വികൃതി – വികൃതിയിൽ ഒരല്പം കാര്യം! ⭐️⭐️⭐️
ട്രോളന്മാർ ജാഗ്രതൈ! ഒരു വ്യക്തിയുടെ മാനസിക അവസ്ഥയുടെയോ അയാൾ പറഞ്ഞ വാചകങ്ങളുടെയോ നിജസ്ഥിതി അറിയാതെ എന്തിനെയും പരിഹാസത്തോടെ മാത്രം കാണുന്ന നിങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ.
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ വികൃതിയിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നൽകുവാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു. നമ്മടെ ചുറ്റും നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ ആക്ഷേപഹാസ്യരൂപേണ മറ്റുള്ളവരിലേക്കെത്തിക്കുക എന്നത് ഏവരെയും രസിപ്പിക്കുന്ന കാര്യം തന്നെ. അതൊരിക്കലും ഒരു വ്യക്തിയെ അപമാനിക്കുന്ന തരത്തിലാകാതെ ശ്രദ്ധിക്കേണ്ടത് ഇത്തരത്തിലുള്ള ട്രോളുകൾ ഉണ്ടാക്കുന്ന ആളുകൾ തന്നെയാകണം. ട്രോളുകളിലൂടെ പരിഹസിക്കപെടുന്ന കാര്യത്തിന്റെ സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ടാകണം അത് പരിഹസിക്കപ്പെടേണ്ട കാര്യമാണോ എന്ന നിഗമനത്തിൽ എത്തേണ്ടത്. നിർഭാഗ്യവശാൽ ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് ഒരല്പം ക്രൂരം തന്നെ. അതിനാൽ, എല്ലാ ട്രോളന്മാർക്കും ഈ സിനിമ ഒരു ഓർമ്മപ്പെടുത്തലാകട്ടേ!
സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി സംവിധാനം ചെയ്തത് എംസി ജോസഫ് എന്ന നവാഗതനാണ്. അജീഷ് പി. തോമസാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ആൽബി ഛായാഗ്രഹണവും അയൂബ് ഖാൻ ചിത്രസന്നിവേശവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.
പ്രമേയം ⭐️⭐️⭐️
ഇന്നത്തെ കാലഘട്ടത്തിനും ഈ തലമുറയിലെ കുട്ടികൾക്കും നല്ലൊരു സന്ദേശം നൽകുന്ന ശക്തമായ ഒരു പ്രമേയമാണ് വികൃതിയിലൂടെ ചർച്ചചെയ്യപ്പെടുന്നത്. ഒരു യഥാർത്ഥ സംഭവം സിനിമയ്ക്ക് ഉതകുന്ന കഥയാക്കുക എന്നത് ശ്രമകരമായ കാര്യങ്ങളിൽ ഒന്നാണ്. എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകനും ഈ സിനിമയുടെ കഥയും അതിലൂടെ അവരെ ചിന്തിപ്പിക്കുന്ന വിഷയവും മനസ്സിനെ സ്പർശിക്കുമെന്നു കരുതാം. സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി, സിനിമ എന്ന മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രമിച്ച സംവിധായകൻ എംസി ജോസഫിനും ഈ സിനിമയുടെ നിർമ്മാതാക്കളായ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി മേനോൻ എന്നിവർക്കും അഭിനന്ദനങ്ങൾ!
തിരക്കഥ ⭐️⭐️⭐️
ഒരു യഥാർത്ഥ സംഭവം സിനിമയാക്കുമ്പോൾ, അവയിൽ ചില കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ഉൾപ്പെടുത്തേണ്ടി വന്നേക്കാം. അത്തരത്തിൽ എഴുതപെട്ട തിരക്കഥ വിശ്വസനീയമായി പ്രേക്ഷകർക്ക് തോന്നുക എന്നതാണ് എഴുത്തുകാരന്റെ വിജയം. വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന അപരിചിതരായ രണ്ടു വ്യക്തികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ സിനിമയുടെ ആസ്വാദനത്തിനായി എഴുതപ്പെട്ടവയാണ്. അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയം മാത്രമാണ് യഥാർത്ഥ സംഭവത്തിൽ നിന്നും എഴുതപ്പെട്ടത്. ചില രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നതും മറ്റുചിലത് ചിന്തിപ്പിക്കുന്നതും ക്‌ളൈമാക്‌സ് രംഗങ്ങൾ കരയിപ്പിക്കുന്നതുമായിരുന്നു. സുപരിചിതമായ സന്ദർഭങ്ങളിലൂടെയാണ് ഈ കഥ വികസിക്കുന്നത് എന്നത് ഒഴികെ മറ്റു കുറവുകളൊന്നും തിരക്കഥയിലില്ല.
