സഖാവ് – ⭐⭐⭐


ചങ്കുറപ്പിന്റെ വിപ്ലവ വീരഗാഥ! – ⭐⭐⭐

രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സാമൂഹിക സേവനത്തിനിറങ്ങുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നവയുഗ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് സഖാവ്. ഏവർക്കും പ്രജോദനമാകുന്ന പ്രമേയം, എൺപതു-തൊണ്ണൂറ് കാലഘട്ടത്തിന്റെ വിശ്വസനീയമായ അവതരണം, ഏച്ചുകെട്ടലുകളില്ലാത്ത സംഭാഷണങ്ങൾ, ആവേശമുണർത്തുന്ന പശ്ചാത്തല സംഗീതം എന്നിവ സഖാവിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. മറുപക്ഷം, രണ്ടേമുക്കാൽ മണിക്കൂർ സമയമെടുത്തുള്ള കഥയുടെ അവതരണം ആസ്വാദനത്തിനൊരു കല്ലുകടിയായി അവശേഷിക്കുന്നു.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച സഖാവിന്റെ രചനയും സംവിധാനവും നിർവഹിച്ചത് നടനും നല്ല സിനിമയ്ക്കുള്ള ദേശീയ അംഗീകാരം നേടിയ സിനിമയുടെ സംവിധായകനുമായ സിദ്ധാർഥ് ശിവയാണ്. സഖാവ് കൃഷ്ണൻ, സഖാവ് കൃഷ്ണകുമാർ എന്നീ കഥാപാത്രങ്ങളെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരാണ് ഈ സിനിമയിലെ നായികമാർ.

പ്രമേയം: ⭐⭐⭐
ഒരാളുടെ വ്യക്തിത്വം മറ്റൊരാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന പ്രമേയം അധികമൊന്നും അവതരിപ്പിക്കാത്ത ഒരിടമാണ് മലയാള സിനിമ. ഇന്നത്തെ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർ പലരും രാഷ്ട്രീയ പ്രവർത്തനത്തെ ഒരു തൊഴിലായി മാത്രം കണ്ടുകൊണ്ടാണ് ഓരോ പാർട്ടിയിലും ചേരുന്നത്. അവർക്കൊക്കെ പ്രജോദനമാകേണ്ടത് പഴയ തലമുറയിലെ ശക്തരായ നേതാക്കളുടെ ജീവിതകഥയാണ്. സഖാവ് കൃഷ്ണനെന്ന നേതാവിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ നവയുഗ സഖാവായ കൃഷ്ണകുമാറിന്റെ സ്വഭാവത്തെയും ചിന്തകളെയും പ്രവർത്തികളെയും സ്വാധീനിക്കുന്നതാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐⭐⭐
ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാക്കളുടെ ജീവിതകഥ
പുതുതലമറയ്ക്കു അറിയുവാൻ സാധ്യതയില്ല. സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും സഖാവ് എ.കെ.ഗോപലനും സഖാവ് കൃഷ്ണപിള്ളയും സഖാവ് ഇ.കെ.നായനാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നെടുംതൂണുകളായ നേതാക്കളായിരുന്നു. മുന്നാറിലെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിച്ചു തൊഴിലാളി സംഘടനകൾ രൂപപെടുത്തിയെടുത്തതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ കഥകളൊക്കെ ചരിത്രമാണ്. രോമാഞ്ചമുണർത്തുന്ന ഇത്തരം ചരിത്ര സംഭവങ്ങൾ വിശ്വസനീയമായ കഥാസന്ദർഭങ്ങളിലാക്കി എഴുതുവാൻ സിദ്ധാർഥ് ശിവയ്ക്കു സാധിച്ചു. മേല്പറഞ്ഞ സംഭവങ്ങൾ നവയുഗ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രജോദനമാകുന്ന രീതിയിലുള്ള രംഗങ്ങളിലൂടെ കോർത്തിണക്കുവാനും സിദ്ധാർത്ഥ് ശിവയ്ക്കു കഴിഞ്ഞിട്ടുണ്ട്‌. സഖാക്കളേ ആവേശത്തിലാഴ്ത്തുന്ന സംഭാഷണങ്ങൾ എഴുതുന്നതിലും തിരക്കഥാകൃത്തെന്ന നിലയിൽ സിദ്ധാർഥ് ശിവ വിജയിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ നർമ്മത്തിന് വേണ്ടി കെട്ടിച്ചമച്ച സംഭാഷണങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രവചിക്കാനാവുന്ന ഒരു ക്‌ളൈമാക്‌സിൽ സിനിമ അവസാനിച്ചു എന്നത് മാത്രമാണ് പുതുമയില്ലാത്ത തോന്നിയത്.

