ആക്ഷന്‍ ഹീറോ ബിജു – ⭐⭐⭐

Action Hero Biju

ഇതാണ് പോലീസ്…ഇതാകണം പോലീസ്! ⭐⭐⭐

പോലിസ് – “പ്രൊട്ടെക്ഷന്‍ ഓഫ് ലൈഫ് ഇന്‍ സിവില്‍ എസ്റ്റാബ്ലിഷ്മെന്റ്” അഥവാ ജനങ്ങളുടെ സംരക്ഷണത്തിന്റെ കാവല്‍ക്കാരന്‍. ജനങ്ങളുടെ പരാതികള്‍ ഏതു രീതിയില്‍ ഓരോ പോലീസുകാരനും കൈകാര്യം ചെയ്യണമെന്നും, കുറ്റാവാളികളോട് എത്തരത്തില്‍ സമീപിക്കണമെന്നും എങ്ങനെ അവരെ ശിക്ഷിക്കണമെന്നും, അതുവഴി ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഈ സിനിമയിലൂടെ തുറന്നുക്കാട്ടുന്നു.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങളും അവ ചെയ്യനുണ്ടാകുന്ന സാഹചര്യങ്ങളും അതുമൂലം പുതിയ തലമുറ വഴിതെറ്റുന്നതും അവരുടെ കുടുംബങ്ങളെ മോശമായി ബാധിക്കുന്നതും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നു. യാതാര്‍ത്ഥ സംഭവങ്ങളിലൂടെ ലളിതമായ രീതിയില്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്ന ആക്ഷന്‍ ഹീറോ ബിജു മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സിനിമകളില്‍ ഒന്നാണ് എന്ന് നിസംശയം പറയാം.

സമൂഹത്തില്‍ അനീതിയും അക്രമവും നടത്തുന്ന ക്രിമിനലുകളോടും, ജനങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളോടും നെടുനീളന്‍ സംഭാഷണങ്ങള്‍ പറയുകയും സ്ലോ മോഷന്‍ രീതിയില്‍ നടക്കുകയും ചെയ്യുന്ന പോലീസ് കഥാപാത്രങ്ങള്‍ കണ്ടുശീലിച്ച മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ പുതിയ ഒരു അനുഭവമായിരിക്കും ബിജു പൌലോസ്. ആക്ഷന്‍ ഹീറോ ബിജു എന്നൊരു പേര് സിനിമയ്ക്ക് നല്‍ക്കി എന്നതുകൊണ്ട്‌ ഇന്‍സ്പെക്റ്റര്‍ ബല്‍റാമും, ബാബ കല്യാണിയും, ഭരത് ചന്ദ്രനും പ്രതീക്ഷിച്ചു സിനിമ കാണുവാന്‍ പോകുന്നവര്‍ നിരാശരായിട്ടുണ്ടെങ്കില്‍ അതു സംവിധായകന്റെയോ നിര്‍മ്മതവിന്റെയോ ഭാഗത്തുള്ള തെറ്റല്ല.

നിവിന്‍ പോളിയും ഷിബു തെക്കുംപുറവും എബ്രിഡ് ഷൈനും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ ജോജു ജോര്‍ജ്, പ്രജോദ് കലാഭവന്‍, റോണി ഡേവിഡ്‌, സുരാജ് വെഞ്ഞാറമൂട്, മേജര്‍ രവി, സൈജു കുറുപ്പ്, ജൂഡ് ആന്റണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാജന്‍ പള്ളുരുത്തി, മേഘനാഥന്‍, കൊച്ചുപ്രേമന്‍, ബോബി മോഹന്‍, അസീസ്‌, അനു ഇമ്മാനുവല്‍, ദേവി അജിത്‌, രോഹിണി, വിന്ദുജ മേനോന്‍, വത്സല മേനോന്‍, പാര്‍വതി, മഞ്ജു വാണി എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
അനീതിയും അക്രമവും ചതിയും വഞ്ചനയും മോഷണവും മയക്കുമരുന്നു ഉപയോഗവും കൊട്ടേഷനുകളും അവിഹിതവും തുടങ്ങി അനവധി കുറ്റകൃത്യങ്ങള്‍ നമ്മുടെ നഗരത്തില്‍ ദിനംതോറും നടന്നുകൊണ്ടിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുക്കുന്ന നിയമപാലകര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും, അവയെല്ലാം തരണം ചെയ്തു കുറ്റവാളികളെ എങ്ങനെ നിയമത്തിനു മുന്നിലെത്തിക്കുന്നു എന്നതുമാണ്‌ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ പ്രമേയം. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപെട്ടിട്ടുണ്ടെങ്കിലും, അവയില്‍ നിന്നും വ്യതസ്തമായി രീതിയില്‍ തെറ്റുകളും ശരികളും പ്രേക്ഷര്‍ക്കു ബോധ്യമാക്കികൊടുക്കുന്ന കഥയുടെ അവതരണമാണ് ആക്ഷന്‍ ഹീറോ ബിജു.

