പ്രേതം – ⭐⭐⭐

ഹാസ്യരസഭയാനകം ഈ പ്രേതം! – ⭐⭐⭐

ഡോക്ടറാവണം എഞ്ചിനിയറാവണം കളക്ക്റ്ററാവണം എന്നാഗ്രഹിച്ച ആളുകളെല്ലാം ഇപ്പോൾ മെന്റലിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് പ്രേതം എന്ന സിനിമയുടെയും ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രത്തിന്റെയും വിജയം. അയ്യർ ദി ഗ്രെയ്റ്റിലെ സൂര്യനാരായണനെ പോലെയാവാനും, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാവാനും, കമ്മീഷ്ണറിലെ ഭരത്ചന്ദ്രനെ പോലെയാവാനും കൊതിച്ച പോലെ, അടുത്ത തലമുറയിലെ കുട്ടികൾ പ്രേതത്തിലെ ജോൺ ഡോൺ ബോസ്‌കോ ആവാൻ ആഗഹിക്കുന്നതിൽ തെറ്റില്ല. കുട്ടികളെ അത്ഭുതപെടുത്തിയും കുടുംബങ്ങളെ ചിരിപ്പിച്ചു ഭയപ്പെടുത്തിയും പ്രേതം പ്രേക്ഷകരുടെ കയ്യടിനേടുന്നു.

സു…സു…സുധി വാൽക്മീകവും പുണ്യാളൻ അഗർബത്തീസും പ്രേതവും വ്യതസ്ഥമായതാണ് രഞ്ജിത്ത് ശങ്കറിനെയും ജയസൂര്യയെയും ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ-നടൻ കൂട്ടികെട്ടാക്കിയത്. ഒരുകാലത്തു ഒരു ജോഷി-മമ്മൂട്ടി സിനിമയോ, പ്രിയദർശൻ-മോഹൻലാൽ സിനിമയോ, ഷാജി കൈലാസ്-സുരേഷ് ഗോപി സിനിമയോ, സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമയോ റിലീസാകുവാൻ കാത്തിരുന്നതുപോലെ ഇനിയുള്ള കാലം രഞ്ജിത്ത് ശങ്കർ-ജയസുര്യ സിനിമയ്ക്കായി കാത്തിരിക്കാം.

ഡ്രീംസ് ആൻഡ്‌ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും നിർമ്മിച്ചിരിക്കുന്ന പ്രേതം വിതരണം ചെയ്തത് സെൻട്രൽ പിക്ചേഴ്സ് ആണ്.

പ്രമേയം:⭐⭐⭐
പ്രേതമുണ്ടോ ഇല്ലയോ? എല്ലാവർക്കുമുള്ള സംശയമായാണ്. പ്രേതമുണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ട് ഇല്ലാത്തവരുമുണ്ട്. പ്രേതത്തെ കണ്ടവരുമുണ്ട് കാണാത്തവരുമുണ്ട്. ദൈവമുണ്ടെങ്കിൽ അതിനെതിരെ മറ്റൊരു ശക്തിയുണ്ടെന്നു ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നു. പ്രതികാര ദാഹിയായ പ്രേതത്തെ മലയാള സിനിമയിലൂടെ ഒരുപാട് കണ്ടിട്ടുണ്ട് നമ്മൾ. പ്രതികാരം ചെയ്യുന്ന പലവിധങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ, പ്രതികാരത്തിനപ്പുറം സ്വന്തം മരണകാരണം അന്വേഷിച്ചറിയുവാൻ ശ്രമിക്കുന്ന പ്രേതത്തിന്റെ കഥ മലയാള സിനിമയിൽ ഇതാദ്യം. അതിനു നിമിത്തമാകുന്ന കുറെ മനുഷ്യരും ഒരു മെന്റലിസ്റ്റും. സത്യമോ മിഥ്യയോ, പ്രേതമുണ്ടെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കുവാൻ രഞ്ജിത്ത് ശങ്കറിന്റെ കഥയ്ക്ക്‌ സാധിച്ചു.

