ഫുക്രി – ⭐


ഫുക്രി – ചളുവിൽ ചാലിച്ച ചളിച്ചിത്രകാവ്യം!⭐

ശ്രീമതികളെ ശ്രീമാന്മാരെ,

ഭാസ്കര ചരിതമെഴുതി പെരുംനുണപ്പുഴ നീന്തി കടന്നു ഉദയപുരം സുൽത്താന്റെ കൊട്ടാരത്തിലെത്തിയ സിനിമാ സംവിധായകനും ഉത്സാഹ കമ്മിറ്റിക്കാരും കൊട്ടാരത്തിലെ കാര്യസ്ഥന്റെ ജീവിത കഥ കേട്ടു കോരിത്തരിച്ചു. സംവിധായകനും കൂട്ടരും സംവിധായകന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെത്തിയ ഉടനെ ഒരു സിനിമയ്ക്കുള്ള തിരക്കഥ എഴുതി. ആ തിരക്കഥയുടെ ചളിച്ചിത്ര ആവിഷ്കാരമാണ് ഫുക്രി.

പ്രമേയം: ⭐
മലയാള സിനിമയിൽ ഒരുകാലത്തെ സ്ഥിരം പ്രമേയമായിരുന്നു ആൾമാറാട്ടം. ഒരു പ്രത്യേക ദൗത്യം നിറവേറ്റുവായി ഒരുപാട് കുടുംബാംഗങ്ങുള്ള ഒരു തറവാട് വീട്ടിലെത്തുന്ന അനാഥനായ നായകൻ. നായകന്റെ സഹായത്തിനായി രണ്ടോ മൂന്നോ മണ്ടന്മാർ. അവരെ മുഴുവൻ കുടുംബത്തിൽ കയറ്റി താമസിപ്പിക്കുന്ന തറവാട് വീട്ടിലെ അംഗങ്ങൾ. തറവാട്ട് വീട്ടിലെ സുന്ദരിയായ നായികയ്ക്ക് നായകനോട് പ്രണയം. ഒടുവിൽ, നായകൻ ദൗത്യം നിറവേറ്റുന്നതോടെ ആൾമാറാട്ട കഥ എല്ലാവരുമാറിയുന്നു. നായികയും നായകനും തമ്മിലുള്ള പ്രണയം കാരണം എല്ലാം എല്ലാവരും ക്ഷമിക്കുന്നു. ശുഭം! വള്ളിപുള്ളി തെറ്റാതെ ഇതേ പ്രമേയം തിരഞ്ഞെടുത്ത സിദ്ദിക്ക് എന്ന സംവിധായകനോട് ഈ അവസരത്തിൽ മലയാള സിനിമ പ്രേമികൾക്കു പറയുവാനുള്ളത് ഒന്നുമാത്രം – പഴയ വീഞ്ഞ് ആവശ്യത്തിനധികം നിത്യേനെ രുചിച്ചുകൊണ്ടിരിക്കുന്നു. പുതിയ കുപ്പിയിലാക്കി ഇനിയും വിളമ്പരുത്!

തിരക്കഥ: ⭐
അവധിക്കാലത്ത്‌ സിനിമ കാണുവാനെത്തുന്ന കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി സിനിമ ഒരുക്കുമ്പോൾ, ഹാസ്യത്തിന് പ്രാധാന്യം നൽകിയിട്ടുള്ള മുഴുനീള എന്റർറ്റെയിനർ വേണമെന്ന് നിർമ്മാതാവ് നിർബന്ധം പിടിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു സംവിധായകൻ തന്നെ നിർമ്മാതാകുമ്പോൾ, അത്തരത്തിലുള്ള നിബന്ധനകളുടെ ആവശ്യമില്ല. ഫുക്രി എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ സിദ്ദിക്ക്, വാണിജ്യ വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ടു തന്റെ മുൻകാല സിനിമകളിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും അതേപടി തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞ കാരണമാണ് ഫുക്രി എന്ന സിനിമയെ പ്രേക്ഷകരിൽ നിന്നും അകറ്റുന്നതും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീവി ചാനലിലെ കോമഡി പരിപാടികളുടെ വിധികർത്താവായിരിക്കവേ കേട്ട തമാശകളെന്നു തോന്നിപ്പിക്കുന്ന വളിപ്പുകൾ ഒന്ന് പോലും വിട്ടുപോകാതെ സംഭാഷണങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. അസഹനീയമായിരുന്നു അവ ഓരോന്നും എന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. അച്ഛൻ-മകൻ ബന്ധമോ, പ്രണയമോ, നായകന്റെ നിസ്സഹായാവസ്ഥയോ ഒന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. മലയാള സിനിമയിലെ സിദ്ദിഖിന്റെ തൂലികയിൽ പിറന്ന ഏറ്റവും മോശം തിരക്കഥയാണ് ഫുക്രി എന്ന ഈ സിനിമയുടേത്.

സംവിധാനം: ⭐
ഹാസ്യ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിവുള്ള നടീനടന്മാർ, പ്രഗൽഭരായ സാങ്കേതിക വിദഗ്ദർ, പണം മുടക്കാൻ നിർമ്മാതാക്കൾ, എല്ലാ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്ത പരിചയസമ്പത്ത്. ഇവയെല്ലാം ഉണ്ടായിരുന്നിട്ടും നല്ലൊരു പ്രമേയമോ കഥയോ സംഭാഷണങ്ങളോ അവതരണ മികവോ ഒന്നും ഫുക്രി എന്ന സിനിമയ്ക്ക് വേണ്ടി രൂപപെടുത്തിയെടുക്കുവാൻ സിദ്ദിക്കിന് സാധിച്ചില്ല. സിനിമയുടെ ആദ്യാവസാനം കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, വളിപ്പ് സംഭാഷണങ്ങളും ഒരുവശത്തു പ്രേക്ഷകരെ മുഷിപ്പിക്കുമ്പോൾ, മറുവശത്തു അഭിനേതാക്കളുടെ താല്പര്യമില്ലാത്ത അഭിനയ രീതിയും അലസമായ അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിച്ചു. നാളിതുവരെ മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും മോശം സിദ്ദിക്ക് സിനിമ എന്ന വിശേഷണം ഫുക്രിയ്ക്ക് ലഭിച്ചു.

സാങ്കേതികം: ⭐⭐⭐
തിരക്കഥയ്ക്ക് അനിയോജ്യമായ രംഗങ്ങൾ പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിക്കാതെ ക്യാമറയിൽ പകർത്തുവാൻ വിജയ് ഉലകനാഥിന് സാധിച്ചു. പാട്ടുകളുടെ ചിത്രീകരണം പോലും മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥമല്ല. കെ.ആർ.ഗൗരിശങ്കർ ആണ് രംഗങ്ങൾ സന്നിവേശം ചെയ്തത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങൾ നിരവധി കാണപ്പെട്ടു. ഹാസ്യത്തിന് വേണ്ടി ഉൾപ്പെടുത്തിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും അനാവശ്യമായിരുന്നു. ഗോപി സുന്ദർ നിർവഹിച്ച പശ്ചാത്തല സംഗീതം കേട്ടതായി ഓർമ്മപോലുമില്ല. ഫുക്രിമാരുടെ വീട് ഒരുക്കിയ ജോസഫ് നെല്ലിക്കൽ അഭിനന്ദനം അർഹിക്കുന്നു. പാട്ടുകളുടെ ചിത്രീകരണത്തിൽ വീടിനകത്തുള്ള കലാസംവിധാനവും മികവ് പുലർത്തി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് വിശ്വജിത്തും ഡോക്ടർ സുധീപും ചേർന്നാണ്. ‘ഒരേ ഒരു വാക്കിൽ’ എന്ന് തുടങ്ങുന്ന പാട്ടു മികവ് പുലർത്തി. പ്രവീൺ വർമ്മയുടെ വസ്ത്രാലങ്കാരം കഥാസന്ദർഭങ്ങളോടും കഥാപാത്രങ്ങളോടും നീതി പുലർത്തുന്നവയായിരുന്നു. ലിബിൻ മോഹനനാണ് ചമയം.

അഭിനയം: ⭐⭐⭐
ജോയ് താക്കോൽക്കാരനായും, അങ്കൂർ റാവുത്തറായും, രഘുറാമായും, സുധിയായും, ഡോൺബോസ്‌കോയായും നിറഞ്ഞാടിയ ജയസൂര്യ, തട്ടിപ്പുവീരൻ കഥാപാത്രങ്ങളുടെ പാത വീണ്ടും പിന്തുടരുന്നതിന്റെ തുടക്കമായാണോ ലുക്മാൻ അലി ഫുക്രിയെ തിരഞ്ഞെടുത്തത്? ലക്കി എന്ന കഥാപാത്രത്തെ അലസമായി അവതരിപ്പിച്ച പ്രതീതിയാണ് അനുഭവപ്പെട്ടത്. ഭാവാഭിനയത്തിലൂടെ നടൻ സിദ്ദിഖ് സുലൈമാൻ ഫുക്രിയായി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, അലി ഫുക്രിയായി ലാൽ വന്നതും പോയതും അറിഞ്ഞില്ല. നായികമാരിൽ അനു സിത്താര തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, പ്രയാഗ മാർട്ടിൻ കൃത്രിമത്വം നിറഞ്ഞ അഭിനയത്തിലൂടെ നിരാശപ്പെടുത്തി. ഹാസ്യ വിഭാഗം കൈകാര്യം ചെയ്ത ജോജു ജോർജ്, ഭഗത് മാനുവൽ, നിർമ്മൽ പാലാഴി, നിയാസ് ബക്കർ, നസീർ സംക്രാന്തി എന്നിവർ ബോറടിപ്പിച്ചു. ഇവരെ കൂടാതെ ജനാർദനൻ, ജോൺ കൈപ്പറമ്പിൽ, അൻസാർ കലാഭവൻ, വിനോദ് കെടാമംഗലം, സാജൻ പള്ളുരുത്തി, മജീദ്, കെ.പി.എ.സി.ലളിത, ശ്രീലത, തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: ആദ്യാവസാനം പ്രേക്ഷകരെ മുഷിപ്പിക്കുന്ന കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമടങ്ങുന്ന ദുരന്തമാണ് ഫുക്രി!

രചന, സംവിധാനം: സിദ്ദിഖ്
നിർമ്മാണം: സിദ്ദിഖ്, വൈശാഖ് രാജൻ, ജെൻസോ ജോസ്
ഛായാഗ്രഹണം: വിജയ് ഉലകനാഥ്
ചിത്രസന്നിവേശം: കെ.ആർ.ഗൗരിശങ്കർ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: വിശ്വജിത്, ഡോക്ടർ സുധീപ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ
ചമയം: ലിബിൻ മോഹനൻ
നൃത്തസംവിധാനം: ബ്രിന്ദ
സംഘട്ടനം: മാഫിയ ശശി
വിതരണം: വൈശാഖ റിലീസ്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ – ⭐⭐


‘ഏറെക്കുറെ’ രസിപ്പിക്കുന്ന സിനിമ! – ⭐⭐

കുറവുകൾ കൂടുതലുള്ള തിരക്കഥയെ കൂടുതൽ കുറവുകൾ തോന്നിപ്പിക്കാതെ അവതരിപ്പിച്ച ആസ്വാദ്യകരമായ സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. അച്ഛൻ-മകൻ ആത്മബന്ധത്തിന്റെ നൊമ്പരമുണർത്തുന്ന രംഗങ്ങളും, ശുദ്ധമായ ഹാസ്യ രംഗങ്ങളും, നല്ലൊരു സന്ദേശവും ഈ സിനിമയുടെ സവിശേഷതകൾ ആണെങ്കിൽ, നാട്ടിൻപുറത്തെ കണ്ടുമടുത്ത കഥാപാത്രങ്ങളും, പ്രവചിക്കാനാവുന്ന കഥാഗതിയും സിനിമയുടെ പ്രധാന പോരായ്മകളായി അവശേഷിക്കുന്നു.

മലയാള സിനിമയിലേക്ക് അഭിനയ ശേഷിയുള്ള ഒരു നായക നടനെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു. ചെറിയ വേഷങ്ങളിലൂടെ പത്തു വർഷത്തിലധികം ബാലതാരമായി അഭിനയിച്ച വിഷ്ണു ഉണ്ണികൃഷ്ണനാണ് മലയാള സിനിമയിലെ പുതിയ താരോദയം. എന്റെ വീട് അപ്പൂന്റെയും, അമൃതം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ. എഴുത്തിലും അഭിനയത്തിലും ഒരേ സിനിമയിലൂടെ കഴിവ് തെളിയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷൻ ആയ വിഷ്ണു ഉണ്ണികൃഷ്ണൻ മലയാള സിനിമയിലെ ശ്രീനിവാസനായി മാറുമെന്ന് നിസംശയം പറയാം.

