ഒരു മുറൈ വന്ത് പാർത്തായാ – ⭐⭐

image

ഒരു മുറൈ വന്ത് പാരുങ്കെ സന്തോഷമാ പോങ്കെ! – ⭐⭐

മല്ലാപുരം എന്ന കേരളത്തിലെ ഒരു ഗ്രാമം. ബിരുദ്ധധാരിയായ പ്രകാശനാണ് ആ ഗ്രാമത്തിലെ ഏക എലക്ട്രീഷ്യൻ. വിവാഹപ്രായമെത്തിയ പ്രകാശന് ജാതകത്തിൽ ദോഷമുള്ളതിനാൽ വിവാഹം നടക്കുന്നില്ല. വീട്ടുക്കാരും കൂട്ടുകാരും അറിയാതെ പ്രകാശൻ അശ്വതിയെ പ്രണയിക്കുന്നു. പ്രകാശന്റെ ജീവിതത്തിലേക്ക് ഒരു രാത്രി പാർവതി എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്ന് പ്രകാശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പുതുമുഖം സാജൻ കെ. മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്ത്‌ പാർത്തായാ എന്ന സിനിമയുടെ കഥ.

പ്രകാശനായി ഉണ്ണി മുകുന്ദനും, പാർവതിയായി പ്രയാഗ മാർട്ടിനും, അശ്വതിയായി സനുഷയും അഭിനയിച്ചിരിക്കുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ്  ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.

പ്രമേയം: ⭐
കഥാനായകനും ഒരുപറ്റം സുഹൃത്തുക്കളും, കഥാനായകന്റെ പ്രണയവും, നിഷകളങ്കരായ ഗ്രാമനിവാസികളും, വർഷാവർഷം അവിടെ നടക്കുന്ന കായിക മത്സരവും ഒക്കെ 90കളിലെ മലയാള സിനിമയിൽ സജീവമായ കഥ പശ്ചാത്തലമായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ നിഗൂഡ ലക്ഷ്യങ്ങളുമായി വരുന്ന മറ്റൊരു പെൺകുട്ടി നായകന്റെ കൂടെ സന്തതസഹാചാരിയകുകയും ചെയ്യുമ്പോൾ അത്യന്തം രസകരമായ ഒരു ത്രികോണ പ്രണയകഥയകുമെന്ന് പ്രേക്ഷകർ കരുതും. എന്നാൽ, പ്രണയകഥയെന്നു തോന്നിപ്പിച്ചു മറ്റൊരു തലത്തിലേക്ക് ഈ സിനിമയുടെ കഥ ചെന്നെത്തുന്നു. ഈ 21നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ, സംവിധായകൻ ഉദ്ദേശിച്ചത് ഒരു കെട്ടുകഥയാകം എന്ന് കരുതാം. എന്നിരുന്നാലും സിനിമയിലുടനീളം കഥയുടെ വിശ്വസനീയത ഒരു ചോദ്യമായി പ്രേക്ഷകരുടെ മനസ്സിലുണ്ടാകുമെന്നുറപ്പ്.

തിരക്കഥ: ⭐⭐
നവാഗതനായ അഭിലാഷ് ശ്രീധരനാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചകളായി മുൻപോട്ടു പോകുന്ന ആദ്യപകുതി പ്രവചിക്കാനാവുന്നതും കണ്ടുമടുത്തതും തന്നെ. അപ്രതീക്ഷിത ട്വിസ്റ്റൊടെ ആദ്യപകുതി അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആകാംഷയുണ്ടാക്കുവാൻ കഥാസന്ദർഭങ്ങൾക്ക് സാധിച്ചു. സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സുപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ ആകാംഷയോടെ കണ്ടിരുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള തമാശകളില്ല എന്നത് വലിയൊരു ആശ്വാസമാണ്. സുരാജ് വെഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രവും കഥാസന്ദർഭങ്ങളും രസകരമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സും പ്രവചിക്കാനാവുന്നതായിരുന്നുവെങ്കിലും വ്യതസ്ഥ രീതിയിലായി അവതരിപ്പിച്ചത് പുതുമ നൽകി.