തിരക്കഥ:⭐⭐⭐
അവിശ്വസനീയമായ ഒരു കഥ വിശ്വസനീയമായ കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. രഞ്ജിത്ത് ശങ്കർ എന്ന എഴുത്തുകാരന്റെ മികവു വെളിവാകുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ. പ്രേതമുണ്ടെന്നു തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ, ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന കഥാഗതി എന്നിവയാണ് തിരക്കഥയുടെ മികവ്. സംഭാഷണങ്ങളിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ മാത്രമാണ് മോശമെന്ന് പറയാനുള്ളത്. ആദ്യ പകുതിയിൽ ഹാസ്യരംഗങ്ങൾക്ക് മാറ്റുക്കൂട്ടുവാൻ ആവശ്യത്തിലധികം അസഭ്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്. ഷറഫുധീൻ അവതരിപ്പിച്ച പ്രിയൻ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിൽ ഹാസ്യമുണ്ടായിരുന്നെങ്കിലും കൂടുതലും അസഭ്യമായിരുന്നു. രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും മികവു പുലർത്തി. കഥാവസാനം ഒരു കുറ്റാന്വേഷണ സിനിമയുടെ തലത്തിലേക്ക് ഉയരുന്നു ഈ സിനിമ. ഡോൺ ബോസ്‌കോയുടെ കഥാപാത്രരൂപീകരണവും മികച്ചതായിരുന്നു. രഞ്ജിത്ത് ശങ്കറിന് അഭിനന്ദനങ്ങൾ!

സംവിധാനം:⭐⭐⭐⭐
പാസഞ്ചർ മുതൽ സുധി വാൽക്മീകം വരെ സംവിധാനം ചെയ്തിട്ടുള്ള ഓരോ സിനിമകളും കൈകാര്യം ചെയ്ത വിഷയം വ്യതസ്ഥമായിരുന്നു. അവയിൽ നിന്നുമെല്ലാം വ്യതസ്ഥമാണ് പ്രേതം. പുതുമയുള്ള കഥാപശ്ചാത്തലം, ത്രസിപ്പിക്കുന്ന കഥാഗതി, ജയസുര്യ എന്ന നടന്റെ അഭിനയം, അജു വർഗീസ്‌-ഷറഫുധീൻ ടീമിന്റെ ഹാസ്യങ്ങൾ, ജിത്തു ദാമോദറിന്റെ വിഷ്വൽസ്, ജസ്റ്റിൻ ജോസിന്റെ ശബ്ദലേഖനം, ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതം എന്നിവയെല്ലാം കൃത്യമായ അളവിൽ ചേർത്തതുകൊണ്ടു രഞ്ജിത്ത് ശങ്കറിന് മികച്ചൊരു ഹൊറർ-കോമഡി സിനിമ അവതരിപ്പിക്കുവാൻ കഴിഞ്ഞു. മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കൾ നമ്മൾക്ക് ചുറ്റുമുണ്ടെന്നും അവരുമായി സംവദിക്കാനാകുമെന്നും വിശ്വസിപ്പിക്കാൻ രഞ്ജിത്ത് ശങ്കറിനും കൂട്ടർക്കും സാധിച്ചു. ഓരോ കഥയും അവതരിപ്പിക്കുവാൻ അനിയോജ്യമായ ലോക്കെഷനുകൾ, കഥ പറയുന്ന വേഗത, സസ്പെൻസ് നിലനിർത്തിയിരുന്ന രീതി തുടങ്ങിയ എല്ലാ ഘടഗങ്ങളും ചേരുംപടി ചേർക്കുക എന്നത് രഞ്ജിത്ത് ശങ്കറിന്റെ സംവിധാന മികവു തന്നെ.