സംവിധാനം: ⭐⭐
ഉദയായുടെ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചരിത്രം പറയുന്ന സിനിമകൾ പൊതുവെ മന്ദഗതിയിലായിരിക്കും അവതരിപ്പിക്കുക. എന്നാൽ, അത് കണ്ടു മനസ്സിലാക്കാനുള്ള ക്ഷമ ഇന്നത്തെ തലമുറയിലെ പ്രേക്ഷകർക്ക് ഉണ്ടോ എന്നത് ഒരു ചോദ്യമാണ്? സഖാവെന്ന ഈ സിനിമ ഒരു അവധിക്കാലത്താണ് പ്രേക്ഷകരുടെ മുമ്പിലെത്തിയത്. അവധികാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ അവരുടെ പ്രതീക്ഷ വാനോളമായിരിക്കും. ആ സന്ദർഭത്തിൽ, മന്ദഗതിയിലുള്ള ഒരു ചരിത്ര സിനിമ മികച്ചതാണെങ്കിൽ കൂടി, അത് എത്രത്തോളം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുമെന്നത് വരുംനാളുകളിൽ കണ്ടറിയാം. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങൾ എന്നതൊഴിച്ചാൽ മറ്റൊരു കുറവും സഖാവെന്ന സിനിമയിക്കില്ല. ഇന്നത്തെ തലമുറയിലുള്ള സഖാക്കൾക്ക് കണ്ടുപഠിക്കാനുള്ള പലതും ഈ സിനിമയിൽ കഥാസന്ദർഭങ്ങളാകുന്നുണ്ട്. അവയുടെ സത്യസന്ധമായ അവതരണമാണ് സഖാവ് സിനിമയെ മറ്റു രാഷ്ട്രീയ സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പഴയ കാലഘട്ടത്തിലെ ഓരോ രംഗങ്ങളും ആവേശമുണർത്തുന്ന രീതിയിൽ സാങ്കേതികമികവോടെ അവതരിപ്പിക്കുവാൻ സംവിധായകന് സാധിച്ചു. ആ സന്ദർഭങ്ങൾ ഇന്നത്തെ സഖാക്കളുടെ പ്രതിനിധിയായ സഖാവ് കൃഷ്ണകുമാറിൽ സ്വാധീനം ചെലുത്തുന്ന രീതിയും പുതുമ ഉള്ളതായിരുന്നു. ആദ്യ പകുതിയിലെ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണത്തിന് സംവിധായകൻ നൽകിയ സമയം സിനിമയുടെ ദൈർഘ്യത്തെ ഒരുപാട് വർദ്ധിപ്പിച്ചു. സഖാവ് കൃഷ്ണകുമാറിന്റെ സ്വഭാവം ആശുപത്രി രംഗങ്ങളിലൂടെ മാത്രം വിവരിച്ചാൽ പ്രേക്ഷകർക്ക് ഗ്രഹിക്കാവുന്നതേയുള്ളു. അനാവശ്യമായ ഒട്ടനവധി രംഗങ്ങൾ ആദ്യപകുതിയിൽ കുത്തിനിറച്ചതു ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സിനിമയുടെ പ്രമേയവും കഥയും പുതുമയുള്ളതായതിനാൽ പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കാനാണ് സാധ്യത.

