കെയർ ഓഫ് സൈറാ ബാനു – ⭐⭐⭐


പോരാട്ടവീര്യത്തിന്റെ പെൺശബ്ദം – ⭐⭐⭐

ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒന്നായിരിക്കും അമ്മ എന്ന ദൈവതുല്യമായ വിരൽസ്പർശം. നമ്മൾ പോലുമറിയാതെ ആ അജ്ഞാത കരസ്പർശം നമ്മളെ സംരക്ഷിച്ചുകൊണ്ടിരിക്കും. അത്തരത്തിലുള്ള ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ആർ.ജെ.ഷാനും ബിപിൻ ചന്ദ്രനും ചേർന്നെഴുതി ആന്റണി സോണി സംവിധാനം ചെയ്ത കെയർ ഓഫ് സൈറ ബാനു.

മാൿട്രോ പിക്ചേഴ്സും ആർ.വി.ഫിലിംസും ഇറോസ് ഇൻറ്റർനാഷണലും സംയുകതമായി നിർമ്മിച്ചിരിക്കുന്ന കെയർ ഓഫ് സൈറാ ബാനുവിൽ മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബിയുടെ മകൻ ഷെയ്ൻ നിഗമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശബ്ദസാന്നിധ്യത്തിലൂടെ മോഹൻലാലും ഈ സിനിമയുടെ ഭാഗമാകുന്നു. നവാഗതരായ അബ്ദുൾ റഹ്‌മാനും സാഗർ ദാസുമാണ് ഈ സിനിമയുടെ ഛായാഗ്രഹണവും സന്നിവേശവും നിർവഹിച്ചത്. മെജോ ജോസഫാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്.

പ്രമേയം: ⭐⭐⭐
മകന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കെയർ ഓഫ് സൈറാ ബാനു. ആർ.ജെ.ഷാനിനു ലഭിച്ച പത്രവാർത്തയാണ് ഈ കഥയ്ക്കാണ് ആധാരം. രക്തബന്ധത്തേക്കാൾ വലുതാണ് ആത്മബന്ധം, നിരപരാധികളെ കുറ്റക്കാരാക്കുകയും കുറ്റം ചെയ്തവരെ നിരപരാധികളാക്കുകയും ചെയ്യുന്ന റോഡ് നിയമങ്ങളിലുള്ള പഴുതുകൾ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയ വിഷയങ്ങളും ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നു. സമീപകാലത്തിറങ്ങിയ മികച്ച കഥയുള്ള ഒരു സിനിമയാണിത് എന്ന് നിസംശയം പറയാം.

തിരക്കഥ: ⭐⭐⭐
ആർ.ജെ.ഷാനും ബിപിൻ ചന്ദ്രനും ചേർന്നാണ് കഥാസന്ദർഭങ്ങൾ എഴുതിയത്. അമ്മയുടെ കരസ്പർശം ദൈവതുല്യമാണെന്ന് മകൻ ഫോട്ടോയിലൂടെ ആശയവിനിമയം നടത്തുന്ന രംഗമാണ് ഈ സിനിമയിലെ ഏറ്റവും മികച്ചത്. അതുപോലെ മികവുറ്റതായി തോന്നിയത് പീറ്റർ ജോർജ് ആരായിരുന്നുവെന്നും അയാളുടെ ഫോട്ടോഗ്രാഫി ഏതു തരത്തിലുള്ളതായിരുന്നു എന്ന ആദ്യ പകുതിയിലെ രംഗങ്ങളാണ്. സൈറാ ബാനുവിന്റെ ബാല്യവും അവർ ജോഷ്വാ പീറ്ററിന്റെ വളർത്തമ്മയായത് എങ്ങനെയെന്നും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലെ കോടതി രംഗങ്ങൾ ഉദ്യോഗജനമായിരുന്നു. കോടതി മുറിയിലെ സൈറാ ബാനുവിന്റെ വാഗ്‌വാദങ്ങൾക്കു വേണ്ടി എഴുതിയ സംഭാഷണങ്ങളും മികവ് പുലർത്തി. സമകാലീന പ്രശ്നങ്ങളൊക്കെ പരാമർശിക്കുന്ന രംഗങ്ങൾക്കൊപ്പം നമ്മളുടെ നാട്ടിലെ നിയമത്തിലെ പഴുതുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സിനിമയിലെ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും പ്രേക്ഷകർക്ക് ഏറെ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ നിരവധി അവശേഷിപ്പിച്ചുകൊണ്ടു ഏവരെയും ത്രിപ്ത്തിപെടുന്ന ഒരു അവസാനവും സിനിമയ്ക്ക് ലഭിച്ചു. തിരക്കഥയിലെ പോരായ്മകൾ ഒരു പരിധിവരെ മറച്ചുപിടിക്കുന്നതു സംഭാഷണങ്ങളുടെ മികവുകൊണ്ടാണ്. സാധാരണക്കാരിയായ ഒരാൾ നിയമത്തിനു മുമ്പിൽ സത്യം തെളിയിക്കുന്നു എന്നിടത്താണ് ഈ സിനിമയുടെ വിജയം. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചതും. ബിപിൻ ചന്ദ്രൻ എഴുതിയ സംഭാഷണങ്ങൾ മികവ് പുലർത്തിയത് ക്‌ളൈമാക്‌സ് രംഗങ്ങൾക്ക് മാറ്റുകൂട്ടി.

