടൻ ജോസ് ആണെങ്കിൽ കൊന്നത് മോഹൻലാൽ തന്നെ എന്ന പഴഞ്ചൊല്ല് പോലെ, ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജനപ്രിയ നായകനല്ലാതെ മറ്റാർക്കും സാധിക്കില്ല.

തിരിച്ചുവരവുകളുടെ കാലഘട്ടമാണല്ലോ ഈ വർഷം. നീണ്ട പരാജയങ്ങൾക്കു ശേഷമാണ് സുന്ദർ ദാസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സുന്ദർ ദാസിന്റെ ഒരോന്നോന്നര തിരിച്ചുവരവാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. വൈശാഖ രാജനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം:⭐
ഓണക്കാലമായതിനാൽ കുട്ടികൾ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ ജനപ്രിയനായകൻറെ ആയിരിക്കും. അവരെ ലക്ഷ്യംവെച്ചുകൊണ്ടു അവർക്കിഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെത്. ജയിലിൽ ജനിച്ചു വളർന്ന ഉണ്ണിക്കുട്ടന് ജയിൽ മോചിതനാകാൻ താല്പര്യമില്ല. ജയിലിലെ എല്ലാവരുടെയും പ്രിയപെട്ടവനായ ഉണ്ണിക്കുട്ടൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ അതിജീവിച്ചു അയാളുടെ പ്രണയം സഫലീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ.

തിരക്കഥ:⭐
സ്കൂൾ അവധിക്കാലമായാൽ കുട്ടികളെ ചിരിപ്പിക്കുന്നതിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ന്യായം പറഞ്ഞു ദിലീപും ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സംവിധായകരും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തെ പോലെ കഴിവുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും ഈ സിനിമയിലില്ല. കെട്ടിച്ചമച്ച കഥയും, കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും, കഥാവസാനം ജയിലിലേക്ക് കുട്ടികളാരും വരരുത് എന്ന സന്ദേശവും ചേർന്ന ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. കോമാളിത്തരങ്ങൾ കുത്തിനിറച്ചിട്ടും കുട്ടികളോ കുടുംബങ്ങളോ ചിരിവരാതെ വീർപ്പുമുട്ടുന്ന കാഴ്ച ബെന്നി പി. നായരമ്പലം കാണാനിടവരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സംവിധാനം:⭐⭐
റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയ്ക്ക് ശേഷം സുന്ദർ ദാസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് വെൽകം ടു സെൻട്രൽ ജയിൽ. സല്ലാപവും സമ്മാനവും കുടമാറ്റവും പോലുള്ള നല്ല സിനിമകൾ സംവിധാനം ചെയ്ത സുന്ദർ ദാസ്‌ കുബേരൻ പോലുള്ള ഒരു വിജയചിത്രമൊരുക്കുവാൻ ശ്രമിച്ചതിന്റെ പാഴായിപ്പോയ ശ്രമമാണ് ഈ സിനിമ. പഴഞ്ചൻ സംവിധാന രീതിയാണ് ഈ സിനിമയുടെ നിരാശപെടുത്തുന്ന മറ്റൊരു ഘടകം. അഭിനയിക്കാനറിയാത്ത വില്ലന്മാരെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിക്കുന്നതിൽ എന്ത് സന്തോഷമാണ് സുന്ദർ ദാസിന് ലഭിക്കുന്നത്? ഈ സിനിമയിലെ കോമാളിത്തരങ്ങളെക്കാൾ ചിരിവരുന്നത് വില്ലനായി അഭിനയിച്ച സുധീറിന്റെയും പോലീസുകാരന്റെയും അഭിനയം കണ്ടിട്ടാണ്. നല്ല തമാശകളോ സംഘട്ടനങ്ങളൊ പ്രണയ രംഗങ്ങളോ പാട്ടുകളോ പോലുമില്ലാത്ത ഇതുപോലുള്ള സിനിമകൾ ഏതു രീതിയിലാണ് കുട്ടികളെ ആസ്വദിപ്പിക്കുന്നതു എന്ന് സുന്ദർ ദാസ്‌ മനസ്സിലാക്കിയാൽ നല്ലത്.

