സത്യ – ⭐


ചിന്തിച്ചില്ലാ…ശെരിക്കും ചിന്തിച്ചില്ലാ! – ⭐

സ്നേഹപ്രകാരമുള്ള മുന്നറിയിപ്പ്!

ഈ സിനിമ കാണാൻ പോകുന്നവർ നിർബന്ധമായും അങ്ങേയറ്റം ക്ഷമയുള്ള സുഹൃത്തുക്കളെ കൂടെ കൂട്ടുക!

ചിന്തിച്ചോ, നിങ്ങൾ ചിന്തിച്ചോ? എന്ന് ഈ സിനിമയിലെ പാട്ടിന്റെ വരികളിലൂടെ ഒരു സൂചന നൽകിയ ഗാനരചയ്താവ് ഹരിനാരായണന്റെ വാക്കുകൾ നിർമ്മാതാവ് ഫിറോസ് സഹീദ് ചെവിക്കൊണ്ടില്ല. ഷെഹ്‌നാസ് സിനിമയ്ക്ക് വേണ്ടി ഫിറോസാണ് സത്യ നിർമ്മിച്ചത്. പ്രതിഭ ഫിലിംസാണ് പ്രദർശനത്തിനെത്തിച്ചത്.

അന്തരിച്ച സംവിധായകൻ ദീപന്റെ ഓർമ്മകൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സത്യ തുടങ്ങുന്നത്. ലീഡർ എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ഷാജി കൈലാസ് ശിഷ്യനാണ് ദീപൻ. തുടർന്ന്, പുതിയ മുഖം, ഹീറോ, സിം, ഗ്യാങ്സ് ഓഫ് വടക്കുംനാഥൻ, ഡോൾഫിൻസ് എന്നീ സിനിമകളും സംവിധാനം നിർവഹിച്ചു. ദീപന്റെ അവസാന സിനിമയായ സത്യയുടെ രചന നിർവഹിച്ചത് എ.കെ.സാജനാണ്.

പ്രമേയം: ⭐
പ്രത്യേക ലക്ഷ്യങ്ങളുള്ള ചൂതുകളിക്കാരനാണ് സത്യ ക്രിസ്റ്റഫർ. സത്യ തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ റോസി എന്ന അഭിസാരികയെ തേടിയിറങ്ങുന്നതാണ് ഈ സിനിമയുടെ കഥ. റോസിയെ തന്റെ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ സത്യയ്ക്കാകുമോ? ലക്ഷ്യത്തിലെത്തുന്നതിനു വേണ്ടി സത്യ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ സത്യയ്ക്കു സാധിക്കുമോ? സങ്കീർണ്ണമായ ഈ കഥയെഴുതുന്നതിനിടയിൽ പ്രമേയമൊന്നും രൂപപെടുത്തിയെടുക്കുവാൻ എ.കെ.സാജൻ ശ്രമിച്ചില്ല എന്നത് ആശ്വാസകരം!