പ്രമേയം: ⭐⭐
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി പരിശ്രമിക്കുന്നതിനിടയിൽ തോറ്റുപോകുന്ന കിച്ചു, അവന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആത്മാർത്ഥമായി അവനെ സ്നേഹക്കുന്നവരെയും തിരിച്ചറിയാതെ പോകുന്നതുമാണ് ഈ സിനിമയുടെ പ്രമേയം. സിനിമാ മോഹിയായ ഒരച്ഛന്റെ ആഗ്രഹമായിരുന്നു മകനെ നാലാളറിയുന്ന ഒരു സിനിമാ നടനാക്കണമെന്ന്. കൃഷ്ണൻ നായർ എന്ന കിച്ചു അച്ഛന്റെ ആഗ്രഹം പോലെ സിനിമയെ സ്നേഹിക്കുകയും സിനിമാ നടനാകാൻ പരിശ്രമിക്കുകയും ചെയ്യുന്നു. കട്ടപ്പനക്കാർ കിച്ചുവിനെ ഋത്വിക് റോഷൻ എന്ന് വിളിച്ചു. കിച്ചുവിന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐⭐
അമർ അക്ബർ അന്തോണി എന്ന സിനിമയ്ക്ക് ശേഷം ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീം എഴുതുന്ന തിരക്കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയുടേത്. ആസ്വാദ്യകരമായ രണ്ടര മണിക്കൂർ സമ്മാനിക്കുവാൻ ആവശ്യകരമായ ഘടകങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിൽ ഉടനീളം. കണ്ടുമടുത്ത സ്ഥിരം നാട്ടിൻപുറത്തെ കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ശുദ്ധമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച രംഗങ്ങളും നർമ്മ സംഭാഷണങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. സിനിമ മോഹവുമായി നടക്കുന്നതിനിടയിൽ കിച്ചുവിന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി കടന്നുവരുന്നു. ആ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. എന്നാൽ അവൾ കിച്ചുവിനെ നല്ലൊരു സുഹൃത്തായി മാത്രമാണ്‌ കാണുന്നത് എന്നവൻ മനസ്സിലാകുന്നില്ല. സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും നിറമില്ലാത്ത കാരണത്താൽ അവയെല്ലാം കിച്ചുവിന് നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള ക്‌ളീഷേ രംഗങ്ങളിലൂടെ വികസിക്കുന്ന കഥാസന്ദർഭങ്ങൾ പോരായ്മയാണെങ്കിലും ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും വലിയൊരു ആശ്വാസം നൽകുന്നവയാണ്. ഹാസ്യ രംഗങ്ങളോടെ അവസാനിക്കുന്ന ആദ്യ പകുതിയ്ക്ക് നേർവിപരീതമായി അച്ഛനും മകനും തമ്മിലുള്ള ആത്മബദ്ധവും കിച്ചു നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും പ്രണയ നൈരാശ്യവുമാണ് രണ്ടാം പകുതി. കഥാവസാനം പ്രവചിക്കാനാവുന്ന രീതിയിൽ സിനിമ അവസാനിപ്പിക്കുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന രംഗങ്ങൾ എഴുതുവാൻ ശ്രമിച്ച ബിബിനും വിഷ്ണുവും പുതുമയുള്ള കഥാസന്ദർഭങ്ങൾ എഴുതുവാൻ ശ്രമിച്ചില്ല.

സംവിധാനം: ⭐⭐⭐
തിരക്കഥയിലുള്ള ന്യൂനതകൾ ഒരുപരിധി വരെ പ്രേക്ഷകർക്ക് മനസ്സിലാകാത്തത് നാദിർഷ എന്ന സംവിധായകന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, കഥയുടെ വിശ്വസനീയതയോടെയുള്ള അവതരണവും, നല്ല പാട്ടുകളും, രംഗങ്ങൾക്ക് മാറ്റുകൂട്ടുന്ന പശ്ചാത്തല സംഗീതവും സമന്വയിപ്പിച്ചു മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ നാദിർഷ വിജയിച്ചു. സസ്പെൻസ് നിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിച്ച കഥ ആദ്യപകുതിയുടെ അവസാനവും സസ്പെൻസ് നിലനിർത്തിക്കൊണ്ടു അവസാനിച്ചു. ഹാസ്യ രംഗങ്ങളും സെന്റിമെന്റ്സ് രംഗങ്ങളും കൃത്യമായ അളവിൽ ഉൾപ്പെടുത്തിയ സിനിമ ആസ്വാദ്യകരമാക്കിയത് സംവിധാന മികവുകൊണ്ട് മാത്രമാണ്. അമർ അക്ബർ അന്തോണി പോലെ ഒരു വലിയ വിജയമായില്ലെങ്കിലും ഈ ഋത്വിക് റോഷനെ പ്രേക്ഷകർ സ്വീകരിക്കുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐
ഷാംദത്ത് സൈനുദ്ധീൻ ഊഴത്തിനു ശേഷം ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയാണിത്. കട്ടപ്പനയുടെ ദൃശ്യചാരുത ഒപ്പിയെടുക്കുന്നതിനു പകരം കഥയ്ക്ക് ആവശ്യമായ രംഗങ്ങൾ റിയലിസ്റ്റിക്കായി ചിത്രീകരിക്കുവാൻ ശ്രമിച്ചത് സിനിമയ്ക്ക് ഗുണകരമായി. കളർഫുൾ ദൃശ്യങ്ങളടങ്ങുന്ന പാട്ടുകളുടെ ചിത്രീകരണവും മികവ് പുലർത്തി. സിനിമയുടെ ആരംഭം മുതൽ
ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിരിപടർത്തുന്നവയായിരുന്നു. നർമ്മ സംഭാഷണങ്ങളെക്കാൾ പ്രേക്ഷകരെ പല രംഗങ്ങളിലും പൊട്ടിചിരിപ്പിച്ചത് പശ്ചാത്തല സംഗീതം കേട്ടാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ അഴകേ എന്ന് തുടങ്ങുന്ന പാട്ടു മറ്റുള്ളവയെക്കാൾ മികവ് പുലർത്തി. സന്തോഷ് വർമ്മയും ഹരിനാരായണനും നാദിർഷയും എഴുതിയ വരികൾക്ക് നാദിർഷയാണ് സംഗീതം പകർന്നത്. ജോൺകുട്ടിയുടെ സന്നിവേശം ശരാശരിയിലൊതുങ്ങി. സിനിമയുടെ ആരംഭത്തിൽ ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവങ്ങൾ എങ്ങനെയെന്നുള്ള വിശദീകരണം വലിച്ചുനീട്ടിയതുപോലെ തോന്നി. സിനിമാ മോഹിയായ അച്ഛന്റെ കഥയുടെ അവതരണം ഹാസ്യ രംഗങ്ങൾ ഉൾപെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മാത്രമാണ്. അഖി എൽസയുടെ വസ്ത്രാലങ്കാരം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐⭐
എല്ലാ ഭാവാഭിനയ മുഹൂർത്തങ്ങളും ആദ്യ നായക കഥാപാത്രത്തിലൂടെ അഭിനയിക്കാനുള്ള അവസരം എല്ലാ നടന്മാർക്കും ലഭിക്കുന്ന ഭാഗ്യമല്ല. വിഷ്ണു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഹാസ്യവും സെന്റിമെൻറ്സും ഡാൻസും ആക്ഷനും ഇതിനു മുമ്പുള്ള സിനിമകളിൽ ചെയ്തിട്ടുള്ളതുകൊണ്ട് ഈ കഥാപാത്രം അവതരിപ്പിക്കുന്നതിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടാകില്ല. ഇനിയും നായകനാകാനുള്ള ഭാഗ്യം ഈ കലാകാരന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കിച്ചുവിന്റെ സന്തത സഹചാരിയായ ദാസപ്പൻ മികവോടെ അവതരിപ്പിച്ചു കയ്യടി നേടുവാൻ ധർമ്മജന് സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒരെണ്ണം ധർമ്മജന്റെതാണ്. സിദ്ദിക്കും തനിക്കു ലഭിച്ച വേഷം മികവോടെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലെത്തിയ ലിജോമോൾ കനി എന്ന നായിക കഥാപാത്രത്തെ ഭംഗിയാക്കി. പ്രയാഗ മാർട്ടിനും തന്റെ വേഷം തരക്കേടില്ലാതെ അവതരിപ്പിച്ചു. സലിം കുമാറിന്റെ അഭിനയം പല രംഗങ്ങളിലും അമിതാഭിനയമായി തോന്നി. ഇവരെ കൂടാതെ സിജു വിത്സൺ, രാഹുൽ മാധവ്, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജോർജ്, കലാഭവൻ ഹനീഫ്, വിനോദ് കെടാമംഗലം, മജീദ്, ബാബു ജോസ്, ജാഫർ ഇടുക്കി, ബിബിൻ ജോർജ്, കോട്ടയം പ്രദീപ്, രമേശ് കുറുമശ്ശേരി, സമദ്, രാജേഷ്, മഹേഷ്, സീമ ജി.നായർ, സ്വസിക, നീന കുറുപ്പ്, താര കല്യാൺ, സേതുലക്ഷ്മി, അംബിക മോഹൻ എന്നിവരും ഈ സിനിമയിൽ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച ഋത്വിക് റോഷൻ ഇനിമുതൽ കേരളക്കരയുടെ സ്വന്തം.

സംഗീതം, സംവിധാനം: നാദിർഷ
നിർമ്മാണം: ദിലീപ്, ഡോ. സക്കറിയ തോമസ്
രചന: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്
ഛായാഗ്രഹണം: ഷാംദത്ത് സൈനുദ്ധീൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: സന്തോഷ് വർമ്മ, ഹരിനാരായണൻ, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
ചമയം: പി.വി.ശങ്കർ
വസ്ത്രാലങ്കാരം: അഖി എൽസ
വിതരണം: നാഥ് ഗ്രൂപ് റിലീസ്.

കവി ഉദ്ദേശിച്ചത്? – ⭐⭐

വോളിബോളിന്റെ നാമത്തിൽ ഒരു പന്തയകഥ! – ⭐⭐

രമണിയേച്ചിയുടെ നാമത്തിൽ എന്ന ലഘു സിനിമയ്ക്ക് ശേഷം മുഖ്യധാര സിനിമയിലേക്ക് തോമസും ലിജു തോമസും അരങ്ങേറ്റം കുറിച്ചത് ചില ഉദ്ദേശങ്ങളോടെയാണ്. അത്തരത്തിലുള്ള ആദ്യ സംരംഭമാണ് കവി ഉദ്ദേശിച്ചത്. കവി ഉദ്ദേശിച്ചതതെന്താണെന്നു മനസ്സിലാക്കിയ ആസിഫ് അലിയും സജിൻ ജാഫറും അവരുടെ നിർമ്മാണ കമ്പിനിയായ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ പേരിൽ ഈ സിനിമ നിർമ്മിച്ചു.

അള്ളിമൂല എന്ന ഗ്രാമനിവാസികളുടെ പ്രിയപ്പെട്ട കായിക വിനോദമാണ് വോളിബോൾ. വോളിബോൾ വിനോദത്തിനു വേണ്ടി കുടുംബം വരെ പന്തയത്തിനു ഉപയോഗിക്കുന്നവരാണ് അള്ളിമൂലയിലെ കുടുംബങ്ങൾ. അവരിൽ പ്രമുഖരായ വട്ടത്തിൽ തറവാട്ടിലെ ബോസ്‌കോയും വോളിബോൾ പന്തയംവെച്ചു നടത്തുന്നതിൽ പിന്നോട്ടല്ല. വട്ടത്തിൽ ബോസ്‌കോയുടെ ആജന്മ ശത്രുവാണ് കാവാലം ജിമ്മി. ഗാങ്സ് ഓഫ് അള്ളിമൂല എന്ന വോളിബോൾ ടീമിന്റെ സാരഥിയാണ് കാവാലം ജിമ്മി. ജിമ്മിയും സുഹൃത്തുക്കളും വട്ടത്തിൽ ബോസ്‌കോയും സുഹൃത്തുക്കളും തമ്മിൽ കടുത്ത ശത്രുതയിലാണ്.

ഒരിക്കൽ, ഇവർ തമ്മിൽ വോളിബോൾ വിനോദത്തിനായി പന്തയംവെയ്ക്കുന്നു. ഗാങ്സ് ഓഫ് അള്ളിമൂല ടീമിന്റെ പരിശീലകനായി മിന്നൽ സൈമൺ വരുന്നതോടെ കഥ ഏറെ രസകരമാകുന്നു. കാവാലം ജിമ്മിയായി ആസിഫ് അലിയും, മിന്നൽ സൈമണായി ബിജു മേനോനും, വട്ടത്തിൽ ബോസ്‌കോയായി നരേനും അഭിനയിച്ചിരിക്കുന്നു.