സാങ്കേതികം:⭐⭐
സെൻട്രൽ ജയിലിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് അഴകപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചായഗ്രഹണമാണ്‌ ഈ സിനിമയ്ക്ക് വേണ്ടി അഴകപ്പൻ നിർവഹിച്ചത്. ജോൺകുട്ടിയാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യപകുതിയും രണ്ടാംപകുതിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കിയതും പഴഞ്ചൻ അവതരണ രീതിയിലൂടെ രംഗങ്ങൾ കോർത്തിണക്കിയതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബിജിബാൽ നിർവഹിച്ച പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചത് ബേർണി ഇഗ്നേഷ്യസും നാദിർഷയും ചേർന്നാണ്. സുന്ദരീ എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജയിലിലെ അന്തരീക്ഷം നല്ല രീതിയിൽ ഒരുക്കുവാൻ ജോസഫ്‌ നെല്ലിക്കലിന് സാധിച്ചു.

അഭിനയം:⭐⭐⭐
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപിന് കുഞ്ഞിക്കൂനനിലെ ദിലീപിൽ ജനിച്ച സന്തതിപോലെയാണ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ ജനപ്രിയ നായകൻ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കനാണ് താനെന്ന് അഭിനയിച്ചു ഫലിപ്പിക്കുവാൻ ദിലീപ് നന്നേ കഷ്ടപ്പെടുന്നത് കണ്ടു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഇത്രയുമധികം ആരാധകരുള്ള ഒരു നടന് ഇനിയെങ്കിലും ഇത്തരത്തിലുള്ള കോമാളി കഥാപാത്രങ്ങൾ നിരസിച്ചുകൂടെ? വേദികയാണ് ഈ സിനിമയിലെ ദിലീപിന്റെ നായികയാവുന്നത്. ദിലീപിനെയും വേദികയെയും കൂടാതെ ഒരു നീണ്ട താരനിര അണിനിരക്കുന്നു ഈ സിനിമയിൽ. രൺജി പണിക്കർ, ഹരീഷ് പെരുമണ്ണ, സിദ്ദിക്ക്, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷറഫുദ്ദീൻ, കുമരകം രഘുനാഥ്, വിനോദ് കെടാമംഗലം, ധർമജൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്‌, അബു സലിം, കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, സാജു കൊടിയൻ, സുധീർ, കലാഭവൻ ഹനീഫ്, വിനയപ്രസാദ്‌, വീണ നായർ, തെസ്നി ഖാൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

വാൽക്കഷ്ണം: കുട്ടികളെ ചിരിപ്പിക്കാത്ത കുടുംബങ്ങളെ രസിപ്പിക്കാത്ത യുവാക്കളെ ത്രസിപ്പിക്കാത്ത ജന അപ്രിയ സിനിമ!

സംവിധാനം: സുന്ദർ ദാസ്‌
രചന: ബെന്നി പി. നായരമ്പലം
നിർമ്മാണം: വൈശാഖ് രാജൻ
ബാനർ: വൈശാഖ സിനിമ
ചായാഗ്രഹണം: അഴകപ്പൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ
സംഗീതം: ബേർണി ഇഗ്‌നേഷ്യസ്, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കൽ
ചമയം: രാജീവ്‌ അങ്കമാലി
വിതരണം: വൈശാഖ റിലീസ്.

വള്ളീം തെറ്റി പുള്ളീം തെറ്റി – ⭐⭐

image

വള്ളീം പുള്ളീം കുത്തും കോമയും എല്ലാം തെറ്റി! – ⭐⭐

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന ഒരു പ്രണയകഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച സിനിമയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. നവാഗതനായ ഋഷി ശിവകുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് അച്ചാപ്പു മൂവി മാജിക്കിനു വേണ്ടി ഫൈസൽ ലത്തീഫാണ്. കുഞ്ഞുണ്ണി എസ്. കുമാർ ചായഗ്രഹണവും, പുതുമുഖം സൂരജ് എസ്. കുറുപ്പ് സംഗീതവും, ബൈജു കുറുപ്പ് ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നു.

