പ്രേക്ഷകരുടെ ദുരിത രാവുകൾ! – ⭐
മൂന്ന് ലക്ഷ്യങ്ങളുമായി കൊച്ചിയിലെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ഷാനിൽ മുഹമ്മദ് അവതരിപ്പിച്ച അവരുടെ രാവുകൾ. അവതരണത്തിലെ പുതുമ ഒഴിച്ചുനിർത്തിയാൽ കണ്ടുമടുത്ത കേട്ടുപഴകിയ കഥ തന്നെയാണ് അവരുടെ രാവുകളും.
ആത്മവിശ്വാസം നഷ്ടപെടുന്ന ആഷിക്(ആസിഫ് അലി),സിദ്ധാർഥ്(ഉണ്ണി മുകുന്ദൻ),വിജയ്(വിനയ് ഫോർട്ട്) എന്നിവർ അപരിചിതനായ മധ്യവയസ്കനെ(നെടുമുടി വേണു) പരിചയപ്പെടുന്നു. അയാളിലൂടെ മൂവരും പലതും പുതുതായി പഠിക്കുകയും അവരവരുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.
പ്രമേയം: ⭐⭐
ആത്മവിശ്വാസം നഷ്ടപ്പെട്ട് ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കാതെ മനോവിഷമം നേരിടുന്ന ഒട്ടനവധി ചെറുപ്പക്കാരെ നമ്മൾ ദിനംതോറും കാണുന്നതാണ്. ആത്മവിശ്വാസം വീണ്ടെടുക്കുവാനായി വിജയിക്കുന്നതുവരെ പരിശ്രമിക്കുക എന്നും ആത്മവിശ്വാസത്തിനു തടസ്സം നിൽക്കുന്ന മനസ്സിന്റെ ചിന്തയെ അകറ്റി നിർത്തുക എന്നതാണ് ഷാനിൽ മുഹമ്മദ് അവരുടെ രാവുകളിലൂടെ അവതരിപ്പിക്കുന്ന വിഷയം. മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് ജോൺസൺ എന്ന മധ്യവയസ്ക്കൻ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അവർക്കു പ്രചോദനമാവുകയും സ്വന്തം ജീവിതത്തിൽ അത് പ്രയോഗിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.
തിരക്കഥ: ⭐
ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്ന ആദ്യ സിനിമയ്ക്ക് ശേഷം ഷാനിൽ മുഹമ്മദ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണിത്. രണ്ടു സിനിമകളിലും അവതരിപ്പിക്കുന്ന അടിസ്ഥാന പ്രമേയം എന്നത് ജീവിത വിജയത്തിന് ആത്മവിശ്വാസം അനിവാര്യമാണെന്നാണ്. ആദ്യ സിനിമയിൽ കുട്ടികളിലൂടെ അവതരിപ്പിച്ച അതെ പ്രമേയം രൂപമാറ്റങ്ങളോടെ മുതിർന്നവരിലേക്കു പറിച്ചു നട്ടതാണ് അവരുടെ രാവുകളുടെ കഥാംശം. മൂന്ന് ലക്ഷ്യങ്ങളുള്ള മൂന്ന് ചെറുപ്പക്കാർ ഒരേ കുടക്കീഴിൽ എത്തുന്നു. അവരെ നേർവഴിക്കു നടത്തുവാൻ ശ്രമിക്കുന്ന ജോൺസൺ എന്ന കഥാപാത്രം. ഒറ്റ വാചകത്തിൽ കേൾക്കുമ്പോൾ രസകരമാണെങ്കിലും, കഥയ്ക്ക് അനിയോജ്യമായ സന്ദർഭങ്ങൾ എഴുതുവാൻ ഷാനിലിനു സാധിച്ചില്ല എന്നതാണ് എഴുതക്കാരാണെന്ന നിലയിൽ ഷാനിലിന്റെ പരാജയം. സിനിമാനടനാകുവാൻ പരിശ്രമിക്കുന്ന നായക കഥാപാത്രത്തെ പല സിനിമകളിലും പ്രേക്ഷകർ കണ്ടു മടുത്തതാണ്. ക്രിക്കറ് പ്രേമിയായ വ്യക്തിക്കു ഒരു അപകടം സംഭവിക്കുമ്പോൾ അയാൾ സ്ത്രീ ലമ്പടനാകുന്നതും പ്രേക്ഷകരെ രസിപ്പിച്ചില്ല. അറിയാതെ ചെയ്തുപോയ ഒരു തെറ്റിന്റെ കുറ്റബോധത്താൽ ജീവിക്കുന്ന മൂന്നാമത്തവന്റെ കഥ മാത്രമാണ് ഒരല്പം ആശ്വാസം നൽകിയത്. ഒരു ലഘു സിനിമയിലൂടെ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ വലിച്ചുനീട്ടി അവതരിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. കഥാസന്ദർങ്ങൾക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനിയോജ്യമായ സംഭാഷണങ്ങളായിരുന്നു സിനിമയിലുടനീളം എന്നത് ആശ്വാസകരം. നെടുമുടി വേണു അവതരിപ്പിക്കുന്ന ജോൺസൺ എന്ന കഥാപാത്രം പൂർണതയില്ലാത്തതായി അനുഭവപെട്ടു. ഒരു കാരണവുമില്ലാതെ കുറെ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരാൾ എന്ന ദുരൂഹതയോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.
സംവിധാനം: ⭐
അവതരണത്തിലുള്ള പുതുമ എന്നത് മാത്രമാണ് അവരുടെ രാവുകളെ വ്യത്യസ്തമാകുന്നത്. നോൺ ലീനിയർ അവതരണ രീതി മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും, അതിന്റെ പുതുമ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം. മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലെ ആത്മവിശ്വാസം നഷ്ടപെടാനുണ്ടായ സാഹചര്യങ്ങൾ നോൺ ലീനിയർ അവതരണ ശൈലിയിലാണ് ഷാനിൽ അവതരിപ്പിച്ചത്. പക്ഷെ, പ്രേക്ഷകരെ ഒന്നടങ്കം ആശയ കുഴപ്പത്തിലാക്കി ഈ അവതരണ ശൈലി എന്ന് വേണം കരുതാൻ. അതിനോടൊപ്പം ഇഴഞ്ഞു നീങ്ങുന്ന കഥപറച്ചിൽ കൂടിയായപ്പോൾ സമ്പൂർണ ദുരന്തമായി ഈ പരീക്ഷണം. ആത്മവിശ്വാസം നേടിയെടുക്കുന്ന രംഗങ്ങളൊന്നും വിശ്വസനീയമായിരുന്നില്ല. അരമണിക്കൂറിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ രണ്ടു മണിക്കൂറുകൊണ്ട് വലിച്ചുനീട്ടി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന നിലവാരത്തിലേക്ക് സിനിമയെ മാറ്റിയതിനു പൂർണ്ണ ഉത്തരവാദിത്വം സംവിധായകനാണ്.
