ജോർജ്ജേട്ടൻസ് പൂരം – ⭐⭐


പൊട്ടാത്ത ചളുപ്പടക്കങ്ങളും ആളൊഴിഞ്ഞ പൂരപ്പറമ്പും! – ⭐⭐

ജനപ്രിയനായകന്റെ അവധിക്കാല സിനിമകൾ കുട്ടികൾക്ക് ആസ്വദിക്കാനുള്ളതാണെന്ന് അദ്ദേഹവും ആരാധകരും അവകാശപെടാറുള്ളതാണ്. ദിലീപിന്റെ മുൻകാല വിഷു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അത് വ്യക്തമാകും. പാപ്പി അപ്പച്ചയും, മായാമോഹിനിയും, റിംഗ് മാസ്റ്ററും, കിംഗ് ലയറുമൊക്കെ അവധിക്കാലത്ത് പ്രദർശനത്തിനെത്തിയ സിനിമകളാണ്. മേല്പറഞ്ഞ സിനിമകൾ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിൽ ജോർജ്ജേട്ടൻസ് പൂരവും നിങ്ങളെ രസിപ്പിച്ചേക്കാം. അതല്ലാതെ ശുദ്ധമായ ഹാസ്യ രംഗങ്ങളുള്ള ആസ്വാദ്യകരമായ സിനിമ ആഗ്രഹിക്കുന്നവർ ജോർജ്ജേട്ടൻസ് പൂരം ഒഴിവാക്കുന്നതാകും ഭേദം.

ഡോക്ടർ ലൗ എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ശേഷം കെ.ബിജു സംവിധാനം ചെയ്ത ജോർജ്ജേട്ടൻസ് പൂരത്തിന്റെ രചന നിർവഹിച്ചത് വൈ.വി.രാജേഷാണ്. കഥയെഴുതിയത് സംവിധായകൻ ബിജു തന്നെയാണ്. ശിവാനി സുരാജും അജയ് ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ് ജോർജ്ജേട്ടൻസ് പൂരം നിർമ്മിച്ചത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
സാമൂഹിക സേവനം ചെയ്യുന്നു എന്ന തട്ടിപ്പിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നാൽവർ സംഘം. അവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മത്തായി പറമ്പ്. ഉടമസ്ഥ അവകാശമില്ലെങ്കിലും ജോർജ്ജേട്ടനും സുഹൃത്തുക്കളും അറിയാതെ മത്തായി പറമ്പിൽ ഒന്നും നടക്കില്ല. ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശി വരുന്നതോടെ കഥ മറ്റൊരു ദിശയിലേക്കു തിരിയുന്നു. കാലാകാലങ്ങളായി കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലും കാഴ്ച്ചയാകുന്നത്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതൊന്നും ഈ സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. പൂരത്തിന് കുട്ടികളെങ്കിലും കയറുമോ എന്ന് കണ്ടറിയാം!

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ് എന്ന തിരക്കഥാകൃത്തിന്റെ മുൻകാല സിനിമകളുടെ വിജയ ചേരുവകൾ തെറ്റാതെ എഴുതിയ തിരക്കഥയാണ് ജോർജ്ജേട്ടൻസ് പൂരത്തിന്റേതും. പുതുമയില്ലാത്ത കഥാസന്ദർഭങ്ങൾ, പരിചിതമായ കഥാപാത്രങ്ങൾ, പ്രവചിക്കാനാവുന്ന കഥാഗതി, ചിരിവരാത്ത സംഭാഷണങ്ങൾ എന്നിവ സമന്വയിപ്പിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ. പതിവ് രീതിയിൽ നിന്ന് മാറ്റിപ്പിടിച്ച ഒരേയൊരു ഘടകം കഥാവസാനമുള്ള കബഡി കളിയാണ്. അവധികാലം ആഘോഷിക്കുവാൻ വേണ്ടി സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നതായിരുന്നു വൈ.വി.രാജേഷിന്റെ ഉദ്ദേശമെങ്കിൽ, അസഭ്യങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമുള്ള സംഭാഷണങ്ങളെങ്കിലും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. സെൻട്രൽ ജയിൽ എന്ന ക്രൂര സിനിമാപീഡനം കണ്ട ജനപ്രിയ നായകന്റെ ആരാധകർക്ക് ഒരു ആശ്വാസമായിരിക്കാം ജോർജ്ജേട്ടൻസ് പൂരം.