ശ്രീദേവി ടാക്കീസ് എന്ന സിനിമ കൊട്ടകയിലെ ഓപ്പറേറ്റർ വിനയനും ആ ഗ്രാമത്തിലെ ഏക പണക്കാരനും പലിശക്കാരനുമായ ഭഗവാൻ മേനോന്റെ മകൾ ശ്രീദേവിയും തമ്മിൽ പ്രണയത്തിലാണ്. വിനയന്റെ സുഹൃത്തുക്കളും, ശ്രീദേവി ടാക്കീസിന്റെ ഉടമ മാധവേട്ടനും, തെങ്ങ് ചെത്തുന്ന ആശാൻ എന്ന് വിളിപേരുള്ള രാജനും വിനയൻ-ശ്രീദേവി പ്രണയത്തെ അനുകൂലിക്കുന്നവരാണ്. പക്ഷെ, കൊള്ള പലിശക്കാരനായ ഭഗവാൻ ആ പ്രണയബന്ധത്തിനെതിരുമാണ്. ഭഗവാന്റെ ആദ്യപുത്രി ആ നാട്ടിലെ ഒരു ചെറുപ്പക്കാരനുമായി ഒളിച്ചോടി വിവാഹിതയായതാണ് അതിനു കാരണം. ശ്രീദേവി ടാക്കീസിന്റെ നിലനിൽപ്പിനു വേണ്ടി മാധവേട്ടൻ കുറച്ചു പണം ഭഗവാന്റെയടുത്തു നിന്ന് കടം മേടിക്കുന്നു. ഒരിക്കൽ ശ്രീദേവി ടാക്കീസ് എന്നന്നേക്കുമായി നഷ്ടപെടുന്ന അവസ്ഥയെത്തുന്നു. അതോടൊപ്പം വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഗഗൻ എന്ന ചെറുപ്പക്കാരനും ആ നാട്ടിലെത്തുന്നു. തുടർന്ന് ആ നാട്ടിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയിലൂടെ രസകരമായി അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.

വിനയനായി കുഞ്ചാക്കോ ബോബനും, ശ്രീദേവിയായി ശാമിലിയും, ഭാഗവാനായി സുരേഷ് കൃഷ്ണയും, മാധവേട്ടനായി രഞ്ജി പണിക്കരും, ആശാനായി മനോജ്‌ കെ.ജയനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ കൃഷ്ണ ശങ്കർ, അനീഷ്‌ മേനോൻ, സുധീർ കരമന, സൈജു കുറുപ്പ്, ശ്രീജിത്ത്‌ രവി, ചെമ്പിൽ അശോകൻ, കലാഭവൻ ഹനീഫ്, ഉണ്ണികൃഷ്ണൻ, മിയ ജോർജ്, മുത്തുമണി, സീമ ജി.നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നറിയപെടുന്ന 80കളുടെ അവസാനം പുറത്തിറങ്ങിയ ഒരുപിടി നല്ല സിനിമകളുടെ പ്രമേയവുമായി സാമനതയുള്ള പ്രമേയവും കഥയുമായാണ് നവാഗതനായ ഋഷി ശിവകുമാർ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിബി മലയിലിന്റെ മുത്താംരംകുന്ന് പി.ഓ., ഗിരീഷിന്റെ അക്കരനിന്നൊരു മാരൻ, ലാൽ ജോസിന്റെ മീശമാധവൻ എന്നിവയെല്ലാം ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന പ്രണയ കഥകളാണ്. അതിലുപരി, സാധാരണക്കാരനും പാവപെട്ടവനുമായ നായകനും സുഹൃത്തുക്കളും ഒരു വശത്ത് നായികയുടെ അച്ഛനും തമാശ പറയുന്ന ഗുണ്ടകൾ മറുവശത്ത്. അവസാനം യുക്തിയില്ലാത്ത കുറെ സംഭവബഹുലമായ രംഗങ്ങൾക്ക് ശേഷം നായകനും നായികയും ഒന്നിക്കുന്നു. ഇത്തരത്തിലുള്ള ഒരു പഴഞ്ചൻ കഥ ഒരു പുതുമുഖ സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.