തിരക്കഥ: ⭐
ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളും ആശ്ചര്യപ്പെടുത്തുന്ന കഥാഗതിയും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ക്‌ളൈമാക്‌സും കഷ്ടപ്പെട്ട് ചിന്തിച്ചു എഴുതിയ എ.കെ.സാജന് പ്രത്യേക പരാമർശം ട്രോളന്മാരുടെ ജ്യൂറി നൽകുവാൻ സാധ്യതയുണ്ട്! മൂത്രശങ്ക തോന്നുന്ന നായികയ്ക്ക് കാര്യം സാധിക്കുവാനായി ബിയർ ബോട്ടിൽ നൽകുക, ബൈക്ക് പൊട്ടിത്തെറിച്ചിട്ടും ഒരു പോറൽപോലും സംഭവിക്കാതെ വില്ലന്മാർ തിരികെയെത്തുക, നൂറു വില്ലന്മാരെ നായകൻ ഇടിച്ചുവീഴ്ത്തുക, കൃത്യമായ ഇടവേളകളിൽ കുത്തിനിറച്ച ഐറ്റെം ഡാൻസുകൾ തുടങ്ങിയവയാണ് ചില ഉദ്യോഗജനക കഥാസന്ദർഭങ്ങൾ. സിനിമ കാണുന്നവരുടെ ആകാംഷ കൂട്ടുവാനായി എഴുതിയ രംഗമാണ് പോലീസ് ഉദ്യോഗസ്ഥനായുള്ള സത്യയുടെ ചീട്ടുകളി. പത്തു മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യത്തിലെത്തേണ്ട സത്യയെ പോലീസ് ചീട്ടുകളിച്ചു ജയിക്കാൻ വെല്ലുവിളിക്കുന്നു. അവിടെ പാലുകാച്ചൽ ഇവിടെ താലികെട്ട് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു മേല്പറഞ്ഞ ആ രംഗം. ക്‌ളൈമാക്‌സിൽ പ്രധാന വില്ലനെ കൊല്ലാതെവിടുന്നത് ഈ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണോ എന്ന ആശങ്കയും ഭീതിയും പ്രേക്ഷകരുടെ മുഖത്ത് പ്രകടമായിരുന്നു. കഥാവസാനം ലക്ഷ്യത്തിലെത്തുന്ന നായകന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചു അയാൾ കോടീശ്വരനാകുന്നു. ആ വേദനിക്കുന്ന കോടീശ്വരൻ ഒരു പടുകൂറ്റൻ ചൂത്താട്ടകേന്ദ്രം തുടങ്ങുന്നിടത്തു കഥ അവസാനിക്കുന്നു.

സംവിധാനം: ⭐
ദീപന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്ത അവതരണ രീതിയാണ് സത്യയുടേത്. കഥാഗതിയിലുള്ള വഴിത്തിരിവുകളോ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയോ ശ്രദ്ധിക്കാതെ, നായകനെ അതിബുദ്ധിമാനായും അതിമാനുഷികനായും അവതരിപ്പിക്കാൻ ശ്രമിച്ചതാണ് സിനിമയ്ക്ക് ദോഷകരമായത്. നായകനും നായികയും കാറിൽ സഞ്ചരിക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ച രീതി കൃത്രിമത്വം നിറഞ്ഞതായിരുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത അഭിനേതാക്കളുടെ കാര്യം പറയേണ്ടതില്ല. അത്രയ്ക്കും പരിതാപകരമായിരുന്നു പലരുടെയും പ്രകടനം. കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ഒരുവശവും കണ്ടുമടുത്ത പഴഞ്ചൻ അവതരണം മറുവശത്തും. സമ്പൂർണ്ണ നിരാശ സമ്മാനിക്കുന്ന സിനിമ എന്നതാണ് ഒറ്റവാചകത്തിൽ ഈ സിനിമയ്ക്ക് നൽക്കാനാവുന്ന വിശേഷണം.

സാങ്കേതികം: ⭐⭐
ട്രോളന്മാർ ആഘോഷമാക്കിയ ഭക്തരതി ഗാനങ്ങളായ ‘ചിലങ്കകൾ’,’ചിന്തിച്ചോ നീ’ എന്നിവ ചിട്ടപ്പെടുത്തിയത് ഗോപി സുന്ദറാണ്. ഹരിനാരായണനും ജിലു ജോസഫുമാണ് ഗാനരചന. ആലാപന മികവുകൊണ്ട് രണ്ടു പാട്ടുകളും കേൾക്കാൻ രസമുള്ളവയാണ് എന്നത് സത്യം. പക്ഷെ, അവ രണ്ടും ഐറ്റെം ഡാൻസിന് ചേരുന്നവയായിരുന്നില്ല. രൗദ്രം എന്ന സിനിമയുടെ പാശ്ചാത്തല സംഗീതം അതേപടി പകർത്തി ജയറാമിന്റെ മാസ്സ് കൂൾ രംഗത്തിനു നൽകിയിട്ടുണ്ട്. സംഘട്ടന രംഗങ്ങൾക്ക് ശബ്ദകോലാഹലങ്ങൾ വേറെയും. ഭരണി കെ. ധരനാണ് ഛായാഗ്രഹണം നിർവഹിച്ചത്. തീർത്തും നിരാശപ്പെടുത്തിയ ഒന്നാണ് ഈ സിനിമയിലെ രംഗങ്ങൾ. റോഡ് മൂവി എന്ന അവകാശവാദത്തോടെ വന്ന ഈ സിനിമയിലെ ഏറ്റവും കൃത്രിമത്വം നിറഞ്ഞതായിരുന്നു റോഡിലെ ഓരോ രംഗങ്ങളും. സംജിത് സന്നിവേശം നിർവഹിച്ച രീതി ഒരല്പം ആശ്വാസകരമായിരുന്നു. സിനിമ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചതിനു പ്രത്യേക നന്ദി! ആക്ഷൻ സിനിമകൾ ഇഷ്ടമാകുന്ന പ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്ന സംഘട്ടനങ്ങളാണ് കനൽ കണ്ണൻ ഒരുക്കിയിരിക്കുന്നത്. കല മാസ്റ്ററാണ് നൃത്ത സംവിധാനം. ചിലങ്കകൾ എന്ന ഗാനത്തിന്റെ നൃത്ത സംവിധാനം മികവ് പുലർത്തി. എസ്. ബി. സതീഷാണ് വസ്ത്രാലങ്കാരം. ആക്ഷൻ സിനിമകൾക്ക് യോജിച്ച സെറ്റുകൾ ഒരുക്കുവാൻ ബോബന് സാധിച്ചു.

അഭിനയം: ⭐⭐
നിത്യഹരിത നായകൻ ജയറാമിന്റെ പ്രിയപ്പെട്ട നടനും സുഹൃത്തുമാണ് കമൽഹാസൻ. കമൽഹാസന്റെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സത്യ എന്ന കഥാപാത്രം ജയറാം അവതരിപ്പിച്ചത്. സംഭാഷണങ്ങളുടെ ഉച്ചരാണം പോലും കമൽഹാസനെ പോലെയാക്കുവാൻ ജയറാം ശ്രമിച്ചിട്ടുണ്ട്. ഏറെ നാളായി ആക്ഷൻ സിനിമകളിൽ അഭിനയിക്കാതെയിരുന്ന ജയറാം തന്റെ കഴിവ് മുഴുവൻ ഉപയോഗപ്പെടുത്താതെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയറാമിനെ കൂടാതെ റോമ, പാർവതി നമ്പ്യാർ, സാജു നവോദയ, രാഹുൽ ദേവ്, രോഹിണി, അനിൽ മുരളി, അജു വർഗീസ്, അബു സലിം, സോഹൻ സീനുലാൽ, മൻരാജ്, നളിനി എന്നിവരാണ് സത്യയിലെ പ്രധാന അഭിനേതാക്കൾ. മേല്പറഞ്ഞതിൽ ഒരാൾപോലും ആത്മാർത്ഥതയോടെ കഥാപാത്രത്തെ അവതരിപ്പിച്ചതായി തോന്നിയില്ല എന്നത് ദുഃഖകരമായ സത്യമാണ്.

വാൽക്കഷ്ണം: സമ്പൂർണ്ണ ചലച്ചിത്ര ദുരന്തമാണ് സത്യ!

സംവിധാനം: ദീപൻ
രചന: എ.കെ.സാജൻ
നിർമ്മാണം: ഫിറോസ് സഹീദ്
ഛായാഗ്രഹണം: ഭരണി കെ.ധരൻ
ചിത്രസന്നിവേശം: സംജിത്
ഗാനരചന: ഹരിനാരായണൻ, ജിലു ജോസഫ്
സംഗീതം: ഗോപി സുന്ദർ
സംഘട്ടനം: കനൽ കണ്ണൻ
നൃത്തസംവിധാനം: കല മാസ്റ്റർ
ചമയം: രതീഷ് അമ്പാടി
കലാസംവിധാനം: ബോബൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്
ശബ്ദസംവിധാനം: അജിത് എ.ജോർജ്
എഫറ്റ്‌സ്: മുരുകേഷ്
വിതരണം: പ്രതിഭ ഫിലിംസ്.