കുടുംബസമേതം സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രസക്കൂട്ടുകൾ എന്തെല്ലാമാണെന്ന് കൃത്യമായി അറിയാവുന്ന നടനാണ് ബിജു മേനോൻ. കേരളത്തിലെ നാട്ടിൻപുറത്തു നടന്നേക്കാവുന്ന കഥയും, ആ കഥയിൽ പ്രേക്ഷകർക്ക് സുപരിചിതമായ കഥാപാത്രങ്ങളും, നായകന്റെ നിവർത്തികേടുകൊണ്ടു പെട്ടുപോകുന്ന അവസ്ഥകളും, അതുമൂലമുണ്ടാകുന്ന നർമ്മങ്ങളുമൊക്കെ കൂട്ടിയിണക്കിയിതായിരിക്കും ഒട്ടുമിക്ക ബിജു മേനോൻ സിനിമകളുടെയും കഥ. വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിച്ച ആദ്യരാത്രി എന്ന സിനിമയിലും മേല്പറഞ്ഞവയെല്ലാം കോർത്തിണക്കിയിട്ടുണ്ട്.
നവാഗതരായ ഷാരിസ് മുഹമ്മദ് – ജെബിൻ ജോസഫ് ആന്റണി എന്നിവരാണ് ആദ്യരാത്രിയുടെ കഥയും തിരക്കഥയും എഴുതിയത്. പുതുമുഖം സാദിഖ് കബീറാണ് ഛായാഗ്രഹണം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സെൻട്രൽ പിക്ചേഴ്സ് നിർമ്മാണവും വിതരണവും ഒരുമിച്ചു നിർവഹിച്ച സിനിമകൂടിയാണിത്.
പ്രമേയം ⭐️
പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത പ്രമേയവും കഥയും ഒരിക്കൽക്കൂടി ഒരു ബിജുമേനോൻ സിനിമയ്ക്ക് കാരണമാകുന്നു. ജന്മനാൽ തരികിട സ്വഭാവമുള്ള ഒരാൾ രാഷ്ട്രീയത്തിലെ പാരവെപ്പുകളെ എങ്ങനെ തരണം ചെയ്തു വിജയിക്കുന്നു എന്നതായിരുന്നു വെള്ളിമൂങ്ങ സിനിമയിലൂടെ പ്രേക്ഷകർ കണ്ടത്. പക്ഷെ, ആദ്യരാത്രി എന്ന സിനിമയുടെ കാര്യത്തിൽ കണ്ടുപരിചയമുള്ള പ്രശ്നങ്ങളായ ഒളിച്ചോട്ടവും പ്രേമം മുടക്കലും കല്യാണം നടത്തിലും ഒട്ടും പുതുമ സമ്മാനിക്കാതെപോയി. കണ്ടുമടുത്ത ഇത്തരം പ്രമേയങ്ങളും കഥകളും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമായേക്കുമെന്ന വിശ്വാസമായിരിക്കാം ഒരു പക്ഷെ സംവിധായകൻ ജിബു ജേക്കബിനെയും നായകൻ ബിജു മേനോനെയും നിർമ്മാതാക്കൾ സെൻട്രൽ പിക്ചേഴ്സ്സിനെയും ഈ സിനിമയിലേക്ക് ആകർഷിച്ചത്.