സൈജു കുറുപ്പ്, ബാലു വർഗീസ്, ബിജു കുട്ടൻ, സുധി കോപ്പ, അഭിഷേക്, ഗണപതി, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, ശശി കലിങ്ക, സുനിൽ സുഖദ, ബാലാജി, ദിനേശ് നായർ, പ്രശാന്ത് അലക്‌സാണ്ടർ, ആലപ്പി അഷ്‌റഫ്, കെ.ടി.സി.അബ്ദുള്ള, അഞ്ജു കുര്യൻ, സിജ റോസ്, ലെന, ബിന്ദു പണിക്കർ, ചിത്ര ഷേണായ്, വീണ നായർ എന്നിവരാണ് കവി ഉദ്ദേശിച്ചതിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐
ആജന്മ ശത്രുക്കളായ രണ്ടുപേർ അവരുടെ പ്രണയസാഫല്യത്തിനു വേണ്ടി വോളിബോൾ കായിക വിനോദത്തിന്റെ പേരിൽ പന്തയംവെച്ച് കലഹിക്കുന്നതാണ് കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ പ്രമേയം. തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ് ഈ സിനിമയുടെ കഥ എഴുതിയത്. ഗ്രാമീണ പശ്ചാത്തലവും ഗൃഹാതുരതയും സൗഹൃദവും പ്രണയവും ബാല്യകാലസ്മരണകളും വോളിബോൾ കളിയുമെല്ലാം കോർത്തിണക്കിയതാണ് ഈ സിനിമയുടെ കഥ. കേട്ടുപഴകിയ പ്രമേയമാണെങ്കിലും വോളിബോൾ കായിക വിനോദം പശ്ചാത്തലമാക്കിയ അധികം സിനിമകളൊന്നും മലയാളത്തിലുണ്ടായിട്ടില്ല എന്നതാണ് ഏക പ്രത്യേകത.

തിരക്കഥ: ⭐⭐
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞിട്ടുള്ള മലയാള സിനിമകളിൽ കാലാകാലങ്ങളായി കണ്ടുവരുന്ന സ്ഥിരം കാഴ്ചകളായ ഒരുപറ്റം ചെറുപ്പക്കാരും അവരുടെ സൗഹൃദവും പ്രണയവും ശത്രുതയും കായിക വിനോദവും പന്തയംവെക്കലും നിസ്സഹായാവസ്ഥയും അടിപിടിയും എല്ലാമടങ്ങുന്നതാണ് ഈ സിനിമയുടെയും തിരക്കഥ. തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. നവാഗതരായ ഇരുവരും രസകരമായ ഒരു സിനിമയ്ക്ക് യോജിച്ച തിരക്കഥ എഴുതണം
എന്ന ലക്ഷ്യം മനസ്സിൽവെച്ചുകൊണ്ടാണ് ഈ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയത്. ഒരു രസകരമായ സിനിമയ്ക്കു വേണ്ടിയുള്ള എല്ലാ ചേരുവകളും കൃത്യമായി ഉൾപ്പെടുത്തിയാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോയത്. കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും കഥാഗതിയും എല്ലാം പ്രവചിക്കാനാവുന്നതായിരുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്ന്. രമണിയേച്ചിയുടെ നാമത്തിൽ എന്ന ലഘു സിനിമ പോലെ, കവി ഉദ്ദേശിച്ചതിലും കഥാസന്ദർഭങ്ങളെക്കാൾ പ്രാധാന്യം അണിയറപ്രവർത്തകർ നൽകിയത് ആവിഷ്കാരത്തിനായിരുന്നു. ഒരല്പം ഭേദപെട്ട തിരക്കഥയായിരുന്നുവെങ്കിൽ മറ്റൊരു 1983 ആകുമായിരുന്നു ഈ സിനിമയും.

സംവിധാനം: ⭐⭐⭐
തോമസും ലിജു തോമസും ചേർന്നാണ് കവി ഉദ്ദേശിച്ചത് സംവിധാനം ചെയ്തത്. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലെ ന്യൂനതകൾ രസകരമായ അവതരണ രീതികൊണ്ട് സവിശേഷമാക്കിയ കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. വോളിബോൾ കളിയെ ഇത്രയും വിശ്വസനീയതയോടെയും ത്രില്ലടിപ്പിക്കുന്ന രീതിയിലും അവതരിപ്പിച്ചതാണ് ഈ സിനിമയുടെ രക്ഷയായത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ പൂർണമായി വിജയിക്കുവാൻ സംവിധായകർക്ക് സാധിച്ചു. കണ്ടുമടുത്തതും കേട്ടപഴകിയതുമായ കഥാസന്ദർഭങ്ങളാൽ സമ്പന്നമാണ് ആദ്യപകുതിയെങ്കിലും, രണ്ടാമത്തെ പകുതീയുടെ അവസാന ഭാഗങ്ങൾ ഉദ്യോഗജനകമായി ചിത്രീകരിക്കുവാൻ ഇരുവർക്കും സാധിച്ചു. ഒരു ലഘു സിനിമയെടുത്തത് കണ്ടിഷ്ടപ്പെട്ട ആസിഫ് അലി ഈ സിനിമയുടെ സംവിധായകർക്ക് തുറന്നുകൊടുത്തത് സിനിമയിലേക്കുള്ള കവാടമാണ്. തോമസും ലിജുവും പോലെ അനേകായിരം സിനിമ പ്രേമികൾ ദിനംതോറും ലഘു സിനിമകൾ സംവിധാനം ചെയ്യുന്നുണ്ട്. അവർക്കും ഇത്തരത്തിലുള്ള ഒരു അവസരം നൽകാൻ ആസിഫ് അലിയെ പോലെ മറ്റാരെങ്കിലും കടന്നുവരട്ടെ.

സാങ്കേതികം: ⭐⭐⭐
കണ്ണൂർ ഇരുട്ടിയിലെ ഗ്രാമപ്രദേശമാണ് അള്ളിമൂലയാക്കി ചിത്രീകരിച്ചിരിച്ചത്. സ്ഥിരം കാഴ്ചകളിൽ നിന്നും പുതുമനൽക്കുന്ന ഒന്നും ഷെഹനാദ് ജലാൽ നിർവഹിച്ച ഛായാഗ്രഹണത്തിനില്ല. ആവേശഭരിതമായ ചടുലതയോടെ വോളിബോൾ കളി ചിത്രീകരിച്ചതാണ് ഛായാഗ്രഹണത്തിലുള്ള മേന്മ. സുനിൽ എസ്. പിള്ളയാണ് രംഗങ്ങൾ കോർത്തിണക്കിയത്. സിനിമയുടെ കഥ നിയന്ത്രിക്കുന്നതനിസരിച്ചു രംഗങ്ങൾ കൂട്ടിയോജിപ്പിച്ചു എന്നതുമാത്രമാണ് സുനിൽ ചെയ്തത്. വോളിബോൾ കളിയുടെ ചിത്രീകരണവും സന്നിവേശവും മികവുപുലർത്തി. ജെയ്ക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം. ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളിൽ പശ്ചാത്തല സംഗീതമുണ്ടായിരുന്നോ എന്നുപോലും പ്രേക്ഷകർ ഓർക്കുന്നില്ല. റഫീഖ് അഹമ്മദ് എഴുതിയ ഇന്നലെയും എന്ന പാട്ടിനു സംഗീതം നൽകിയത് വിനു തോമസാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിൽ ഒരു പാട്ടിനു ജെയ്ക്സ് ബിജോയിയും സംഗീതം നൽകിയിട്ടുണ്ട്. വോളിബോൾ കളിയ്ക്കുള്ള സെറ്റുകൾ ഒരുക്കിയ നിമേഷ് താനൂർ അഭിനന്ദനം അർഹിക്കുന്നു. രമ്യ സുരേഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ആസിഫ് അലിയും ബിജു മേനോനും അവരവരുടെ കഥാപാത്രങ്ങളെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. ഉടായിപ്പു കഥാപാത്രങ്ങൾ അലസമായി അവതരിപ്പിക്കുവാൻ ബിജു മേനോനോളം കഴിവ് മറ്റാർക്കുമില്ല. നായിക വേഷത്തിലെത്തിയ അഞ്ജു കുര്യനും കിട്ടിയ കഥാപാത്രം മോശമാക്കിയില്ല. വട്ടത്തിൽ ബോസ്‌കോ എന്ന കഥാപാത്രമായി നരേനും വേഷമിട്ടു. ഒരല്പം അമിതാഭിനയം അവിടിവിടങ്ങളിലായി ഉണ്ടായിരുന്നോ എന്ന് തോന്നിപോകുന്നവിധമാണ് നരേൻ അഭിനയിച്ചത്. ബാലു വർഗീസും അഭിഷേകും സുധി കോപ്പയും ആസിഫ് അലിയ്ക്കു മികച്ച പിന്തുണ നൽകി. വില്ലൻ വേഷത്തിലെത്തിയ സൈജു കുറുപ്പും സുനിൽ സുഖദയും, അമ്മ വേഷത്തിലെത്തിയ ബിന്ദു പണിക്കരും സ്ഥിരം മാനറിസങ്ങൾ വീണ്ടും ആവർത്തിച്ചു. ഇതുവരെ ലഭിക്കാത്ത ഒരു വേഷമാണ് ലെന ഈ സിനിമയിൽ അവതരിപ്പിച്ചത്. അത് നല്ലരീതിയിൽ അവതരിപ്പിക്കുവാനും ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരെക്കൂടാതെ ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ഗൃഹാതുരതയും സൗഹൃദവും വോളിബോളും കോർത്തിണക്കിയ രസകരമായ സിനിമ!

സംവിധാനം: തോമസ്, ലിജു തോമസ്
നിർമ്മാണം: ആസിഫ് അലി, സജിൻ ജാഫർ
ബാനർ: ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ
രചന: തോമസ്, മാർട്ടിൻ ഡ്യുറോ
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ
ചിത്രസന്നിവേശം: സുനിൽ എസ്. പിള്ള
ഗാനരചന: റഫീഖ് അഹമ്മദ്, ജ്യോതിഷ് കാശി
സംഗീതം: ജെയ്ക്സ് ബിജോയ്, വിനു തോമസ്
പശ്ചാത്തല സംഗീതം: ജെയ്ക്സ് ബിജോയ്
കലാസംവിധാനം: നിമേഷ് താനൂർ
വസ്ത്രാലങ്കാരം: രമ്യ സുരേഷ്
ചമയം: അമൽ
സംഘട്ടനം: മാഫിയ ശശി
നൃത്തസംവിധാനം: ഷോബിൻ പോൾരാജ്
വിതരണം: ആദംസ് റിലീസ്.

തോപ്പിൽ ജോപ്പൻ – ⭐⭐


ആരാധകരെ 50% രസിപ്പിക്കും 50% വെറുപ്പിക്കും ജോപ്പൻ! – ⭐⭐

50% നൗഷാദ് ആലത്തൂരും 50% ജീവൻ നാസറും പണം ചിലവഴിച്ചു ഗ്രാന്റേ ഫിലിം കോർപറേഷന്റെയും എസ്.എൻ.ഗ്രൂപ്പിന്റെയും ബാനറിൽ നിർമ്മിച്ച തോപ്പിൽ ജോപ്പന്റെ മനസ്സിൽ 50% പ്രണയവും ശരീരത്തിൽ 50% മദ്യവും എന്ന അളവിലാണുള്ളത്. ഏറെ നാളുകൾക്കു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയിൽ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരെ 50% ത്രിപ്ത്തിപെടുത്തുന്ന ഘടകങ്ങൾ പോലുമില്ല. നിഷാദ് കോയ എഴുതിയ തിരക്കഥയിൽ 50% രസിപ്പിക്കുന്ന ഫലിതങ്ങളും 50% വളിപ്പ് തമാശകളുമാണുള്ളത്.

പ്രമേയം:⭐
തോപ്പ്രംകുടിയിലെ തോപ്പിൽ തറവാട്ടിലെ അവിവിവാഹിതനായ തോപ്പിൽ ജോപ്പന്റെ പ്രണയവും പ്രണയനൈരാശ്യവും പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പും അതിനു വേണ്ടിയുള്ള പ്രയത്നങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. നിഷാദ് കോയയുടേതാണ് കഥ. കൗമാര പ്രായത്തിൽ ആദ്യനോട്ടത്തിൽ തന്നെ ജോപ്പന് പ്രണയം തോന്നിയ ആനി ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന ദുഃഖം താങ്ങാനാവാത്ത ജോപ്പൻ മുഴുകുടിയനായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോപ്പന്റെ ജീവിതത്തിൽ മരിയ എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് തോപ്പിൽ ജോപ്പന്റെ കഥ.

തിരക്കഥ: ⭐⭐
ഓർഡിനറി, മധുര നാരങ്ങ എന്നീ സിനിമകൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന തോപ്പിൽ ജോപ്പൻ ഒരു പ്രണയകഥയാണ്. സ്നേഹിച്ച പെൺകുട്ടിയെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കുടിയനായി നടക്കുന്ന ജോപ്പന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. കബഡി കളിയിലൂടെ ആരംഭിക്കുന്ന കഥ ചെന്നെത്തുന്നത് കബഡി കളിയിലെ എതിർ ടീമിന്റെ ക്യാപ്‌റ്റനും ദുഷ്ടനുമായ പോലീസ് ഉദ്യോഗസ്ഥനുമായുള്ള സംഘട്ടനത്തിലാണ്. അവിടെന്നു പിന്നീട് മരിയ കഥാപാത്രവുമായുള്ള ജോപ്പന്റെ സൗഹൃദത്തിലാണ് കഥയുടെ സഞ്ചാരം. ഒടുവിൽ ആനി എന്ന ജോപ്പന്റെ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നു. അതിനിടയിൽ ധ്യാന കേന്ദ്രം, മരിയയുടെ ഒളിച്ചോട്ടം തുടങ്ങിയ കഥാസന്ദർഭങ്ങളും വന്നുപോകുന്നു. മേല്പറഞ്ഞതുപോലെ ഒരു അന്തവും കുന്തവുമില്ലാതെ ദിശയില്ലാതെ സഞ്ചരിക്കുന്ന പട്ടം പോലെയാണ് ഈ സിനിമയുടെ തിരക്കഥ രചന. പ്രവചിക്കാനാവുന്ന കഥാഗതിയും വളിപ്പ് തമാശകളും മാത്രമാണ് ഈ സിനിമയിലുടനീളമുള്ളത്. തോപ്പിൽ ജോപ്പന്റെ കഥാപാത്രരൂപീകരണം പോലും ഓരോസമയവും ഓരോ രീതിയിലാണ്. അലസമായ തിരക്കഥ രചന എന്നതാണ് ഒറ്റവാക്കിൽ പറയുവാനുള്ളത്.