തിരക്കഥ: ⭐⭐
ഏതൊരു നല്ല സിനിമയുടെയും വിജയത്തിന് പിന്നിൽ കെട്ടുറപുള്ള ഒരു തിരക്കഥയുണ്ടാകും. അത് തിരിച്ചറിയാനുള്ള വിവേകം സാങ്കേതിക മികവിൽ മാത്രം വിശ്വസിച്ചു സിനിമയെടുക്കുന്നവർ കാണുക്കുന്നില്ല എന്നതാണ് ഇന്നത്തെ സിനിമ സംവിധായകരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. കേട്ടുപഴകിയ സംഭാഷണങ്ങളും കണ്ടുമടുത്ത കഥാസന്ദർഭങ്ങളും, പ്രവചിക്കാനവുന്ന കഥാഗതിയും, ചിരിവരാത്ത കുറെ കോമാളിത്തരങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും കൃത്യമായി എഴുതിച്ചേർത്ത തിരക്കഥയാണ് ഈ സിനിമയുടെത്. ഈ സിനിമയിലെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച വിനയൻ എന്ന കഥാപാത്രം പറയുന്ന സംഭാഷണങ്ങളിൽ ഒന്നിൽ “ജസ്റ്റ്‌ റിമംബർ ദാറ്റ്” എന്ന് പറയുന്നുണ്ട്. കമ്മീഷ്ണർ റിലീസ് ചെയ്ത വർഷം 1993 ആണ്. അങ്ങനെയെങ്കിൽ 1990 ഏപ്രിൽ മാസത്തിൽ നടക്കുന്ന കഥയിൽ ആ സംഭാഷണം എങ്ങനെ വന്നു എന്നത് ഒരു സംശയമായി അവസാനിക്കുന്നു.

സംവിധാനം: ⭐⭐
ഒരു നവാഗതനെന്ന നിലയിൽ തന്റേതായ കഴിവ് തെളിയക്കാൻ ഋഷി ശിവകുമാറിന് ലഭിച്ച സുവർണ്ണ അവസരമാണ് ഈ സിനിമ. പ്രവചിക്കാനവുന്ന കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ധാരാളമുള്ള ഒരു തിരക്കഥയെ ഇഴഞ്ഞുനീങ്ങുന്ന താളത്തിൽ അവതരിപ്പിച്ചു അവിശ്വസനീയമായ ക്ലൈമാക്സിലൂടെ അവസാനിപ്പിച്ചു. കുഞ്ഞുണ്ണി എസ്.കുമാർ എന്ന ചായഗ്രാഹകന്റെ മികവുറ്റ ഫ്രെയിമുകളും, സൂരജ് എസ്. കുറുപ്പിന്റെ സംഗീതവും, പാട്ടുകളുടെ വ്യതസ്ഥതയും ഈ സിനിമയെ കണ്ടിരിക്കാവുന്ന രീതിയിലാക്കി. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. അവരൊക്കെ സിനിമയുടെ രണ്ടാം പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിനും അവിശ്വസനീയ ക്ലൈമാക്സിനും വേണ്ടിയാണെന്ന് അറിയുമ്പോൾ പോലും അനാവശ്യമായി കുത്തിനിറച്ചതാണ് എന്ന്  തോന്നുന്നു. ഈ കുറവുകളൊക്കെ മോശമായി സിനിമയെ ബാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.