തിരക്കഥ ⭐️⭐️
മുല്ലക്കര എന്ന സാങ്കല്പിക ഗ്രാമത്തിലെ കണ്ണിലുണ്ണിയായ വ്യക്തിയാണ് വിവാഹ ബ്രോക്കർ മനോഹരൻ. നന്മയുള്ള ഒരു മനസ്സും ഒരല്പം തരികിടയും കൈവശമുള്ള മനോഹരൻ എന്ന വിവാഹ ബ്രോക്കറിൻറെ നാട്ടിലുണ്ടാകുന്ന ചില പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആദ്യരാത്രിയുടെ കഥ. ആ നാട്ടുകാർ വെറുമൊരു വിവാഹ ബ്രോക്കറായിട്ടല്ല മനോഹരനെ കാണുന്നത്. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും തീർപ്പുകൽപ്പിക്കുന്നതും മനോഹരൻ തന്നെ. മധ്യവയസ്കനായ മനോഹരൻ അവിവാഹിതനാണ്. 20 വർഷങ്ങൾക്കു മുമ്പ് ഒരു വിവാഹത്തിന്റെ അന്ന് പ്രത്യേക സാഹചര്യത്തിൽ ബ്രോക്കർ ആകേണ്ടി വന്ന മനോഹരൻ, അതൊരു തൊഴിലായി സ്വീകരിക്കുന്നു. അയാളുടെ കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപെട്ടു അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളാണ് ആദ്യരാത്രി എന്ന സിനിമയുടെ കഥാസന്ദർഭങ്ങൾ. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ, നാട്ടിൻപുറത്തെ സ്ഥിരം കഥാപാത്രങ്ങൾ എന്നിവയെല്ലാം ഇന്നത്തെ സിനിമയുടെ വിജയ ഘടകങ്ങൾ ആണെന്നുള്ള വസ്തുത ദൗർഭാഗ്യകരം തന്നെ. മേല്പറഞ്ഞ കുറവുകളുണ്ടെകിലും, ബിജു മേനോനും മനോജ് ഗിന്നസും ചേർന്നുള്ള ചില രംഗങ്ങളിലെ തമാശ നിറഞ്ഞ സംഭാഷണങ്ങൾ ചിരിപ്പിക്കുന്നവയായിരുന്നു. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങൾ നിരവധിയുണ്ടെങ്കിലും, സാധാരണ പ്രേക്ഷകന് ഒരുതവണ ചിരിക്കാനും രസിക്കാനുമുള്ള ഘടകങ്ങളെല്ലാം തിരക്കഥയിൽ ചേർക്കുവാൻ ഷാരിസ്-ജെബിൻ സഖ്യം മറന്നില്ല എന്നത് ആശ്വാസകരം.
സംവിധാനം ⭐️⭐️⭐️
കുടുംബപ്രേക്ഷകർ ആരാധകരായുള്ള നടനെ അവർക്കു ഇഷ്ടമാകുന്ന രീതിയിൽ സിനിമയിൽ അവതരിപ്പിക്കുക എന്നത് ബുദ്ധിയുള്ള സംവിധായകനു മാത്രമേ സാധ്യമാകുകയുള്ളൂ. മേല്പറഞ്ഞ ബുദ്ധിയുള്ള സംവിധായകരിൽ ഒരാളാണ് ജിബു ജേക്കബ്. തരികിട കഥാപാത്രങ്ങൾ ഇണങ്ങുന്ന ബിജു മേനോന്റെ മാമച്ചനും, പ്രണയം തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിവുള്ള മോഹൻലാലിൻറെ ഉലഹന്നാനും അതിനുദാഹരണങ്ങൾ. കുഞ്ഞാറ്റ എന്ന കഥാപാത്രം അവതരിപ്പിക്കാൻ മനോജ് ഗിന്നസിനെ തിരഞ്ഞെടുത്തത് സംവിധായക മികവ് തന്നെ. എന്നാൽ, നായികയുടെ റോളിൽ അനശ്വര രാജനെ തിരഞ്ഞെടുത്തത് അനിയോജ്യമല്ലാതെ തോന്നുകയും ചെയ്തു. കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലവും, രസകരമായ തമാശകളും, ബിജു മേനോന്റെ തരികിടകളും, ഇമ്പമുള്ള പാട്ടുകളും രണ്ടേകാൽ മണിക്കൂർ ദൈർഘ്യത്തിൽ കഥപറഞ്ഞ രീതിയും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. എന്നാൽ മറുവശത്തു, വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്നു എന്ന അമിത പ്രതീക്ഷ ഒരുപരിധി വരെ സിനിമയ്ക്ക് ദോഷം ചെയ്തിട്ടുമുണ്ട്. വെള്ളിമൂങ്ങയോളം പ്രേക്ഷകരെ രസിപ്പിക്കുന്നിലെങ്കിലും, സമീപകാല ബിജു മേനോൻ സിനിമകളെ അപേക്ഷിച്ചു ഭേദമായ അനുഭവമായിരുന്നു ആദ്യരാത്രി.
