ദാമ്പത്യ പ്രണയം പൂവിടുമ്പോൾ… – ⭐⭐⭐
“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം, അതികാലത്ത് മുന്തിരിതോട്ടങ്ങളിൽപോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം.
അവിടെ വെച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.” – കെ.കെ.സുധാകരന്റെ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന നോവലിലെ ഒരു വാചകം.
ഒരു വ്യക്തിയുടെ സമസ്തമേഖലകളിലെയും വിജയം ദാമ്പത്യ ജീവിതത്തിലെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. തകർന്ന കുടുംബബന്ധങ്ങൾ മറ്റു മേഖലകളിലെ പരാജയത്തിന് കാരണമാകുന്നു. ‘എന്റെ ഭാര്യയാണ് എന്റെ ജീവിതം’ എന്ന സന്ദേശം അർത്ഥവത്താക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന ഈ സിനിമയിൽ ഒട്ടനവധി സന്ദേശങ്ങൾ കുടുംബങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വി.ജെ.ജെയ്മ്സിന്റെ ‘പ്രണയോപനിഷത്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.സിന്ധുരാജ് രചന നിർവഹിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സംവിധാനം ചെയ്തിരിക്കുന്നത് ജിബു ജേക്കബാണ്. പ്രമോദ് പിള്ള ഛായാഗ്രഹണവും, സൂരജ് എസ്. ചിത്രസന്നിവേശവും, ബിജിബാൽ പശ്ചാത്തല സംഗീതവും, എം.ജയചന്ദ്രൻ-ബിജിബാൽ ടീം പാട്ടുകളുടെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബാംഗ്ലൂർ ഡെയ്‌സ്, കാട് പൂക്കുന്ന നേരം എന്നീ സിനിമകൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്ററിന്റെ ബാനറിൽ സോഫീയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ സിനിമയിൽ മോഹൻലാലും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പ്രമേയം: ⭐⭐⭐
ദമ്പതികൾ തമ്മിൽ എങ്ങനെ സ്നേഹിക്കണമെന്നും, ആശയവിനിമയം എങ്ങനെ ഫലപ്രദമാക്കാം എന്നും, മറ്റു ബന്ധങ്ങളുടെ പ്രലോഭനങ്ങളിൽ നിന്നും എങ്ങനെ രക്ഷപെടാമെന്നും, മക്കളോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്നും, മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നും ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നു. കുടുംബങ്ങളിൽ വലിയ അളവിൽ സ്വാധീനം ചെലുത്തുവാൻ സാധ്യതയുള്ള ഒരു വിഷയം ഒരുപാട് നാളുകൾക്കു ശേഷമാണ് മലയാള സിനിമയിൽ പ്രേമേയമാകുന്നത്. ഒരുപക്ഷെ അത് തന്നെയാകും ഈ സിനിമയുടെ വിജയവും.
തിരക്കഥ: ⭐⭐⭐
എം.സിന്ധുരാജ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോളിൽ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന പല സംഭവങ്ങളും ചർച്ചാവിഷയമാകുന്നുണ്ട്. അവിഹിത ബന്ധങ്ങളും അമിതമായ ഫോൺ ഉപയോഗവും മൂലം കുടുംബത്തിൽ ചിലവിടാൻ സമയമില്ലായ്മ ഉണ്ടാവുകയും ചെയ്യുന്നു. മേല്പറഞ്ഞ വിഷയം കുടുംബങ്ങളെ ബാധിക്കാതിരിക്കണമെങ്കിൽ, കുടുംബനാഥൻ അയാളുടെ സുഹൃത്തുക്കളെയോ മറ്റു ബന്ധങ്ങളെയോ സ്നേഹിക്കുന്നതിനേക്കാൾ തന്റെ ഭാര്യയെ സ്നേഹിക്കുക എന്ന സന്ദേശമാണ് ഈ സിനിമയിലൂടെ സമൂഹത്തിനു നൽകുന്നത്. ഈ ആശയം പ്രേക്ഷകരിലേക്കെത്തിക്കുവാനുള്ള കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിലുള്ളത്. വിശ്വസനീയമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമാണ് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നത്. സിനിമയുടെ ആദ്യപകുതിയുടെ തുടക്കത്തിൽ മേല്പറഞ്ഞ വിഷയത്തിലേക്കു എത്തിച്ചേരുവാൻ ഒട്ടനവധി കഥാസന്ദർഭങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. അതുപോലെ മൂലകഥയിൽ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. ഈ പറഞ്ഞ കുറവുകളൊക്കെ തിരക്കഥയിൽ ഉണ്ടെങ്കിലും, എന്റെ ജീവിതം എന്റെ ഭാര്യയാണ് എന്നത്തിന്റെ പൂർണ അർഥം പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്നിറങ്ങുവാൻ സാധിക്കുന്ന രീതിയിൽ തിരക്കഥ എഴുതുവാൻ എം.സിന്ധുരാജിന് സാധിച്ചു എന്നതാണ് തിരക്കഥാകൃത്തിന്റെ വിജയം. അഭിനന്ദനങ്ങൾ!
