അനുരാഗ കരിക്കിൻ വെള്ളം – ⭐⭐⭐

image

സ്വാദിഷ്ടമായ പ്രണയ ദാഹശമനി – ⭐⭐⭐

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കുടുംബങ്ങളിൽ ചുക്കുവെള്ളവും, ജീരകവെള്ളവും, മല്ലിയിലയിട്ട് തളപ്പിച്ച വെള്ളവും ദാഹശമനിയായി ഉപയോഗിക്കാറുണ്ട്. ഔഷധമൂല്യമുള്ള കരിങ്ങാലി വെള്ളവും ജീരക വെള്ളവും ശാരീരിക രോഗങ്ങൾ മാറ്റുവാൻ ഉത്തമമാണ്. പ്രണയ നൈരാശ്യം മൂലമുണ്ടാകുന്ന മനസ്സിന്റെ വേദന എല്ലാ പ്രായത്തിലുള്ളവരെയും കാലാകാലങ്ങളായി ബാധിച്ചു വരുന്നതു മനസ്സിലാക്കിയ ഒരുപിടി സുഹൃത്തുക്കൾ പ്രണയ ദാഹശമനത്തിനായി ഉണ്ടാക്കിയ രുചിയുള്ള സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം.

കുടുംബസമേതം ആസ്വദിച്ചിരുന്നു കാണാവുന്ന സിനിമയാണ് നവാഗതനായ ഖാലിദ്‌ റഹ്മാൻ പ്രേക്ഷകർക്ക്‌ നൽകിയിരിക്കുന്നത്. നവീൻ ഭാസ്‌കറിന്റെ തിരക്കഥയും, ജിംഷി ഖാലിദ്‌ ഒരുക്കിയ ഫ്രെയിമുകളും, പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതവും ഈ വെള്ളത്തിന്റെ രുചികൂട്ടുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ്‌ ശിവൻ, ആര്യ, പ്രിഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
പ്രണയം നമ്മളെ പഠിപ്പിക്കുന്ന ഗുണപാഠങ്ങൾ എന്തൊക്കെയാണ്? ഒരാൾ പ്രണയത്തിലാകുമ്പോൾ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും ചിന്തകളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും, പ്രണയിനിയെ സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലെത്തുവാൻ സ്വന്തം ജീവിതത്തെ ഗൗരവത്തോടെ കാണുമെന്നുമുള്ള വിഷയങ്ങൾ ലളിതമായ കഥയുടെ രൂപത്തിൽ അവതരിപ്പിച്ച സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. രണ്ടു തലമുറയിലെ വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ ഒരു കാമുകി അവരെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നും ഈ സിനിമയിലൂടെ നവീൻ ഭാസ്കർ പറഞ്ഞുതരുന്നു.

തിരക്കഥ: ⭐⭐⭐
മൺസൂൺ മാംഗോസ് എന്ന സിനിമയ്ക്ക് ശേഷം നവീൻ ഭാസ്കർ രചന നിർവഹിച്ചിരിക്കുന്ന സിനിമയാണിത്. പ്രണയത്തിലായിരുന്ന പുതു തലമുറയിൽപ്പെട്ട ഒരു വ്യക്തി കാമുകിയുടെ സന്തോഷങ്ങൾക്കും വികാരങ്ങൾക്കും വിലകല്പിക്കാതെ ആ പ്രണയം നഷ്ടപെടുത്തുമ്പോൾ, മറുവശത്ത് പഴയ തലമുറയിൽപെട്ടയാൾ അയാളുടെ നഷ്ട പ്രണയത്തെ വീണ്ടും സ്വന്തമാക്കുവാൻ ശ്രമിക്കുന്നു. ഇരുവരുടെയും സ്വഭാവത്തിൽ പ്രണയംമൂലമുണ്ടാകുന്ന മാറ്റങ്ങൾ റിയലസ്റ്റികായി അവതരിപ്പിച്ചിരിക്കുന്നു. പള്ളി സെമിത്തേരിയിൽ നടക്കുന്ന രംഗമൊഴികെ മറ്റെല്ലാ രംഗങ്ങളും നൂറു ശതമാനം വിശ്വസനീയതയോടെ കഥാസന്ദർഭങ്ങളാക്കിയിരിക്കുന്നു. ഹാസ്യത്തിന് വേണ്ടി എഴുതപെട്ട സംഭാഷങ്ങണളോ ദ്വയാർത്ഥ ഡയലോഗുകളോ ഒന്നുമില്ലാത്ത തിരക്കഥയാണ് നവീൻ ഭാസ്‌ക്കർ എഴുതിയിരിക്കുന്നത്. മൺസൂൺ മാംഗോസിലൂടെ നിരാശപ്പെടുത്തിയ നവീൻ ഭാസ്ക്കറിന്റെ ശക്തമായ തിരിച്ചുവരാവാകട്ടെ ഈ സിനിമ.