സാങ്കേതികം: ⭐⭐⭐⭐
ഓരോ രംഗങ്ങൾക്കും മാറ്റുകൂട്ടുന്നു തരത്തിൽ ഊർജം പകരുന്നതായിരുന്നു പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം. സമരകാലഘട്ടത്തിലെ രംഗങ്ങളുടെ അവസാനം ചുവന്ന കോടി പാറുമ്പോളുള്ള സംഗീതം ഓരോ സഖാവിന്റെ സിരകളിലും രക്തയോട്ടം കൂട്ടുന്നതായിരുന്നു. പ്രശാന്ത് പിള്ള ഈണമിട്ട മധുമതിയേ, ഉദിച്ചുയരുന്നേ എന്നീ പാട്ടുകൾ മികവ് പുലർത്തി. പഴയ കാലഘട്ടത്തിലെ കാഴ്ചകൾ ദൃശ്യമികവോടെയും വിശ്വസനീയതയോടെയും ചിത്രീകരിക്കുവാൻ ജോർജ്ജ് സി. വില്യംസിന് സാധിച്ചു. പീരുമേടിന്റെ പച്ചപ്പ്‌ മുഴുവനും ഒപ്പിയെടുക്കുവാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രാത്രിയിൽ നടക്കുന്ന സംഘട്ടന രംഗങ്ങളിൽ റിയാലസ്റ്റിക്കായ വെളിച്ചം മാത്രം ഉപയോഗിച്ചു ചിത്രീകരിച്ചത് ആ രംഗങ്ങൾക്ക് വിശ്വസനീയത നൽകി. വിനീബ് കൃഷ്ണനാണ് രംഗങ്ങൾ കൂട്ടിയോജിപ്പിച്ചത്. കഥയിൽ പ്രാധാന്യമില്ലാത്ത ആദ്യപകുതിയിലെ രംഗങ്ങൾ ഒഴുവാക്കാമായിരുന്നു. സഖാവ് കൃഷ്ണകുമാറിന്റെ സ്വഭാവ വിവരണം ആശുപത്രിയിലെ രംഗങ്ങളിലൂടെ മാത്രം അവതരിപ്പിക്കാമായിരുന്നു. അതിനു പകരം ഹാസ്യത്തിന് വേണ്ടി കുത്തിനിറച്ച തുടക്കത്തിലേ രംഗങ്ങൾ കഥയിൽ പ്രാധാന്യമില്ലാത്തവയായിരുന്നു. അത് ദൈർഘ്യം വർധിപ്പിച്ചു എന്നല്ലാതെ സിനിമയുടെ ആസ്വാദനത്തിനു ഉപകാരപ്പെട്ടില്ല. എൺപതു കാലഘട്ടം ഒരുക്കുന്നതിൽ കലാസംവിധായകൻ സാബു മോഹൻ വിജയിച്ചു. ഫാക്ടറിയും വാഹനങ്ങളും പെട്ടിക്കടകളും പാർട്ടി ഓഫിസും വിശ്വസനീയമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങൾക്ക് അനിയോജ്യമായ വേഷങ്ങൾ നൽകി ധന്യ ബാലകൃഷ്ണൻ തന്റെ ജോലി കൃത്യതയോടെ നിർവഹിച്ചു. എഴുപതു വയസ്സുകാരനായ സഖാവ് കൃഷ്ണനായി നിവിൻ പോളിയെ മാറ്റുന്നതിനിടയിൽ മറ്റു കഥാപാത്രങ്ങളുടെ ചമയം ശ്രദ്ധിക്കാൻ രഞ്ജിത്ത് അമ്പാടി ശ്രമിച്ചില്ല. അതിനുദാഹരണമാണ് സഖാവ് ജാനകിയുടെ ചമയം. മുഖത്ത് മാത്രം പ്രായം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഐശ്വര്യ രാജേഷിന്റെ ചമയം. അൻപറിവാണ് സംഘട്ടനങ്ങൾ ഒരുക്കിയത്.