സാങ്കേതികം: ⭐⭐⭐⭐
ലോഹം എന്ന സിനിമയ്ക്ക് ശേഷം പ്രശസ്ത ചായഗ്രാഹകൻ എസ്.കുമാറിന്റെ മകൻ കുഞ്ഞുണ്ണി പകർത്തിയ ഓരോ ഫ്രെയിമുകളും അതിമനോഹരമായിരുന്നു. പാലക്കാടിന്റെ ഭംഗി ഒപ്പിയെടത്തു പഴയ കാലഘട്ടം പുനർസൃഷ്ട്ടിക്കുവാൻ കുഞ്ഞുണ്ണിക്ക് സാധിച്ചു. പാട്ടുകളുടെ ചിത്രീകരണവും, മഴ പെയ്യുന്ന രംഗങ്ങളും മികവുറ്റതായിരുന്നു. അതേപോലെ മികച്ചു നിന്ന മറ്റൊരു സാങ്കേതികവശം കലാസംവിധാനമായിരുന്നു. ജ്യോതിഷ് ശങ്കർ ഒരുക്കിയ അമ്പലപറമ്പും, നാടകവും, ശ്രീദേവി ടാക്കീസും മികച്ചതായിരുന്നു. 2016 ലെ മികച്ച ഗാനങ്ങളുള്ള സിനിമകളിൽ ഒന്നായി ഈ സിനിമ പിൽകാലത്ത് അറിയപെടും. ഹരിചരണും മഡോണയും ചേർന്നാലപിച്ച “പുലർക്കാലം പോലെ വിരൽതുമ്പിനാൽ എൻ നെഞ്ചിനെ”എന്ന ഗാനവും “അരേ തു ചക്കർ” എന്ന ഗാനവും കേൾക്കാനും ഏറ്റുപാടുവാനും രസമുള്ളതാണ്‌. റോണക്സ്‌ സേവ്യർ നിർവഹിച്ച മേയിക്കപ് ശാമിലിയ്ക്ക് ഉചിതമായി തോന്നിയില്ല. ബൈജു കുറുപ്പിന്റെ സന്നിവേശം ശരാശരിയിൽ ഒതുങ്ങിയതിനാൽ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു ഈ സിനിമയിൽ.

അഭിനയം: ⭐⭐
വിനയനെന്ന സാധരക്കാരന്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. പക്ഷെ, ചാക്കോച്ചനേക്കാൾ കയ്യടി നേടിയത് ഗഗനെ അവതരിപ്പിച്ച കൃഷ്ണ ശങ്കറും, മാധവേട്ടനായി അഭിനയിച്ച രഞ്ജി പണിക്കരുമാണ്. നീർ ആശാനായി മാനോജ് കെ. ജയൻ സ്ഥിരം ശൈലിയിൽ അഭിനയിച്ചു. ചിലയിടങ്ങളിൽ അമിതാഭിനയവുമായി അനുഭവപെട്ടു. സമീപകാലതിറങ്ങിയ സിനിമകളിലെ ഏറ്റവും മോശമായ അഭിനയം കാഴ്ചവെച്ച പുതുമുഖ നായികയായി ശ്യാമിലി. അനാർക്കലി എന്ന സിനിമയ്ക്ക് ശേഷം സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ ഭഗവാൻ മേനോൻ. അതു മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സുരേഷ് കൃഷ്ണയ്ക്കും സാധിച്ചു. സൈജു കുറുപ്പും ശ്രീജിത്ത്‌ രവിയും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റു നടീനടൻമാർ തരക്കേടില്ലാതെ അഭിനയിച്ചു.

വാൽക്കഷ്ണം: കേട്ടുപഴകിയ കണ്ടുമടുത്ത ഒരു പഴങ്കഥയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി!

രചന, സംവിധാനം: ഋഷി ശിവകുമാർ
നിർമ്മാണം: ഫൈസൽ ലത്തീഫ്
ചായാഗ്രഹണം: കുഞ്ഞുണ്ണി എസ്.കുമാർ
ചിത്രസന്നിവേശം: ബൈജു കുറുപ്പ്
സംഗീതം: സൂരജ് എസ്. കുറുപ്പ്
ഗാനരചന: ഹരിനാരായണൻ, സൂരജ് എസ്. കുറുപ്പ്
കലാസംവിധാനം: ജ്യോതിഷ് ശങ്കർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: കലാസംഘം റിലീസ്

ജേക്കബിന്റെ സ്വർഗ്ഗരാജ്യം – ⭐⭐⭐

image

ജീവിത നേർക്കാഴ്ചകളുടെ ദ്രിശ്യാവിഷ്ക്കാരം -⭐⭐⭐

2010ൽ സുഹൃത്തുക്കളുടെ കഥ പറഞ്ഞു നമ്മളെ ചിരിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്ത സംവിധായകനും നടനും പിന്നീട് 2012ൽ  വടക്കൻ കേരളത്തിലെ പ്രണയ കഥ പറഞ്ഞു നമ്മളെ പ്രണയത്തിന്റെ  മധുരവും കയിപ്പും മനസ്സിലാക്കി തന്നു. 2016ൽ അതെ സംവിധായകനും നടനും ഒന്നിച്ചത് നമ്മളെ കുടുംബ ബന്ധത്തിന്റെ വിലയെന്തെന്നും അവിടെയാണ് സ്വർഗ്ഗമെന്നും മനസ്സിലാക്കിത്തരാനായിരുന്നു.