സംവിധാനം: ⭐⭐⭐
പുതുമുഖം സാജൻ കെ. മാത്യുവിന്റെ സംവിധാനമികവ് ഒന്നുകൊണ്ടു മാത്രമാണ് അവിശ്വസനീയമായ ഒരു പ്രമേയവും കഥയും രസകരമായി പ്രേക്ഷകർക്ക്‌ തോന്നിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സത്യസന്ധമായ ഹാസ്യരംഗങ്ങളും, കണ്ണിനു കുളിർമ്മയേകുന്ന ലൊക്കേഷനുകളും, നല്ല പാട്ടുകളും, കഥാപാത്രങ്ങൾക്ക് അനിയോജ്യരായ അഭിനേതാക്കളും അങ്ങനെ എല്ലാ ഘടഗങ്ങളും ഒത്തുചേർന്നു വന്നത് സംവിധായകന് തുണയായി. രണ്ടാം പകുതിയിലെ സന്ദർഭങ്ങൾ പതിഞ്ഞ താളത്തിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. എന്നാലും സിനിമയുടെ അവസാനം വരെ ഒരു ആകാംഷ ജനിപ്പിക്കുവാൻ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

സാങ്കേതികം: ⭐⭐⭐
അവിശ്വസനീയമായ ഒരു കഥയെ കെട്ടുകഥ എന്ന് വിശേഷിപ്പിക്കാമെങ്കിലും അതു രസകരമായി പ്രേക്ഷകർക്ക്‌ ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിനു സംവിധായകനെ സഹായിച്ച വ്യക്തികളാണ് ചായഗ്രാഹകനും സംഗീത സംവിധായകനും. ധനേഷ് രവീന്ദ്രനാഥ് പകർത്തിയ രംഗങ്ങൾ മികവുറ്റതായിരുന്നു. അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നൽക്കുവാൻ വിനു തോമസിന് സാധിച്ചു.
അഭിലാഷ് ശ്രീധരന്റെ വരികൾക്ക് വിനു തോമസ്‌ ഈണമിട്ട 4 ഗാനങ്ങളും മികവു പുലർത്തി. മുഴുതിങ്കൾ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും മികച്ചതായി അനുഭവപെട്ടത്‌. ബിബിൻ പോൾ സാമുവലാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പതിഞ്ഞ താളത്തിൽ പറഞ്ഞുപോയത്‌ പ്രേക്ഷകരെ മുഷിപ്പിച്ചു. എം.ബാവയാണ് ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ഒരുക്കിയത്. സജി കാട്ടാക്കടയുടെ മേയിക്കപ്പും മാഫിയ ശശിയുടെ ഗുസ്ത്തി മത്സരത്തിലെ സംഘട്ടന രംഗങ്ങളും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിക്രമാദിത്യനു ശേഷം ഉണ്ണി മുകുന്ദന് ലഭിച്ച നായക കഥാപാത്രങ്ങളിൽ മികച്ചതാണ് ഈ സിനിമയിലെ പ്രകാശൻ. തനിക്കാവുന്ന രീതിയിൽ പ്രകാശനെ അവതരിപ്പിക്കുവാൻ ഉണ്ണിയ്ക്ക് സാധിച്ചു. പിസാസ് എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രയാഗ മാർട്ടിൻ പാർവതി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. സുധി കോപ്പയും പ്രശാന്ത്‌ ഡോമിനികും സാദിക്കും ബിന്ദു പണിക്കരും അവരവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്‌, കലാഭവൻ നാരായണൻകുട്ടി, കൊച്ചുപ്രേമൻ, സാബുമോൻ, സനൂഷ, സീമ ജി.നായർ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: ഒരു വട്ടം കുടുംബസമേതം കണ്ടു ചിരിക്കാം പിന്നെ മറക്കാം!

സംവിധാനം: സാജൻ കെ. മാത്യു
നിർമ്മാണം: സിയാദ് കോക്കർ
രചന: അഭിലാഷ് ശ്രീധരൻ
ചായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബിബിൻ പോൾ സാമുവൽ
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ഷീബ
മേയിക്കപ്പ്: സജി കാട്ടാക്കട
സംഘട്ടനം: മാഫിയ ശശി
വിതരണം: കോക്കേഴ്സ് ത്രു കലാസംഘം