സംവിധാനം: ⭐⭐
ജോണി ആന്റണി സിനിമകളുടെ സ്ഥിരം ചേരുവകളൊന്നും ഈ സിനിമയിലില്ല. റിയലിസ്റ്റിക് കഥാസന്ദർഭങ്ങളിലൂടെയാണ് കഥയുടെ അവതരണം. മമ്മൂട്ടി എന്ന അഭിനേതാവിനെയോ മമ്മൂട്ടി എന്ന താരത്തെയോ പൂർണ്ണതയോടെ അവതരിപ്പിക്കുവാൻ ജോണി ആന്റണിയ്ക്കു സാധിച്ചില്ല. മുൻകാല ജോണി ആന്റണി സിനിമകളായ തുറുപ്പുഗുലാനും പട്ടണത്തിൽ ഭൂതവും അപേക്ഷിച്ചു ഭേദമാണ് ഈ സിനിമ. ഒരു കോട്ടയം കുഞ്ഞച്ചനോ കുട്ടപ്പായിയോ പ്രതീക്ഷിച്ചു പോകുന്നവരെ നിരാശപ്പെടുത്തുന്ന അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയുടെ മഴയത്തുള്ള ഡാൻസും മമ്ത മോഹൻദാസുമായുള്ള ആ പാട്ടും ആരാധകരെ പോലും വെറുപ്പിച്ചു. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കു നന്നേ ബോറടിച്ചു. പ്രേക്ഷകരെ രണ്ടു മണിക്കൂർ പിടിച്ചിരുത്തുവാനുള്ള ഒരു പുതുമയും തോപ്പിൽ ജോപ്പനിലില്ല. മമ്മൂട്ടിയെ സ്നേഹിക്കുന്നവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലുപരി ഒരു സവിശേഷതകളുമില്ല.

സാങ്കേതികം: ⭐⭐⭐
സുനോജ് വേലായുധമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ഇടുക്കിയിലെ കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറം പുതുമകളൊന്നും ഛായാഗ്രഹണത്തിലില്ല. മഴ പെയ്യുന്ന ഫ്രയിമുകളെല്ലാം കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലായതു വ്യക്തമായി മനസ്സിലാകും. പതിഞ്ഞ താളത്തിലാണ് രഞ്ജൻ എബ്രഹാം രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്ന്. കഥാസന്ദർഭങ്ങൾക്കു അനിയോജ്യമല്ലാത്ത പശ്ചാത്തല സംഗീതമാണ് വിദ്യാസാഗർ ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. അതുപോലെ പാട്ടുകളും നിലവാരം പുലർത്തിയില്ല. ഏലേലംകിടി എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് ഭേദമായി തോന്നിയത്. സാലു കെ.ജോർജിന്റെ കലാസംവിധാനം കഥാപശ്ചാത്തലത്തിനു യോജിച്ചതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിൽ തോപ്പിൽ ജോപ്പൻ കൂടുതൽ സുന്ദരനായിരുന്നു.

അഭിനയം: ⭐⭐⭐
അച്ചായൻ കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുവാൻ മലയാള സിനിമയിലെ മഹാനടനുള്ള കഴിവ് പ്രേക്ഷകർ കണ്ടാസ്വദിച്ചതാണ്. കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അനശ്വരമാക്കിയ മമ്മൂട്ടിയുടെ വ്യത്യസ്ത അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മരിയ എന്ന കഥാപാത്രത്തെ മമ്ത മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ആനിയായി ആൻഡ്രിയ നിരാശപ്പെടുത്തി. സോഹൻ സീനുലാലും സാജു നവോദയയും ഹാസ്യരംഗങ്ങളിൽ തിളങ്ങിയപ്പോൾ സലിംകുമാർ വെറുപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സോഹൻ സീനുലാൽ, അലൻസിയാർ, സാജു നവോദയ, ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, സലിംകുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സുധീർ, ജൂഡ് ആന്തണി ജോസഫ്, മേഘനാഥൻ, ലിഷോയ്, കലാഭവൻ ഹനീഫ്, മോഹൻജോസ്, ആൻഡ്രിയ ജെർമിയ, മമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ, രശ്മി ബോബൻ, അക്ഷര കിഷോർ, ശാന്തകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മമ്മൂട്ടിയുടെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ജോണി ആന്റണി
രചന: നിഷാദ് കോയ
നിർമ്മാണം: നൗഷാദ് ആലത്തൂർ, ജീവൻ നാസർ
ബാനർ: ഗ്രാന്റേ ഫിലിം കോർപറേഷൻ, എസ്.എൻ.ഗ്രൂപ്പ്
ഛായാഗ്രഹണം: സുനോജ് വേലായുധം
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ
കലാസംവിധാനം: സാലു കെ. ജോർജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഗ്രാന്റേ ഫിലിം കോർപറേഷൻ.

ഒരു മുത്തശ്ശി ഗദ – ⭐⭐⭐

ഒരു മുത്തശ്ശി വീരഗാഥ! – ⭐⭐⭐

മുത്തശ്ശിമാരെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് മൂന്ന് കാര്യങ്ങളാണ്. സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാനറിയുന്നവർ, സദാസമയം പ്രാർത്ഥനയുമായി ഒതുങ്ങിക്കൂടി ജീവിക്കുന്നവർ, വൈകുന്നേരങ്ങളിൽ ടെലിവിഷൻ സീരിയുലുകൾ മുടങ്ങാതെ കാണുന്നവർ. അവരിൽ നിന്നെല്ലാം വ്യതസ്ഥമായ സ്വഭാവമുള്ള ലീലാമ്മ എന്ന 65 വയസ്സുകാരി മുത്തശ്ശിയുടെ ജീവിതത്തിലെ വീരഗാഥയാണ് ജൂഡ് ആന്തണി ജോസെഫിന്റെ ഒരു മുത്തശ്ശി ഗദ.

ഇ ഫോർ എന്റർറ്റെയിൻമെൻസ്റ്റിനു വേണ്ടി മുകേഷ് ആർ.മേത്തയും എ.വി.എ.യ്ക്ക് വേണ്ടി എ.വി.അനൂപും സംയുകതമായി നിർമ്മിച്ച ഒരു മുത്തശ്ശി ഗദയിൽ പുതുമുഖം രജിനി ചാണ്ടി കേന്ദ്രകഥാപാത്രമായ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
വാർദ്ധക്യമായാൽ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ടവരല്ല നമ്മളുടെ മാതാപിതാക്കൾ എന്ന് മക്കളെ ഓർമ്മിപ്പിക്കുന്ന സിനിമയാണ് ഒരു മുത്തശ്ശി ഗദ. അതുപോലെ, മക്കളുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു ശിഷ്ടകാലം ജീവിച്ചു തീർക്കേണ്ടവരല്ല നമ്മൾ എന്ന് സ്വയം തിരിച്ചറിയണം എന്ന് പ്രായമുള്ളവരെയും ഓർമ്മപ്പെടുത്തുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. ശൈശവത്തിലും കൗമാരത്തിലും യൗവനത്തിലും നമ്മൾക്ക് ആഗ്രഹമുള്ള പോലെ വാർദ്ധക്യത്തിലും ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നു. ഒരുപക്ഷെ ഒരാളുടെ ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ നടക്കാതെ പോയ ഒരു സ്വപ്നമായിരിക്കാം. അങ്ങനെ നടക്കാതെപോയ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ വാർദ്ധക്യത്തിലും സാധിക്കണം എന്നതാണ് ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സന്ദേശം. അത്തരത്തിലുള്ള കുറെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ പുറപ്പെട്ടിറങ്ങുന്ന ലീലാമ്മയുടെ കഥയാണ് ഒരു മുത്തശ്ശി ഗദ. നിവിൻ പോളിയുടേതാണ് ഈ സിനിമയുടെ കഥാതന്തു.

തിരക്കഥ: ⭐⭐⭐
ലീലാമ്മയുടെ കുടുംബത്തിൽ മകൻ സിബിയും ഭാര്യയും രണ്ടു മക്കളുമാണുള്ളത്. മകനെ വരച്ചവരയിൽ നിർത്തുന്ന ലീലാമ്മയ്ക്കു മരുമകളെ കാണുന്നതുപോലും ദേഷ്യമാണ്. മകന്റെ സുഹൃത്തുക്കൾ അത്താഴത്തിനു വീട്ടിൽ വരുന്നതും, കൊച്ചുമകളുടെ ആൺ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതും, കൊച്ചുമകൻ സദാസമയം ഗെയിം കളിക്കുന്നതും, ജോലിക്കാരികൾ ഉഴപ്പി പണിയെടുക്കുന്നതും ഇഷ്ടമല്ലാത്ത ലീലാമ്മയുടെ കഥാപാത്രാവിവരണമാണ് ഈ സിനിമയുടെ ആദ്യപകുതി. ഇത്തരത്തിലൊക്കെ ഒരാൾ വീട്ടിൽ വരുന്ന അതിഥികളോട് പെരുമാറുമോ എന്നതിന് ന്യായീകരണങ്ങൾ സിനിമയുടെ രണ്ടാം പകുതിയിൽ പരാമർശിക്കുന്നുണ്ട്. ലീലാമ്മയുടെ ആഗ്രഹങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതാണ് രണ്ടാം പകുതി. കുറെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ചു അവസാനിക്കുന്ന ക്ലൈമാക്സും. ഏച്ചുകെട്ടലുകളില്ലാതെ എഴുതിയിരിക്കുന്ന കഥാസന്ദർഭങ്ങളും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമാണ് തിരക്കഥയുടെ സവിശേഷത. ഒരൊറ്റ ദ്വയാർത്ഥ പ്രയോഗം പോലുമില്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ച ജൂഡ് ആന്തണി ജോസഫിന് അഭിനന്ദനങ്ങൾ! ആദ്യ പകുതിയിലേക്കാൾ മികവു പുലർത്തിയത് രണ്ടാം പകുതിയിലെ രംഗങ്ങളാണ്. ക്ലൈമാക്സിൽ നല്ലൊരു സന്ദേശത്തോടെ സിനിമ അവസാനിക്കുന്നു.

സംവിധാനം: ⭐⭐⭐⭐
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ്‌ സംവിധാനം നിർവഹിച്ച ഒരു മുത്തശ്ശി ഗദ ഈ വർഷത്തെ ഏറ്റവും മികച്ച എന്റർറ്റെയിനറാണ്. പുതുമയുള്ള അവതരണ രീതിയാണ് ഈ സിനിമയുടെ പ്രത്യേകത. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുക, മുഷിപ്പിക്കാതെ കഥ അവതരിപ്പിക്കുക, കൃത്യമായ ഇടവേളകളിൽ വഴിത്തിരിവുകൾ കൊണ്ടുവരിക, അനാവശ്യമായ പാട്ടുകൾ ഉൾപെടുത്താതിരിക്കുക, കൃത്രിമത്വമായ സെന്റിമെന്റ്സ് രംഗങ്ങൾ ഒഴിവാക്കുക എന്നതെല്ലാമാണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാന മികവായി പറയേണ്ട പ്രശംസിക്കേണ്ട കാര്യങ്ങൾ. വിനോദ് ഇല്ലംപിള്ളിയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ ചിത്രസന്നിവേശവും മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ ജൂഡ് ആന്തണി ജോസഫിനെ സഹായിച്ചിട്ടുണ്ട്. ഈ വർഷത്തെ ഓണം ബമ്പർ ഈ വെടക്കു മുത്തശ്ശി കൊണ്ടുപോകുമെന്ന് ഏകദേശം ഉറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
വിനോദ് ഇല്ലംപിള്ളിയുടെ കളർഫുൾ വിഷ്വൽസ് മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുവാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുന്നാറിൽ ചിത്രീകരിച്ച രംഗങ്ങൾ വളരെയധികം മനോഹരമായിരുന്നു. ആദ്യാവസാനമുള്ള രംഗങ്ങളെല്ലാം ചടുലതയോടെ കോർത്തിണക്കുവാൻ ലിജോ പോളിനും സാധിച്ചു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ സ്വഭാവത്തിന് ഇണങ്ങുന്നവയായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട തെന്നൽ നിലാവിന്റെ എന്ന പട്ടു ശ്രവ്യസുന്ദരമായിരുന്നു. വിനീത് ശ്രീനിവാസനും അപർണ്ണ ബലമുരളിയും ചേർന്നാണ് ആ ഗാനം ആലപ്പിച്ചതും ആ ഗാനരംഗത്തിൽ അഭിനയിച്ചതും. സുനിൽ ലാവണ്യയുടെ കലാസംവിധാനവും റോണക്സ്‌ സേവ്യറുടെ ചമയവും സമീറ സനീഷിന്റെ വസ്ത്രലാകാരവും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
രജനി ചാണ്ടി തന്മയത്വത്തോടെ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു. പല രംഗങ്ങളിലും അമിതാഭിനയം എന്ന് തോന്നുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചു അത് ആവശ്യമായിരുന്നു. സിബി എന്ന മകന്റെ കഥാപാത്രത്തെ സുരാജ് നന്നായി അവതരിപ്പിച്ചു. രസകരമായ ഒരു കഥാപാത്രത്തെ ജൂഡ് ആന്തണിയും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടു അവതരിപ്പിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലെന, വിജയരാഘവൻ, അപർണ്ണ ബാലമുരളി, രാജീവ്‌ പിള്ള, രമേശ്‌ പിഷാരടി എന്നിവരും അതിഥി വേഷത്തിൽ ശ്രീനിവാസനും വിനീത് ശ്രീനിവാസനും രൺജി പണിക്കരും സംവിധായകൻ ലാൽ ജോസും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മാതാപിതാക്കളോടൊപ്പം ഓരോ കുടുംബവും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മുത്തശ്ശി വീരഗാഥ!

