ഒരു മുത്തശ്ശി ഗദ – ⭐⭐⭐

ഒരു മുത്തശ്ശി വീരഗാഥ! – ⭐⭐⭐

മുത്തശ്ശിമാരെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് മൂന്ന് കാര്യങ്ങളാണ്. സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാനറിയുന്നവർ, സദാസമയം പ്രാർത്ഥനയുമായി ഒതുങ്ങിക്കൂടി ജീവിക്കുന്നവർ, വൈകുന്നേരങ്ങളിൽ ടെലിവിഷൻ സീരിയുലുകൾ മുടങ്ങാതെ കാണുന്നവർ. അവരിൽ നിന്നെല്ലാം വ്യതസ്ഥമായ സ്വഭാവമുള്ള ലീലാമ്മ എന്ന 65 വയസ്സുകാരി മുത്തശ്ശിയുടെ ജീവിതത്തിലെ വീരഗാഥയാണ് ജൂഡ് ആന്തണി ജോസെഫിന്റെ ഒരു മുത്തശ്ശി ഗദ.

ഇ ഫോർ എന്റർറ്റെയിൻമെൻസ്റ്റിനു വേണ്ടി മുകേഷ് ആർ.മേത്തയും എ.വി.എ.യ്ക്ക് വേണ്ടി എ.വി.അനൂപും സംയുകതമായി നിർമ്മിച്ച ഒരു മുത്തശ്ശി ഗദയിൽ പുതുമുഖം രജിനി ചാണ്ടി കേന്ദ്രകഥാപാത്രമായ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
വാർദ്ധക്യമായാൽ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ടവരല്ല നമ്മളുടെ മാതാപിതാക്കൾ എന്ന് മക്കളെ ഓർമ്മിപ്പിക്കുന്ന സിനിമയാണ് ഒരു മുത്തശ്ശി ഗദ. അതുപോലെ, മക്കളുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു ശിഷ്ടകാലം ജീവിച്ചു തീർക്കേണ്ടവരല്ല നമ്മൾ എന്ന് സ്വയം തിരിച്ചറിയണം എന്ന് പ്രായമുള്ളവരെയും ഓർമ്മപ്പെടുത്തുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. ശൈശവത്തിലും കൗമാരത്തിലും യൗവനത്തിലും നമ്മൾക്ക് ആഗ്രഹമുള്ള പോലെ വാർദ്ധക്യത്തിലും ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നു. ഒരുപക്ഷെ ഒരാളുടെ ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ നടക്കാതെ പോയ ഒരു സ്വപ്നമായിരിക്കാം. അങ്ങനെ നടക്കാതെപോയ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ വാർദ്ധക്യത്തിലും സാധിക്കണം എന്നതാണ് ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സന്ദേശം. അത്തരത്തിലുള്ള കുറെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ പുറപ്പെട്ടിറങ്ങുന്ന ലീലാമ്മയുടെ കഥയാണ് ഒരു മുത്തശ്ശി ഗദ. നിവിൻ പോളിയുടേതാണ് ഈ സിനിമയുടെ കഥാതന്തു.

തിരക്കഥ: ⭐⭐⭐
ലീലാമ്മയുടെ കുടുംബത്തിൽ മകൻ സിബിയും ഭാര്യയും രണ്ടു മക്കളുമാണുള്ളത്. മകനെ വരച്ചവരയിൽ നിർത്തുന്ന ലീലാമ്മയ്ക്കു മരുമകളെ കാണുന്നതുപോലും ദേഷ്യമാണ്. മകന്റെ സുഹൃത്തുക്കൾ അത്താഴത്തിനു വീട്ടിൽ വരുന്നതും, കൊച്ചുമകളുടെ ആൺ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതും, കൊച്ചുമകൻ സദാസമയം ഗെയിം കളിക്കുന്നതും, ജോലിക്കാരികൾ ഉഴപ്പി പണിയെടുക്കുന്നതും ഇഷ്ടമല്ലാത്ത ലീലാമ്മയുടെ കഥാപാത്രാവിവരണമാണ് ഈ സിനിമയുടെ ആദ്യപകുതി. ഇത്തരത്തിലൊക്കെ ഒരാൾ വീട്ടിൽ വരുന്ന അതിഥികളോട് പെരുമാറുമോ എന്നതിന് ന്യായീകരണങ്ങൾ സിനിമയുടെ രണ്ടാം പകുതിയിൽ പരാമർശിക്കുന്നുണ്ട്. ലീലാമ്മയുടെ ആഗ്രഹങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതാണ് രണ്ടാം പകുതി. കുറെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ചു അവസാനിക്കുന്ന ക്ലൈമാക്സും. ഏച്ചുകെട്ടലുകളില്ലാതെ എഴുതിയിരിക്കുന്ന കഥാസന്ദർഭങ്ങളും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമാണ് തിരക്കഥയുടെ സവിശേഷത. ഒരൊറ്റ ദ്വയാർത്ഥ പ്രയോഗം പോലുമില്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ച ജൂഡ് ആന്തണി ജോസഫിന് അഭിനന്ദനങ്ങൾ! ആദ്യ പകുതിയിലേക്കാൾ മികവു പുലർത്തിയത് രണ്ടാം പകുതിയിലെ രംഗങ്ങളാണ്. ക്ലൈമാക്സിൽ നല്ലൊരു സന്ദേശത്തോടെ സിനിമ അവസാനിക്കുന്നു.