സാങ്കേതികം: ⭐⭐
വിഷ്ണു നാരായണൻ പകർത്തിയ ദൃശ്യങ്ങൾ ശരാശരി നിലവാരം പുലർത്തി. പാട്ടുകളുടെ ചിത്രീകരണം ഒരല്പം പുതുമ നൽകിയെന്നല്ലാതെ മറ്റൊരു സവിശേഷതയും ഛായാഗ്രഹണത്തിൽ കണ്ടില്ല. പ്രജീഷ് പ്രകാശിന്റെ സന്നിവേശം സിനിമയെ മന്ദഗതിയിലാക്കി. ഇഴഞ്ഞു നീങ്ങുന്നതും കഥയിൽ പ്രാധാന്യമില്ലാത്തതുമായ ഒട്ടനവധി കഥാസന്ദർഭങ്ങൾ ആദ്യാവസാനം മുഴച്ചുനിന്നു. നോൺ ലീനിയർ അവതരണ രീതി പ്രേക്ഷകരെ ഒന്നടങ്കം ആശയകുഴപ്പത്തിലാക്കുകയും ചെയ്തു. ശങ്കർ ശർമ്മ ഈണമിട്ട ഏതേതോ സ്വപ്നമോ എന്ന പാട്ടും സംഗീതവും ഇമ്പമുള്ളതായിരുന്നു. വിനീഷ് ബംഗ്ലന്റെ കലാസംവിധാനം കഥാസന്ദർഭങ്ങൾക്കു അനിയോജ്യമായിരുന്നില്ല. ആസിഫ് അലി അവതരിപ്പിച്ച ആഷിക് എന്ന കഥാപാത്രത്തിന്റെ വീടും പരിസരവും എഴുപതുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. വയനാട്ടിലെ ഉൾഗ്രാമങ്ങൾ പോലും വികസനത്തിന്റെ പാതയിലാണ് എന്ന കാര്യം ബംഗ്ലൻ അറിയാഞ്ഞതാണോ ഇതിനു കാരണം?. അതേപോലെ, ആ രംഗങ്ങളിലുള്ള നാട്ടുകാരുടെ വസ്ത്രധാരണവും കഥ നടക്കുന്ന കാലഘട്ടവുമായി ഒത്തുചേർന്നു പോകുന്നില്ല.
അഭിനയം: ⭐⭐⭐
ആഷിക് എന്ന സിനിമാ മോഹിയായി സ്ഥിരം ശൈലി ആവർത്തിച്ച് പിടിച്ചുനിൽക്കുവാൻ ആസിഫ് അലിക്ക് സാധിച്ചു. വിനയ് ഫോർട്ട് പതിവ് രീതിയിൽ വിജയ് ആയി ഭേദപെട്ട പ്രകടനം കാഴ്ചവെച്ചു. ഉണ്ണി മുകുന്ദൻ നന്നേ ബുദ്ധിമുട്ടി സിദ്ധാർത്ഥ് എന്ന സ്ത്രീ ലംബടനെ അവതരിപ്പിച്ചു. മുകേഷും അജു വർഗീസും നെടുമുടി വേണുവും അവരവരുടെ രംഗങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു. ഹണി റോസും, ലെനയും, മിലാനയും വന്നുപോകുന്നു. ഇവരെ കൂടാതെ സുധി കോപ്പ, കിരൺ അരവിന്ദാക്ഷൻ, അംബിക മോഹൻ, നിഷ സാരംഗ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സഞ്ജു ശിവറാം എന്നിവർ അതിഥി താരങ്ങളായി അവസാനാമെത്തുന്നുണ്ട്.
വാൽക്കഷ്ണം: ആത്മവിശ്വാസം വീണ്ടെടുക്കുന്നത് ക്ഷമയോടെ കണ്ടിരിക്കാമെങ്കിൽ ഒരുവട്ടം അവരുടെ രാവുകൾ കാണാം!
രചന, സംവിധാനം: ഷാനിൽ മുഹമ്മദ്
നിർമ്മാണം: അജയ് കൃഷ്ണൻ
ബാനർ: അജയ് എൻറ്റർറ്റെയിമെൻറ്റ്സ്
ഛായാഗ്രഹണം: വിഷ്ണു നാരായണൻ
ചിത്രസന്നിവേശം: പ്രജീഷ് പ്രകാശ്
സംഗീതം: ശങ്കർ ശർമ്മ
കലാസംവിധാനം: വിനീഷ് ബംഗ്ലൻ
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
ചമയം: അമൽ
വിതരണം: സോപാനം എൻറ്റർറ്റെയിമെൻറ്റ്സ്