സംവിധാനം ⭐️⭐️⭐️
നവാഗതനായ സംവിധായകന്റെ പരിചയക്കുറവൊന്നും എംസി ജോസഫ് എന്ന സംവിധായകനിൽ കണ്ടില്ല. ഓരോ രംഗവും വിശ്വസനീയതയോടെ അവതരിപ്പിക്കുവാൻ ജോസഫിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന ചില രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സംവിധായകന് സാധിച്ചു. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തതും സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും സൗബിനും പൂർണ്ണമായി യോജിക്കുന്ന കഥാപാത്രങ്ങളാണ് സംവിധായകൻ നൽകിയത്. ഈ സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപെട്ടതാണ് സൂരജ് വെഞ്ഞാറമൂടും സൗബിനും അവതരിപ്പിച്ച കഥാപാത്രങ്ങൾ. ചില രംഗങ്ങൾക്ക് അതർഹിക്കുന്നതിലും ദൈർഘ്യം നൽകി വലിച്ചുനീട്ടി എന്നതൊഴികെ ആദ്യ സിനിമ സംരംഭം വിജയകരമാക്കുവാൻ എംസി ജോസഫിന് സാധിച്ചു.
സാങ്കേതികം ⭐️⭐️
ആൽബി പകർത്തിയ ദൃശ്യങ്ങൾ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്തവ ആയിരുന്നു. അയൂബ് ഖാൻ നിർവഹിച്ച സന്നിവേശവും ശരാശരിയൊലൊതുങ്ങി. ബിജിബാൽ ഈണമിട്ട പാട്ടുകൾ തരക്കേടില്ലാത്തവയായിരുന്നു. സന്തോഷ് വർമ്മ, ഷാഹുൽ മേഴത്തൂർ എന്നിവരാണ് ഗാനരചയ്താക്കൾ. ബിജിബാൽ തന്നെയാണ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചത്. ചില രംഗങ്ങളിൽ പശ്ചാത്തല സംഗീതം മികവ് പുലർത്തി. സുജിത് രാഘവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ ചമയവും നിർവഹിച്ചു.
അഭിനയം ⭐️⭐️⭐️
സമീപകാലത്തിറങ്ങിയ മലയാള സിനിമകളിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കണ്ടത് വികൃതിയിലായിരിക്കും. സംസാര ശേഷിയില്ലാത്ത എൽദോ എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു സുരാജ്. ക്‌ളൈമാക്‌സ് രംഗത്തിലെ അഭിനയം പ്രേക്ഷരുടെ കണ്ണുനനയിപ്പിക്കുന്ന രീതിയിലായിരുന്നു. ഇതിലും മികച്ച രീതിയിൽ നിസ്സയകാവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ല എന്നൊരിക്കൽ കൂടി സുരാജ് തെളിയിച്ചു. സമീർ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സൗബിനും സാധിച്ചു. ചില രംഗങ്ങളിൽ പക്വതയില്ലാത്തവനായും മറ്റു ചിലതിൽ ഭീരുവായും സിനിമയുടെ രണ്ടാം പകുതിയിൽ സംഘർഷം നിറഞ്ഞ അവസ്ഥയുമെല്ലാം മികവോടെ സൗബിൻ അവതരിപ്പിച്ചു. സൗബിന്റെ അമ്മയുടെ റോളിൽ അഭിനയിച്ച ഗ്രെയ്‌സി എന്ന നടിയും മികച്ച അഭിനയം കാഴ്ചവെച്ചു. ഇവരെ കൂടാതെ ബാബുരാജ്, ജാഫർ ഇടുക്കി, സുധി കൊപ, മാമുക്കോയ, സുരഭി ലക്ഷ്മി, വിൻസി അലോഷ്യസ്, ഭഗത് മാനുവൽ, ഇർഷാദ്, മേഘനാഥൻ, സുധീർ കരമന, ബാലു വർഗീസ്, മറീന മൈക്കൽ, റിയ സാറാ, അദിതി മനോജ്, പോളി വിത്സൺ, ബിനീഷ് ബിൻസൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വാൽക്കഷ്ണം: വിനോദോപാദിയായി സിനിമയെ സമീപിക്കുന്ന ഒരു സാധാരണ മലയാള സിനിമ പ്രേക്ഷകന് ഇഷ്ടമാകുന്ന ചേരുവകളെല്ലാം ഉൾപ്പെടുത്തിയ നല്ലൊരു കുടുംബചിത്രമാണ് വികൃതി.
സംവിധാനം: എംസി ജോസഫ്
രചന: അജീഷ് പി. തോമസ്
നിർമ്മാണം: എ. ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ
ഛായാഗ്രഹണം: ആൽബി
സന്നിവേശം: അയൂബ് ഖാൻ
സംഗീതം: ബിജിബാൽ
ഗാനരചന: സന്തോഷ് വർമ്മ, ഷാഹുൽ മേഴത്തൂർ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: അമൽ ചന്ദ്രൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെഞ്ച്വറി ഫിലിംസ്