അഭിനയം: ⭐⭐⭐⭐
ചങ്കുറപ്പിന്റെ പ്രതീകമായ സഖാവ് കൃഷ്ണനെന്ന വിപ്ലവ നേതാവിനെ തന്നാലാകുംവിധം പക്വതയോടെ അവതരിപ്പിക്കുവാൻ നിവിൻ പോളി നടത്തിയ പരിശ്രമം അഭിനന്ദനാർഹമാണ്. സഖാവ് കൃഷ്ണകുമാർ എന്ന കൗശലകാരനായ നവയുഗ സഖാവിനെ തന്റെ തനതായ ശൈലിയിൽ നിവിൻ പോളി അവതരിപ്പിച്ചിട്ടുണ്ട്. യശ്ശശരീരനായ അതുല്യ പ്രതിഭ കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു പ്രഭാകരൻ ഈരാളി എന്ന കഥാപാത്രമായി മികവുറ്റ പ്രകടനം കാഴ്ചവെച്ചു. സഖാവ് ജാനകിയായി ഐശ്വര്യ രാജേഷും, മഹേഷായി അൽത്താഫ് സലീമും, ഡോക്ടറിന്റെ വേഷത്തിൽ ശ്രീനിവാസനും അവരവരുടെ രംഗങ്ങളിൽ അഭിനയമികവ് പുലർത്തി. ഇവരെ കൂടാതെ അപർണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ്, മുസ്തഫ, സന്തോഷ് കീഴാറ്റൂർ, പി.ബാലചന്ദ്രൻ, സുധീഷ്, പ്രൊഫസ്സർ അലിയാർ, ബൈജു, പ്രേംകുമാർ, ടോണി ലൂക്ക് കോച്ചേരി, സൂരജ് എസ്. കുറുപ്പ്, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, വി.കെ.ബൈജു, സംവിധായകൻ വി.കെ.പ്രകാശ്, നിഷാന്ത് സാഗർ, ചാലി പാലാ, കലാഭവൻ റഹ്മാൻ, അഞ്ജലി അനീഷ്, സീമ ജി. നായർ, ശ്രീലക്ഷ്മി, ഷെല്ലി കുമാർ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: ചങ്കുറപ്പുള്ള സഖാക്കളുടെ വിപ്ലവ വീരഗാഥ ക്ഷമയോടെ കണ്ടിരിക്കാമെങ്കിൽ ഈ സിനിമ പ്രേക്ഷകർക്ക്‌ പ്രജോദനമാകുമെന്നുറപ്പ്!

രചന, സംവിധാനം: സിദ്ധാർത്ഥ ശിവ
നിർമ്മാണം: ബി.രാകേഷ്
ബാനർ: യൂണിവേഴ്‌സൽ സിനിമ
ഛായാഗ്രഹണം: ജോർജ് സി. വില്യംസ്
ചിത്രസന്നിവേശം: വിനീബ് കൃഷ്ണൻ
സംഗീതം, പശ്ചാത്തല സംഗീതം: പ്രശാന്ത് പിള്ള
ഗാനരചന: സന്തോഷ് വർമ്മ, ശബരീഷ് വർമ്മ, സൂരജ് എസ്. കുറുപ്പ്, അൻവർ അലി, സിദ്ധാർഥ് ശിവ
കലാസംവിധാനം: സാബു മോഹൻ
ചമയം: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
സംഘട്ടനം: അൻപറിവ്
വിതരണം: ആന്റോ ജോസഫ്.

കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ – ⭐⭐

പ്രചോദന പൗലോ ഇഴയുന്ന കൊയ്‌ലോ – ⭐⭐

“എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാൻ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും”- പൗലോ കൊയ്‌ലോ, നോവലിസ്റ്റ്, ബ്രസീൽ.

വിശ്വപ്രസിദ്ധ നോവലിസ്റ്റും ഗാന രചയിതാവുമായ പൗലോ കൊയ്‌ലോയുടെ സിദ്ധാന്തമാണ് ഉദയ പിക്ചേഴ്സിന്റെ തിരിച്ചുവരവിന് കാരണമായ സിനിമ കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ പ്രമേയം. ദേശീയ പുരസ്‌കാര ജേതാവും നടനുമായ സിദ്ധാർത്ഥ് ശിവയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബാനറുകളിൽ ഒന്നായ ഉദയ പിക്ചേഴ്സിന്റെ പുതിയ സാരഥി കുഞ്ചാക്കോ ബോബനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം: ⭐⭐⭐
സ്വപ്നം കാണണമെന്നും അത് യാഥാർഥ്യമാക്കാൻ പ്രയത്നിക്കണമെന്നും പ്രമേയമാക്കിയിട്ടുള്ള ഒട്ടനവധി സിനിമകൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരാൾ ഒന്നിനെ തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സഫലീകരിക്കുവാൻ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും എന്ന ഈ സിനിമയുടെ പ്രമേയവും ഇന്ത്യയിലെ പല ഭാഷകളിലെ സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ പ്രമേയം കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിദ്ധാർത്ഥ ശിവ. അയ്യപ്പ ദാസ്‌ എന്ന 10 വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അജയകുമാർ എന്നയാൾ നടത്തുന്ന പരിശ്രമമാണ് കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ കഥ.