സംവിധാനം: ⭐⭐⭐⭐
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ്‌ സംവിധാനം നിർവഹിച്ച ഒരു മുത്തശ്ശി ഗദ ഈ വർഷത്തെ ഏറ്റവും മികച്ച എന്റർറ്റെയിനറാണ്. പുതുമയുള്ള അവതരണ രീതിയാണ് ഈ സിനിമയുടെ പ്രത്യേകത. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുക, മുഷിപ്പിക്കാതെ കഥ അവതരിപ്പിക്കുക, കൃത്യമായ ഇടവേളകളിൽ വഴിത്തിരിവുകൾ കൊണ്ടുവരിക, അനാവശ്യമായ പാട്ടുകൾ ഉൾപെടുത്താതിരിക്കുക, കൃത്രിമത്വമായ സെന്റിമെന്റ്സ് രംഗങ്ങൾ ഒഴിവാക്കുക എന്നതെല്ലാമാണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാന മികവായി പറയേണ്ട പ്രശംസിക്കേണ്ട കാര്യങ്ങൾ. വിനോദ് ഇല്ലംപിള്ളിയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ ചിത്രസന്നിവേശവും മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ ജൂഡ് ആന്തണി ജോസഫിനെ സഹായിച്ചിട്ടുണ്ട്. ഈ വർഷത്തെ ഓണം ബമ്പർ ഈ വെടക്കു മുത്തശ്ശി കൊണ്ടുപോകുമെന്ന് ഏകദേശം ഉറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
വിനോദ് ഇല്ലംപിള്ളിയുടെ കളർഫുൾ വിഷ്വൽസ് മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുവാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുന്നാറിൽ ചിത്രീകരിച്ച രംഗങ്ങൾ വളരെയധികം മനോഹരമായിരുന്നു. ആദ്യാവസാനമുള്ള രംഗങ്ങളെല്ലാം ചടുലതയോടെ കോർത്തിണക്കുവാൻ ലിജോ പോളിനും സാധിച്ചു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ സ്വഭാവത്തിന് ഇണങ്ങുന്നവയായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട തെന്നൽ നിലാവിന്റെ എന്ന പട്ടു ശ്രവ്യസുന്ദരമായിരുന്നു. വിനീത് ശ്രീനിവാസനും അപർണ്ണ ബലമുരളിയും ചേർന്നാണ് ആ ഗാനം ആലപ്പിച്ചതും ആ ഗാനരംഗത്തിൽ അഭിനയിച്ചതും. സുനിൽ ലാവണ്യയുടെ കലാസംവിധാനവും റോണക്സ്‌ സേവ്യറുടെ ചമയവും സമീറ സനീഷിന്റെ വസ്ത്രലാകാരവും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
രജനി ചാണ്ടി തന്മയത്വത്തോടെ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു. പല രംഗങ്ങളിലും അമിതാഭിനയം എന്ന് തോന്നുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചു അത് ആവശ്യമായിരുന്നു. സിബി എന്ന മകന്റെ കഥാപാത്രത്തെ സുരാജ് നന്നായി അവതരിപ്പിച്ചു. രസകരമായ ഒരു കഥാപാത്രത്തെ ജൂഡ് ആന്തണിയും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടു അവതരിപ്പിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലെന, വിജയരാഘവൻ, അപർണ്ണ ബാലമുരളി, രാജീവ്‌ പിള്ള, രമേശ്‌ പിഷാരടി എന്നിവരും അതിഥി വേഷത്തിൽ ശ്രീനിവാസനും വിനീത് ശ്രീനിവാസനും രൺജി പണിക്കരും സംവിധായകൻ ലാൽ ജോസും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മാതാപിതാക്കളോടൊപ്പം ഓരോ കുടുംബവും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മുത്തശ്ശി വീരഗാഥ!

രചന, സംവിധാനം: ജൂഡ് ആന്തണി ജോസഫ്‌
കഥാതന്തു: നിവിൻ പോളി
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്‌
ബാനർ: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്, എ.വി.എ.പ്രൊഡക്ഷൻസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഷാൻ റഹ്മാൻ
കലാസംവിധാനം: സുനിൽ ലാവണ്യ
ചമയം: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്.