സംവിധാനം: ⭐⭐
ആറു വർഷങ്ങൾക്കു മുമ്പ് കെ. ബിജു സംവിധാനം ചെയ്ത ഡോക്ടർ ലൗ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച അതെ അവതരണ രീതിയാണ് ഈ സിനിമയ്ക്ക് വേണ്ടിയും സ്വീകരിച്ചത്. ഒരുപാട് മാറ്റങ്ങൾ സിനിമയുടെ അവതരണ രീതിയിൽ സംഭവിച്ചു എന്ന വസ്തുത അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് കരുതാം. കൊച്ചുകുട്ടികൾക്ക് പോലും പ്രവചിക്കാനാവുന്ന അവതരണമാണ് ഈ സിനിമയുടെ പോരായ്മകളിൽ പ്രധാനം. ജനപ്രിയ നായകന്റെ സമ്മതവും, പണം മുടക്കാൻ നിർമ്മാതാക്കളെയും ലഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരക്കഥയും അവതരണ രീതിയും മുൻകൂറായി മനസ്സിലായിക്കാൽ പുതുമുഖ നടന്മാർ പോലും ഈ സിനിമയിൽ അഭിനയിക്കുവാൻ സാധ്യത കാണുന്നില്ല. അവധിക്കാലത്തെ വൻകിട സിനിമകൾക്ക് മുമ്പിൽ പൊട്ടാത്ത ചളുപടക്കങ്ങളുള്ള ഈ പൂരക്കാഴ്ച കാണുവാൻ ജനങ്ങൾ വരുമോയെന്നു വരുംനാളുകളിൽ അറിയാം. ജനപ്രിയനായകനു ഭാഗ്യം തുണച്ചില്ലെങ്കിൽ, പ്രദർശനശാലകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാനാണ് സാധ്യത!

സാങ്കേതികം: ⭐⭐⭐
വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. കണ്ടുമടുത്ത തൃശൂർ കാഴ്ച്ചകൾ തന്നെയാണ് ഈ സിനിമയിലും. പാട്ടുകളുടെ ചിത്രീകരണം കളർഫുള്ളായിരുന്നു എന്നത് ഒരു സവിശേഷതയല്ലെങ്കിലും സിനിമയിലെ മറ്റു രംഗങ്ങളെ അപേക്ഷിച്ചു ഭേദമായിരുന്നു. ലിജോ പോളിന്റെ സന്നിവേശം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിച്ചില്ല. രണ്ടാം പകുതിയുടെ അവസാന ഭാഗത്തിലുള്ള കബഡികളികൾ സ്ലോ മോഷനിൽ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനായില്ല. രംഗങ്ങൾക്ക് ഒരല്പമെങ്കിലും ഉണർവ്വ് പകർന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കാരണമാണ്. അതുപോലെ, ഗോപി സുന്ദർ ഈണമിട്ട പാട്ടുകൾ കേൾക്കാനും ഏറ്റുപാടാനും തോന്നുന്നവയായിരുന്നു. ജോലീം കൂലീം എന്ന പാട്ടും ഓമൽ ചിരിയോ എന്ന പാട്ടും എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഷോബി പോൾരാജിന്റെ നൃത്ത സംവിധാനം മികവ് പുലർത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റെ രസകരമായ നൃത്തം കണ്ടത് ഓമൽ ചിരിയോ എന്ന ഗാന ചിത്രീകരണത്തിലാണ്. അൻപറീവിന്റെ സംഘട്ടന രംഗങ്ങൾ ജനപ്രിയ നായകന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിലായിരുന്നു. പി.എൻ.മണിയുടെ ചമയം പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. നിസ്സാർ റഹ്മത്തിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് ചേരുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ജനപ്രിയനായകൻ ദിലീപ്, രജീഷ വിജയൻ, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, ടീ.ജി.രവി, വിനയ് ഫോർട്ട്, ഷറഫുദ്ധീൻ, തിരു ആക്ട്ലാബ്, അസീം ജമാൽ, ജയരാജ് വാര്യർ, സുനിൽ സുഖദ, ശശി കലിങ്ക, ജനാർദ്ദനൻ, കെ.ൽ.ആന്റണി, ജയശങ്കർ, ഹരികൃഷ്ണൻ, കലാഭവൻ ഹനീഫ്, ഗണപതി, മാസ്റ്റർ ജീവൻ, കലാരഞ്ജിനി, സതി പ്രേംജി, കുളപ്പുള്ളി ലീല എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ദിലീപ് തന്റെ സ്ഥിരം ശൈലിയിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ജോർജ്ജേട്ടനായി അഭിനയിച്ചു. അശ്ലീലം ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു ഷറഫുദ്ധീൻ വെറുപ്പിക്കൽ തുടർന്നു. വിനയ് ഫോർട്ടും രഞ്ജി പണിക്കരും ചെമ്പൻ വിനോദും അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ വെറുതെ വന്നുപോയി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒട്ടനവധി അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ജനപ്രിയനായകന്റെ കുട്ടി ആരാധകർക്കായി ഒരുക്കിയ പൂരകാഴ്ച്ചകൾ മുതിർന്നവരെ തൃപ്തിപ്പെടുത്തില്ല.