തിരക്കഥ: ⭐
നൂറ്റിയൊന്ന് ചോദ്യങ്ങൾ, ഐൻ എന്നീ സിനിമകൾക്ക്‌ ശേഷം സിദ്ധാർത്ഥ ശിവ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രജോദനമാകുന്ന ഒരു പ്രമേയത്തെ പരിചിതമായ കഥാന്തരീക്ഷത്തിലൂടെ പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലൂടെ ഉപദേശങ്ങളുള്ള സംഭാഷണങ്ങളിലൂടെ തിരക്കഥയിലാക്കിയിരിക്കുന്നു. സിനിമയുടെ ആദ്യപകുതി പറയുന്നത് അജയകുമാർ എന്ന കൊചൗവ്വയുടെയും അയ്യപ്പദാസ് എന്ന അപ്പുവിന്റെയും ജീവിതത്തിലെ ചുറ്റുപാടുകളും അവരുടെ ദിനചര്യകളും സ്വപ്നങ്ങളും മറ്റുമാണ്. അപ്പുവിന്റെ സ്വപ്നം കൊചൗവ്വ തിരിച്ചറിയുകയും അതിനു വേണ്ടി പരിശ്രമിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നിത്തടതാണ് ആദ്യ പകുതി അവസാനിക്കുന്നത്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ വേണ്ടിയാണോ കഥയിലെ ഓരോ പ്രധാനപെട്ട രംഗങ്ങളും വിശദീകരിച്ചു തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. പൗലോ കൊയ്‌ലോയുടെ സിദ്ധാന്തം ഇടയ്ക്കിടെ പറഞ്ഞു പറഞ്ഞു പോകുന്നതും കുട്ടികളുടെ മനസ്സിൽ അവ ആഴത്തിൽ പതിയാനാണെന്നു കരുതാം. അത്തരത്തിലുള്ള തിരക്കഥ രചന ശൈലി മുതിർന്നവർക്ക് ആസ്വാദ്യകരമായിരുന്നില്ല. ഓരോ ചെറിയ വസ്തുതകൾ പോലും പലതവണ കഥാസന്ദർഭങ്ങളാകുന്നു എന്നിടത്താണ് ഈ തിരക്കഥ പരാജയപ്പെടുന്നത്. ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സ്പൂൺ ഫീഡിംഗ് രീതിയിലുള്ള കഥ വിവരണ ശൈലി ആവശ്യമുണ്ടായിരുന്നോ എന്ന് സിദ്ധാർത്ഥ ശിവ ചിന്തിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, മികച്ചൊരു പ്രമേയം സിനിമയാക്കുവാൻ അദ്ദേഹം കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐
സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ ആദ്യ രണ്ടു സിനിമകളും ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ലക്ഷ്യംവെച്ചാണ് പ്രദർശനശാലകളിൽ എത്തിയത്. അവയൊന്നും സാമ്പത്തിക ലാഭം നേടിയ സിനിമകളല്ല. കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമ തികച്ചും ഒരു എന്റർറ്റെയിനർ എന്ന നിലയിലാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ആദ്യാവസാനം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഒട്ടുമിക്ക രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ നാല് പാട്ടുകളിലൂടെയാണ് കഥ വികസിക്കുന്നത്. ഇവയൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്നതിലൂടെ കഥ പറഞ്ഞുപോവുക എന്ന ഉദ്ദേശത്തോടെയാണ് സിനിമയിൽ ഉൾപ്പെടുത്തിയത്. മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ ഓരോന്നും പ്രവചിക്കാനാവുന്നതും മുമ്പ് കണ്ടിട്ടുള്ളതുമാണെങ്കിലും അവയൊന്നും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല. അതിനു കാരണം സിദ്ധാർത്ഥ ശിവയുടെ സംവിധാന രീതിയാണ്. എന്നിരുന്നാലും ഒരു കൊച്ചു കഥയെ വലിച്ചുനീട്ടി രണ്ടരമണിക്കൂർ ദൈർഘ്യത്തിൽ അവതരിപ്പിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. ഹാസ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കുറെ കഥാപാത്രങ്ങളും രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തില്ല. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ആദ്യ രണ്ടു സിനിമകളെ അപേക്ഷിച്ച് ഒരല്പം നിരാശപ്പെടുത്തുന്ന ഒന്നാണ് ഈ സിനിമ.