വിനീത് ശ്രീനിവാസനും നിവിൻ പോളിയും ഒന്നിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം നമ്മളെ പഠിപ്പിക്കുന്ന പ്രധാന ഗുണപാഠം എന്നത് നമ്മടെ കുടുംബമാണ് ഏറ്റവും വലിയ സ്വർഗ്ഗം എന്നാണ്. വിനീത് ശ്രീനിവാസന്റെ സുഹൃത്ത് ഗ്രിഗറിയുടെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമയിലൂടെ വിനീത് അവതരിപ്പിക്കുന്നത്‌.

പ്രമേയം: ⭐⭐⭐
നമ്മടെ മാതാപിതാക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും അടങ്ങുന്ന കുടുംബത്തിൽ വലിയൊരു പ്രശ്നം സംഭവിക്കുകയും അതിൽ ആ കുടുംബം മുഴുവൻ വേദനിക്കുകയും ആ പ്രശ്നത്തിൽ നിന്ന് രക്ഷപെടുവാനുള്ള വഴിമുട്ടി നിൽക്കുകയും  ചെയ്യുമ്പോഴാണ് നമ്മടെ കുടുംബം എത്രത്തോളം വിലപെട്ടതാണെന്നു നമ്മൾ തിരിച്ചറിയുന്നത്‌. സാമ്പത്തിക മാന്ദ്യം ബാധിച്ച കാലഘട്ടത്തിൽ ഗ്രിഗറിയും കുടുംബവും അനുഭവിച്ച ദുരിതങ്ങളും ചെറുത്തുനിൽപ്പുമാണ് ഈ സിനിമയുടെ പ്രമേയവും കഥയും.

തിരക്കഥ: ⭐⭐⭐⭐
വിനീത് ശ്രീനിവാസന്റെ സുഹൃത്തിന്റെ ജീവിത കഥ സിനിമയാക്കുവാനും അതിലൂടെ നല്ലൊരു തിരിച്ചറിവ് പ്രേക്ഷകർക്ക്‌ നൽകുകയും ചെയ്തതാണ്‌ ഈ സിനിമയുടെ വിജയം. സിനിമയുടെ ആരംഭം ജേക്കബിന്റെ കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും തമാശകളും രസകരമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അവതരിപ്പിച്ചു. ജീവിതത്തെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകൾ അച്ഛനും മക്കളും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ച രംഗങ്ങൾ മികവുറ്റതായിരുന്നു. സിനിമയുടെ കഥ മറ്റൊരു ദിശയിലേക്കു സഞ്ചരിക്കുമ്പോൾ ജേക്കബിന്റെ കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വിശ്വസനീയതയോടെ കൃത്രിമത്വം തോന്നിപ്പിക്കാത്ത സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വിനീത് അവതരിപ്പിച്ചു. ഈ സിനിമയിലെ പല സന്ദർഭങ്ങളും പല കുടുംബങ്ങളിലും നടന്നിട്ടുണ്ടാകും എന്നുറപ്പ്. അത്രയ്ക്ക് വിശ്വസനീയതയോടെ എഴുതിയിരിക്കുന്ന തിരക്കഥയാണ് ഈ സിനിമയുടെത്‌. വിനീത് ശ്രീനിവാസന് അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐⭐
മലയാള സിനിമ പ്രേമികൾ എന്നും നെഞ്ചോടു ചേർത്തുപിടിച്ച സിനിമകളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ കാണപെടുന്നത്  കുടുംബകഥകൾ ഉള്ള സിനിമകളായിരിക്കും. അതിനു കാരണം മലയാളികൾ അവരുടെ കുടുംബത്തിനു നൽകുന്ന പ്രാധാന്യമാണ്. അതിഭാവുകത്വമില്ലാത്ത സന്ദർഭങ്ങളിലൂടെയുള്ള അവതരണ രീതിയും, മനസ്സിനെ തൊടുന്ന സംഭാഷണങ്ങളും, സാങ്കേതിക മികവോടെയുള്ള ദ്രിശ്യങ്ങളും, മികച്ച അഭിനേതാക്കളുടെ പ്രകടനവും നല്ലൊരു സിനിമയുടെ വിജയ ഘടകങ്ങളാണ്. മേൽപറഞ്ഞവയെല്ലാം ഒന്നിച്ചു കൊണ്ടുവരുവാൻ വിനീതിന് സാധിച്ചു എന്നതാണ് സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയം.