കഥ, സംവിധാനം: കെ.ബിജു
നിർമ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സുരാജ്
ബാനർ: ചാന്ദ് വി. ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: വൈ.വി.രാജേഷ്
ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: പി.എൻ.മണി
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
സംഘട്ടനം: അൻപറിവ്
നൃത്തസംവിധാനം: ഷോബി പോൾരാജ്
വിതരണം: ചാന്ദ് വി. റിലീസ്.

അനുരാഗ കരിക്കിൻ വെള്ളം – ⭐⭐⭐

image

സ്വാദിഷ്ടമായ പ്രണയ ദാഹശമനി – ⭐⭐⭐

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കുടുംബങ്ങളിൽ ചുക്കുവെള്ളവും, ജീരകവെള്ളവും, മല്ലിയിലയിട്ട് തളപ്പിച്ച വെള്ളവും ദാഹശമനിയായി ഉപയോഗിക്കാറുണ്ട്. ഔഷധമൂല്യമുള്ള കരിങ്ങാലി വെള്ളവും ജീരക വെള്ളവും ശാരീരിക രോഗങ്ങൾ മാറ്റുവാൻ ഉത്തമമാണ്. പ്രണയ നൈരാശ്യം മൂലമുണ്ടാകുന്ന മനസ്സിന്റെ വേദന എല്ലാ പ്രായത്തിലുള്ളവരെയും കാലാകാലങ്ങളായി ബാധിച്ചു വരുന്നതു മനസ്സിലാക്കിയ ഒരുപിടി സുഹൃത്തുക്കൾ പ്രണയ ദാഹശമനത്തിനായി ഉണ്ടാക്കിയ രുചിയുള്ള സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം.