സാങ്കേതികം: ⭐⭐⭐
അടിമാലിയും പരിസര പ്രദേശങ്ങളും മനോഹരമായി ഒപ്പിയെടുത്ത് കണ്ണിനു കുളിർമയുള്ള വിരുന്നൊരുക്കിയ നീൽ ഡി കൂഞ്ഞ പ്രശംസ അർഹിക്കുന്നു. ഓരോ ഫ്രേയിമും ഇതുവരെ കാണാത്ത ഇടുക്കിയെ കാണിച്ചുതന്നു. നീലക്കണ്ണുള്ള മാനെ എന്ന് തുടങ്ങുന്ന പാട്ടിന്റെ ദൃശ്യങ്ങളും മികവുറ്റതായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകളിൽ നീലക്കണ്ണുള്ള മാനെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. സൂരജ് എസ്.കുറുപ്പ് ഈണമിട്ട പാട്ടുകളും ഈ സിനിമയിലുണ്ട്. ബിജിബാലിന്റെ വകയാണ് പശ്ചാത്തല സംഗീതം. പ്രത്യേകിച്ചു പുതുമകളൊന്നുമില്ലാതെ രംഗങ്ങളോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. ഹസ്സൻ വണ്ടൂരിന്റെ ചമയം മികവു പുലർത്തി. അയ്യപ്പ ദാസിന് ചിക്കൻ പോക്സ് പിടിപെട്ടു മുഖത്തും ദേഹത്തും പാടുകൾ വന്നതൊക്കെ വിശ്വസനീയമായിരുന്നു. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐⭐
നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷ് ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ അയ്യപ്പ ദാസിനെ അവതരിപ്പിച്ചത്. കൊചൗവ്വയായി കുഞ്ചാക്കോ ബോബനും ടൈറ്റിൽ റോളിൽ അഭിനയിച്ചിരിക്കുന്നു. അയ്യപ്പദാസ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അഭിനയിച്ചു കയ്യടി നേടുവാൻ രുദ്രാക്ഷിനു സാധിച്ചു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ആ കൊച്ചുമിടുക്കനു ലഭിക്കുമെന്ന് ഉറപ്പാണ്. കുഞ്ചാക്കോ ബോബൻ തനതായ ശൈലിയിൽ കൊചൗവ്വയായി അഭിനയിച്ചു. ഇവരെ കൂടാതെ മുകേഷ്, നെടുമുടി വേണു, അജു വർഗീസ്‌, സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, സുധീഷ്, മുസ്തഫ, ഇർഷാദ്, മിഥുൻ രമേശ്‌, അനുശ്രീ നായർ, കെ.പി.എ.സി.ലളിത, മുത്തുമണി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ആദ്യാവസാനം പ്രജോദനമാകുന്ന രംഗങ്ങളുടെ അകമ്പടിയോടെ പതിഞ്ഞ താളത്തിൽ ഇഴയുന്ന കുട്ടികളുടെ സിനിമ!

രചന, സംവിധാനം: സിദ്ധാർത്ഥ ശിവ
നിർമ്മാണം: കുഞ്ചാക്കോ ബോബൻ
ബാനർ: ഉദയ പിക്ചേഴ്സ്
ചായാഗ്രഹണം: നീൽ ഡി കൂഞ്ഞ
ചിത്രസന്നിവേശം: വിനീബ് കൃഷ്ണൻ
സംഗീതം: ഷാൻ റഹ്മാൻ, സൂരജ് എസ്.കുറുപ്പ്
കലാസംവിധാനം: ജ്യോതിഷ് ശങ്കർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഉദയ ത്രു ആർ.ജെ. റിലീസ്.