രചന, സംവിധാനം: ജൂഡ് ആന്തണി ജോസഫ്‌
കഥാതന്തു: നിവിൻ പോളി
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്‌
ബാനർ: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്, എ.വി.എ.പ്രൊഡക്ഷൻസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഷാൻ റഹ്മാൻ
കലാസംവിധാനം: സുനിൽ ലാവണ്യ
ചമയം: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്.

വെൽകം ടു സെൻട്രൽ ജയിൽ – ⭐


എസ്കേപ്പ് ഫ്രം സെൻട്രൽ ജയിൽ – ⭐

സെൻട്രൽ ജയിലിലെ കാര്യസ്ഥനും, പോലീസ് മേധാവികളുടെ മര്യാദരാമനും, വനിതാ പോലീസുകാരുടെ ശൃങ്കാരവേലനും, സുഹൃത്തുക്കളുടെ നാടോടിമന്നനും, കുട്ടികളുടെ വില്ലാളിവീരനും, സർവോപരി സൽഗുണ സമ്പന്നനും അതീവ നിഷ്കളങ്കനും സത്യസന്ധനും ബുദ്ധിശാലിയും ധൈര്യശാലിയുമായ ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ തറവാട് വീട് പോലെയാണ് സെൻട്രൽ ജയിൽ. ജയിലിലെ സൂപ്രണ്ട് മുതൽ കൊടുംകുറ്റവാളികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിക്കുട്ടൻ. ആ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ അവിസ്മരണീയ പ്രണയകാവ്യമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ. ചത്തത് കീരിക്കാടൻ ജോസ് ആണെങ്കിൽ കൊന്നത് മോഹൻലാൽ തന്നെ എന്ന പഴഞ്ചൊല്ല് പോലെ, ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജനപ്രിയ നായകനല്ലാതെ മറ്റാർക്കും സാധിക്കില്ല.

തിരിച്ചുവരവുകളുടെ കാലഘട്ടമാണല്ലോ ഈ വർഷം. നീണ്ട പരാജയങ്ങൾക്കു ശേഷമാണ് സുന്ദർ ദാസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സുന്ദർ ദാസിന്റെ ഒരോന്നോന്നര തിരിച്ചുവരവാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. വൈശാഖ രാജനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം:⭐
ഓണക്കാലമായതിനാൽ കുട്ടികൾ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ ജനപ്രിയനായകൻറെ ആയിരിക്കും. അവരെ ലക്ഷ്യംവെച്ചുകൊണ്ടു അവർക്കിഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെത്. ജയിലിൽ ജനിച്ചു വളർന്ന ഉണ്ണിക്കുട്ടന് ജയിൽ മോചിതനാകാൻ താല്പര്യമില്ല. ജയിലിലെ എല്ലാവരുടെയും പ്രിയപെട്ടവനായ ഉണ്ണിക്കുട്ടൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ അതിജീവിച്ചു അയാളുടെ പ്രണയം സഫലീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ.

തിരക്കഥ:⭐
സ്കൂൾ അവധിക്കാലമായാൽ കുട്ടികളെ ചിരിപ്പിക്കുന്നതിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ന്യായം പറഞ്ഞു ദിലീപും ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സംവിധായകരും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തെ പോലെ കഴിവുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും ഈ സിനിമയിലില്ല. കെട്ടിച്ചമച്ച കഥയും, കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും, കഥാവസാനം ജയിലിലേക്ക് കുട്ടികളാരും വരരുത് എന്ന സന്ദേശവും ചേർന്ന ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. കോമാളിത്തരങ്ങൾ കുത്തിനിറച്ചിട്ടും കുട്ടികളോ കുടുംബങ്ങളോ ചിരിവരാതെ വീർപ്പുമുട്ടുന്ന കാഴ്ച ബെന്നി പി. നായരമ്പലം കാണാനിടവരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സംവിധാനം:⭐⭐
റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയ്ക്ക് ശേഷം സുന്ദർ ദാസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് വെൽകം ടു സെൻട്രൽ ജയിൽ. സല്ലാപവും സമ്മാനവും കുടമാറ്റവും പോലുള്ള നല്ല സിനിമകൾ സംവിധാനം ചെയ്ത സുന്ദർ ദാസ്‌ കുബേരൻ പോലുള്ള ഒരു വിജയചിത്രമൊരുക്കുവാൻ ശ്രമിച്ചതിന്റെ പാഴായിപ്പോയ ശ്രമമാണ് ഈ സിനിമ. പഴഞ്ചൻ സംവിധാന രീതിയാണ് ഈ സിനിമയുടെ നിരാശപെടുത്തുന്ന മറ്റൊരു ഘടകം. അഭിനയിക്കാനറിയാത്ത വില്ലന്മാരെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിക്കുന്നതിൽ എന്ത് സന്തോഷമാണ് സുന്ദർ ദാസിന് ലഭിക്കുന്നത്? ഈ സിനിമയിലെ കോമാളിത്തരങ്ങളെക്കാൾ ചിരിവരുന്നത് വില്ലനായി അഭിനയിച്ച സുധീറിന്റെയും പോലീസുകാരന്റെയും അഭിനയം കണ്ടിട്ടാണ്. നല്ല തമാശകളോ സംഘട്ടനങ്ങളൊ പ്രണയ രംഗങ്ങളോ പാട്ടുകളോ പോലുമില്ലാത്ത ഇതുപോലുള്ള സിനിമകൾ ഏതു രീതിയിലാണ് കുട്ടികളെ ആസ്വദിപ്പിക്കുന്നതു എന്ന് സുന്ദർ ദാസ്‌ മനസ്സിലാക്കിയാൽ നല്ലത്.

സാങ്കേതികം:⭐⭐
സെൻട്രൽ ജയിലിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് അഴകപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചായഗ്രഹണമാണ്‌ ഈ സിനിമയ്ക്ക് വേണ്ടി അഴകപ്പൻ നിർവഹിച്ചത്. ജോൺകുട്ടിയാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യപകുതിയും രണ്ടാംപകുതിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കിയതും പഴഞ്ചൻ അവതരണ രീതിയിലൂടെ രംഗങ്ങൾ കോർത്തിണക്കിയതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബിജിബാൽ നിർവഹിച്ച പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചത് ബേർണി ഇഗ്നേഷ്യസും നാദിർഷയും ചേർന്നാണ്. സുന്ദരീ എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജയിലിലെ അന്തരീക്ഷം നല്ല രീതിയിൽ ഒരുക്കുവാൻ ജോസഫ്‌ നെല്ലിക്കലിന് സാധിച്ചു.

അഭിനയം:⭐⭐⭐
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപിന് കുഞ്ഞിക്കൂനനിലെ ദിലീപിൽ ജനിച്ച സന്തതിപോലെയാണ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ ജനപ്രിയ നായകൻ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കനാണ് താനെന്ന് അഭിനയിച്ചു ഫലിപ്പിക്കുവാൻ ദിലീപ് നന്നേ കഷ്ടപ്പെടുന്നത് കണ്ടു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഇത്രയുമധികം ആരാധകരുള്ള ഒരു നടന് ഇനിയെങ്കിലും ഇത്തരത്തിലുള്ള കോമാളി കഥാപാത്രങ്ങൾ നിരസിച്ചുകൂടെ? വേദികയാണ് ഈ സിനിമയിലെ ദിലീപിന്റെ നായികയാവുന്നത്. ദിലീപിനെയും വേദികയെയും കൂടാതെ ഒരു നീണ്ട താരനിര അണിനിരക്കുന്നു ഈ സിനിമയിൽ. രൺജി പണിക്കർ, ഹരീഷ് പെരുമണ്ണ, സിദ്ദിക്ക്, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷറഫുദ്ദീൻ, കുമരകം രഘുനാഥ്, വിനോദ് കെടാമംഗലം, ധർമജൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്‌, അബു സലിം, കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, സാജു കൊടിയൻ, സുധീർ, കലാഭവൻ ഹനീഫ്, വിനയപ്രസാദ്‌, വീണ നായർ, തെസ്നി ഖാൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

വാൽക്കഷ്ണം: കുട്ടികളെ ചിരിപ്പിക്കാത്ത കുടുംബങ്ങളെ രസിപ്പിക്കാത്ത യുവാക്കളെ ത്രസിപ്പിക്കാത്ത ജന അപ്രിയ സിനിമ!

സംവിധാനം: സുന്ദർ ദാസ്‌
രചന: ബെന്നി പി. നായരമ്പലം
നിർമ്മാണം: വൈശാഖ് രാജൻ
ബാനർ: വൈശാഖ സിനിമ
ചായാഗ്രഹണം: അഴകപ്പൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ
സംഗീതം: ബേർണി ഇഗ്‌നേഷ്യസ്, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കൽ
ചമയം: രാജീവ്‌ അങ്കമാലി
വിതരണം: വൈശാഖ റിലീസ്.

പ്രേതം – ⭐⭐⭐

ഹാസ്യരസഭയാനകം ഈ പ്രേതം! – ⭐⭐⭐

ഡോക്ടറാവണം എഞ്ചിനിയറാവണം കളക്ക്റ്ററാവണം എന്നാഗ്രഹിച്ച ആളുകളെല്ലാം ഇപ്പോൾ മെന്റലിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് പ്രേതം എന്ന സിനിമയുടെയും ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രത്തിന്റെയും വിജയം. അയ്യർ ദി ഗ്രെയ്റ്റിലെ സൂര്യനാരായണനെ പോലെയാവാനും, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാവാനും, കമ്മീഷ്ണറിലെ ഭരത്ചന്ദ്രനെ പോലെയാവാനും കൊതിച്ച പോലെ, അടുത്ത തലമുറയിലെ കുട്ടികൾ പ്രേതത്തിലെ ജോൺ ഡോൺ ബോസ്‌കോ ആവാൻ ആഗഹിക്കുന്നതിൽ തെറ്റില്ല. കുട്ടികളെ അത്ഭുതപെടുത്തിയും കുടുംബങ്ങളെ ചിരിപ്പിച്ചു ഭയപ്പെടുത്തിയും പ്രേതം പ്രേക്ഷകരുടെ കയ്യടിനേടുന്നു.

സു…സു…സുധി വാൽക്മീകവും പുണ്യാളൻ അഗർബത്തീസും പ്രേതവും വ്യതസ്ഥമായതാണ് രഞ്ജിത്ത് ശങ്കറിനെയും ജയസൂര്യയെയും ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ-നടൻ കൂട്ടികെട്ടാക്കിയത്. ഒരുകാലത്തു ഒരു ജോഷി-മമ്മൂട്ടി സിനിമയോ, പ്രിയദർശൻ-മോഹൻലാൽ സിനിമയോ, ഷാജി കൈലാസ്-സുരേഷ് ഗോപി സിനിമയോ, സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമയോ റിലീസാകുവാൻ കാത്തിരുന്നതുപോലെ ഇനിയുള്ള കാലം രഞ്ജിത്ത് ശങ്കർ-ജയസുര്യ സിനിമയ്ക്കായി കാത്തിരിക്കാം.

ഡ്രീംസ് ആൻഡ്‌ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും നിർമ്മിച്ചിരിക്കുന്ന പ്രേതം വിതരണം ചെയ്തത് സെൻട്രൽ പിക്ചേഴ്സ് ആണ്.