സംവിധാനം:⭐⭐⭐
വെള്ളിമൂങ്ങ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംവിധായകനാണ് ജിബു ജേക്കബ്. നല്ല പ്രമേയവും കഥയും തിരഞ്ഞെടുത്തു കുടുംബങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള കഥാസന്ദർഭങ്ങൾ കൂട്ടിച്ചേർത്തു കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ അഭിനയിപ്പിച്ചു കൃത്യതയോടെ സംവിധാനം നിർവഹിച്ചു നല്ലൊരു സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ജിബു ജേക്കബ് നടത്തിയ പരിശ്രമം വിജയിച്ചിരിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന അവതരണവും സിനിമയുടെ ദൈർഘ്യവും, കഥയിൽ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളും മാത്രമാണ് ഈ സിനിമയുടെ പോരായ്മയായി അവശേഷിക്കുന്നത്. ദൃശ്യത്തിന് ശേഷം പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന മോഹൻലാലിനെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയഘടകങ്ങളിൽ ഒന്ന്. സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും മികവോടെ അവതരിപ്പിച്ചതാണ് മറ്റൊരു ഘടകം. ഇനിയും ഇതുപോലുള്ള സിനിമകൾ നിർമ്മിക്കുവാൻ സോഫിയ പോളിനും സാധിക്കട്ടെ. സ്നേഹത്തിന്റെ മുന്തിരിവള്ളികൾ കുടുംബങ്ങളിൽ പൂത്തുതളിർക്കട്ടെ!
സാങ്കേതികം: ⭐⭐⭐
പ്രമോദ് പിള്ളയുടെ ഛായാഗ്രഹണം സിനിമയുടെ കഥയോടും പശ്ചാത്തലത്തിനോടും ചേർന്ന് നിൽക്കുന്നു. എന്നാൽ സൂരജിന്റെ സന്നിവേശം വേണ്ടുവോളം മികവ് പുലർത്തിയില്ല. സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങൾ പലതും കഥയിൽ പ്രാധാന്യമില്ലാത്തതും വലിച്ചുനീട്ടിയിരിക്കുന്ന രീതിയിലുമായി അനുഭവപെട്ടു. സിനിമയുടെ ദൈർഘ്യം ഒരല്പം കൂടുതലായത് പ്രേക്ഷകരിൽ മുഷിപ്പുണ്ടാക്കുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. ബിജിബാലിന്റെ പശ്ചാത്തല സംഗീത സംവിധാനം രംഗങ്ങളുടെ മാറ്റുകൂട്ടുന്നതിനു സഹായിച്ചിട്ടുണ്ട്. റഫീഖ് അഹമ്മദ്, മധു വാസുദേവ്, അജിത്കുമാർ എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രനും ബിജിബാലും ഈണമിട്ട മൂന്ന് പാട്ടുകളാണുള്ളത്. ശരാശരിയിലൊതുങ്ങുന്ന പാട്ടുകളാണ് മൂന്നും. അജയ് മങ്ങാടിന്റെ കലാസംവിധാനവും സജി കൊരട്ടിയുടെ ചമയവും മികവ് പുലർത്തി. നിസാർ റഹ്മത്തിന്റെ വസ്ത്രാലങ്കാര മികവിനാൽ മോഹൻലാൽ പതിവിലും പ്രായക്കുറവ് തോന്നിപ്പിക്കുന്ന രീതിയിലായി. രംഗനാഥ് രവിയാണ് ശബ്ദരൂപീകരണം നിർവഹിച്ചത്.
അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, മീന, അനൂപ് മേനോൻ, ശ്രിന്ദ അഷബ്, ഐമ റോസ്മി സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ്, അലൻസിയാർ ലേ ലോപസ്, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ഷറഫുദ്ധീൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, മേഘനാഥൻ, സോഹൻ സീനുലാൽ, ജോയ് മാത്യു, രാഹുൽ മാധവ്, കെ.എൽ.ആന്റണി, ലിഷോയ്, രാജേഷ് പറവൂർ, ഗണപതി, നന്ദു, ശശി കലിങ്ക, കുമരകം രഘുനാഥ്, ആശ ശരത്,
നേഹ സക്‌സേന, ബിന്ദു പണിക്കർ, രശ്മി ബോബൻ, മഞ്ജു സുനിൽ, ലീന ആന്റണി, അംബിക മോഹൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഉലഹന്നാൻ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ മറ്റൊരു നടനും സാധിക്കുകയില്ല എന്ന് അടിവരയിട്ടു സ്ഥാപിച്ചിരിക്കുകയാണ് നടനവിസ്മയം മോഹൻലാൽ. ഇത്രയും ആസ്വാദ്യകരമായി പ്രണയത്തെ അവതരിപ്പിക്കുവാൻ മോഹൻലാലിനല്ലാതെ മലയാള സിനിമയിൽ നിലവിലുള്ള ഒരു നടനും സാധിക്കുകയില്ല എന്നത് നിസംശയം പറയാം. പാവാട ബാബുവിന് ശേഷം അഭിനയ സാധ്യതയുള്ള വേണുക്കുട്ടൻ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു കയ്യടി നേടുവാൻ അനൂപ് മേനോന് സാധിച്ചു. ദൃശ്യത്തിന് ശേഷം മീനയ്ക്കും ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെ ആനിയമ്മ. അലൻസിയാർ, ഷാജോൺ, ഐമ റോസ്മി, ശ്രിന്ദ, മഞ്ജു സുനിൽ എന്നിവരും അവരവർക്കു ലഭിച്ച കഥാപാത്രം ഗംഭീരമാക്കി.
വാൽക്കഷ്ണം: സ്നേഹത്തിന്റെ സന്തോഷത്തിന്റെ മുന്തിരിവള്ളികൾ നിങ്ങളുടെ കുടുംബത്തിലും പടർന്നുപിടിക്കണമെങ്കിൽ ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം!
സംവിധാനം: ജിബു ജേക്കബ്
രചന: എം.സിന്ധുരാജ്
നിർമ്മാണം: സോഫിയാ പോൾ
ബാനർ: വീക്കെൻഡ് ബ്ലോക്ബസ്റ്റർ
ഛായാഗ്രഹണം: പ്രമോദ് പിള്ള
ചിത്രസന്നിവേശം: സൂരജ് എസ്.
പശ്ചാത്തല സംഗീതം: ബിജിബാൽ
ഗാനരചന: റഫീഖ് അഹമ്മദ്, മധു വാസുദേവ്, അജിത്കുമാർ ഡി.ബി.
സംഗീതം: എം.ജയചന്ദ്രൻ, ബിജിബാൽ
കലാസംവിധാനം: അജയൻ മാങ്ങാട്
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: നിസാർ റഹ്മത്
ശബ്ദമിശ്രണം: അജിത് എ.ജോർജ്
ശബ്ദരൂപീകരണം: രംഗനാഥ് രവി
വിതരണം: വീക്കെൻഡ് ബ്ലോക്ബസ്റ്റർ റിലീസ്.