തിരക്കഥ: ⭐⭐⭐
എതൊരു നല്ല സിനിമയുടെ പിന്നിലും ശക്തമായ ഒരു തിരക്കഥയുണ്ടാകും എന്ന് അടിവരയിട്ടു തെളിയിക്കുന്ന രീതിയിലാണ് ഈ സിനിമയും. സംവിധായകന്‍ എബ്രിഡ് ഷൈനും പുതുമുഖം മുഹമ്മദ്‌ ഷഫീക്കും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്‌ ഈ സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളും, അവക്കെതിരെ നീതി നടപ്പിലാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ബിജു പൗലോസ് എന്ന നിയമപാലകനും.

ഒരു നിയമപാലകന്‍ തമാശ പറയുന്ന ലാഘവത്തോടെ പരാതിക്കരോട് സംസാരിക്കുമോ എന്ന ചോദ്യം മനസ്സില്‍ ഉണര്‍ത്തുന്ന ഒന്ന് രണ്ടു രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. പരസ്യമായി കുളിക്കുന്നത്തിനു പരാതി നല്‍കിയ സന്ദര്‍ഭവും, ഓട്ടോക്കാരനും സ്ത്രീയും തമിലുള്ള വഴക്കിനിടയില്‍ ഈ സ്ത്രീയോടും നിനക്ക് പ്രേമം തോന്നിയോ എന്ന ചോദ്യവും, പോലീസിന്റെ വാക്കിടോക്കി കള്ളുകുടിയന്‍ ഉപയോഗിക്കുന്ന രംഗങ്ങളും ഇതിനുദാഹരണം. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശം കൂടിയുള്ളതിനാലാകണം കുറച്ചു രംഗങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ എഴുതിയത്.

ഇന്നത്തെ തലമുറ സഞ്ചരിക്കുന്ന തെറ്റായ വഴികളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുടുംബളാണ് എന്ന ഒരു സന്ദേശവും ഈ സിനിമയിലൂടെ സമൂഹത്തിനു നല്‍കുന്നു. കൌമാരക്കാര്‍ കഞ്ചാവ് ഉപയോഗിക്കുന്നതും, ഭാര്യ ഭര്‍തൃ ബന്ധത്തിനിടയിലുള്ള അവിഹിത ബന്ധവും, അമ്മയുടെ തലയടിച്ചു പൊട്ടിച്ചു പ്രതികാരം തീര്‍ക്കുന്ന മകനും, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ നഷ്ടപെട്ടതും തുടങ്ങി നിരവധി സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നു.

സംവിധാനം: ⭐⭐⭐
ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ അച്ഛനും മകനും തമിലുള്ള ആത്മബന്ധത്തിന്റെ കഥ ഗൃഹാതുരുത്വത്തോടെ അവതരിപ്പിച്ച 1983 എന്ന സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ഹീറോ ബിജു, സമൂഹത്തിലെ നന്മ-തിന്മകളെകുറിച്ചും, അവ നേരിടേണ്ടി വരുകയും അവയെല്ലാം തരണം ചെയ്തു പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒരു നിയമപാലകന്റെ ജീവിതവും അവതരിപ്പിച്ചിരിക്കുന്നു.