പ്രമേയം:⭐⭐⭐
പ്രേതമുണ്ടോ ഇല്ലയോ? എല്ലാവർക്കുമുള്ള സംശയമായാണ്. പ്രേതമുണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ട് ഇല്ലാത്തവരുമുണ്ട്. പ്രേതത്തെ കണ്ടവരുമുണ്ട് കാണാത്തവരുമുണ്ട്. ദൈവമുണ്ടെങ്കിൽ അതിനെതിരെ മറ്റൊരു ശക്തിയുണ്ടെന്നു ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നു. പ്രതികാര ദാഹിയായ പ്രേതത്തെ മലയാള സിനിമയിലൂടെ ഒരുപാട് കണ്ടിട്ടുണ്ട് നമ്മൾ. പ്രതികാരം ചെയ്യുന്ന പലവിധങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ, പ്രതികാരത്തിനപ്പുറം സ്വന്തം മരണകാരണം അന്വേഷിച്ചറിയുവാൻ ശ്രമിക്കുന്ന പ്രേതത്തിന്റെ കഥ മലയാള സിനിമയിൽ ഇതാദ്യം. അതിനു നിമിത്തമാകുന്ന കുറെ മനുഷ്യരും ഒരു മെന്റലിസ്റ്റും. സത്യമോ മിഥ്യയോ, പ്രേതമുണ്ടെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കുവാൻ രഞ്ജിത്ത് ശങ്കറിന്റെ കഥയ്ക്ക്‌ സാധിച്ചു.

തിരക്കഥ:⭐⭐⭐
അവിശ്വസനീയമായ ഒരു കഥ വിശ്വസനീയമായ കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. രഞ്ജിത്ത് ശങ്കർ എന്ന എഴുത്തുകാരന്റെ മികവു വെളിവാകുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ. പ്രേതമുണ്ടെന്നു തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ, ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന കഥാഗതി എന്നിവയാണ് തിരക്കഥയുടെ മികവ്. സംഭാഷണങ്ങളിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ മാത്രമാണ് മോശമെന്ന് പറയാനുള്ളത്. ആദ്യ പകുതിയിൽ ഹാസ്യരംഗങ്ങൾക്ക് മാറ്റുക്കൂട്ടുവാൻ ആവശ്യത്തിലധികം അസഭ്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്. ഷറഫുധീൻ അവതരിപ്പിച്ച പ്രിയൻ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിൽ ഹാസ്യമുണ്ടായിരുന്നെങ്കിലും കൂടുതലും അസഭ്യമായിരുന്നു. രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും മികവു പുലർത്തി. കഥാവസാനം ഒരു കുറ്റാന്വേഷണ സിനിമയുടെ തലത്തിലേക്ക് ഉയരുന്നു ഈ സിനിമ. ഡോൺ ബോസ്‌കോയുടെ കഥാപാത്രരൂപീകരണവും മികച്ചതായിരുന്നു. രഞ്ജിത്ത് ശങ്കറിന് അഭിനന്ദനങ്ങൾ!

സംവിധാനം:⭐⭐⭐⭐
പാസഞ്ചർ മുതൽ സുധി വാൽക്മീകം വരെ സംവിധാനം ചെയ്തിട്ടുള്ള ഓരോ സിനിമകളും കൈകാര്യം ചെയ്ത വിഷയം വ്യതസ്ഥമായിരുന്നു. അവയിൽ നിന്നുമെല്ലാം വ്യതസ്ഥമാണ് പ്രേതം. പുതുമയുള്ള കഥാപശ്ചാത്തലം, ത്രസിപ്പിക്കുന്ന കഥാഗതി, ജയസുര്യ എന്ന നടന്റെ അഭിനയം, അജു വർഗീസ്‌-ഷറഫുധീൻ ടീമിന്റെ ഹാസ്യങ്ങൾ, ജിത്തു ദാമോദറിന്റെ വിഷ്വൽസ്, ജസ്റ്റിൻ ജോസിന്റെ ശബ്ദലേഖനം, ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതം എന്നിവയെല്ലാം കൃത്യമായ അളവിൽ ചേർത്തതുകൊണ്ടു രഞ്ജിത്ത് ശങ്കറിന് മികച്ചൊരു ഹൊറർ-കോമഡി സിനിമ അവതരിപ്പിക്കുവാൻ കഴിഞ്ഞു. മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കൾ നമ്മൾക്ക് ചുറ്റുമുണ്ടെന്നും അവരുമായി സംവദിക്കാനാകുമെന്നും വിശ്വസിപ്പിക്കാൻ രഞ്ജിത്ത് ശങ്കറിനും കൂട്ടർക്കും സാധിച്ചു. ഓരോ കഥയും അവതരിപ്പിക്കുവാൻ അനിയോജ്യമായ ലോക്കെഷനുകൾ, കഥ പറയുന്ന വേഗത, സസ്പെൻസ് നിലനിർത്തിയിരുന്ന രീതി തുടങ്ങിയ എല്ലാ ഘടഗങ്ങളും ചേരുംപടി ചേർക്കുക എന്നത് രഞ്ജിത്ത് ശങ്കറിന്റെ സംവിധാന മികവു തന്നെ.

സാങ്കേതികം:⭐⭐⭐
ജിത്തു ദാമോദർ എന്ന ഛായാഗ്രാഹകന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച വിഷ്വൽസ് പ്രേതം എന്ന സിനിമയിലെതാണ്. ചെറായി കടൽ തീരവും തിരമാലകളും അവിടെ സ്ഥിതി ചെയ്യുന്ന വലിയ വീടും രസാവഹമായ കാഴ്ചകളാണ്. അങ്ങനെയുള്ള ഒരു സ്ഥലത്തിനു ദുരൂഹതയുണ്ടെന്നു പ്രേക്ഷകർക്ക്‌ തോന്നുന്നത് ജിത്തു ദാമോദറിന്റെ ചായഗ്രഹണമികവു ഒന്നുകൊണ്ടു മാത്രമാണ്. പ്രേതത്തിന്റെ രൂപം കാണിക്കാതെ വളരെ കുറച്ചു രംഗങ്ങൾക്കൊണ്ട് ഭീതി ജനിപ്പിക്കുവാൻ ജിത്തുവിനു സാധിച്ചു. ബാഹുബലിയുടെ ശബ്ദലേഖനം നിർവഹിച്ച ജസ്റ്റിൻ ജോസാണ് പ്രേതത്തിന്റെ ശബ്ദലേഖനം നിർവഹിച്ചത്. അത്യുഗ്രൻ എന്നല്ലാതെ മറ്റൊരു വിശേഷണവുമില്ല. പ്രേതമുണ്ടെന്നു വിശ്വസിച്ചുപോകുന്ന രീതിയിലായിരുന്നു അവയോരോന്നും. അതുപോലെ മികവുതോന്നിയ മറ്റൊരു ഘടകം ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതമാണ്. രണ്ടാം പകുതിയിലെ സസ്പെൻസ് രംഗങ്ങളിലൂടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ പശ്ചാത്തല സംഗീതത്തിനു സാധിച്ചു. സാജൻ വാസുദേവിന്റെ ചിത്രസന്നിവേശം മികവു പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. അതുപോലെ ചടുലമായ താളത്തിൽ രംഗങ്ങൾ കോർത്തിണക്കുവാനും സാജനു സാധിച്ചു. കഥയാവശ്യപെടുന്ന തരത്തിലുള്ള ലൊക്കേഷനുകളും അവിടെ വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ വരുത്തി ദുരൂഹത കൂട്ടാനുളള വസ്തുക്കൾ ഉണ്ടെന്നു ഉറപ്പുവരുത്താനും അജയ് എന്ന കലാസംവിധായകൻ മറന്നില്ല. ജോൺ ഡോൺ ബോസ്‌കോവിന്റെ വേഷവിധാനം വ്യതസ്ഥമായിരുന്നു. വെള്ള സാരിയിൽ നിന്ന് പ്രേതത്തെ മോചിപ്പിചതിനു നന്ദി, ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം:⭐⭐⭐
വ്യതസ്ഥ കഥാപാത്രങ്ങൾ വിശ്വസനീയതയോടെ അഭിനയിച്ചു പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുക എന്നത് എളുപ്പമല്ല. മേല്പറഞ്ഞതിൽ വിജയിച്ച ഒരു നടനാണ്‌ ജയസുര്യ. ജോൺ ഡോൺ ബോസ്‌കോയായി ജയസുര്യ മികച്ച അഭിനയം കാഴ്ചവെച്ചു. ഇത്രയും തന്മയത്വത്തോടെ ഒരു കഥാപാത്രവും ജയസുര്യ അവതരിപ്പിച്ചിട്ടില്ല.അജു വർഗീസ്‌, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീൻ എന്നിവർ അവരവരുടെ കഥാപാത്രങ്ങൾ രസകരമായി അവതരിപ്പിച്ചു. ഹരീഷ് പരേഡിയും, സുനിൽ സുഖദയും, ധർമജൻ ബോൾഗാട്ടിയും, വിജയ്‌ ബാബുവും, ദേവനും, പേർളി മാണിയും, ശ്രുതി രാമകൃഷ്ണനും, ശരണ്യ മേനോനും, സതി പ്രേംജിയും അവരവരുടെ വേഷങ്ങൾ ചെറുതാണെങ്കിലും ഭംഗിയായി അവതരിപ്പിച്ചു. നൈല ഉഷ അതിഥി വേഷത്തിൽ അഭിനയിച്ചു.

വാൽക്കഷ്ണം: ചിരിപ്പിക്കുന്ന ത്രസിപ്പിക്കുന്ന ഭയപ്പെടുത്തുന്ന പ്രേതത്തിന്റെ പുതിയമുഖം!

രചന, സംവിധാനം: രഞ്ജിത്ത് ശങ്കർ
നിർമ്മാണം: രഞ്ജിത്ത് ശങ്കർ-ജയസുര്യ
ചായാഗ്രഹണം: ജിത്തു ദാമോദർ
ചിത്രസന്നിവേശം: സാജൻ വാസുദേവ്
സംഗീതം: ആനന്ദ് മധുസൂദനൻ
ശബ്ദലേഖനം: ജസ്റ്റിൻ ജോസ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: അജയ് മാങ്ങാട്
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ, സരിത ജയസുര്യ
ചമയം: ശ്രീജിത്ത്‌ ഗുരുവായൂർ
വിതരണം: സെൻട്രൽ പിക്ചേഴ്സ്

മരുഭൂമിയിലെ ആന -⭐⭐

കേരളത്തിലിറങ്ങിയ ചളു ആന! – ⭐⭐

കോമഡി സിനിമകൾ തിയറ്ററിൽ നിറഞ്ഞോടുകയും ബിജു മേനോന്റെ സിനിമ കാണുവാൻ കുടുംബങ്ങൾ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കഥയെന്തു തന്നെയായാലും കഥാസന്ദർഭങ്ങളിൽ യുക്തിയില്ലായെങ്കിലും സംഭാഷണങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെങ്കിലും നിർമ്മാതാക്കൾക്ക് ലാഭം കിട്ടുമെന്ന തെറ്റുധാരണയുടെ അനന്തഫലമാണ് മരുഭൂമിയിലെ ആന.

ഡേവിഡ്‌ കാച്ചപ്പിള്ളി നിർമ്മിച്ച മരുഭൂമിയിലെ ആനയുടെ കഥയെഴുതിയത് ശരത്ചന്ദ്രൻ വയനാടാണ്. സംവിധായകൻ വി.കെ.പ്രകാശിന് വേണ്ടി വൈ.വി.രാജേഷ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ നാലാമത്തെ സിനിമയാണ് മരുഭൂമിയിലെ ആന. ബിജു മേനോൻ, കൃഷ്ണ ശങ്കർ, ഹരീഷ് പെരുമണ്ണ, ബാലു വർഗീസ്‌, ലാലു അലക്സ്, സാജു നവോദയ, സുനിൽ സുഖദ, സംസ്കൃതി ഷേണായ്, അജയ് ഘോഷ്, റോസ്ലിൻ ജോളി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പ്രമേയം:⭐⭐
ആൾമാറാട്ടം നടത്തി പണമുണ്ടാക്കുക പ്രശ്നങ്ങൾ പരിഹരിക്കുക എന്ന പ്രമേയം 80കളിലെ ഒട്ടുമിക്ക മലയാള സിനിമകളിലും വിഷയമാക്കിയിട്ടുണ്ട്. ഗിരീഷ്‌ സംവിധാനം ചെയ്ത അക്കര നിന്നൊരു മാരൻ എന്ന സിനിമയിൽ ശ്രീനിവാസനെ അറബിവേഷം കെട്ടിച്ചു കുറെ ആളുകളെ പറ്റിക്കുന്ന രംഗമുണ്ട്. ഈ സിനിമയുടെ പ്രമേയവും ഏകദേശം അതുപോലെ തന്നെ. അറബി കേരളത്തിലെത്താൻ ഒരു കരണമുണ്ടാക്കി എന്നത് മാത്രമാണ് വ്യത്യാസം. അറബിയെ വിറ്റു കാശാക്കുക എന്ന പ്രമേയത്തിന് മാറ്റുകൂട്ടാൻ അറബി ഒരു മലയാളികൂടിയാണ് എന്ന് വരുത്തിത്തീർക്കുന്ന ഒന്ന് രണ്ടു കാരണങ്ങളും എഴുതിച്ചേർത്തു. ശരത്ചന്ദ്രൻ വയനാടാണ് ഈ സിനിമയുടെ കഥയെഴുതിയത്.