കുടുംബസമേതം ആസ്വദിച്ചിരുന്നു കാണാവുന്ന സിനിമയാണ് നവാഗതനായ ഖാലിദ്‌ റഹ്മാൻ പ്രേക്ഷകർക്ക്‌ നൽകിയിരിക്കുന്നത്. നവീൻ ഭാസ്‌കറിന്റെ തിരക്കഥയും, ജിംഷി ഖാലിദ്‌ ഒരുക്കിയ ഫ്രെയിമുകളും, പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതവും ഈ വെള്ളത്തിന്റെ രുചികൂട്ടുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ്‌ ശിവൻ, ആര്യ, പ്രിഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
പ്രണയം നമ്മളെ പഠിപ്പിക്കുന്ന ഗുണപാഠങ്ങൾ എന്തൊക്കെയാണ്? ഒരാൾ പ്രണയത്തിലാകുമ്പോൾ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും ചിന്തകളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും, പ്രണയിനിയെ സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലെത്തുവാൻ സ്വന്തം ജീവിതത്തെ ഗൗരവത്തോടെ കാണുമെന്നുമുള്ള വിഷയങ്ങൾ ലളിതമായ കഥയുടെ രൂപത്തിൽ അവതരിപ്പിച്ച സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. രണ്ടു തലമുറയിലെ വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ ഒരു കാമുകി അവരെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നും ഈ സിനിമയിലൂടെ നവീൻ ഭാസ്കർ പറഞ്ഞുതരുന്നു.

തിരക്കഥ: ⭐⭐⭐
മൺസൂൺ മാംഗോസ് എന്ന സിനിമയ്ക്ക് ശേഷം നവീൻ ഭാസ്കർ രചന നിർവഹിച്ചിരിക്കുന്ന സിനിമയാണിത്. പ്രണയത്തിലായിരുന്ന പുതു തലമുറയിൽപ്പെട്ട ഒരു വ്യക്തി കാമുകിയുടെ സന്തോഷങ്ങൾക്കും വികാരങ്ങൾക്കും വിലകല്പിക്കാതെ ആ പ്രണയം നഷ്ടപെടുത്തുമ്പോൾ, മറുവശത്ത് പഴയ തലമുറയിൽപെട്ടയാൾ അയാളുടെ നഷ്ട പ്രണയത്തെ വീണ്ടും സ്വന്തമാക്കുവാൻ ശ്രമിക്കുന്നു. ഇരുവരുടെയും സ്വഭാവത്തിൽ പ്രണയംമൂലമുണ്ടാകുന്ന മാറ്റങ്ങൾ റിയലസ്റ്റികായി അവതരിപ്പിച്ചിരിക്കുന്നു. പള്ളി സെമിത്തേരിയിൽ നടക്കുന്ന രംഗമൊഴികെ മറ്റെല്ലാ രംഗങ്ങളും നൂറു ശതമാനം വിശ്വസനീയതയോടെ കഥാസന്ദർഭങ്ങളാക്കിയിരിക്കുന്നു. ഹാസ്യത്തിന് വേണ്ടി എഴുതപെട്ട സംഭാഷങ്ങണളോ ദ്വയാർത്ഥ ഡയലോഗുകളോ ഒന്നുമില്ലാത്ത തിരക്കഥയാണ് നവീൻ ഭാസ്‌ക്കർ എഴുതിയിരിക്കുന്നത്. മൺസൂൺ മാംഗോസിലൂടെ നിരാശപ്പെടുത്തിയ നവീൻ ഭാസ്ക്കറിന്റെ ശക്തമായ തിരിച്ചുവരാവാകട്ടെ ഈ സിനിമ.