സാങ്കേതികം ⭐️⭐️⭐️
കുട്ടനാടൻ ഗ്രാമീണത ഓരോ ഫ്രേയിമിലും ഉൾപ്പെടുത്തുവാൻ ഛായാഗ്രാഹകൻ സാദിഖ് കബീറിന് കഴിഞ്ഞിട്ടുണ്ട്. അജു വർഗീസും അനശ്വര രാജനും പാടിയഭിനയിച്ച ഗാനരംഗത്തിന്റെ ചിത്രീകരണം രസകരമായിരുന്നു. സൂരജ് ഈ എസ് ആണ് ചിത്രസന്നിവേശം നിർവഹിച്ചത്. പ്രേക്ഷരെ ബോറടിപ്പിക്കാതെ രണ്ടേകാൽ മണിക്കൂർ ദൈർഘ്യത്തിൽ കഥ പറയുവാൻ സാധിച്ചത് സന്നിവേശകന്റെ മികവ് തന്നെ. ബംഗളൂരു നഗരത്തിലെ കോളേജിൽ അരങ്ങേറുന്ന സംഭവങ്ങളിൽ ചിലതു ഒഴിവാക്കാമായിരുന്നു. കഥയിൽ പിന്നീട് യാതൊരു ഗുണവുമില്ലാത്തവയായിരുന്നു ആ രംഗങ്ങൾ. ബിജിബാൽ ഈണമിട്ട ഗാനങ്ങൾ കേൾക്കാൻ രസമുള്ളവയായിരുന്നു. ബാഹുബലിയുടെ സ്പൂഫ് ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. അജയൻ മങ്ങാടാണ് കലാസംവിധാനം നിർവഹിച്ചത്. ബ്രോക്കർ മനോഹരന്റെ ജുബ്ബയും മുണ്ടും ബിജു മേനോന് അനിയോജ്യമായ രീതിയിൽ തോന്നി. എന്നാൽ, അനശ്വര രാജനെ ഒരല്പം പ്രായം തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളെങ്കിലും നൽകാമായിരുന്നു. സുനിൽ ജോർജാണ് വസ്ത്രാലങ്കാരം നിർവഹിച്ചത്.
അഭിനയം ⭐️⭐️⭐️
30 വർഷങ്ങൾക്ക് മുമ്പായിരുന്നുവെങ്കിൽ മനോഹരൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ ജയറാമും മുകേഷും അനിയോജ്യരായായിരുന്നു. 15 വർഷങ്ങൾക്കു മുമ്പായിരുന്നുവെങ്കിൽ ദിലീപിനും അനിയോജ്യമായ വേഷം തന്നെ. എന്നാൽ ഇപ്പോൾ ഈ കഥാപാത്രം അവതരിപ്പിക്കുവാൻ ബിജു മേനോനല്ലാതെ മറ്റാർക്കും സാധ്യമല്ല. വെള്ളിമൂങ്ങയിലെ മാമച്ചനെ അനുസ്മരിപ്പിക്കുന്ന സ്ഥിരം ബിജു മേനോൻ അഭിനയ ശൈലിയാണ് ഈ സിനിമയിലും അദ്ദേഹം കാഴ്ചവെച്ചതെങ്കിലും, അതൊന്നും പ്രേക്ഷകർക്ക് അരോചകമായി തോന്നിയില്ല എന്നതാണ് ആ നടന്റെ വിജയം. കുഞ്ഞാറ്റ എന്ന കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിക്കാൻ മനോജ് ഗിന്നസിനും സാധിച്ചു. വ്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് അജു വർഗീസ് ഈ സിനിമയിൽ അവതരിപ്പിച്ചത്. നെഗറ്റിവ് കഥാപാത്രമായി പോളി വിത്സണും അഭിനയ മികവ് പുലർത്തി. ഇവരെ കൂടാതെ, അനശ്വര രാജൻ, സർജാനോ ഖാലിദ്, വിജയരാഘവൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ, ജയൻ ചേർത്തല, അശ്വിൻ ജോസ്, വിനോദ് കെടാമംഗലം, നസീർ സംക്രാന്തി, പ്രസാദ് മുഹമ്മ, ഹരിപ്രശാന്ത്, ശ്രീലക്ഷ്മി, സ്നേഹ ബാബു, ഷൈനി രാജൻ, വീണ നായർ എന്നിവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വാൽക്കഷ്ണം: ബിജുമേനോൻ സിനിമയിൽ നിന്ന് കുടുംബ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വിഭവങ്ങളെല്ലാം ചേർത്ത ആദ്യരാത്രി ഒരുവട്ടം കണ്ടിരിക്കാം.
സംവിധാനം: ജിബു ജേക്കബ്
രചന: ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി
നിർമ്മാണം: സെൻട്രൽ പിക്ചേഴ്സ്
ഛായാഗ്രഹണം: സാദിഖ് കബീർ
ചിത്രസന്നിവേശം: ഈ.എസ്.സൂരജ്
സംഗീതം: ബിജിബാൽ
വരികൾ: സന്തോഷ് വർമ്മ, ഡി.ബി. അജിത്കുമാർ
കലാസംവിധാനം: അജയ് മാങ്ങാട്
വസ്ത്രാലങ്കാരം: സുനിൽ ജോർജ്
വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്