സിനിമയുടെ അവസാന രംഗങ്ങളില്‍ ഒന്നില്‍ പിടിക്കിട്ടാപുള്ളിയുടെ കത്തിയുടെ കുത്തേറ്റു കഴിഞ്ഞ ഉടനെ ബിജു പൌലോസ് പറയുന്ന സംഭാഷണങ്ങള്‍ ആ അവസരത്തില്‍ പറയുമോ ചോദ്യം പ്രേക്ഷകരുടെ മനസ്സില്‍ തോന്നിയിട്ടുണ്ടാവം. മേല്‍പറഞ്ഞത്‌ പോലെ ഒന്ന് രണ്ടു കല്ലുകടികളുള്ള രംഗങ്ങള്‍ ഒഴികെ സംവിധാനത്തില്‍ അച്ചടക്കം പാലിച്ചിട്ടുണ്ട് എബ്രിഡ് ഷൈന്‍. സംവിധായകനെന്ന നിലയില്‍ മികച്ച നടീനടന്മാരെ ഈ സിനിമയിലെ കഥാപാത്രങ്ങളാക്കി ജീവിപ്പിച്ചതിനും, ലളിതമായ രീതിയില്‍ അതിഭാവുകത്വമില്ലാതെ കഥ അവതരിപ്പിച്ചതിനും എബ്രിഡ് അഭിനന്ദനം അര്‍ഹിക്കുന്നു! കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കുറെ നല്ല സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍ക്കാന്‍ സാധിച്ചു എന്നതില്‍ സംവിധായകന് എന്നും അഭിമാനിക്കാം!

സാങ്കേതികം: ⭐⭐⭐
അലക്സ് ജെ പുള്ളിക്കല്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയോടും പ്രമേയത്തോടും ചേര്‍ന്ന്പോകുന്നു. രംഗങ്ങളുടെ സന്നിവേശം നിര്‍വഹിച്ചത് മനോജാണ്. അനാവശ്യമായ വലിച്ചുനീട്ടലുകള്‍ ഒന്നുമില്ലാതെ കൃത്യമായ രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ മനോജിനു സാധിച്ചിട്ടുണ്ട്. ജെറി അമല്‍ദേവിന്റെ സംഗീത സംവിധാനത്തില്‍ ചിട്ടപെടുത്തിയ പൂക്കള്‍ പനിനീര്‍പൂക്കള്‍ ശ്രവ്യസുന്ദരമാണ്. ഹരി നാരായണനും സന്തോഷ്‌ വര്‍മ്മയുമാണ്‌ ഗാനരചന. ആവശ്യമുള്ള രംഗങ്ങളില്‍ മാത്രം പശ്ചാത്തല സംഗീതം നല്‍കിയത് സിനിമയുടെ സ്വഭാവത്തോട് നീതിപുലര്‍ത്തുന്നു. രാജേഷ്‌ മുരുകേശനാണ് പശ്ചാത്തല സംഗീതം. എം.ഭാവയാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അഭിനയം: ⭐⭐⭐⭐
സത്യസന്ധനും കര്‍മ്മനിരധനുമായ സബ് ഇന്‍സ്പെക്ടര്‍ ബിജു പൌലോസായി നിവിന്‍ പോളി തന്റെ വേഷത്തോട് നീതിപുലര്‍ത്തി. ബിജുവിന്റെ സന്തത സഹചാരികളായി ജോജുവും പ്രജോദും റോണിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ച പിന്തുണ നല്‍കി. ഈ സിനിമയിലെ എടുത്ത പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് സുരാജ് വെഞ്ഞാറമൂടാണ്. നാളിതുവരെ സുരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാം. അതുപോലെ മേഘനാഥനും രോഹിണിയും ദേവി അജിത്തും അഭിനയ മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

വാല്‍ക്കഷ്ണം: ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന റിയലസ്റ്റിക്ക് പോലീസ് കഥ!

സംവിധാനം: എബ്രിഡ് ഷൈന്‍
നിര്‍മ്മാണം: നിവിന്‍ പോളി, ഷിബു തെക്കുംപുറം
രചന: എബ്രിഡ് ഷൈന്‍, മുഹമ്മദ്‌ ഷഫീക്ക്
ചായാഗ്രഹണം: അലക്സ് ജെ. പുള്ളിക്കല്‍
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: ജെറി അമല്‍ദേവ്
പശ്ചാത്തല സംഗീതം: രാജേഷ്‌ മുരുകേശന്‍
ഗാനരചന: ഹരിനാരായണന്‍, സന്തോഷ്‌ വര്‍മ്മ
കലാസംവിധാനം: എം. ബാവ
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
ശബ്ദമിശ്രണം: എസ്. രാധാകൃഷ്ണന്‍
വിതരണം: എല്‍. ജെ. ഫിലിംസ്