സാങ്കേതികം: ⭐⭐⭐⭐
സംവിധായകന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ചായഗ്രാഹകരിൽ പ്രധാനിയാണ്‌ ജോമോൻ ടി. ജോൺ. റിയലസ്റ്റിക്കായ രീതിയിലാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ സിനിമയുടെ കഥയോടും കഥാപാത്രങ്ങളോടും വളരെയധികം ചേർന്ന് നിൽക്കുന്ന രീതിയിലാണ് പാട്ടുകളുടെ ചിത്രീകരണവും. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകൾ ഇമ്പമുള്ളതായിരുന്നു. ശിശിരകാലം എന്ന പാട്ടാണ് ഏറ്റവും മികച്ചതായി തോന്നിയത്. പാട്ടുകൾ പോലെ തന്നെ മികച്ചതായിരുന്നു പശ്ചാത്തല സംഗീതവും. ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് ഷാൻ റഹ്മാന്റെ സംഗീതം ഒന്നുകൊണ്ടു മാത്രമാണ്. ജോമോൻ പകർത്തിയ ദ്രിശ്യങ്ങൾ കൃത്യതയോടെ വലിച്ചുനീട്ടാതെ കോർത്തിണക്കിയത് രഞ്ജൻ എബ്രഹാമാണ്. ഹസ്സൻ വണ്ടൂരിന്റെ മേക്കപ്പും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് അനിയോജ്യമായിരുന്നു. ജയശ്രീയാണ് കലാസംവിധാനം. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐⭐
ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ഉത്തരവാദിത്വം  ഏറ്റെടുക്കേണ്ടി വരുന്ന ജെറി എന്ന കഥാപാത്രത്തെ പക്വതയോടെ  അവതരിപ്പിക്കുവാൻ നിവിൻ പോളിയ്ക്ക് സാധിച്ചു. ജേക്കബ്‌ ആയി അഭിനയിച്ച രൺജി പണിക്കർ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നായിരിക്കും ഈ സിനിമയിലേത്. ചക്കരമുത്ത് എന്ന ലോഹിതദാസ് സിനിമയിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി രാമകൃഷ്ണൻ അത്യുഗ്രൻ അഭിനയമാണ് കാഴ്ചവെച്ചത്. ന്യു ജനറേഷൻ സന്തതി എന്ന ലേബലിൽ അറിയപെട്ടിരുന്ന ശ്രീനാഥ് ഭാസി വ്യതസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശ്വിൻ കുമാർ എന്ന പുതുമുഖമാണ്. മറ്റു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ച രണ്ടുപേരാണ് സായികുമാറും ടി.ജി.രവിയും. ചെറിയ ഒരു വേഷത്തിൽ വിനീത് ശ്രീനിവാസനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ദിനേശ് പ്രഭാകർ, മാസ്റ്റർ സ്റ്റെസിൻ, ഐമ റോസ്മി സെബാസ്റ്റിൻ, ഷേബ എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: ഈ സ്വർഗ്ഗരാജ്യം കേരളക്കരയിലെ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു!

രചന, സംവിധാനം: വിനീത് ശ്രീനിവാസൻ
നിർമ്മാണം: നോബിൾ ബാബു തോമസ്‌
ചായാഗ്രഹണം: ജോമോൻ ടി.ജോൺ
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം: ഷാൻ റഹ്മാൻ
മേക്കപ്പ്: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
കലാസംവിധാനം: ജയശ്രീ
വിതരണം: എൽ.ജെ.ഫിലിംസ്.