സാങ്കേതികം:⭐⭐⭐
ജിത്തു ദാമോദർ എന്ന ഛായാഗ്രാഹകന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച വിഷ്വൽസ് പ്രേതം എന്ന സിനിമയിലെതാണ്. ചെറായി കടൽ തീരവും തിരമാലകളും അവിടെ സ്ഥിതി ചെയ്യുന്ന വലിയ വീടും രസാവഹമായ കാഴ്ചകളാണ്. അങ്ങനെയുള്ള ഒരു സ്ഥലത്തിനു ദുരൂഹതയുണ്ടെന്നു പ്രേക്ഷകർക്ക്‌ തോന്നുന്നത് ജിത്തു ദാമോദറിന്റെ ചായഗ്രഹണമികവു ഒന്നുകൊണ്ടു മാത്രമാണ്. പ്രേതത്തിന്റെ രൂപം കാണിക്കാതെ വളരെ കുറച്ചു രംഗങ്ങൾക്കൊണ്ട് ഭീതി ജനിപ്പിക്കുവാൻ ജിത്തുവിനു സാധിച്ചു. ബാഹുബലിയുടെ ശബ്ദലേഖനം നിർവഹിച്ച ജസ്റ്റിൻ ജോസാണ് പ്രേതത്തിന്റെ ശബ്ദലേഖനം നിർവഹിച്ചത്. അത്യുഗ്രൻ എന്നല്ലാതെ മറ്റൊരു വിശേഷണവുമില്ല. പ്രേതമുണ്ടെന്നു വിശ്വസിച്ചുപോകുന്ന രീതിയിലായിരുന്നു അവയോരോന്നും. അതുപോലെ മികവുതോന്നിയ മറ്റൊരു ഘടകം ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതമാണ്. രണ്ടാം പകുതിയിലെ സസ്പെൻസ് രംഗങ്ങളിലൂടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ പശ്ചാത്തല സംഗീതത്തിനു സാധിച്ചു. സാജൻ വാസുദേവിന്റെ ചിത്രസന്നിവേശം മികവു പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. അതുപോലെ ചടുലമായ താളത്തിൽ രംഗങ്ങൾ കോർത്തിണക്കുവാനും സാജനു സാധിച്ചു. കഥയാവശ്യപെടുന്ന തരത്തിലുള്ള ലൊക്കേഷനുകളും അവിടെ വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ വരുത്തി ദുരൂഹത കൂട്ടാനുളള വസ്തുക്കൾ ഉണ്ടെന്നു ഉറപ്പുവരുത്താനും അജയ് എന്ന കലാസംവിധായകൻ മറന്നില്ല. ജോൺ ഡോൺ ബോസ്‌കോവിന്റെ വേഷവിധാനം വ്യതസ്ഥമായിരുന്നു. വെള്ള സാരിയിൽ നിന്ന് പ്രേതത്തെ മോചിപ്പിചതിനു നന്ദി, ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം:⭐⭐⭐
വ്യതസ്ഥ കഥാപാത്രങ്ങൾ വിശ്വസനീയതയോടെ അഭിനയിച്ചു പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുക എന്നത് എളുപ്പമല്ല. മേല്പറഞ്ഞതിൽ വിജയിച്ച ഒരു നടനാണ്‌ ജയസുര്യ. ജോൺ ഡോൺ ബോസ്‌കോയായി ജയസുര്യ മികച്ച അഭിനയം കാഴ്ചവെച്ചു. ഇത്രയും തന്മയത്വത്തോടെ ഒരു കഥാപാത്രവും ജയസുര്യ അവതരിപ്പിച്ചിട്ടില്ല.അജു വർഗീസ്‌, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീൻ എന്നിവർ അവരവരുടെ കഥാപാത്രങ്ങൾ രസകരമായി അവതരിപ്പിച്ചു. ഹരീഷ് പരേഡിയും, സുനിൽ സുഖദയും, ധർമജൻ ബോൾഗാട്ടിയും, വിജയ്‌ ബാബുവും, ദേവനും, പേർളി മാണിയും, ശ്രുതി രാമകൃഷ്ണനും, ശരണ്യ മേനോനും, സതി പ്രേംജിയും അവരവരുടെ വേഷങ്ങൾ ചെറുതാണെങ്കിലും ഭംഗിയായി അവതരിപ്പിച്ചു. നൈല ഉഷ അതിഥി വേഷത്തിൽ അഭിനയിച്ചു.

വാൽക്കഷ്ണം: ചിരിപ്പിക്കുന്ന ത്രസിപ്പിക്കുന്ന ഭയപ്പെടുത്തുന്ന പ്രേതത്തിന്റെ പുതിയമുഖം!

രചന, സംവിധാനം: രഞ്ജിത്ത് ശങ്കർ
നിർമ്മാണം: രഞ്ജിത്ത് ശങ്കർ-ജയസുര്യ
ചായാഗ്രഹണം: ജിത്തു ദാമോദർ
ചിത്രസന്നിവേശം: സാജൻ വാസുദേവ്
സംഗീതം: ആനന്ദ് മധുസൂദനൻ
ശബ്ദലേഖനം: ജസ്റ്റിൻ ജോസ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: അജയ് മാങ്ങാട്
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ, സരിത ജയസുര്യ
ചമയം: ശ്രീജിത്ത്‌ ഗുരുവായൂർ
വിതരണം: സെൻട്രൽ പിക്ചേഴ്സ്