സംവിധാനം: ⭐⭐⭐
ഖാലിദ്‌ റഹ്മാൻ ഒരു നവാഗതനാണെന്നു തോന്നാത്ത രീതിയിലാണ് ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ശരാശരി കുടുംബങ്ങളിലെ കാഴ്ചകൾ റിയാസിലസ്റ്റിക്കായി അവതരിപ്പിക്കുവാൻ ഖാലിദിന് സാധിച്ചു. അതുപോലെ കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിച്ചു എന്നതും അഭിനന്ദനം അർഹിക്കുന്നു കാര്യമാണ്. ലളിതമായ രീതിയിൽ ഏച്ചുകെട്ടലുകളില്ലാതെ രസകരമായി കോർത്തിണക്കിയ രംഗങ്ങളും അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതവും പ്രേക്ഷകർ ഏറെ ആസ്വദിച്ചു. സിനിമയിലുടനീളം ചിലയിടങ്ങളിലായി ഇഴച്ചിൽ അനുഭവപെട്ടു എന്നതൊഴികെ സംവിധാനത്തിൽ കഴിവ് തെളിയിക്കുവാൻ ഖാലിദ്‌ റഹ്മാന് കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
ഷൈജു ഖാലിദിന്റെ സഹോദരൻ ജിംഷി ഖാലിദാണ് ഈ സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ഗിമ്മിക്‌സൊന്നും ഉപയോഗിക്കാതെ പ്രേക്ഷകർക്ക്‌ റിലേറ്റ് ചെയ്യാനാവുന്ന രീതിയിലുള്ള ലൊക്കേഷനുകളും ഫ്രയിമുകളുമാണ് ഈ സിനിമയിലുടനീളമുള്ളത്. പുതുമുഖം നൗഫൽ അബ്ദുള്ള കോർത്തിണക്കിയ രംഗങ്ങൾ സിനിമയുടെ വേഗതയെ നിയന്ത്രിക്കുന്നതായിരുന്നു. ചിലയിടങ്ങളിൽ വേഗതയോടെയും മറ്റുചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലുമാണ് ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ നെടുംതൂണായി നിലകൊള്ളുന്നു. ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതിന്റെ പ്രധാന കാരണം പശ്ചാത്തല സംഗീതമാണ്. മൂന്ന് പാട്ടുകളും അത്രകണ്ട് ശ്രദ്ധ നേടുന്നില്ല എന്നത് ഒരു പ്രണയകഥ പറയുന്ന സിനിമയെ സംബന്ധിച്ചു പോരായ്മതന്നെയാണ്. ധന്യ ബാലകൃഷ്ണൻ കഥാപാത്രങ്ങൾക്ക് നൽകിയ വേഷങ്ങൾ മികവു പുലർത്തി.

അഭിനയം: ⭐⭐⭐⭐
ബിജു മേനോൻ, ആസിഫ് അലി, രജീഷ വിജയൻ, ആശ ശരത്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, മണിയൻപിള്ള രാജു, ഇർഷാദ്, സുധി കോപ്പ, നന്ദിനി, ചിന്നു എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. പുതുമുഖം രജീഷ വിജയൻ ആണ് ഈ സിനിമയിലെ താരം. ഇത്രയും രസകരമായും റിയലസ്റ്റിക്കായും ഒരു പുതുമുഖ നടിക്ക് അഭിനയിക്കാനറിയുമെങ്കിൽ മലയാള സിനിമയിലെ ഒരുപിടി നല്ല കഥാപാത്രങ്ങൾ രജീഷയെ തേടിയെത്തുമെന്നുറപ്പ്. പരുക്കനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ശാന്തനായ അച്ഛനായി മാറിയ രഘു എന്ന കഥാപാത്രത്തെ ബിജു മേനോൻ മികച്ച രീതിയിൽ അവതരിപ്പിച്ചു. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന കഥാപാത്രങ്ങളായി ആസിഫ് അലിയും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആശ ശരത്തും, സുധീർ കരമനയും, മണിയൻപിള്ള രാജുവും, ഇർഷാദും നല്ല നടീനടന്മാരാണെന്നു വീണ്ടും തെളിയിക്കുന്നു.

വാൽക്കഷ്ണം: കുടുംബസമേതം കണ്ടുരസിക്കാം ഓർത്തുസുഖിക്കാം രുചിച്ചുനോക്കാം ഈ അനുരാഗ കരിക്കിൻ വെള്ളം.

സംവിധാനം: ഖാലിദ്‌ റഹ്മാൻ
നിർമ്മാണം: ഓഗസ്റ്റ് സിനിമ
രചന: നവീൻ ഭാസ്കർ
ചായാഗ്രഹണം: ജിംഷി ഖാലിദ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
സംഗീതം: പ്രശാന്ത്‌ പിള്ള
ഗാനരചന: ബി.കെ.ഹരിനാരായണൻ, ശബരീഷ് വർമ്മ
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്: റോണക്സ്‌ സേവ്യർ
ശബ്ദനിയന്ത്രണം: രാധാകൃഷ്ണൻ
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.