സംവിധാനം: ⭐⭐⭐
ഒരുപിടി നല്ല മുഹൂർത്തങ്ങളുള്ള കഥാസന്ദർഭങ്ങളെ ഏച്ചുകെട്ടലില്ലാതെയും വലിച്ചുനീട്ടാതെയും വിശ്വസനീയതയോടെ അവതരിപ്പിച്ച ആദ്യപകുതി കുടുംബപ്രേക്ഷകർക്കു ഇഷ്ടപെടുന്ന രീതിയിലാണ് ആന്റണി സോണി സംവിധാനം ചെയ്തിരിക്കുന്നത്. ഉദ്യോഗജനകമായ കഥാഗതിയും സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും മഞ്ജു വാര്യരുടെ അഭിനയവും കൃത്രിമത്വമില്ലാത്ത അവതരണ രീതിയുംകൊണ്ട് രണ്ടാം പകുതി യുവാക്കളുടെയും സ്ത്രീകളുടെയും കയ്യടി നേടുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കോടതി മുറിയിലെ അവസാന രംഗങ്ങളെല്ലാം കയ്യടക്കത്തോടെ സംവിധാനം ചെയ്യുവാനും ആന്റണി സോണിക്ക് സാധിച്ചു. മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ രണ്ടാം വരവിനു കാരണമായത് ഗുരു റോഷൻ ആൻഡ്രുസ് ആണെങ്കിൽ, രണ്ടാം വരവിന്റെ മാറ്റുകൂട്ടുവാൻ കാരണമായത് ശിഷ്യനായ ആന്റണി സോണിയാണ്. ഈ സിനിമയുടെ ദൂഷ്യവശങ്ങളിലേക്കു കടക്കുമ്പോൾ ആദ്യമായി പറയുവാനുള്ളത് അമല അക്കിനേനിയെ പോലെ മലയാള ഭാഷ വഴങ്ങാത്ത ഒരാളെകൊണ്ട് എന്തിനാണ് പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യിപ്പിച്ചത്? പല രംഗങ്ങളുടെയും തീവ്രത നഷ്ടപ്പെടുത്തുന്ന ഒന്നായിരുന്നു അമലയുടെ അഭിനയം. അതുപോലെ തന്നെ ജോഷ്വായും സൈറാ ബാനുവും തമ്മിലുള്ള ഹാസ്യ രംഗങ്ങൾ അരോചകമായി തോന്നി. മേല്പറഞ്ഞ ഒന്ന് രണ്ടു കുറവുകളൊക്കെ ക്ഷമിച്ചു കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒന്നാണ് കെയർ ഓഫ് സൈറാ ബാനു. സാധാരണക്കാരായ വീട്ടമ്മമാർക്ക്‌ പ്രജോദനമാകുന്ന അവതരണ രീതിയാണ് കെയർ ഓഫ് സൈറാ ബാനുവിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാക്കി മാറ്റുന്നത്.