തിരക്കഥ:⭐⭐
കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത കോമഡികളും ഉറക്കമുളച്ചെഴുതിയ വൈ.വി.രാജേഷിനു നമോവാകം. കൊച്ചു കുട്ടികളുടെ കഥാപുസ്തകങ്ങളിൽ കാണുന്ന ട്വിസ്റ്റുകൾ പോലെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്. പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്ന പാവപെട്ട നായകൻ. പ്രതിനായകന്റെ സ്ഥാനത്തു കാമുകിയുടെ പണക്കാരനായ അച്ഛൻ. പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ ദുരിതങ്ങൾക്ക് പരിഹാരമായി തരികിടകൾ കാണിച്ചു പിടിച്ചുനിൽക്കുവാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ എല്ലാവരും കള്ളത്തരങ്ങൾ അറിയുന്നു, പക്ഷെ ശുഭപര്യവസായിയായി കഥ അവസാനിക്കുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങൾ കുത്തിനിറച്ചു സമ്പൂർണ്ണ ദുരന്തമാക്കി ഈ സിനിമയുടെ തിരക്കഥ. സലാപ്സ്റ്റിക് കോമഡികളായ ഗുലുമാലും ത്രീ കിംഗ്‌സും ഒരുക്കിയ വൈ.വി.രാജേഷ്‌-വി.കെ.പി.ടീമിനു പറ്റിയ അബദ്ധമാണ് മരുഭൂമിയിലെ ആന.

സംവിധാനം:⭐⭐
യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളായാലും ബിജു മേനോൻ ഉള്ളതുകൊണ്ട് പ്രേക്ഷകർ കണ്ടിരുന്നോളും എന്ന വി.കെ.പ്രകാശിന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി. വി.കെ.പി. എന്ന പേരുകേട്ടാൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും കഥാനോക്കാതെ സമ്മതംമൂളും എന്നതുകൊണ്ടാണ് മരുഭൂമിയിലെ ആന പോലുള്ള സിനിമകൾക്ക്‌ നിർമ്മാതാക്കളെ ലഭിക്കുന്നത്. പരീക്ഷണ സിനിമകൾ സംവിധാനം ചെയ്യുവാൻ കഴിവുള്ള വി.കെ.പ്രകാശ്‌ ആസ്വാദ്യകരമായ ചേരുവകളെല്ലാം ഉൾപ്പെടുത്തിയാണ് മരുഭൂമിയിലെ ആന സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ വിജയിച്ചു എന്നതിൽ തർക്കമില്ല. പക്ഷെ ഇത്തരത്തിലുള്ള കഥകളും തമാശകളുമുള്ള മുൻകാല സിനിമകൾ കാണാത്ത ഇന്നത്തെ തലമുറയിലെ പ്രേക്ഷകർ മാത്രമേ ചിരിക്കുന്നുള്ളു എന്ന വസ്തുത വി.കെ.പി. മനസ്സിലാകുന്നില്ല എന്നത് ദൗർഭാഗ്യകാര്യമാണ്.

സാങ്കേതികം:⭐⭐⭐
അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി പകർത്തിയ ദോഹയിലെ ദൃശ്യങ്ങൾ സമ്പന്നമായിരുന്നു. കേരളത്തിലെ കാഴ്ചകൾ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാതെ കഥാസന്ദർഭങ്ങളോട് യോജിച്ചു പോകുന്നവയായിരുന്നു. വി.സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ അവസാനിപ്പിച്ചതിനാൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ ക്ഷമ നശിച്ചില്ല. ഹരിനാരായണന്റെ വരികൾക്ക് രതീഷ്‌ വേഗ ഈണമിട്ട മണ്ണപ്പം എന്ന് തുടങ്ങുന്ന പാട്ട് മികവുറ്റതായിരുന്നു. പി.ജയചന്ദ്രനാണ് ഗായകൻ. ആ പാട്ടിന്റെ ചിത്രീകരണവും മികവു പുലർത്തി. ഈ സിനിമയുടെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് ബിജിബാലാണ്. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലാതെ സ്ഥിരം കോമഡി സിനിമകളിൽ കേട്ടുമറന്ന പശ്ചാത്തല സംഗീതം തന്നെയായിരുന്നു. സുജിത് രാഘവാണ് കലാസംവിധാനം. പി.എൻ.മണിയുടെ ചമയം പലയിടങ്ങളിലും പാളിപ്പോയി. പരിക്കുപറ്റിയ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ മുഖത്തെ മുറിവുകൾ അടുത്തടുത്ത രംഗങ്ങളിൽ കൂടിയും കുറഞ്ഞുമിരുന്നു. കുമാർ എടപ്പാൾ ആണ് വസ്ത്രാലങ്കാരം.

അഭിനയം:⭐⭐⭐
തനിക്കു ലഭിക്കുന്ന വേഷമേതായാലും കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ബിജു മേനോനുള്ള കഴിവ് പ്രശംസനീയമാണ്. ജയറാമിനും ദിലീപിനും ശേഷം കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനായിമാറി ബിജു മേനോൻ. ഈ സിനിമയിലെ അറബി വേഷവും അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമാണ് ശ്രദ്ധനേടാൻ പോകുന്നത്. പ്രേമത്തിലെ കോയക്ക് ശേഷം കൃഷ്ണശങ്കറിന്‌ ലഭിച്ച നായകതുല്യ കഥാപാത്രമാണ് ഈ സിനിമയിലെത്. ആ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കൃഷ്ണശങ്കറിന്‌ സാധിച്ചു. ഹരീഷ് പെരുമണ്ണയും സാജു നവോദയയുമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ഹാസ്യ നടന്മാർ. രണ്ടുപേരും അവരവരുടെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. ബാലു വർഗീസ്‌ സ്ഥിരം ശൈലിയിൽ കഥാപാത്രമായി തിളങ്ങി. മരുഭൂമിയിലെ ആനയെ മുഴുവൻ നേരവും പ്രേക്ഷകർ കണ്ടിരിക്കുവാൻ കാരണം അഭിനേതാക്കളുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.

വാൽക്കഷ്ണം: ഈ ആനയെ ഉടനടി തിരിച്ചു മരുഭൂമിയിലേക്ക് കയറ്റി അയക്കുമെന്നുറപ്പ്!

സംവിധാനം:വി.കെ.പ്രകാശ്‌
നിർമ്മാണം:ഡേവിഡ്‌ കാച്ചപ്പിള്ളി
കഥ:ശരത്ചന്ദ്രൻ വയനാട്
തിരക്കഥ,സംഭാഷണം:വൈ.വി.രാജേഷ്‌
ചായാഗ്രഹണം:അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി
ചിത്രസന്നിവേശം:വി.സാജൻ
ഗാനരചന:ഹരിനാരായണൻ
സംഗീതം:രതീഷ്‌ വേഗ
പശ്ചാത്തല സംഗീതം:ബിജിബാൽ
കലാസംവിധാനം:സുജിത് രാഘവ്
ചമയം:പി.എൻ.മണി
വസ്ത്രാലങ്കാരം:കുമാർ എടപ്പാൾ
വിതരണം:ചാന്ദ് വി. ക്രിയേഷൻസ് റിലീസ്

ഷാജഹാനും പരീക്കുട്ടിയും – ⭐⭐

image

ഒന്നു ചിരിക്കാം പിന്നെ മറക്കാം! – ⭐⭐

ഗുലുമാലും ത്രീ കിംഗ്‌സും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക്‌ തീർച്ചയായി കണ്ടു രസിക്കാവുന്ന സിനിമയാണ് ബോബൻ സാമുവലിന്റെ ഷാജഹാനും പരീക്കുട്ടിയും. മുംതാസിന്റെ ഓർമ്മക്കായി താജ് മഹൽ പണിതുയർത്തിയ മുഗൾ ചക്രവർത്തി ഷാജഹാനെയും, കറുത്തമ്മയെ നഷ്ടപെട്ട വേദനയിൽ കടപ്പുറത്തു പാടിയലഞ്ഞ പരീക്കുട്ടിയെയും അറിയാത്തവർ വിരളമാണ്. വിരഹ ദുഃഖം അനുഭവിച്ച ഇവരെപ്പോലെ രണ്ടുപേരാണ് പ്രണവും പ്രിൻസും. ഇവരുടെ കാമുകിയായ ജിയയുടെ ഓർമ്മ നഷ്ടപ്പെടുന്നു. ഓർമ്മ വീണ്ടെടുക്കുവാനുള്ള ജിയയുടെ ശ്രമങ്ങൾക്കിടയിൽ അവൾ പ്രണവിനെയും പ്രിൻസിനെയും പ്രണയിച്ചിരുന്നു എന്ന് മനസിലാകുന്നത്. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി എന്നീ സിനിമകൾക്ക്‌ ശേഷം ബോബൻ സാമുവൽ സംവിധാനം നിർവഹിച്ച ഈ സിനിമയിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. റോമൻസിന്റെ തിരക്കഥ എഴുതിയ വൈ.വി.രാജേഷാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തത് സെൻട്രൽ പിക്ചേഴ്സ്സാണ്.

പ്രമേയം: ⭐⭐
നായികയുടെ ഓർമ്മ വീണ്ടെടുക്കുവാനായി അവളുടെ ഭൂതകാലം അന്വേഷിച്ചിറങ്ങുന്നു. അവൾ രണ്ടു വ്യക്തികളെ രണ്ടു സാഹചര്യത്തിൽ പ്രണയിച്ചിരുന്നു. ഇങ്ങനെ മുമ്പോട്ടു പോകുന്ന ആദ്യ പകുതി. രണ്ടാം പകുതിയിൽ കഥ മറ്റൊരു ദിശയിലേക്ക് ട്വിസ്റ്റുകളോടെ സഞ്ചരിക്കുന്നു. ആദ്യ പകുതിയിൽ കണ്ടതൊന്നുമല്ല യഥാർത്ഥ സംഭവങ്ങൾ. കഥാവസാനം കൺഫ്യുഷണുകളോടെ പ്രേക്ഷകർ കുറച്ചു ചിരിച്ചു എന്ന ആശ്വാസത്തോടെ മടങ്ങുന്നു. ഇതാണ് ബോബൻ സാമുവലിനേയും ആഷിക് ഉസ്മാനെയും ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകം.

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഷാജഹാനും പരീക്കുട്ടിയും അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ പോലെ തന്നെ ഒരിക്കൽ കണ്ടു ചിരിച്ചു പിന്നെ മറക്കാവുന്ന അതെ രീതിയിലാണ്. ഒരു എന്റർറ്റെയിനർ സിനിമയ്ക്ക് വേണ്ട എല്ലാ ഘടഗങ്ങളും കൃത്യമായി ഉൾകൊള്ളിച്ചുകൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആദ്യ പകുതി കാണുമ്പോൾ ഇതൊരു ത്രികോണ പ്രണയകഥയാണോ എന്ന് തോന്നുകയും രണ്ടാം പകുതിയിൽ കഥ മറ്റൊരു രീതിയിൽ ചെന്നെത്തുകയും ചെയ്യുന്നുണ്ട്. അജു വർഗീസിന്റെ കഥാപാത്രവും സുരാജിന്റെ കഥാപാത്രവും രസകരമായാണ് തിരക്കഥയിൽ ഉൾപ്പെടുത്തിയത്. സംഭാഷണങ്ങളിലെ കോമഡിക്ക് വേണ്ടി പറയിപ്പിച്ച വളിപ്പുകൾ സിനിമയിലുടനീളമുണ്ട്. എന്നിരുന്നാലും ആസ്വാദനത്തിനു വേണ്ടി മാത്രം എഴുതിയിരിക്കുന്ന തിരക്കഥയും സംഭാഷണങ്ങളുമായതുകൊണ്ട് പ്രേക്ഷകർ ക്ഷമിച്ചു കണ്ടിരിക്കുമെന്ന് തിരക്കഥ രചയ്താവിനും ബോധ്യമാണ്. ഇതുപോലുള്ള തട്ടിക്കൂട്ട് തിരക്കഥകൾ ഇനിയും എത്രകാലം സിനിമയാക്കും എന്ന് കണ്ടറിയണം.

സംവിധാനം: ⭐⭐⭐
ജയസൂര്യയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമകളിൽ ഒന്നാണ് ജനപ്രിയൻ. കുഞ്ചാക്കോ ബോബനും ബിജു മേനോനും തിളങ്ങിയ മികച്ച എന്റർറ്റെയിനറായിരുന്നു റോമൻസ്. അന്ധനായ ക്രിക്കറ്റ് പ്രേമിയുടെ കഥയും ജയസുര്യയുടെ അഭിനയമികവുംകൊണ്ട് ശ്രദ്ധനേടിയ സിനിമയായിരുന്നു ഹാപ്പി ജേർണി. ബോബൻ സാമുവലിന്റെ ഈ മൂന്ന് സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഷാജഹാനും പരീക്കുട്ടിയും വളരെ പിന്നിലാണ്. ട്വിസ്റ്റുകൾ നിന്ന് ട്വിസ്റ്റുകളിലേക്കു കഥ സഞ്ചരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു തോന്നൽ പ്രേക്ഷകരുടെ മനസിൽ സ്വാഭിവകമായും തോന്നും. അവിടെയാണ് സംവിധായകനെന്ന നിലയിൽ ബോബൻ സാമുവൽ പരാജയപെട്ടത്‌. എന്നിരുന്നാലും കുട്ടികളോടൊപ്പം കുടുംബത്തോടൊപ്പം കണ്ടു രസിക്കാനാവുന്ന സിനിമയാണ് ഷാജഹാനും പരീക്കുട്ടിയും.