സംവിധാനം: ⭐⭐⭐
ഖാലിദ്‌ റഹ്മാൻ ഒരു നവാഗതനാണെന്നു തോന്നാത്ത രീതിയിലാണ് ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ശരാശരി കുടുംബങ്ങളിലെ കാഴ്ചകൾ റിയാസിലസ്റ്റിക്കായി അവതരിപ്പിക്കുവാൻ ഖാലിദിന് സാധിച്ചു. അതുപോലെ കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിച്ചു എന്നതും അഭിനന്ദനം അർഹിക്കുന്നു കാര്യമാണ്. ലളിതമായ രീതിയിൽ ഏച്ചുകെട്ടലുകളില്ലാതെ രസകരമായി കോർത്തിണക്കിയ രംഗങ്ങളും അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതവും പ്രേക്ഷകർ ഏറെ ആസ്വദിച്ചു. സിനിമയിലുടനീളം ചിലയിടങ്ങളിലായി ഇഴച്ചിൽ അനുഭവപെട്ടു എന്നതൊഴികെ സംവിധാനത്തിൽ കഴിവ് തെളിയിക്കുവാൻ ഖാലിദ്‌ റഹ്മാന് കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
ഷൈജു ഖാലിദിന്റെ സഹോദരൻ ജിംഷി ഖാലിദാണ് ഈ സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ഗിമ്മിക്‌സൊന്നും ഉപയോഗിക്കാതെ പ്രേക്ഷകർക്ക്‌ റിലേറ്റ് ചെയ്യാനാവുന്ന രീതിയിലുള്ള ലൊക്കേഷനുകളും ഫ്രയിമുകളുമാണ് ഈ സിനിമയിലുടനീളമുള്ളത്. പുതുമുഖം നൗഫൽ അബ്ദുള്ള കോർത്തിണക്കിയ രംഗങ്ങൾ സിനിമയുടെ വേഗതയെ നിയന്ത്രിക്കുന്നതായിരുന്നു. ചിലയിടങ്ങളിൽ വേഗതയോടെയും മറ്റുചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലുമാണ് ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ നെടുംതൂണായി നിലകൊള്ളുന്നു. ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതിന്റെ പ്രധാന കാരണം പശ്ചാത്തല സംഗീതമാണ്. മൂന്ന് പാട്ടുകളും അത്രകണ്ട് ശ്രദ്ധ നേടുന്നില്ല എന്നത് ഒരു പ്രണയകഥ പറയുന്ന സിനിമയെ സംബന്ധിച്ചു പോരായ്മതന്നെയാണ്. ധന്യ ബാലകൃഷ്ണൻ കഥാപാത്രങ്ങൾക്ക് നൽകിയ വേഷങ്ങൾ മികവു പുലർത്തി.

അഭിനയം: ⭐⭐⭐⭐
ബിജു മേനോൻ, ആസിഫ് അലി, രജീഷ വിജയൻ, ആശ ശരത്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, മണിയൻപിള്ള രാജു, ഇർഷാദ്, സുധി കോപ്പ, നന്ദിനി, ചിന്നു എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. പുതുമുഖം രജീഷ വിജയൻ ആണ് ഈ സിനിമയിലെ താരം. ഇത്രയും രസകരമായും റിയലസ്റ്റിക്കായും ഒരു പുതുമുഖ നടിക്ക് അഭിനയിക്കാനറിയുമെങ്കിൽ മലയാള സിനിമയിലെ ഒരുപിടി നല്ല കഥാപാത്രങ്ങൾ രജീഷയെ തേടിയെത്തുമെന്നുറപ്പ്. പരുക്കനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ശാന്തനായ അച്ഛനായി മാറിയ രഘു എന്ന കഥാപാത്രത്തെ ബിജു മേനോൻ മികച്ച രീതിയിൽ അവതരിപ്പിച്ചു. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന കഥാപാത്രങ്ങളായി ആസിഫ് അലിയും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആശ ശരത്തും, സുധീർ കരമനയും, മണിയൻപിള്ള രാജുവും, ഇർഷാദും നല്ല നടീനടന്മാരാണെന്നു വീണ്ടും തെളിയിക്കുന്നു.

വാൽക്കഷ്ണം: കുടുംബസമേതം കണ്ടുരസിക്കാം ഓർത്തുസുഖിക്കാം രുചിച്ചുനോക്കാം ഈ അനുരാഗ കരിക്കിൻ വെള്ളം.

സംവിധാനം: ഖാലിദ്‌ റഹ്മാൻ
നിർമ്മാണം: ഓഗസ്റ്റ് സിനിമ
രചന: നവീൻ ഭാസ്കർ
ചായാഗ്രഹണം: ജിംഷി ഖാലിദ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
സംഗീതം: പ്രശാന്ത്‌ പിള്ള
ഗാനരചന: ബി.കെ.ഹരിനാരായണൻ, ശബരീഷ് വർമ്മ
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്: റോണക്സ്‌ സേവ്യർ
ശബ്ദനിയന്ത്രണം: രാധാകൃഷ്ണൻ
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.