സാങ്കേതികം: ⭐⭐⭐
അബ്ദുൾ റഹിം പകർത്തിയ രംഗങ്ങൾ സന്നിവേശം ചെയ്തത് സാഗർ ദാസ് ആണ്. ശരാശരി നിലവാരത്തിൽ കൂടുതലൊന്നും പകിട്ട് അബ്ദുൾ റഹിമിന്റെ ഛായാഗ്രഹണത്തിനില്ല. എന്നാൽ തുടക്കക്കാരന്റെ പരിചയക്കുറവുമില്ല. ആദ്യപകുതിയുടെ തുടക്കത്തിൽ കുത്തിനിറച്ച കുറെ രംഗങ്ങളുടെ ആവശ്യകത എന്തെന്ന് സന്നിവേശകനായ സാഗർ ദാസിനും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. ഗോഡ്സ് ഹാൻഡ് എന്ന ഒരൊറ്റ രംഗം മാത്രം മതിയാകുമായിരുന്നു സൈറാ ബാനുവും ജോഷ്വായും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകർക്ക് മനസ്സിലാക്കികൊടുക്കുവാൻ. സിനിമയുടെ ദൈർഘ്യം കൂട്ടുവാൻ സാധിച്ചതല്ലാതെ വേറൊരു പ്രയോജനവും ആദ്യ പതിനഞ്ചു മിനിറ്റുകൾകൊണ്ട് ഈ സിനിമയ്ക്കുണ്ടായിട്ടില്ല. മെജോ ജോസഫ് ഒരുക്കിയ പാട്ടുകൾ ശരാശരിയിലൊതുങ്ങി. ഹരിനാരായണനും ജിലോ ജോസഫുമാണ് ഗാനരചന. എന്നാൽ, മെജോ നിർവഹിച്ച പശ്ചാത്തല സംഗീതം ഓരോ രംഗങ്ങൾക്കും അനിയോജ്യമായിരുന്നു. രണ്ടാം പകുതിയിലെ കോടതി മുറിയിലെ രംഗങ്ങൾ ത്രസിപ്പിക്കുന്ന രീതിയിലാക്കുവാൻ മെജോയുടെ പശ്ചാത്തല സംഗീതം വഹിച്ച പങ്കു ചെറുതല്ല. ഷാജി പുൽപള്ളിയുടെ ചമയം മഞ്ജു വാര്യർക്ക് അനിയോജ്യമായി തോന്നി. മുമ്പ് കണ്ട സിനിമകളിൽ അമിതമായ മേയ്ക്കപ്പ് അനുഭവപ്പെട്ടിരുന്നു. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐⭐⭐
സൈറാ ബാനുവായി ഉജ്ജ്വല അഭിനയമാണ് മഞ്ജു വാര്യർ കാഴ്ചവെച്ചത്. നിസ്സഹായാവസ്ഥ എന്ന ഭാവം മികവോടെ അവതരിപ്പിച്ച ഒട്ടനവധി സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്. പോലീസ് സ്റ്റേഷനിൽ ജോഷ്വായെ കാണാൻ ചെല്ലുന്ന രംഗവും, കേസിലെ വഴിത്തിരിവാകുന്ന ഒരു വസ്തുത ആനി ജോൺ തറവാടിയോട് ചോദിച്ചു മനസിലാക്കുവാൻ അവരെ കാണാൻ ചെല്ലുന്ന രംഗമൊക്കെ ഇതിനുദാഹരണം. രണ്ടാം വരവിലെ ശ്കതമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ ഈ സിനിമയിലൂടെ നടത്തിയത്. ആനി ജോൺ തറവാടിയായി അമല അക്കിനേനി അഭിനയിച്ചു കഷ്ടപെടുന്നതായി സിനിമയിലുടനീളം അനുഭവപെട്ടു. ആശാ ശരത്തിനോ വാണി വിശ്വനാഥിനോ നിഷ്പ്രയാസം അവതരിപ്പിക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നു ഈ കഥാപാത്രം. ജോഷ്വായായി തരക്കേടില്ലാതെ അഭിനയിക്കുവാൻ ഷെയിൻ നിഗത്തിനു സാധിച്ചു. മിതമായി അഭിനയിക്കുക എന്നാൽ സിനിമയിലുണ്ടനീളം ഒരൊറ്റ ഭാവം മാത്രം മുഖത്ത് വരുത്തുക എന്നല്ല അർത്ഥമെന്നു വരുംനാളുകളിൽ ഷെയിന് മനസ്സിലാക്കുവാൻ സാധിക്കട്ടെ. ഉപ്പും മുകളും എന്ന സീരിയിലിലെ ബാബു സോപാനം അഭിഭാഷകന്റെ വേഷത്തിൽ തിളങ്ങി. ഏറെ രസകരമായാണ് ആ കഥാപാത്രത്തെ ബാബു അവതരിപ്പിച്ചത്. ഇവരെ കൂടാതെ ജോൺ പോൾ, ജോയ് മാത്യു, രാഘവൻ, അശ്വിൻ മാത്യു, അമിത് ചക്കാലക്കൽ, കൊച്ചുപ്രേമൻ, ഇന്ദ്രൻസ്, സുജിത് ശങ്കർ, ജഗദീഷ്, ഗണേഷ്‌കുമാർ, അരുന്ധതി എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.

വാൽക്കഷ്ണം: സ്ത്രീകൾക്ക് പ്രജോദനമാകുന്ന ഈ സിനിമ കേരളത്തിൽ സൈറാ ബാനുമാരെ സൃഷിക്കട്ടെ!

സംവിധാനം: ആന്റണി സോണി
നിർമ്മാണം: മാൿട്രോ പിക്ചേഴ്സ്, ആർ.വി
ഫിലിംസ്, ഇറോസ് ഇൻറ്റർനാഷണൽ
കഥ: ആർ.ജെ.ഷാൻ
തിരക്കഥ: ആർ.ജെ.ഷാൻ, ബിപിൻ ചന്ദ്രൻ
സംഭാഷണം: ബിപിൻ ചന്ദ്രൻ
ഛായാഗ്രഹണം: അബ്ദുൾ റഹിം
ചിത്രസന്നിവേശം: സാഗർ ദാസ്
സംഗീതം: മെജോ ജോസഫ്
ഗാനരചന: ഹരിനാരായണൻ, ജിലോ ജോസഫ്
കലാസംവിധാനം: സിറിൽ കുരുവിള
ചമയം: ഷാജി പുൽപ്പള്ളി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഇറോസ് ഇൻറ്റർനാഷണൽ.