സാങ്കേതികം: ⭐⭐⭐
അനീഷ്‌ ലാലാണ് ഷാജഹാനും പരീക്കുട്ടിയുടെയും ചായാഗ്രഹണം നിർവഹിച്ചത്. കളർഫുൾ വിഷ്വൽസിലൂടെ പ്രേക്ഷകരെ പിടിചിരുത്തുവാൻ സാധിക്കുന്നുണ്ട് ഓരോ രംഗങ്ങൾക്കും. പാട്ടുകളുടെ ചിത്രീകരണവും മികവു പുലർത്തി. ലിജോ പോളാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. ഏറെ ട്വിസ്റ്റുകളുള്ള കഥയാണ് ഈ സിനിമയുടെത്. വേഗതയോടെ തന്നെയാണ് ഓരോ രംഗങ്ങളും കോർത്തിണക്കിയിരിക്കുന്നതും. രണ്ടാം പകുതിയിലെ ഒരു പാട്ടൊഴികെ കഥയിൽ അനാവശ്യമായി കുത്തിനിറച്ച രംഗങ്ങൾ ഒന്നുംതന്നെയില്ല. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത്. ഒരു എന്റർറ്റെയിനർ സിനിമയ്ക്ക് ആവശ്യമായ തട്ടുപൊളിപ്പൻ സംഗീതമാണ് ഓരോ രംഗങ്ങൾക്കും ഗോപി സുന്ദർ നൽകിയിരിക്കുന്നത്. ഗോപി സുന്ദർ ഈണമിട്ട ചിത്തിര മുത്തേ എന്ന പാട്ടും, നാദിർ ഷാ വരികൾ എഴുതുകയും സംഗീതം നൽകുകയും ചെയ്ത മധുരിക്കും ഓർമ്മകളെ എന്ന പാട്ടുമാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ സുപ്രധാന വഴിത്തിരിവുണ്ടാകുന്ന ഒന്നാണ് പ്രണവ് അന്വേഷിക്കുന്ന ഒരു കാർ. കാറിന്റെ നിറം മാറുന്നതൊന്നും അത്ര വിശ്വസനീയമായി തോന്നിയില്ല. കുറേക്കൂടി വിശ്വസനീയതയുള്ള രീതിയിൽ കാറിന്റെ നിറം മാറുന്ന രംഗങ്ങൾ കലാസംവിധായകൻ ഗോകുൽ ദാസ് ഒരുക്കേണ്ടതായിരുന്നു. റോണക്സ്‌ സേവ്യറാണ് മേക്കപ്പ്.

അഭിനയം: ⭐⭐⭐
പ്രണവായി കുഞ്ചാക്കോ ബോബനും പ്രിൻസായി ജയസൂര്യയും ജിയയായി അമല പോളും അഭിനയിച്ചിരിക്കുന്നു. മൂന്നുപേരും അവരവരുടെ രീതിയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമാകുന്ന വിധത്തിൽ അഭിനയിച്ചിട്ടുണ്ട്. മേജർ ഇമ്മാനുവൽ രവി എന്ന കഥാപാത്രമായി അജു വർഗീസും, ഡിക്റ്റക്റ്റീവിന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും തകർപ്പൻ അഭിനയമാണ് കാഴ്ചവെച്ചത്. ഹാസ്യ രംഗങ്ങളിലെ ഇവരുടെ അഭിനയമികവ് ഒന്നുകൊണ്ട് മാത്രമാണ് ഈ സിനിമ രസകരമായി തോന്നിയത്. ഇവരെ കൂടാതെ വിജയരാഘവൻ, റാഫി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ബൈജു എഴുപുന്ന, വി.കെ.ബൈജു, ഇന്ത്യൻ, നിക്കി ഗൽറാണി, വിനയപ്രസാദ്‌, ലെന, സീനത്ത് എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: കുടുംബത്തോടൊപ്പം കുട്ടികളോടൊപ്പം കണ്ടുരസിക്കാവുന്ന ശരാശരി എന്റർറ്റെയിനറാണ് ഷാജഹാനും പരീക്കുട്ടിയും.

സംവിധാനം: ബോബൻ സാമുവൽ
നിർമ്മാണം: ആഷിക് ഉസ്മാൻ
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: അനീഷ്‌ ലാൽ
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ, നാദിർഷാ
കലാസംവിധാനം: ഗോകുൽ ദാസ്‌
മേക്കപ്പ്: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: മഷർ ഹംസ
വിതരണം: സെൻട്രൽ പിക്ക്ചെഴ്സ്

ഒരു മുറൈ വന്ത് പാർത്തായാ – ⭐⭐

image

ഒരു മുറൈ വന്ത് പാരുങ്കെ സന്തോഷമാ പോങ്കെ! – ⭐⭐

മല്ലാപുരം എന്ന കേരളത്തിലെ ഒരു ഗ്രാമം. ബിരുദ്ധധാരിയായ പ്രകാശനാണ് ആ ഗ്രാമത്തിലെ ഏക എലക്ട്രീഷ്യൻ. വിവാഹപ്രായമെത്തിയ പ്രകാശന് ജാതകത്തിൽ ദോഷമുള്ളതിനാൽ വിവാഹം നടക്കുന്നില്ല. വീട്ടുക്കാരും കൂട്ടുകാരും അറിയാതെ പ്രകാശൻ അശ്വതിയെ പ്രണയിക്കുന്നു. പ്രകാശന്റെ ജീവിതത്തിലേക്ക് ഒരു രാത്രി പാർവതി എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്ന് പ്രകാശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പുതുമുഖം സാജൻ കെ. മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്ത്‌ പാർത്തായാ എന്ന സിനിമയുടെ കഥ.

പ്രകാശനായി ഉണ്ണി മുകുന്ദനും, പാർവതിയായി പ്രയാഗ മാർട്ടിനും, അശ്വതിയായി സനുഷയും അഭിനയിച്ചിരിക്കുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ്  ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.

പ്രമേയം: ⭐
കഥാനായകനും ഒരുപറ്റം സുഹൃത്തുക്കളും, കഥാനായകന്റെ പ്രണയവും, നിഷകളങ്കരായ ഗ്രാമനിവാസികളും, വർഷാവർഷം അവിടെ നടക്കുന്ന കായിക മത്സരവും ഒക്കെ 90കളിലെ മലയാള സിനിമയിൽ സജീവമായ കഥ പശ്ചാത്തലമായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ നിഗൂഡ ലക്ഷ്യങ്ങളുമായി വരുന്ന മറ്റൊരു പെൺകുട്ടി നായകന്റെ കൂടെ സന്തതസഹാചാരിയകുകയും ചെയ്യുമ്പോൾ അത്യന്തം രസകരമായ ഒരു ത്രികോണ പ്രണയകഥയകുമെന്ന് പ്രേക്ഷകർ കരുതും. എന്നാൽ, പ്രണയകഥയെന്നു തോന്നിപ്പിച്ചു മറ്റൊരു തലത്തിലേക്ക് ഈ സിനിമയുടെ കഥ ചെന്നെത്തുന്നു. ഈ 21നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ, സംവിധായകൻ ഉദ്ദേശിച്ചത് ഒരു കെട്ടുകഥയാകം എന്ന് കരുതാം. എന്നിരുന്നാലും സിനിമയിലുടനീളം കഥയുടെ വിശ്വസനീയത ഒരു ചോദ്യമായി പ്രേക്ഷകരുടെ മനസ്സിലുണ്ടാകുമെന്നുറപ്പ്.

തിരക്കഥ: ⭐⭐
നവാഗതനായ അഭിലാഷ് ശ്രീധരനാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചകളായി മുൻപോട്ടു പോകുന്ന ആദ്യപകുതി പ്രവചിക്കാനാവുന്നതും കണ്ടുമടുത്തതും തന്നെ. അപ്രതീക്ഷിത ട്വിസ്റ്റൊടെ ആദ്യപകുതി അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആകാംഷയുണ്ടാക്കുവാൻ കഥാസന്ദർഭങ്ങൾക്ക് സാധിച്ചു. സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സുപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ ആകാംഷയോടെ കണ്ടിരുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള തമാശകളില്ല എന്നത് വലിയൊരു ആശ്വാസമാണ്. സുരാജ് വെഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രവും കഥാസന്ദർഭങ്ങളും രസകരമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സും പ്രവചിക്കാനാവുന്നതായിരുന്നുവെങ്കിലും വ്യതസ്ഥ രീതിയിലായി അവതരിപ്പിച്ചത് പുതുമ നൽകി.

സംവിധാനം: ⭐⭐⭐
പുതുമുഖം സാജൻ കെ. മാത്യുവിന്റെ സംവിധാനമികവ് ഒന്നുകൊണ്ടു മാത്രമാണ് അവിശ്വസനീയമായ ഒരു പ്രമേയവും കഥയും രസകരമായി പ്രേക്ഷകർക്ക്‌ തോന്നിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സത്യസന്ധമായ ഹാസ്യരംഗങ്ങളും, കണ്ണിനു കുളിർമ്മയേകുന്ന ലൊക്കേഷനുകളും, നല്ല പാട്ടുകളും, കഥാപാത്രങ്ങൾക്ക് അനിയോജ്യരായ അഭിനേതാക്കളും അങ്ങനെ എല്ലാ ഘടഗങ്ങളും ഒത്തുചേർന്നു വന്നത് സംവിധായകന് തുണയായി. രണ്ടാം പകുതിയിലെ സന്ദർഭങ്ങൾ പതിഞ്ഞ താളത്തിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. എന്നാലും സിനിമയുടെ അവസാനം വരെ ഒരു ആകാംഷ ജനിപ്പിക്കുവാൻ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

സാങ്കേതികം: ⭐⭐⭐
അവിശ്വസനീയമായ ഒരു കഥയെ കെട്ടുകഥ എന്ന് വിശേഷിപ്പിക്കാമെങ്കിലും അതു രസകരമായി പ്രേക്ഷകർക്ക്‌ ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിനു സംവിധായകനെ സഹായിച്ച വ്യക്തികളാണ് ചായഗ്രാഹകനും സംഗീത സംവിധായകനും. ധനേഷ് രവീന്ദ്രനാഥ് പകർത്തിയ രംഗങ്ങൾ മികവുറ്റതായിരുന്നു. അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നൽക്കുവാൻ വിനു തോമസിന് സാധിച്ചു.
അഭിലാഷ് ശ്രീധരന്റെ വരികൾക്ക് വിനു തോമസ്‌ ഈണമിട്ട 4 ഗാനങ്ങളും മികവു പുലർത്തി. മുഴുതിങ്കൾ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും മികച്ചതായി അനുഭവപെട്ടത്‌. ബിബിൻ പോൾ സാമുവലാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പതിഞ്ഞ താളത്തിൽ പറഞ്ഞുപോയത്‌ പ്രേക്ഷകരെ മുഷിപ്പിച്ചു. എം.ബാവയാണ് ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ഒരുക്കിയത്. സജി കാട്ടാക്കടയുടെ മേയിക്കപ്പും മാഫിയ ശശിയുടെ ഗുസ്ത്തി മത്സരത്തിലെ സംഘട്ടന രംഗങ്ങളും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിക്രമാദിത്യനു ശേഷം ഉണ്ണി മുകുന്ദന് ലഭിച്ച നായക കഥാപാത്രങ്ങളിൽ മികച്ചതാണ് ഈ സിനിമയിലെ പ്രകാശൻ. തനിക്കാവുന്ന രീതിയിൽ പ്രകാശനെ അവതരിപ്പിക്കുവാൻ ഉണ്ണിയ്ക്ക് സാധിച്ചു. പിസാസ് എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രയാഗ മാർട്ടിൻ പാർവതി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. സുധി കോപ്പയും പ്രശാന്ത്‌ ഡോമിനികും സാദിക്കും ബിന്ദു പണിക്കരും അവരവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്‌, കലാഭവൻ നാരായണൻകുട്ടി, കൊച്ചുപ്രേമൻ, സാബുമോൻ, സനൂഷ, സീമ ജി.നായർ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: ഒരു വട്ടം കുടുംബസമേതം കണ്ടു ചിരിക്കാം പിന്നെ മറക്കാം!

സംവിധാനം: സാജൻ കെ. മാത്യു
നിർമ്മാണം: സിയാദ് കോക്കർ
രചന: അഭിലാഷ് ശ്രീധരൻ
ചായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബിബിൻ പോൾ സാമുവൽ
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ഷീബ
മേയിക്കപ്പ്: സജി കാട്ടാക്കട
സംഘട്ടനം: മാഫിയ ശശി
വിതരണം: കോക്കേഴ്സ് ത്രു കലാസംഘം